Image

ഫസല്‍ വധം: കാരായി രാജനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Published on 11 May, 2012
ഫസല്‍ വധം: കാരായി രാജനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി
കൊച്ചി: തലശേരി പിലാക്കൂലിലെ മുഹമ്മദ് ഫസല്‍ വധക്കേസില്‍ സിപിഎം തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്ന് ഹൈക്കോടതി. കാരായി രാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ കാരായി രാജനെ കേസിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ നേരത്തെ കാരായി രാജനും സിപിഎം തലശേരി തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനും നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ഇവര്‍ തയാറായില്ല. തുടര്‍ന്നാണ് ഇരുവരും മുന്‍കൂര്‍ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേസ് ഡയറിയും കേസുമായി ബന്ധപ്പെട്ട മറ്റ് രേഖകളും പരിശോധിച്ച കോടതി ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് അറിയിക്കുകയായിരുന്നു.

2006 ഒക്‌ടോബര്‍ 22 ന് പുലര്‍ച്ചെയാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ (35) തലശേരി മാടപ്പീടികയ്ക്ക് സമീപം വെച്ച് വെട്ടേറ്റു മരിച്ചത്.

ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കേസ് സിബിഐ ഏറ്റെടുത്തത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ സിബിഐ അന്വേഷിക്കുന്ന ആദ്യ കേസാണിത്. ഫസലിന്റെ ഭാര്യയുടെ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം സംഭവത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്നും ഫസല്‍ സിപിഎം വിട്ട് എന്‍ഡിഎഫിലേക്ക് മാറിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക