Image

എല്ലാവരും ആഗ്രഹിക്കുന്ന ശിക്ഷയാണ് അവര്‍ക്ക് ലഭിച്ചത്, പക്ഷേ നീതി ഇങ്ങനെയല്ല വേണ്ടതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

Published on 06 December, 2019
എല്ലാവരും ആഗ്രഹിക്കുന്ന ശിക്ഷയാണ് അവര്‍ക്ക് ലഭിച്ചത്, പക്ഷേ നീതി ഇങ്ങനെയല്ല വേണ്ടതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി : ഹൈദരാബാദില്‍ 26കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ പൊലീസ് നടപടിയില്‍ പ്രതികരണവുമായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്കെമാല്‍ പാഷ. നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്, അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് കെമാല്‍ പാഷ പ്രതികരിച്ചത്. എല്ലാവരും ആഗ്രഹിക്കുന്ന തരത്തിലുള്ള ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായിരുന്നു അവര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. അത് വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമായിരുന്നു നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


പൊലീസ് ഭാഷ്യം വിശ്വാസ്യയോഗ്യമല്ല. തെളിവെടുപ്പിനായി കൊണ്ടുപോകുമ്ബോള്‍ പ്രതികളുടെ കൈയ്യില്‍ ആയുധങ്ങള്‍ ലഭിക്കാന്‍ സാദ്ധ്യത കുറവാണ്. പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടി ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നതിന് തുല്യമായിപ്പോയി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതികള്‍ നമ്മുടെ ചിലവില്‍ ജയിലില്‍ തടിച്ച്‌ കൊഴുത്ത് കഴിയുന്നതില്‍ പരാതിയുള്ളയാളാണ് താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഹൈദരാബാദില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തെലങ്കാന പൊലീസ് പീഡനകേസിലെ പ്രതികളെ വെടിവച്ചു കൊലപ്പെടുത്തിയത് . അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക