Image

നിര്‍ഭയസഞ്ചാരത്തിനുള്ള ദിശകള്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 07 December, 2019
നിര്‍ഭയസഞ്ചാരത്തിനുള്ള ദിശകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
“സത്യമേവ ജയതേ” ഭാരതത്തിന്റെ ദേശീയ ചിഹ്നമായ അശോക സ്തംഭത്തിന്റെ ചുവട്ടില്‍ എഴുതിവച്ചിരിക്കുന്ന ഈ വാക്കുകള്‍ ആ രാജ്യത്തിന്റെ മുദ്രാവാക്യമാണ്. കണ്ണ് മൂടികെട്ടിയിരിക്കുന്ന നിയമത്തിന്റെ കൈകളില്‍ സത്യം പ്രതിദിനം കൊല്ലപ്പെടുന്നത്കണ്ട്   “മുണ്ഡക ഉപനിഷത്തിലെ” ഈ സുവര്‍ണ്ണ വാക്കുകള്‍ "മിണ്ടണ്ട" പ്രയോജനമില്ലെന്നു സമാധാനിച്ച്” നിശബ്ദദ പാലിക്കുമ്പോഴാണ് അങ്ങ് ദക്ഷിണഭാരതത്തില്‍ നിന്നും വെടിയുണ്ടകളുടെ ശബ്ദം മുഴങ്ങുന്നത്. ആ നാല് വെടിയുണ്ടകള്‍ ഉതിര്‍ത്ത ശബ്ദം ഇങ്ങനെയായിരുന്നു. യദാ. യദാ ഹി ധര്‍മസ്യ, ഗ്ലാനിര്‍ ഭവതി ഭാരത! അഭ്യുത്ഥാനമധര്‍മസ്യ , തദാത്മാനം  സൃജാമ്യഹം. എപ്പോഴെല്ലാം ധര്‍മത്തിന് ഗ്‌ളാനി സംഭവിക്കുന്നു അപ്പോഴൊക്കെ ഞാന്‍ ജന്മമെടുക്കുന്നു. മഹാദേവനായ ശിവന്റെ പേരുള്ള വിശ്വനാഥ് എന്ന പോലീസ് ഓഫിസറിലൂടെ ദൈവം അവതരിക്കയായിരുന്നു. 

ആ വെടിയുണ്ടയുടെ ശബ്ദം നീതിപീഠങ്ങളെ  ഇളക്കി മറിച്ചിട്ടുണ്ടാകും. ഒരു രാജ്യത്തിന്റെ നീതിന്യായ കോടതികളിലാണ് പൗരന്മാര്‍ അവരുടെ വിശ്വാസമര്‍പ്പിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി നീതിന്യായം നടപ്പാക്കുന്നതില്‍ നീതിപീഠങ്ങള്‍ നീതിപുലര്‍ത്തുന്നില്ലെന്ന് സാധാരണ ജനങ്ങള്‍ സംശയിക്കാന്‍ തുടങ്ങിയതുകൊണ്ടാണ് അവര്‍ പോലീസുകാര്‍ക്ക്  പുഷ്പവൃഷ്ടി നടത്തുന്നത്, പടക്കം പൊട്ടിച്ചും മിഠായികള്‍ വിതരണം ചെയ്തും, സഹോദര സ്‌നേഹത്തിന്റെ രാഖി നൂല്‍ കെട്ടിയും  അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇതൊന്നും ആരുടെയും കണ്ണ് തുറപ്പിക്കയില്ല. അവര്‍ ശങ്കരന്മാര്‍ തെങ്ങില്‍ നിന്നിറങ്ങുകയില്ല. 

പണം വാങ്ങി യാതൊരു ധാര്‍മ്മിക ബോധവുമില്ലാതെ  വായിട്ടലക്കുന്ന വക്കീലന്മാരുടെ വാക്കുകള്‍ ഇത്രനാളും കേട്ട് സത്യത്തിന്റെ കഴുത്തറുത്ത ന്യായധിപന്മാര്‍ തങ്ങളുടെ ജോലി പോകുമോ എന്ന്  ഭയപ്പെട്ടുകാണും. സമൂഹത്തില്‍ മാന്യതയുടെ കപടമുഖംമൂടി ധരിക്കുന്ന സ്ത്രീകളെയും, പുരുഷന്മാരെയും നിയമപാലകരുടെ തോക്കു പ്രയോഗം ഞെട്ടിപ്പിച്ചു. പണത്തിന്റെ മടിത്തട്ടില്‍ അധികാരത്തിന്റെ സ്വാധീനമുള്ളവര്‍ അട്ടഹസിച്ചു. പോലീസ് ചെയ്തത് തെറ്റാണ് എപ്പോഴെങ്കിലും ബലാല്‍സംഗം ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്ന ദുര്‍മേദസ്സ്  വന്ന സ്ത്രീകള്‍ പരിഭ്രമിച്ചു  ഇത് ഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കുമല്ലോ, പോലീസ്കാരെ പേടിച്ച് ഇനി ആരെങ്കിലും ഞങ്ങളെ ബലാല്‍സംഗം ചെയ്യാന്‍ വരുമോ.  പുരുഷന്മാര്‍ ചിന്തിച്ചു ഇനി ഒരുത്തിയെ ബലാല്‍സംഗം ചെയ്താല്‍ പോലീസ്കാര്‍ തങ്ങളെ കൊന്ന് കാലപുരിക്കയക്കുമോ. ഇങ്ങനെ ഇവരുടെയൊക്കെ മനസ്സില്‍ ഭയം വിതക്കാന്‍ തെലങ്കാനയിലെ പോലീസുകാര്‍ക്ക് കഴിഞ്ഞെങ്കില്‍ അവരുടെ പ്രവര്‍ത്തി മറ്റു പോലീസുകാരും പിന്തുടരേണ്ടതാണ്. ശിക്ഷയെക്കുറിച്ച് ബോധ്യമുണ്ടാകുമ്പോഴാണ് ഒരാള്‍ കുറ്റം ചെയ്യാന്‍ മടിക്കുന്നത്.

നമ്മള്‍ കാണുന്നത് കുറ്റം ചെയ്യുന്നവന്‍ സര്‍ക്കാരിന്റെ അതിഥിയായി ഉണ്ടും ഉറങ്ങിയും സുഖിക്കുമ്പോള്‍ അതിനിരയാകുന്നയാള്‍ക്ക് നീതി ലഭിക്കാന്‍, വക്കീല്‍, കോടതി, ഫീസ് തുടങ്ങി നൂറുകൂട്ടം നൂലാമാലകളില്‍ കുടുങ്ങികിടക്കുന്നതാണ്. ഇങ്ങനെ നൂലാമാലകളില്‍ കുടുങ്ങി എത്രപേരാണ് നീതികിട്ടാതെ കഴിയുന്നത്. തൂക്കികൊല്ലാന്‍ വിധിച്ചിട്ടും അവരെ കൊല്ലാതെ തീറ്റിപോറ്റുന്ന ഭരണകൂടം എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സാധാരണ മനുഷ്യന് അറിയാന്‍ കഴിയുന്നില്ല. പത്ത് വര്‍ഷമായി തൂക്കുമരവും കാത്ത് കഴിയുന്ന കുറ്റവാളികള്‍ ഉണ്ടത്രേ. ഇപ്പോള്‍ ദൂരെയുള്ള വിവിധ കോടതികളിലേക്ക് കേസ്സുകള്‍ മാറ്റം ചെയ്യപ്പെടുന്നത്‌കൊണ്ടാണ് ഇങ്ങനെ വൈകുന്നത്. അതിന്റെ ഗുണം കുറ്റം ചെയ്തവനാണ്. അതാത് ജില്ലകളില്‍ കുറ്റവാളികളെ വിസ്തരിക്കാനും അവരെ ശിക്ഷിക്കാനും അധികാരമുള്ളവരെ ചുമതലയേല്‍പ്പിച്ചാല്‍ കേസ്സുകള്‍ കെട്ടികിടക്കുന്ന പ്രശ്‌നം പരിഹരിക്കപ്പെടും.

 വൈകിയ നീതി നിഷേധിച്ച നീതിയാണെന്ന ചൊല്ലിനു ഇപ്പോള്‍ മറുചൊല്ലുണ്ടായിരിക്കുന്നു. ധൃതിയില്‍ നടപ്പാക്കുന്ന നീതി നീതിയെ മൂടിക്കളയുന്ന നീതിയാണെന്നു. തന്നെയുമല്ല ന്യായാധിപന്‍ നീതിയാണ് നടപ്പാക്കുന്നത് പ്രതികാരമല്ലെന്ന്. ഇങ്ങനെയൊക്കെ വിദ്യാഭ്യാസത്തിലൂടെ നേടിയ അറിവിന്റെ വെളിച്ചത്തില്‍ മാനുഷിക വികാരങ്ങളെ ബാധിക്കുന്ന കാര്യങ്ങളെ കണ്ടാല്‍ ജനരോഷം ഇനിയും വര്‍ധിക്കും. ഡല്‍ഹിയില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട നിര്‍ഭയ എന്ന് പത്രക്കാര്‍ നാമകരണം ചെയ്ത പെണ്‍കുട്ടിയോട് ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും  ഇന്നും കോടതി നീതിപുലര്‍ത്തിയിട്ടില്ല.  ആ പെണ്‍കുട്ടിയുടെ മരണത്തോടെ പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയരായി നടക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരിക്കും ആ പേര് കൊടുത്തത്. ഇപ്പോള്‍ കൊല്ലപ്പെട്ട തെലങ്കാനയിലെ പെണ്‍കുട്ടിയെ ദിശ എന്ന് വിളിക്കുന്നു. നിര്‍ഭയരായി പെണ്‍കുട്ടികള്‍ക്ക് സഞ്ചരിക്കാനുള്ള സുരക്ഷിതമായ ദിശ ആര്‍ കാണിക്കും?

നമ്മള്‍ ടിവിയിലൂടെ പത്രങ്ങളിലൂടെ കാണുന്നതും കേള്‍ക്കുന്നതും  കൊല്ലപ്പെട്ട നാല് ബലാല്‍സംഗവീരന്മാരെക്കുറിച്ചു സമൂഹത്തില്‍ മാന്യത ഉണ്ടെന്നു കരുതുന്നവരുടെ "ദീനരോദനം ആണ്.  അവര്‍ പോലീസുകാര്‍ക്ക് എതിരെ കേസ് എടുക്കാന്‍ നിരത്തിലിറങ്ങുന്നു. എന്തെ മുലകുടി മാറാത്ത, വാര്‍ദ്ധക്യം ബാധിച്ച സ്ത്രീ പ്രജകളെ ബലാല്‍സംഗം ചെയ്തു കൊന്നു കൊല വിളിച്ചപ്പോള്‍ ശബ്ദം വയ്ക്കാതിരുന്നത്.  ഇത്തരം ധീരപ്രവര്‍ത്തികള്‍ പോലീസ് ചെയ്യാന്‍ തുടങ്ങിയാല്‍ സമൂഹം സമാധാനപരമാകും. കുറ്റങ്ങള്‍ കുറയും. സാധാരണക്കാരനു പോലീസിന്റെ പ്രവര്‍ത്തിയില്‍  സന്തോഷവും സമാധാനവുമുള്ളപ്പോള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന, രാഷ്ട്രീയ നേട്ടം മനസ്സില്‍ കാണുന്നവരും, വെറുതെ ന്യായം പറഞ്ഞു സമൂഹത്തില്‍ ധാര്‍മികതയുടെ, നീതിയുടെ ഒക്കെ പരിവേഷം പിടിച്ച്പറ്റാന്‍ ശ്രമിക്കുന്ന ദ്വൈമുഖമുള്ളവരും വൃഥാവില്‍ ശബ്ദം വയ്ക്കുന്നു. തങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും  ഒന്നും വരില്ലെന്നുറപ്പുള്ളവരാണ് ഏറ്റവും വലിയ ദ്രോഹം സമുദായത്തിന് ചെയ്യുന്നത്. അവര്‍ക്ക് രക്തസാക്ഷികള്‍ വേണം. അതിനായി അവര്‍ കെണിയൊരുക്കുന്നു.

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനസമൂഹത്തിന് നീതി വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ നിയമം കയ്യിലെടുക്കാനും സാധ്യതകള്‍ ഏറെയാണ്. ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയേഴില്‍ നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു നമുക്ക് പുസ്തകത്തില്‍ പഠിക്കാമെന്നല്ലാതെ സ്വാതന്ത്ര്യമില്ല. പണവും സ്വാധീനവും നിയമത്തെ നിയന്ത്രിക്കുമ്പോള്‍ കുറ്റങ്ങള്‍ പെരുകുന്നത് സ്വാഭാവികം.  വെടിയേറ്റ് മരിച്ച ബലാല്‍സംഗവീരന്മാര്ക്ക് വേണ്ടി വാദിക്കാനും നിയമങ്ങള്‍ നിരത്താനുമുള്ള സമയമല്ലിത്. മറിച്ച് ജനമനസ്സുകളില്‍ നിന്ന്  നീതിവ്യവസ്ഥയെപ്പറ്റി നഷ്ടപ്പെട്ടുപോയ വിശ്വാസം നേടലാണ് പ്രധാനം. അതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. ബലാല്‍സംഗം ചെയ്യുന്നവന്‍, ചെയ്യപ്പെടുന്നവള്‍ ഇങ്ങനെ ക്രിയാരൂപം നില്‍ക്കുമ്പോള്‍ ചെയ്യുന്നവനെ നിയന്ത്രിക്കാനാണ് നിയമവും, സമൂഹവും  ശ്രദ്ധിക്കേണ്ടത്.പക്ഷെ നമ്മള്‍ കാണുന്നത് കുറ്റങ്ങള്‍ സ്ത്രീകളിലേക്ക് ആരോപിക്കപ്പെടുന്ന രീതിയാണ്. അവരുടെ വസ്ത്രം അവര്‍ പുറത്തിറങ്ങിയ സമയം അങ്ങനെ അവര്‍, അവര്‍ എന്ന മുറവിളിയുണ്ടാകുമ്പോള്‍ ബലാല്‍സംഗകാരന്‍ സന്തോഷിക്കുന്നു.

ശിക്ഷയില്ലാത്തതുകൊണ്ടാണ് കുറ്റങ്ങള്‍ കൂടുന്നത്. പ്രത്യേകിച്ച് ബലാല്‍സംഗങ്ങള്‍. വേലി തന്നെ വിളവ് തിന്നുന്നു  എന്ന് പറയുന്നപോലെ സ്ത്രീയെ രക്ഷിക്കേണ്ടവന്‍ പുരുഷന്‍ എന്നാല്‍ അവന്‍ തന്നെയാണ് ഇതിനുത്തരവാദി. സ്ത്രീകള്‍ ഇപ്പോള്‍ പണ്ടത്തേക്കാള്‍ ശക്തിയാര്‍ജ്ജിച്ച് കഴിഞ്ഞു. ഭര്‍ത്താവിനെ, പുരുഷനെ ദൈവമായി കാണുമ്പോള്‍ അവന്റെ മുഖത്ത് ചെരുപ്പൂരി അടിക്കുന്നത് എങ്ങനെ. അതുകൊണ്ടാണ് അന്നും ഇന്നും പുരുഷന് സ്ത്രീയെ ഉപദ്രവിക്കാന്‍ ശക്തി ലഭിച്ചത്/ലഭിക്കുന്നത്.  സ്ത്രീകള്‍ ചെരിപ്പൂരണം. ഇപ്പോള്‍ അങ്ങനെയായല്ലോ. കാലം മാറി. ഭാരതം വിവരക്കേട് കൊണ്ട് പൂജിക്കുന്ന സീതയും ശീലാവതിയുമാണ് ഭാരതത്തിലെ സ്ത്രീകളെ ദുര്‍ബലകളും  അബലകളും ആക്കിയത്. കുഷ്ഠരോഗമുള്ള ഭര്‍ത്താവിനു വേശ്യാസംഗമം ഒരുക്കാന്‍ സ്വന്തം തോളില്‍ ചുമന്നുകൊണ്ടുപോയ നാണംകെട്ട ശീലാവതിയെപോലെയാകണമെന്ന് പാവം പെണ്‍കുട്ടികളെ പഠിപ്പിച്ച പുരുഷമേധാവിത്വത്തില്‍ നിന്നും ഇന്നു സ്ത്രീ മോചിക്കപ്പെട്ടിരിക്കുന്നു. അതേപോലെ പാതിവൃത്യത്തിന്റെ പ്രതീകമായി കാണിക്കുന്ന സീത രാവണന്റെ കൊട്ടാരത്തില്‍ ഒരു വര്‍ഷം  താമസിച്ചിട്ട് രാവണന്റെ കുട്ടിയെ/കുട്ടികളെ പ്രസവിക്കാതിരുന്നത് പാതിവൃത്യബലം കൊണ്ടല്ല. സുന്ദരിയും ഇന്ദ്രസദസ്സിലെ നൃത്തക്കാരിയുമായ രംഭയുടെ ശാപം രാവണനുണ്ടായിരുന്നത്‌കൊണ്ടാണ്.  സമ്മതമില്ലാത്ത സ്ത്രീയെ തൊട്ടാല്‍ തന്റെ തലപൊട്ടിത്തെറിക്കുമെന്നു.   ഇന്ന് പാവം പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യാന്‍ വരുന്ന രാവണന്മാര്‍ക്ക് അങ്ങനെ ശാപമില്ല. പെണ്‍കുട്ടികളുടെ പാതിവ്രത്യം അവരെ രക്ഷിക്കയുമില്ല.  ഇതെല്ലാം പുരുഷമേധാവിത്വം സ്ത്രീയില്‍ അടിച്ചെല്പിച്ച അടിമത്വം മാത്രമായിരുന്നു എന്ന് സ്ത്രീകള്‍ മനസ്സിലാക്കിയെങ്കിലും അവര്‍ ഇരയാക്കപ്പെട്ടാല്‍ അവരെ രക്ഷിക്കാന്‍ നമ്മുടെ നാട്ടില്‍ നിയമസംവിധാനങ്ങള്‍ അപര്യാപതമാണ്. തെലങ്കാനയിലെ പോലീസ്കാരെപോലെ കുറച്ച്‌പേര്‍ മുന്നോട്ട് വന്നാല്‍ നമുക്ക് ചുറ്റും ചുറ്റിത്തിരിയുന്ന കശ്മലന്മാരെ കാലപുരിക്കയക്കാം. മരിച്ചുപോയ പെണ്‍കുട്ടിയുടെ ആത്മാവിനു ശാന്തിനേരുകയും അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നതിന് പകരം പോലീസ് ചെയ്തത് തെറ്റാണെന്ന് വിളിച്ചുകൂവുന്ന ജനത്തോട് എന്ത് പറയാം. നിങ്ങളും നിങ്ങളുടെ  അമ്മ പെങ്ങന്മാരും അപകടങ്ങളില്‍ പെടാതെ രക്ഷിക്കപ്പെടട്ടെ.

എല്ലാ പോലീസുകാരും പുണ്യളന്മാരും സഹോദരി സ്‌നേഹമുള്ളവരുമാണെന്നു ആര്‍ക്കും അഭിപ്രായമില്ല. അവരുടെ കയ്യില്‍ നിയമം ഏല്‍പ്പിക്കണമെന്നും ആരും ആവശ്യപ്പെടുകയില്ല. പക്ഷെ തെലങ്കാനയില്‍ അവര്‍ ചെയ്തത് നീതിയെന്നു ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു. അതേപോലെ നടപടി അവര്‍ ആഗ്രഹിക്കുന്നു.  ഭാവിയില്‍ ഭാരതസ്ത്രീകള്‍ പുരാതന കഥകളില്‍ നിന്നും അത്തരം  കഥയില്ലായ്മ്മയില്‍ നിന്നും മോചിതരായി സ്വാതന്ത്ര്യം അനുഭവിക്കട്ടെ കാത്തിരിക്കാം.

ശുഭം


നിര്‍ഭയസഞ്ചാരത്തിനുള്ള ദിശകള്‍ (സുധീര്‍ പണിക്കവീട്ടില്‍)നിര്‍ഭയസഞ്ചാരത്തിനുള്ള ദിശകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Babu Parackel 2019-12-07 21:39:24
സുധീർ സാറിന്റെ ലേഖനം അധികൃതരുടെ കണ്ണ് തുറപ്പിക്കുമെന്നു വിശ്വസിക്കാം. എന്നാൽ ലേഖനത്തിലെ “ ഇത്തരം ധീരപ്രവര്‍ത്തികള്‍ പോലീസ് ചെയ്യാന്‍ തുടങ്ങിയാല്‍ സമൂഹം സമാധാനപരമാകും” എന്ന അഭിപ്രായത്തോട് യോജിക്കാൻ നിവൃത്തിയില്ല. ഈ പ്രത്യേക സംഭവത്തിൽ നാം പോലീസിനെ ന്യായീകരിക്കാൻ വെമ്പൽകൊള്ളുമ്പോഴും പേടിപ്പെടുത്തുന്ന ഒരു സത്യം നാം മറന്നു പോകുന്നു. നാളെ നിരപരാധിയായ ഒരു പാവപ്പെട്ടവനെ ഏതെങ്കിലും പെണ്ണ് കള്ളക്കേസിൽ പെടുത്തിയാലോ? രാഷ്ട്രീയ സ്വാധീനമുള്ളവരുടെ മക്കൾ കാണിക്കുന്ന പോക്രിത്തരങ്ങൾക്കു നേരെ പോലീസ് കണ്ണടക്കുന്ന കാഴ്ചയാണ് ഭാരതത്തിൽ നാം കാണുന്നത്. ഉന്നോവയിലെ സംഭവം മാത്രം മതിയല്ലോ! നക്സൽ വര്ഗീസിന്റെ കാര്യം നാം മറന്നു പോകുന്നു. ഇത് വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് നമ്മെ നയിക്കുന്നത്. അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ഠാഷ്ട്രീയക്കാർ നയിക്കുന്ന ഒരു സമൂഹത്തിൽ ഇതിൽക്കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട.
അത് വേണോ? 2019-12-07 22:13:51
പോലീസ് നടപടിയെ ന്യായീകരിക്കുന്നവർ ചിലതു മറക്കുന്നു. 1 ) കൊല്ലപ്പെട്ടത് ഒരു ദളിത സ്ത്രീ ആയിരുന്നെങ്കിൽ ജനരോഷം ഉണ്ടാവുമായിരുന്നോ ? 2) ഇപ്പോൾ  ഡോക്ടറെ കൊന്നവർ ഉയർന്ന ജാതിക്കാർ ആയിരുന്നെങ്കിൽ പോലീസ് വെടി വച്ച് കൊല്ലുമായിരുന്നോ?
കൊല്ലാനുള്ള അധികാരം പോലീസിനെ ഏൽപ്പിച്ചാൽ അത് അവർ ആവശ്യത്തിന് ഉപയോഗിക്കും. യജമാനന്മാർക്കു വേണ്ടിയും പണമുള്ളവർക്ക് വേണ്ടിയും. 
അത് വേണോ? 
ജോർജ് പുത്തൻകുരിശ് 2019-12-08 00:06:36
സുധീറിന്റ് ലേഖനം നിയമപാലകരെയോ അവരുടെ പ്രവർത്തിയോ  ന്യായികരിക്കുന്നതല്ല . നേരെ മറിച്ച്  ഇന്ത്യയിൽ സ്ത്രീകളുടെ മേൽ നടക്കുന്ന  ക്രൂരതയിലേക്ക് ഓരോത്തരുടേയും ശ്രദ്ധയെ അദ്ദേഹം  തിരിച്ചു വിടുകയാണ് . നീതിക്ക് വേണ്ടിയുള്ള തീവൃമായ ഇച്ഛ അദ്ദേഹത്തിന്റ ലേഖനത്തിൽ സുസ്പഷ്ടമാണ് .  നാലുപേരെ വെടിവച്ചു കൊന്ന പോലീസ് ഉദ്യോഗസ്ഥർ നിയമം കയ്യിലെടുത്തതും ആയിരിക്കില്ല .  നിഷ്ഫലമായ ഒരു നീതിന്യായ വകുപ്പിന്റെ പ്രവർത്തികളിൽ നിരാശരായി  വെടിയുണ്ട ഉതിർത്തതായിരിക്കും .  ഇന്ത്യയിൽ നടക്കുന്ന ബലാൽസംഗത്തിന്റെ കണക്കാണ് താഴെ കാണിച്ചിരിക്കുന്നത് . അത് വായിച്ചു കഴിയുമ്പോൾ   ശർദ്ദിക്കാൻ തോന്നുന്നെങ്കിൽ  അത്രക്കും മനം പിരട്ടൽ ഉണ്ടാക്കുന്ന തരത്തിലാണ് നാട്ടിൽ സ്ത്രീകളുടെമേലും കൊച്ചു കുട്ടികളുടെ മേലും  നടക്കുന്ന അതിക്രമങ്ങൾ .  പണവും പ്രതാപവും ഉണ്ടെങ്കിൽ എന്തും നടക്കും എന്നുള്ള മനോഭാവം മാറണം .  നീതിന്യായകോടതി എത്രയും വേഗം കെട്ടികിടക്കുന്ന കേസ്സുകൾക്ക് തീർപ്പ് കൽപ്പിക്കുകയും , പ്രത്യേകിച്ച് , സമൂഹത്തിന്റ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന  കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകുകയും ചെയ്യുമെങ്കിൽ . അത് എല്ലാവര്ക്കും ഒരു പാഠമായി തീരും 
  
"More than 32,500 cases of rape were registered with the police in 2017, about 90 a day, according to the most recent government data.Indian courts disposed of only about 18,300 cases related to rape that year, leaving more than 127,800 cases pending at the end of 2017." 

Jyothylakshmy Nambiar 2019-12-08 02:54:58
നീതിന്യായവ്യവസ്ഥയോടുള്ള ശക്തമായ പ്രതികരണം. ഞങ്ങൾ സ്ത്രീകൾക്കാവശ്യം മതിയായ സുരക്ഷയും, സാധാരണ ജനങ്ങൾക്കാവശ്യം സത്യവും നീതിയുമാണ്. നീതിന്യായവ്യവസ്ഥൾക്ക് നിയമം നടപ്പിലാക്കാനുള്ള അവകാശം നഷ്ടപ്പെടുന്നുവോ, പോലീസ് അധികാരം പിടിച്ചെടുക്കുന്നുവോ എന്നത്  ജനങ്ങൾക്ക് പ്രശ്നമല്ല, ഒരുപക്ഷെ ഭരണകൂടത്തിനു വിഷയമായേയ്ക്കാം
Girish Nair 2019-12-08 08:49:29
We need security and justice for women and children's. A Strong response to the Indian judiciary.
Girish Nair 2019-12-08 12:39:43
എത്രമേൽ സന്തോഷത്തോടെയാണ് 4 മരണങ്ങൾ ജനം ആഘോഷിക്കുന്നത്. തീർച്ചയായും ഈ പറഞ്ഞപോലെ മനുഷ്യാവകാശ ബന്ധം പറഞ്ഞ് ഒരുപാട് പേരു വരും. പക്ഷെ രണ്ടു പെൺകുട്ടികളുടെ അച്ഛനെന്ന നിലയിൽ അല്ലെങ്കിൽ ഇക്കണ്ട കാഴ്ചകൾ മുഴുവൻ കണ്ടു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ആത്മാർഥമായും ഏതൊരു ഭാരതീയനെ പോലെ എനിക്കും സന്തോഷം ഉണ്ട്. അതിനുള്ള കാരണം ഇതിന്റെ പൂർണ്ണമായ ഉത്തരവാദിത്വമുള്ളത് നമ്മുടെ നിയമവ്യവസ്ഥയ്ക്ക് ആണ്. ഇത്തരത്തിൽ ഒരു എൻകൗണ്ടർ നടക്കുകയും നാലു പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ഉടനെ തന്നെ കാച്ചികളയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഇത്രമാത്രം കയ്യടി കിട്ടാനും, ഇതാണ് പോലീസ് എന്നു ഉൽഘോഷിക്കാനും ഒക്കെ നിൽക്കുന്നതിന്റെ പിന്നിലെ യഥാർത്ഥ കാരണം നമ്മുടെ നിയമവ്യവസ്ഥയുടെ വിട്ടുവീഴ്ചയാണ്. നിയമം കൃത്യമായി കുറ്റക്കാരെ കണ്ടെത്തി വളരെ കൃത്യമായി വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി ശിക്ഷകൾ നടപ്പാക്കിയിരുന്നെങ്കിൽ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാവില്ലായിരുന്നു.
truth and justice 2019-12-08 13:44:48
I think I have to appreciate these policemen including IPS officer doing excellent justice being done on those culprits.
ചോരക്കു ചോര. 2019-12-08 15:54:48

The society we live is complex; we can see people of different character, good & evil in every field. So; likely there are good & bad in the Police force too but that is not our focus here. There are ‘the other side or several sides in every opinion & incident. If we keep on hanging on to the other side or several sides, we lose the focus on the main point. The main problem here is women & children are getting raped. Rape is murder, nothing but murder; psychological murder. It is very hard or almost impossible for a woman to escape from the tragedy & trauma of rape. A rapist being a murderer must be punished with his life. No one is saying that Police must be given Judiciary powers. Stop barking at the wrong tree. If we give capital punishment to the murderer & rapist; it is justice to the victim and the fear will reduce the amount of rape & murder. Yes!; a tooth for a tooth & an eye for an eye in murder & rape.-andrew

ബിന്ദു ടിജി 2019-12-08 23:51:44
Great thought, well written എന്ത് അതിക്രമവും കാണിച്ചാലും സുഖമായി തലയൂരാവുന്ന അവസ്ഥ യാണ് ഇന്ത്യൻ നീതിന്യായം. .. ഇത്തരം നടപടികൾ എങ്കിലും കുറ്റവാളികളുടെ കണ്ണു തുറപ്പിക്കട്ടെ . ചിലപ്പോൾ തങ്ങളുടെ ഗതിയും ഇതായേക്കാം എന്നൊരു ഭയമെങ്കി ലും അക്രമി കളിൽ ജനിപ്പിക്കാൻ കഴിയട്ടെ. സാധാരണ ക്കാരുടെ ധാർമ്മിക രോഷത്തിന് അല്പം ശമനവും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക