ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗാര്‍ഡുമാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലര്‍ ശബരിമലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ശബരിമല പൊലീസ് സ്പെഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ഓഫീസര്‍ രാഹുല്‍.ആര്‍.നായരാണ് ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊലപാതക ശ്രമക്കേസില്‍ അടക്കം പ്രതിചേര്‍ക്കപ്പെട്ട ചില ഗാര്‍ഡുകള്‍ സോപാനം പോലെ അതീവ സുരക്ഷാ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. മറ്റ് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ശബരിമല ഡ്യൂട്ടിക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമ്ബോഴും ദേവസ്വം ജീവനക്കാര്‍ക്ക് ഇത് ബാധകമാക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇത്തരം ജീവനക്കാര്‍ ദേവസ്വം ഭരണസമിതിയിലെ ചില ഉന്നതരുടെ സ്റ്റാഫില്‍ വരെ കടന്നുകൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍, പൊലീസിനെതിരെ ദേവസ്വം ജീവനക്കാരില്‍ ചിലര്‍ പരാതി പറഞ്ഞതും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധു തിരക്കേറിയ സമയത്ത് സോപാനത്ത് അധിക സമയം ചെലവഴിച്ചത് ഒരു ദേവസ്വം ഗാര്‍ഡ് ചോദ്യം ചെയ്യുകയും സോപാനത്ത് നിന്ന് ഇറക്കി നിറുത്തുകയും ചെയ്തതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം 'ഫ്ളാഷ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏതാനും വര്‍ഷം മുമ്ബും ഇത്തരത്തില്‍ ദേവസ്വം ഗാര്‍ഡും പൊലീസും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തിരുന്നു. തുടര്‍ന്ന് അന്നത്തെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ സോപാനത്ത് നിന്നും തിരുമുറ്റത്ത് നിന്നും പൊലീസിനെ പൂര്‍ണമായി ഒഴിവാക്കി സ്റ്റാഫ് ഗേറ്റ് പൂട്ടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പതിനെട്ടാം പടിയില്‍ ഡ്യൂട്ടി നോക്കിയിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ അന്നത്തെ പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ പിന്‍വലിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് പൊലീസിന്റെയും ദേവസ്വത്തിന്റെയും ഉന്നതര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
സമാന തലത്തിലേക്കാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളും കടന്നുപോകുന്നതെന്നാണ് സൂചന. യുവതീ പ്രവേശന വിഷയങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ കുറവാണ് ഉണ്ടായത്. ഇക്കുറി സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് മാറ്റിയതോടെ സന്നിധാനത്തേക്ക് വന്‍ ഭക്തജന പ്രവാഹമാണ്. എന്നാല്‍ ശബരിമലയുടെ സുരക്ഷയും ഭക്തരുടെ നിയന്ത്രണവും സാദ്ധ്യമാക്കി തീര്‍ത്ഥാടനം സുഗമമാക്കേണ്ട പൊലീസും ദേവസ്വവും പരസ്പരം കൊമ്ബുകോര്‍ക്കുന്നത് തീര്‍ത്ഥാടനത്തെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോപാനത്ത് സ്പെഷ്യല്‍ ദര്‍ശനം നടത്താന്‍ എത്തുന്നവരുടെ തിരക്കാണ്.
കഴിഞ്ഞദിവസം ഭക്തരെ നിയന്ത്രിക്കുന്നതിനിടെ പിടിച്ചു മാറ്റിയ കൂട്ടത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിനെയും പിടിച്ചുമാറ്റിയതാണ് ഒരു ദേവസ്വം ഗാര്‍ഡിനെതിരെ തിരിയാന്‍ പൊലീസിനെ പ്രേരിപ്പിച്ചതെന്നാണ് ഇപ്പോഴുയരുന്ന ആരോപണം. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ സോപാനത്തുവച്ച് എക്സ് സര്‍വീസ് ഗാര്‍ഡിനെ പൊലീസ് പിടിച്ചുതള്ളുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ എതിര്‍ത്ത സുരക്ഷാ ജീവനക്കാരനെതിരെയും പൊലീസ് കേസെടുത്തതോടെ ദേവസ്വം ജീവനക്കാര്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉടലെടുത്തിരുന്നു. സംഭവം വിവാദമായതോടെ ദേവസ്വം എക്സി. ഓഫീസര്‍, അസി. എക്സി. ഓഫീസര്‍, സോപാനം സ്പെഷ്യല്‍ ഓഫീസര്‍ എന്നിവര്‍ ദേവസ്വം ഗാര്‍ഡിനെയും കൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നിലെത്തി ക്ഷമ ചോദിപ്പിച്ചിരുന്നു. എന്നാല്‍ ഇയാളെ ശബരിമലയില്‍ നിന്ന് പറഞ്ഞ് അയയ്ക്കണമെന്ന നിലപാടാണ് പൊലീസ് ഉദ്യോഗസ്ഥന്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഡ്യൂട്ടിയില്‍ നിന്ന് പ്രസ്തുത ഗാര്‍ഡിനെ രണ്ട് ദിവസത്തേക്ക് മാറ്റി നിറുത്തുകയും ചെയ്തിരുന്നു.
ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരല്ല: ദേവസ്വം പ്രസിഡന്റ്
ശബരിമലയില്‍ ജോലി നോക്കുന്ന ദേവസ്വം ജീവനക്കാരില്‍ ആരും തന്നെ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു 'ഫ്ലാഷി'നോട് പറഞ്ഞു. പൊലീസിന് അത്തരത്തില്‍ എന്തെങ്കിലും വിവരം ലഭ്യമാണെങ്കില്‍ അറിയിക്കേണ്ടത് ദേവസ്വം ബോര്‍ഡിനെയാണ്. അത്തരത്തിലുള്ള ഒരു വിവരവും പൊലീസ് ലഭ്യമാക്കിയിട്ടില്ല. സംഭവം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ തന്നെ ബോര്‍ഡ് അന്വേഷിച്ചു. വാര്‍ത്ത ശരിയല്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.