Image

പരമ ഭക്തിയുടെ വൈക്കത്തഷ്ടമി വിശേഷങ്ങള്‍ (എ.എസ്)

എ.എസ് Published on 19 November, 2019
പരമ ഭക്തിയുടെ വൈക്കത്തഷ്ടമി വിശേഷങ്ങള്‍ (എ.എസ്)
നാളെ (നവംബര്‍ 20) ആചാര പ്രസിദ്ധമായ വൈക്കത്തഷ്ടമിയാണ്. വൃശ്ചിക മാസത്തിലെ അഷ്ടമി നാളില്‍ പരമശിവന്‍ പാര്‍വതീദേവീ സമേതനായി വ്യാഘ്രപാദ മഹര്‍ഷിക്ക് ദര്‍ശനം നല്‍കിയ പുണ്യ മുഹൂര്‍ത്തമാണ് വൈക്കത്തഷ്ടമിയെന്നാണ് ഐതീഹ്യം. അതേക്കുറിച്ച് പറയും മുമ്പ് വൈക്കം മഹാദേവ ക്ഷേത്രത്തെക്കുറിച്ച് ഒരു പുനര്‍ വായനയാവാം.  കോട്ടയം ജില്ലയില്‍ വൈക്കം നഗരഹൃദയത്തിലുള്ള ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമന്‍ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് കരുതുന്നു. പത്തേക്കറില്‍ കൂടുതല്‍ വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദര്‍ശനമായിട്ടാണ് വൈക്കം ക്ഷേത്രം. ശ്രീ പരമേശ്വരന്‍ ശ്രീ പാര്‍വതീയോടൊപ്പം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ മഹാദേവന് 'അന്നദാന പ്രഭു' എന്നൊരു പേരുമുണ്ട്. ക്ഷേത്ര മുറ്റത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. ഊട്ടുപുരയുടെ പടിഞ്ഞാറുഭാഗത്തായി തിരുവാഭരണപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് തെക്കുവശത്തായി പനച്ചിക്കല്‍ ഭഗവതിയും നാഗദൈവങ്ങളും സ്ഥിതിചെയ്യുന്നു. അവിടെ ക്ഷേത്രകലാപീഠവും പ്രവര്‍ത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ട് കായലാണ്. 

സ്ഥലനാമം സംബന്ധിച്ച ഐതിഹ്യം ഇങ്ങനെ...ഒരിക്കല്‍, ശിവലിംഗത്തിന്റെ അറ്റം കണ്ടെത്തിയതായി അസത്യം പറഞ്ഞ കുറ്റത്തിന് ഭഗവാന്‍ ശിവന്‍ ബ്രഹ്മാവിന്റെ അഞ്ച് തലകളിലൊന്ന് വെട്ടിമാറ്റി. ഇതെത്തുടര്‍ന്ന് ഭഗവാനെ ബ്രഹ്മഹത്യാ പാപം ബാധിച്ചു. ഇത് പരിഹരിക്കാനായി അദ്ദേഹം ബ്രഹ്മാവിന്റെ തലയോട്ടിയും കയ്യിലേന്തി പാര്‍വ്വതീ ദേവിയ്‌ക്കൊപ്പം നാടുമുഴുവന്‍ നടന്ന് ഭിക്ഷ യാചിച്ചു. പലരും ഭഗവാന് ഭിക്ഷയായി പലതും കൊടുത്തു. എന്നാല്‍, തലയോട്ടി നിറഞ്ഞാല്‍ അത് അപ്പോള്‍ത്തന്നെ അദ്ദേഹം ഭസ്മമാക്കിക്കളഞ്ഞു. അങ്ങനെ, പന്ത്രണ്ടുവര്‍ഷം കഴിഞ്ഞു. ഭഗവാന്‍ ദേവിയോടൊപ്പം ഇന്ന് ക്ഷേത്രമിരിക്കുന്ന സ്ഥലത്തെത്തി. അപ്പോഴും തലയോട്ടി നിറഞ്ഞിരിയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍, പതിവിന് വിപരീതമായി ഭഗവാന്‍, തലയോട്ടി വയ്ക്കാമെന്ന് പറഞ്ഞു. അങ്ങനെ, 'വയ്ക്കാം' എന്ന പ്രയോഗമാണ് വൈക്കം ആയതെന്ന് വിശ്വസിച്ചുവരുന്നു.

ഖരന്‍ എന്ന അസുരന്‍ മുത്തച്ഛനായ മാല്യവാനില്‍ നിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്തുപോയി ശിവനെ പ്രീതിപ്പെടുത്താനായി തപസ്സാരംഭിച്ചു. ഭക്തന്റെ തപസ്സില്‍ സംപ്രീതനായ ഭഗവാന്‍ അവന് മൂന്ന് ശിവലിംഗങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്ന്, ആകാശമാര്‍ഗം യാത്ര ആരംഭിച്ച ഖരന്‍ ശിവലിംഗങ്ങളുടെ ഭാരം കാരണം അല്പനേരം വിശ്രമിക്കാനായി വൈക്കത്തെത്തി. തുടര്‍ന്ന്, തന്റെ വലതുകയ്യിലെ ശിവലിംഗം അവിടെ ഇറക്കിവച്ച് ഖരന്‍ ഉറങ്ങി. ഉണര്‍ന്നെഴുന്നേറ്റ് ശിവലിംഗം എടുക്കാന്‍ നോക്കിയപ്പോള്‍ അത് പൊക്കാന്‍ സാധിക്കുന്നില്ല. 

താന്‍ താമസിക്കാന്‍ മനസാ ആഗ്രഹിക്കുന്ന സ്ഥലമാണതെന്ന് തത്സമയം ശിവഭഗവാന്റെ അശരീരിയും മുഴങ്ങി. തുടര്‍ന്ന്, ശിവലിംഗം അവിടെ തപസ്സിരുന്ന വ്യാഘ്രപാദന്‍ എന്ന മഹര്‍ഷിയെ ഏല്പിച്ച് ഖരന്‍ മുക്തിയടഞ്ഞു. തുടര്‍ന്ന് തന്റെ ഇടതുകയ്യിലെ ശിവലിംഗം ഖരന്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു. ഇന്നും മൂന്ന് ക്ഷേത്രങ്ങളിലും ഉച്ചപ്പൂജയ്ക്ക് മുമ്പ് ദര്‍ശനം നടത്തുന്നത് പുണ്യമായി വിശ്വസിച്ചുവരുന്നു.

വ്യാഘ്രപാദന്‍ ശിവലിംഗം പൂജിച്ച് ദിവസങ്ങള്‍ കഴിച്ചുകൂട്ടി. ഒടുവില്‍, ഒരു വൃശ്ചികമാസത്തില്‍ കറുത്തപക്ഷത്തിലെ അഷ്ടമിദിനത്തില്‍ ഏഴരവെളുപ്പിന് ശിവന്‍ പാര്‍വ്വതീസമേതനായി അദ്ദേഹത്തിന് ദര്‍ശനം നല്‍കി. ഈ ദിവസമാണ് വൈക്കത്തഷ്ടമിയായി ആചരിച്ചുവരുന്നത്. ഈ ശിവലിംഗത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ് സാക്ഷാല്‍ പരശുരാമനും തത്സമയം വൈക്കത്തെത്തി. ശിവലിംഗം കണ്ട പാടെ അദ്ദേഹം അതിനുമുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചു. തുടര്‍ന്ന്, ദേവശില്പിയായ വിശ്വകര്‍മ്മാവിനെ വിളിച്ചുവരുത്തിയ പരശുരാമന്‍ ഉടനെത്തന്നെ അദ്ദേഹത്തെക്കൊണ്ട് ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ആ ക്ഷേത്രമാണ് വൈക്കം മഹാദേവക്ഷേത്രം. പൂര്‍വ്വാദിമുഖമായാണ് വൈക്കം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചുറ്റുവശവും വലിയ മതില്‍ക്കെട്ട് ഉണ്ട്. തിരുമുറ്റത്ത് കിഴക്കേ ആനപ്പന്തലിന്റെ അടുത്തായി പ്രത്യേകം തറകെട്ടിയ ഒരു ആല്‍ത്തറയുണ്ട്. ശിവഭക്തനായ വ്യാഘ്രപാദമഹര്‍ഷിക്ക് മഹാദേവദര്‍ശനം ലഭിച്ച സ്ഥാനമാണിത് എന്നാണ് വിശ്വാസം. 

വൈക്കത്തപ്പന്‍ പ്രഭാതത്തിലും, മദ്ധ്യാഹ്നത്തിലും സായം കാലത്തും മൂന്നുഭാവങ്ങള്‍ സ്വീകരിച്ച് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നു എന്നാണ് വിശ്വാസം. പ്രഭാതത്തില്‍ ജ്ഞാനപ്രദനായ ദക്ഷിണാമൂര്‍ത്തിയായും, മദ്ധ്യാഹ്നത്തില്‍ അര്‍ജ്ജുനന്റെ അഹന്തമദാദികള്‍ തച്ചുടച്ച് പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ച കിരാതമൂര്‍ത്തിയായും, വൈകുന്നേരം പാര്‍വ്വതീസമേതനായി പുത്രന്മാരായ ഗണപതിയേയും സുബ്രഹ്മണ്യനേയും മടിയിലിരുത്തി സകല ദേവതാദികളാലും മുനിജനങ്ങളാലും സംപൂജ്യനായി വിരാജിക്കുന്ന മംഗളരൂപനായും ആണ് ഈ മൂന്നു ഭാവങ്ങള്‍. വളരെ പണ്ട് ഇവിടുത്തെ തന്ത്രം മോനാട്ട് ഇല്ലത്തേക്കായിരുന്നു. ചില പ്രത്യേക സാഹചര്യത്തില്‍ ആ ഇല്ലക്കാര്‍ തന്ത്രം വച്ചൊഴിയുകയും  അതിനുശേഷം തന്ത്രം മേക്കാട്ടില്ലത്തേക്ക് ആയി  പില്‍ക്കാലത്ത് മേക്കാട്ടില്ലക്കാര്‍ തന്ത്രം മറ്റപ്പിള്ളി (ഭദ്രകാളി മറ്റപ്പിള്ളി) ഇല്ലക്കാരുമായി പങ്കിട്ടു. അങ്ങനെ ഇപ്പോള്‍ വൈക്കം ക്ഷേത്രത്തില്‍ രണ്ട് തന്ത്രിമാരുണ്ട്.

കാലത്ത് ഉഷപൂജ, പിന്നെ എതൃത്തപൂജ, പന്തീരടിപൂജ, ഉച്ചപൂജ എന്നിവയും വൈകുന്നേരം അത്താഴപ്പൂജയും എന്നിങ്ങനെയാണ് സാധാരണ ദിവസങ്ങളിലെ പൂജകള്‍. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍പ്പെട്ട പതിനൊന്ന് ഇല്ലക്കാര്‍ക്കാണ് ഇവിടുത്തെ ശാന്തി കാരായ്മ. ഇത് അവകാശം ആണ്. അതില്‍ തരണി ഇല്ലക്കാര്‍ക്കാണ് മേല്‍ശാന്തി സ്ഥാനം. ബാക്കിയുള്ള പത്ത് ഇല്ലക്കാര്‍ കീഴ്ശാന്തി ജോലിയും നോക്കിവരുന്നു. തൃക്കോവില്‍ പ്രവര്‍ത്തികള്‍ നടത്തുന്നതിന്റെ ചുമതല കിഴക്കേടത്ത് മൂസ്സതന്മാരെന്നും പടിഞ്ഞാറേടത്ത് മൂസ്സത്ന്മാരെന്നും അറിയപ്പെടുന്ന കാരാണ്മാവകാശമുള്ള രണ്ടു കുടുംബക്കാര്‍ക്കാണ്. കൊടിയേറ്റ് അറിയിപ്പ്, എതിരേല്പ് മുതലായ ചടങ്ങുകള്‍ നടത്തുന്ന അവകാശം മൂസ്സത്ന്മാര്‍ക്കാണ്. പ്രസിദ്ധനായ വൈക്കത്ത് പാച്ചുമൂത്തത് പടിഞ്ഞാറേടത്ത് ഇല്ലത്തേതുമാണ്.

ക്ഷേത്രത്തിലെ മുഖ്യവഴിപാട് അന്നദാനമാണ്. ഇപ്പോള്‍ അത് പ്രാതലായും അന്നദാന ട്രസ്റ്റ് നടത്തുന്ന അന്നദാനം ആയും നടന്നുവരുന്നു. പണ്ട് പ്രാതല്‍, നാലമ്പലത്തിനകത്തെ ബ്രാഹ്മണസദ്യ കഴിഞ്ഞാല മേല്‍ശാന്തി ശ്രീലകം തുറന്ന്, ഒരു തളികയില്‍ പൊടി ഭസ്മം എടുത്ത് പ്രാതലുണ്ടവര്‍ക്ക് നല്‍കുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു. ഈ പ്രസാദത്തിന് ആനന്ദപ്രസാദം എന്നാണ് പറഞ്ഞിരുന്നത്. നാലമ്പലത്തിനകത്തെ സദ്യമാറ്റം വന്നപ്പോള്‍ ഈ ചടങ്ങും നിലച്ചു. സഹസ്രകലശം, ദ്രവ്യകലശം, ആയിരംകലശം, ആയിരംകുടം, ക്ഷീരധാര, ആലുവിളക്ക് എന്നിവയൊക്കെ മറ്റു വഴിപാടുകളാണ്. വൈക്കം ക്ഷേത്രത്തിലെ പ്രസാദം വലിയ അടുക്കളയിലെ ചാരം (ഭസ്മം) ആണ്.

ക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി മഹോത്സവം തന്നെയാണ്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊടിയേറ്റും ആറാട്ടും നോക്കിയല്ല ഉത്സവം നടത്തുന്നത്. മൊത്തം പതിമൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ പന്ത്രണ്ടാം നാള്‍ അഷ്ടമി വരുന്ന വിധത്തിലാണ് ഉത്സവം. മുളയിടലും കലശാഭിഷേകവും വഴി തുടങ്ങുന്ന ഉത്സവം അങ്കുരാദിയാണ്. തുടര്‍ന്ന് സന്ധ്യയ്ക്ക് കൊടിയേറ്റം നടക്കുന്നു. കൊടിയേറിക്കഴിഞ്ഞാല്‍ പതിമൂന്ന് ദിവസം ഗംഭീരന്‍ ആഘോഷപരിപാടികളുണ്ട്. രോഹിണിദിവസം സന്ധ്യയ്ക്കാണ് കൂടിപ്പൂജ. വൈക്കത്തപ്പന്റെ പുത്രനായ ഉദയനാപുരത്തപ്പന്‍ (സുബ്രഹ്മണ്യന്‍) ആറാട്ടുകഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലേയ്ക്കുപോകുന്ന വഴിയ്ക്കുവച്ച് പിതാവിനെ കാണാന്‍ വൈക്കത്തെത്തും. തുടര്‍ന്ന് ഇരുവരുടെയും ബിംബങ്ങള്‍ അടുത്തുവച്ച് ശ്രീകോവില്‍ നടയടച്ച് പൂജ തുടങ്ങുന്നു. ആ സമയത്ത് ശിവന്‍, പാര്‍വ്വതീ, ഗണപതീ, സുബ്രഹ്മണ്യ സമേതനായി കൈലാസത്തില്‍ അമരുന്നു എന്നാണ് വിശ്വാസം. കൂടിപ്പൂജയുടെ മന്ത്രങ്ങള്‍ തന്ത്രിയ്ക്കും മേല്‍ശാന്തിയ്ക്കും മാത്രമേ അറിയൂ.

പന്ത്രണ്ടാം ദിവസമാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. അന്ന് പതിവിലും ഒരുമണിക്കൂര്‍ നേരത്തേ നട തുറക്കും. അഷ്ടമിനാളിലെ മഹാനിര്‍മ്മാല്യദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്കായിരിയ്ക്കും. അന്ന് ക്ഷേത്രത്തില്‍ നിവേദ്യങ്ങളില്ല. പുത്രനായ സുബ്രഹ്മണ്യന്റെ വിജയത്തിനായി ഭഗവാന്‍ ഉപവാസമനുഷ്ഠിയ്ക്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ഗംഭീരന്‍ സദ്യയുണ്ടായിരിയ്ക്കും. താനൊഴികെ മറ്റാരും അന്ന് പട്ടിണി കിടക്കരുത് എന്ന് ഭഗവാന് നിര്‍ബന്ധമാണത്രേ. ക്ഷേത്രത്തിലെ വടക്കേ ഗോപുരം അന്നുമാത്രമേ തുറക്കൂ. അതിലൂടെ വൈകീട്ട് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തുമുണ്ട്. 

ഭീകരന്മാരായ താരകാസുരനെയും ശൂരപത്മനെയും കൊലപ്പെടുത്തിയശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയെത്തുന്ന സുബ്രഹ്മണ്യനെ മഹാദേവന്‍ കിഴക്കേ ആനക്കൊട്ടിലിലേയ്ക്ക് കൊണ്ടുപോകുന്നു. തുടര്‍ന്ന് വലിയ കാണിയ്ക്ക. ആദ്യം വരുന്നത് കറുകയില്‍ കൈമളാണ്. തുടര്‍ന്ന് ഭക്തരും ദേവസ്വം അധികൃതരുമെല്ലാം കാണിയ്ക്കയിടുന്നു. വൈക്കത്തിനടുത്ത് താമസിയ്ക്കുന്ന ഭക്തര്‍, അഷ്ടമിദിവസം ക്ഷേത്രത്തില്‍ വന്ന് തൊഴുതില്ലെങ്കില്‍ അത് അപകടകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. കാണിക്കയിട്ടുകഴിഞ്ഞാല്‍ വെടിക്കെട്ടാണ്. ആകാശത്ത് വിരിയുന്ന വര്‍ണ്ണവിസ്മയം ആയിരങ്ങളെ അത്ഭുതത്തിലാഴ്ത്തും. പിന്നീട് വേദനാജനകമായ 'കൂടിപ്പിരിയല്‍' എന്ന ചടങ്ങാണ്. 

ശിവന്റെയും സുബ്രഹ്മണ്യന്റെയും തിടമ്പുകളേന്തിയ ആനകള്‍ വേദനാജനകമായ പല ശബ്ദങ്ങളുമുയര്‍ത്തും. വാദ്യോപകരണങ്ങളെല്ലാം നിര്‍ത്തി, വിളക്കണച്ച് തികച്ചും മൗനത്തോടെ സുബ്രഹ്മണ്യന്‍ ഉദയനാപുരത്തേയ്ക്കും ശിവന്‍ ശ്രീകോവിലിലേയ്ക്കും തിരിച്ചുപോകുന്നു. ജഗദീശ്വരനായിട്ടും, സ്വന്തം പുത്രന്റെ വേര്‍പാടോര്‍ത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം. പിറ്റേ ദിവസമാണ് ക്ഷേത്രത്തില്‍ ആറാട്ട്. അതിന് വലിയ പ്രാധാന്യമൊന്നുമില്ല. ക്ഷേത്രക്കുളത്തിലാണ് ആറാട്ട്. ആറാട്ട് കഴിഞ്ഞുവരുന്ന ദേവന്റെ ക്ഷീണം മാറ്റാനായി വെള്ളാട്ട് മൂസ്സിന്റെ വക മുക്കുടി നിവേദ്യവും അന്നുണ്ടാകും.

സംഗീതകുലപതിയും വൈക്കത്തപ്പന്റെ പരമഭക്തനുമായിരുന്ന വി ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഓര്‍മ്മയ്ക്കായി 2013ല്‍ ആരംഭിച്ച 'ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം' ചുരുങ്ങിയകാലം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ ഭാഗമായാണ് ഇത് നടത്തുന്നത്. ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തിന്റെ മാതൃകയിലാണ് ഇതും നടത്തുന്നത്. 13 ദിവസമാണ് മൊത്തം സംഗീതോത്സവവും.

പരമ ഭക്തിയുടെ വൈക്കത്തഷ്ടമി വിശേഷങ്ങള്‍ (എ.എസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക