തിരുവനന്തപുരം: ഒരു ഫോണ്‍കാള്‍ ശ്രീദേവിക്കു നല്‍കിയത് ജീവിതമാണ്. കൈതമുക്ക് റയില്‍വേ പുറമ്പോക്കിലെ ഫ്‌ളക്‌സ് മൂടിയ ചായ്പില്‍, വിശപ്പടക്കാന്‍ പൊന്നുമക്കള്‍ മണ്ണു വാരിത്തിന്നുന്നത് നിസ്സഹായതോടെ കണ്ടുനില്‍ക്കേണ്ടിവന്ന ദുരിതത്തില്‍ നിന്ന് 17,000 രൂപ മാസശമ്പളത്തിലേക്ക് ഒരൊറ്റ ദിവസത്തിന്റെ ദൂരമേ ഉണ്ടായുള്ളൂ. ആറു കുട്ടികളില്‍ നാലു പേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തപ്പോള്‍ത്തന്നെ ശ്രീദേവിക്ക് താത്കാലിക ജോലി നല്‍കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറ!ഞ്ഞിരുന്നു. ആ വാക്ക് ഇന്നലെത്തന്നെ നഗരസഭ പാലിച്ചു.
പൂജപ്പുര മഹിളാമന്ദിരത്തില്‍ കഴിയുന്ന ശ്രീദേവിക്ക് നഗരസഭാ ആരോഗ്യ വിഭാഗത്തില്‍ ശുചീകരണ തൊഴിലാളിയായി താത്കാലിക ജോലി നല്‍കിയുള്ള ഉത്തരവ് മേയര്‍ കൈമാറിയത് നേരിട്ടെത്തിയാണ്. 630 രൂപ ദിവസക്കൂലി. മാസം 17,000 രൂപ. നഗരസഭയ്ക്കു കീഴില്‍, പണി പൂര്‍ത്തിയായ ഫ്‌ളാറ്റുകളിലൊന്നില്‍ ശ്രീദേവിക്കും കുടുംബത്തിനും താമസം അനുവദിക്കുമെന്നും മേയര്‍ വാഗ്ദാനം നല്‍കിയിരുന്നു. കണ്ണമ്മൂല, കല്ലടിമുഖം, കരിമഠം എന്നിവിടങ്ങളിലാണ് നഗരസഭാ ഫ്‌ളാറ്റുകള്‍. ഇതിലൊന്നില്‍ ഫ്‌ലാറ്റ് നല്‍കും.
ശ്രീദേവിയെയും രണ്ട് കൈക്കുഞ്ഞുങ്ങളെയും താമസിപ്പിച്ചിരിക്കുന്ന മഹിളാ മന്ദിരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം അസൗകര്യങ്ങളുണ്ട്. അതുകൊണ്ട് ഇവരെ വെള്ളനാട് പുനലാലിലെ ഡെയ്ല്‍ വ്യൂവിലേക്കു മാറ്റാനാണ് തീരുമാനം. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടെ ശ്രീദേവിയുടെ നാലു കുട്ടികളാണ് തൈക്കാട് ശിശുക്ഷേമ സമിതിയില്‍. കുഞ്ഞുങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സമിതി അധികൃതര്‍ പറഞ്ഞു. പക്ഷേ, പ്രായത്തിനനുസരിച്ച് വേണ്ടുന്ന തൂക്കമില്ല. പോഷകാഹാരക്കുറവുമുണ്ട്.
കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ആഹാരത്തിനുള്ള പണം പോലും നല്‍കാതിരുന്നതിനു പുറമെ മദ്യപിച്ചെത്തിയുള്ള മര്‍ദ്ദനവുമാണ് ഒരു വയസു വീതം മാത്രം പ്രായവ്യത്യാസമുള്ള ആറു കുഞ്ഞുങ്ങളുമായി ശ്രീദേവിയുടെ ജീവിതം നരകതുല്യമാക്കിയത്. ചോദ്യം ചെയ്യാനെത്തുന്ന അയല്‍ക്കാരെ ശ്രീദേവിയുടെ ഭര്‍ത്താവ് ആട്ടിയോടിച്ചു. ഈ ദുരിതം കണ്ടവരിലാരോ ആണ് കഴിഞ്ഞ ശനിയാഴ്ച ശിശുക്ഷേമ സമിതിയിലേക്ക് ഫോണ്‍ ചെയ്ത് വിവരമറിയിച്ചത്. ആ ഒരു ഫോണ്‍ കാള്‍ ശ്രീദേവിയുടെയും കുഞ്ഞുങ്ങളുടെയും ജീവിതം മാറ്റിവരയ്ക്കുകയായിരുന്നു.