Image

നിര്‍ഭയ കേസ്‌ പ്രതികളെ അടുത്ത ആഴ്‌ച തൂക്കിലേറ്റിയേക്കും

Published on 09 December, 2019
നിര്‍ഭയ കേസ്‌ പ്രതികളെ അടുത്ത ആഴ്‌ച തൂക്കിലേറ്റിയേക്കും
ന്യൂഡല്‍ഹി: രാജ്യത്ത്‌ വന്‍ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്‌ച നടപ്പാക്കിയേക്കും. അടുത്ത തിങ്കളാഴ്‌ച രാവിലെ അഞ്ചു മണിയോടെ പ്രതികളെ തൂക്കിലേറ്റുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്‌ ഏഴ്‌ വര്‍ഷം തികയുന്ന ദിനമാണ്‌ തിങ്കളാഴ്‌ച. പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി ഉടന്‍ തള്ളുമെന്നാണ്‌ അറിയുന്നത്‌. തന്റെ അനുമതിയില്ലാതെ അയച്ചതാണെന്ന്‌ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്‌ച പ്രതികളിലൊരാളായ വിനയ്‌ ശര്‍മ്മ ദയാഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട്‌ രാഷ്ട്രപതിയെ സമീപിച്ചിരുന്നു.

കേസില്‍ വധ ശിക്ഷ കാത്ത്‌ കഴിയുന്ന നാല്‌ പ്രതികള്‍ തിഹാര്‍ ജയിലിലാണുള്ളത്‌. ഇതിനിടെ ബിഹാറിലെ ബക്‌സാര്‍ ജില്ലയിലെ ഒരു ജയില്‍ അധികൃതര്‍ക്ക്‌ 10 തൂക്കൂ കയറുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം ലഭിച്ചു. 

ഡിസംബര്‍ 14-ന്‌ മുമ്‌ബ്‌ തൂക്കു കയര്‍ തയ്യാറാക്കി നല്‍കണമെന്ന്‌ തങ്ങള്‍ക്ക്‌ ജയില്‍ ഡയറക്ടറേറ്റില്‍ നിന്ന്‌ നിര്‍ദേശം ലഭിച്ചതായി ബുക്‌സര്‍ ജയില്‍ സൂപ്രണ്ട്‌ വിജയ്‌ കുമാര്‍ അറോറ അറിയിച്ചു. എവിടെ ഉപയോഗിക്കാനാണെന്ന്‌ തങ്ങള്‍ക്കറിയില്ല. കാലങ്ങളായി ബുക്‌സര്‍ ജയിലില്‍ നിന്ന്‌ തൂക്കുകയര്‍ നിര്‍മിച്ച്‌ നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന്‌ ദിവസത്തോളമെടുക്കും ഒരു കയര്‍ തയ്യാറാക്കി എടുക്കാന്‍. സങ്കേതിക വളരെ കുറച്ച്‌ മാത്രമെ ഇതില്‍ ഉപയോഗിക്കൂ. പാര്‍ലമെന്റ്‌ ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാനുള്ള കയര്‍ തയ്യാറാക്കിയത്‌ ബുക്‌സര്‍ ജയിലില്‍ നിന്നായിരുന്നു. അവസാനമായി തയ്യാറാക്കിയ ഒരു തൂക്കു കയറിന്‌ ലഭിച്ചത്‌ 1725 രൂപയാണെന്നും വിജയ്‌ കുമാര്‍ അറോറ പറഞ്ഞു.

തെലങ്കാനയില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്‌ പിന്നാലെ നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു.മുകേഷ്‌ സിങ്‌, അക്ഷയ്‌ ഠാക്കൂര്‍, വിനയ്‌ ശര്‍മ്മ, പവന്‍ ഗുപത്‌ എന്നിവരാണ്‌ വധ ശിക്ഷ കാത്ത്‌ കഴിയുന്ന പ്രതികള്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക