വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിനെ ഇംപീച്ച് ചെയ്യുന്നതിന് ഹൗസ് ജുഡീഷ്യറി കമ്മിറ്റി ഡിസംബര്‍ 13 വെള്ളിയാഴ്ച കൈ കൊണ്ട ചരിത്രപരമായ തീരുമാനം രാഷ്ട്രത്തെ സംബന്ധിച്ചു ദുഃഖകരമായ ഒന്നാണെന്നും, എന്നാല്‍ രാഷ്ട്രീയമായി തനിക്ക് നേട്ടമാണെന്ന് ട്രംമ്പ് പ്രതികരിച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പിന് അത് പ്രതിഫലിപ്പിക്കുമെന്നും ട്രംമ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഡിസംബര്‍ 12 വ്യാഴാഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച വോട്ടെടുപ്പ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ജുഡീഷ്യറി കമ്മിറ്റി ചെയര്മാന് ജെറി നാഡ്ലര് വെള്ളിയാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഡെമോക്രാറ്റുകളും, റിപ്പബ്ലിക്കന്‍ അംഗങ്ങളും ഇംപീച്ച്മെന്റ് സംബന്ധിച്ച് ചൂടേറിയ വാഗ്വാദങ്ങളാണ് വിചാരണയില്‍ ഉന്നയിച്ചത്. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രംമ്പിന്റെ നിലപാടുകള്‍ ന്യായീകരിച്ചപ്പോള്‍, ഡമോക്രാറ്റിക് അംഗങ്ങള്‍ നിശിതമായി വിമര്‍ശിച്ചത്.
ഡിസംബര്‍ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കമ്മിറ്റി ചേര്‍ന്ന ഉടനെ രണ്ട് പ്രമേയങ്ങളും വോട്ടിനിടുകയായിരുന്നു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ 23 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചും., 17 പേര് എതിര്‍ത്തും വോട്ട് ചെയ്തു.
ജുഡീഷ്യറി കമ്മിറ്റി പച്ചകൊടി കാണിച്ചതോടെ അടുത്ത ഊഴം യു എസ് ഹൗസിന്‍രേതാണ്. ഡമോക്രാറ്റിക്കിന് ഭൂരിപക്ഷമുള്ള സഭ അത്ഭുതമൊന്നും സംഭവിക്കുന്നില്ലെങ്കില്‍ ഇംപീച്ച്മെന്റിന് അംഗീകാരം നല്‍കും എന്നാല്‍ യു എസ് സെനറ്റില്‍ പാസ്സാകണമെങ്കില്‍ മുന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതുകൊണ്ട് തന്നെ പ്രമേയം സെനറ്റില്‍ പരാജയപ്പെടും.
യു എസ് ഹൗസ് അമേരിക്കയുടെ ചരിത്രത്തില്‍ രണ്ട് പ്രസിഡന്റുമാരെയാണ് ഇംപീച്ച് ചെയ്തിട്ടുള്ളത്. ആന്‍ഡ്രു ജോണ്സന് (1868), ബില്‍ ക്ലിന്റന് (1998). 1974 ല്‍ റിച്ചാര്ഡ്നിക്സന് വാര്ട്ടര്ഗേറ്റ് വിവാദത്തില്‍ ഇംപീച്ച്മെന്ര് നേരിടാതെ രാജിവെക്കുകയായിരുന്നു.