Image

കാനില്‍ വെന്നിക്കൊടി പാറിച്ച 'പാരസൈറ്റ്' കേരളത്തിലും

അനില്‍ പെണ്ണുക്കര Published on 03 December, 2019
കാനില്‍ വെന്നിക്കൊടി പാറിച്ച 'പാരസൈറ്റ്' കേരളത്തിലും
ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയ 'പാരസൈറ്റ്'എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ദക്ഷിണ കൊറിയന്‍ ചിത്രം സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ് ചര്‍ച്ച ചെയ്യുന്നത്. ബോങ് ജൂന്‍ ഹോവാണ് ഈ  കോമിക് ത്രില്ലര്‍ സിനിമയുടെ സംവിധായകന്‍.

ദരിദ്രരായ കിം കുടുംബത്തിലെ അംഗത്തിന് സമ്പന്ന കുടുബത്തില്‍ ജോലി ചെയ്യാന്‍ ലഭിക്കുന്ന അവസരം ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളും പരാന്നഭോജികളായ കിം കുടുബം നടത്തുന്ന ഒരു കൊലപാതകവുമാണ് ചിത്രത്തിന്റെ പ്രമേയം. ഉദ്ദിഷ്ടകാര്യം നേടിയെടുക്കാന്‍ ഉന്നതിയില്‍ ജീവിക്കുന്നവരെ പ്രീണിപ്പിക്കുന്ന കാപട്യവും ചിത്രം ചര്‍ച്ച ചെയ്യുന്നു.

കൊറിയന്‍ സമൂഹത്തിലെ ഗ്രാമീണ പ്രാന്ത പ്രദേശങ്ങളിലെ സാമൂഹ്യ വ്യവസ്ഥയിലൂടെ വികസിക്കുന്ന ഈ ചിത്രം ഇതിനകം പതിനഞ്ചോളംരാജ്യാന്തര മേളകളില്‍ പുരസ്‌ക്കാരം നേടി.2019 മേയില്‍ പുറത്തിറങ്ങിയ ചിത്രം കൊറിയയില്‍  വലിയ ബോക്‌സ് ഓഫീസ് വിജയവും സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ ജീവിത വൈവിധ്യങ്ങളുടെ സമകാലിക വിശേഷങ്ങളുമായി രാജ്യാന്തര ചലച്ചിത്രമേളയുടെ കണ്ടമ്പററി മാസ്‌റ്റേഴ്‌സ് ഇന്‍ ഫോക്കസില്‍ സ്വീഡ്വീഷ് സംവിധായകന്‍ റോയ് ആന്‍ഡേഴ്‌സനും ഫ്രഞ്ച് സംവിധായകന്‍ ടോണി ഗാറ്റ്‌ലിഫും. ഇരുവരും സംവിധാനം ചെയ്ത ഏഴ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ആറു ദശാബ്ദത്തിനിടെ ആറു ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്ത റോയ് ആന്‍ഡേഴ്‌സന്റെ എബൌട്ട് എന്‍ഡ്‌ലെസ്സ്‌നസ്സ്, എ പീജിയന്‍ സാറ്റ് ഓണ്‍ എ ബ്രാഞ്ച് റിഫ്‌ലക്റ്റിംഗ്    ഓണ്‍ എക്‌സിസ്റ്റന്‍സ്, യു ദ ലീവിങ്, സോങ്‌സ് ഫ്രം ദ സെക്കന്റ് ഫ്‌ളോര്‍ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഇന്‍ഡിഗ്‌നദോസ്, ദെജാം, ജെറോനിമോ എന്നിവയാണ് ഈ വിഭാഗത്തിലെ ടോണി ഗാറ്റ്‌ലിഫ് ചിത്രങ്ങള്‍.

ജനാധിപത്യത്തിന് വേണ്ടി 2012 ല്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച് സ്‌പെയിനിലാകെ ആളിപ്പടര്‍ന്ന ആഭ്യന്തര കലാപത്തിന് സാക്ഷിയാകേണ്ടിവന്ന അനധികൃത യൂറോപ്യന്‍  കുടിയേറ്റക്കാരിയിലൂടെ യൂറോപ്പിന്റെ സമീപകാല രാഷ്ട്രീയം ചിത്രീകരിക്കുന്ന ചിത്രമാണ് ഗാറ്റ്‌ലിഫിന്റെ ഇന്‍ഡിഗ്‌നദോസ്.  ജീവിക്കാനുള്ള അവകാശത്തിനായി തെരുവിലിറങ്ങേണ്ടി വന്ന ഒരു ജനതയുടെ വികാരമാണ് ഈ ചിത്രം ചര്‍ച്ചചെയ്യുന്നത്.

റോയ്   ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്ത സോങ്‌സ് ഫ്രം ദ സെക്കന്റ് ഫ്‌ളോര്‍ ജീവിതത്തിന്റെ നിരര്‍ത്ഥകതയെ കറുത്ത ഫലിതമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. കാന്‍,നോര്‍വീജിയന്‍, ഗുള്‍ബാഗ് തുടങ്ങിയ പത്തോളം ചലച്ചിത്രമേളകളില്‍ പുരസ്‌കാരം നേടിയ ഈ ചിത്രം, പെറു കവി സീസര്‍ വലേജോയുടെ കവിതയെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കാനില്‍ വെന്നിക്കൊടി പാറിച്ച 'പാരസൈറ്റ്' കേരളത്തിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക