Image

വിവാഹം കഴിക്കാതെ ഒരുമിച്ച്‌ ജീവിച്ച ശേഷം പുരുഷന്‍മാര്‍ സ്ത്രീകളെ ഒഴിവാക്കുന്നത് വര്‍ധിക്കുന്നുവെന്ന് വനിത കമ്മീഷന്‍ ചെയര്‍പഴ്‌സണ്‍

Published on 13 November, 2019
വിവാഹം കഴിക്കാതെ ഒരുമിച്ച്‌ ജീവിച്ച ശേഷം പുരുഷന്‍മാര്‍ സ്ത്രീകളെ ഒഴിവാക്കുന്നത് വര്‍ധിക്കുന്നുവെന്ന് വനിത കമ്മീഷന്‍ ചെയര്‍പഴ്‌സണ്‍

കൊച്ചി: വിവാഹം കഴിക്കാതെ ഒരുമിച്ച്‌ ജീവിച്ച ശേഷം സ്ത്രീകളെ പുരുഷന്‍മാര്‍ ഒഴിവാക്കുന്നത് സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുന്നതായി വനിത കമ്മീഷന്‍ ചെയര്‍പഴ്‌സണ്‍ എം സി ജോസഫൈന്‍.എറണാകുളം കലക്‌ട്രേറ്റിലെ പ്ലാനിങ്ങ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.വിവാഹേതര ബന്ധങ്ങള്‍ കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുകയാണ്. ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളും വര്‍ധിക്കുന്നുണ്ട്. പോലിസുകാര്‍ പ്രതികളായ ഗാര്‍ഹീക പീഡന കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും എം സി ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. അദാലത്തില്‍ 86 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 26 എണ്ണം തീര്‍പ്പാക്കി.


4 എണ്ണം വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായും 56 എണ്ണം അടുത്ത അദാലത്തിനായും മാറ്റി. വിവാഹം കഴിക്കാതെ ഒരുമിച്ച്‌ താമസിക്കുകയായിരുന്ന യുവതി ഒപ്പമുണ്ടായിരുന്നയാള്‍ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വച്ചിരിക്കുകയാണെന്ന പരാതിയുമായി കമ്മീഷന് മുന്നിലെത്തി. സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ ഫോര്‍ട്ട് കൊച്ചി പോലിസിന് കൈമാറാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മട്ടന്നൂര്‍ സ്വദേശിനിയായ വൃദ്ധയില്‍ നിന്നും കാലടി മാണിക്യ മംഗലത്തെ ചാരിറ്റി സ്ഥാപന നടത്തിപ്പുകാരന്‍ കബളിപ്പിച്ച്‌ 22 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയില്‍ തുക 3 ഗഡുക്കളായി വൃദ്ധക്ക് മടക്കി നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. ഇതില്‍ ഒരു ലക്ഷം രൂപ അദാലത്തില്‍ കൈമാറി. അടുത്ത ഗഡുവായ 7 ലക്ഷം രൂപ 2020 ഫെബ്രുവരി ആദ്യവാരം നടക്കുന്ന അദാലത്തില്‍ കൈമാറാനും ധാരണയായി. കമ്മീഷനംഗം അഡ്വ.ഷിജി ശിവജി, ഡയറക്ടര്‍ വി.യു.കുര്യാക്കോസ് എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക