ഐ.എന്‍.എക്സ് മീഡിയ കേസില്‍ 106 ദിവസത്തെ ജയില്‍ വാസത്തിനുശേഷം കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പി. ചിദംബരം സുപ്രീം കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് പുനരാംഭിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന് മുമ്പാകെയാണ് ചിദംബരം ബുധനാഴ്ച രണ്ട് കേസുകളില്‍ ഹാജരായത്.
പ്രമുഖ വ്യവസായി ജയദേവ് ഷ്രോഫും ഭാര്യ പൂനം ഭഗത്തും തമ്മിലുള്ള വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസില്‍ ജയദേവ് ഷ്രോഫിനു വേണ്ടിയാണ് ചിദംബരം ആദ്യം ഹാജരായത്. പൂനം ഭഗത്തിനുവേണ്ടി ഹാജരായത് സീനിയര്‍ അഭിഭാഷകരായ കപില്‍ സിബലും, അഭിഷേക് മനു സിംഗ്വിയും ആയിരുന്നു. ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം നടന്നില്ല. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മാറ്റി.
തമിഴ്നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു ചിദംബരം രണ്ടാമതായി ഹാജരായത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്കാലത്തായിരുന്നു ചിദംബരത്തിന്. ഡിഎംകെ ഐക്ക് വേണ്ടി കേസില്‍ ഹാജരായത് അഭിഷേക് മനു സിംഗ്വി ആയിരുന്നു. തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി മുകുള്‍ റോത്തഗിയും.
കോടതി ഉച്ചയൂണിന് പിരിഞ്ഞതിന് പിന്നാലെ ചിദംബരവും കപില്‍ സിബലും പാര്‍ലമെന്റിലേക്ക് പോയി. ഇരുവരും പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് വേണ്ടി സംസാരിച്ചു.