Image

മെക്‌സിക്കോയിലെ കത്തോലിക്കമതവും രക്തച്ചൊരിച്ചിലുകളും ചെറുത്തുനില്‍പ്പുകളും (ജോസഫ് പടന്നമാക്കല്‍)

Published on 14 January, 2020
 മെക്‌സിക്കോയിലെ കത്തോലിക്കമതവും രക്തച്ചൊരിച്ചിലുകളും ചെറുത്തുനില്‍പ്പുകളും (ജോസഫ് പടന്നമാക്കല്‍)
പതിനാറാം നൂറ്റാണ്ടിൽ ഹെർനൻ കോർട്സ് (Hernán Cortés) എന്ന നാവികനാണ്  മെക്സിക്കോ കണ്ടുപിടിച്ചത്.  അദ്ദേഹത്തിന്റെ  മരണത്തിനുമുമ്പുതന്നെ സ്പാനിഷ് ഭരണം അവിടെ അസ്‌തിവാരമിടുകയും കത്തോലിക്ക സഭ  ശക്തിപ്രാപിക്കുകയുമുണ്ടായി. മെക്സിക്കോയിലെ ആദിവാസികൾ മറ്റു പോംവഴികളില്ലാതെ കത്തോലിക്കാ മതം സ്വീകരിച്ചു. അവർ  പുതിയ മതത്തിൽ ചേർന്നെങ്കിലും  പരമ്പരാഗതമായി അനുഷ്ടിച്ചുവന്ന തങ്ങളുടെ  ആചാരങ്ങളും വിശ്വാസങ്ങളും തുടർന്നിരുന്നു.  പള്ളികൾ  സ്പാനിഷ് പ്രതിച്ഛായകളിൽ  വാസ്തുശില്പ   കലകളോടെയുള്ളതായിരുന്നു.  പതിനാറാം നൂറ്റാണ്ടായപ്പോൾ സ്പാനിഷ്‌കാരുടെ നിരവധി മണിമാളിക മന്ദിരങ്ങൾ  മെക്സിക്കോയിൽ ഉയരാനും തുടങ്ങി.

മെക്സിക്കൻ ജനതയിൽ 75  ശതമാനം ജനങ്ങളിലും യൂറോപ്പ്യൻ ജനിതകമുണ്ട്.  അവിടെ  കത്തോലിക്കരുടെ  ചരിത്രം തുടങ്ങുന്നത് 1519-`21 മുതലുള്ള സ്പെയിനിന്റെ കുടിയേറ്റങ്ങൾക്കുശേഷമാണ്.  സ്പാനീഷ്  ഭാഷ ദേശീയഭാഷയാവുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം വരെ   കത്തോലിക്ക സഭയെ  മാത്രമേ ആത്മീയ ശുശ്രുഷകൾ  നടത്താൻ അനുവദിച്ചിരുന്നുള്ളൂ. 1821 -ൽ റിപ്പബ്ലിക്കായപ്പോഴും സഭയുടെ ഏകാധിപത്യ പ്രവണത തുടർന്നിരുന്നു.  1824 -ൽ മെക്സിക്കോയുടെ ആദ്യ ഭരണഘടന എഴുതിയുണ്ടാക്കി.  ഭരണഘടനയിൽ റോമ്മൻ  കത്തോലിക്ക മതം ഔദ്യോഗിക മതമായി സ്വീകരിച്ചു. മറ്റുള്ള മതങ്ങളെല്ലാം  രാജ്യത്ത്  അന്ന് നിരോധിച്ചിരുന്നു.

നാഗരികത വളരുന്നതോടൊപ്പം ദേശീയ ഇന്ത്യക്കാർ  പാരമ്പര്യമായ വിശ്വാസങ്ങൾ  പരിത്യജിച്ചുകൊണ്ടിരുന്നു. പൗരാണിക കാലം മുതൽ അവർ ഹൃദയത്തിൽ കൊണ്ടു നടന്ന , പൂജിച്ചിരുന്ന  ദൈവങ്ങൾ പരാജയപ്പെട്ടെന്നും  ചിന്തിച്ചു. ആദ്യകാലങ്ങളിൽ തങ്ങളുടെ വിശ്വാസങ്ങളിൽ മാറ്റമുണ്ടായപ്പോൾ പുതിയതായി വന്നു ഭവിച്ച  നവമാറ്റങ്ങളെ അവർക്കു അംഗീകരിക്കാൻ സാധിച്ചിരുന്നില്ല.  സാവധാനം  ദൈവങ്ങളിൽനിന്നും അകന്ന് അവർ സ്‌പാനിയാർഡ് ദൈവത്തെ സ്വീകരിക്കാൻ ആരംഭിച്ചു.   മിഷ്യനറിമാർ ദേശീയ ഇന്ത്യൻസിൽ മതത്തിന്റെ സ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു. ദേശീയ ഇന്ത്യക്കാർ  വിശ്വസിച്ചിരുന്ന അമ്പലങ്ങളുടെ സമീപം പള്ളികളും പണിയാനാരംഭിച്ചു. അതുമൂലം യൂറോപ്പിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും തീർത്ഥാടകരും പ്രവഹിക്കാൻ തുടങ്ങി. പുതിയ കോളനിവാസികളുടെ ഗ്രാമങ്ങളും പട്ടണങ്ങളും ഉയരാൻ തുടങ്ങി.

'ദേശീയ ഇന്ത്യൻസ്' കത്തോലിക്ക മതത്തിൽ ചേർന്നതോടെ അവരുടെയിടയിലുണ്ടായിരുന്ന മത വിരുദ്ധ ആശയങ്ങൾക്കിടയിൽ സമവായമുണ്ടാവുകയും ചരിത്രാതീതമായ അവരുടെ ദൈവങ്ങളെ  കത്തോലിക്കരിലെ  വിശുദ്ധരോടൊപ്പം എഴുന്നള്ളിക്കുകയും ചെയ്തിരുന്നു.  ദേശീയ ഇന്ത്യക്കാരുടെയിടയിലുണ്ടായിരുന്ന ആത്മീയ തലത്തിലുള്ള ശിക്ഷയും പ്രതിഫലവും കത്തോലിക്കാ വിശ്വാസത്തിൽ ഉൾക്കൊള്ളുകയും ചെയ്തു.  ആദ്യകാലത്തു  ആധിപത്യം സ്ഥാപിച്ചിരുന്ന യൂറോപ്പ്യന്മാർ  നിരവധി ദേശീയ ഇന്ത്യൻ മെക്സിക്കൻകാരെ കൊല  ചെയ്തുകൊണ്ടിരുന്നു. കൂടാതെ പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്നും കപ്പലിലെത്തിയ  ഏതൊ മാരക രോഗം മൂലം അനേകായിരം മെക്സിക്കൻ ഇന്ത്യക്കാർ മരിക്കുന്നതിനിടയായി. മെക്സിക്കോയുടെ പ്രാന്ത പ്രദേശങ്ങളിൽ മത പരിവർത്തനത്തിന് ആദ്യം വന്നത് ഫ്രാൻസിക്കൻ  മിഷിണറിമാരായിരുന്നു. പിന്നീട് ഡൊമിനിക്കൻസും ഓഗസ്റിനെസും ജെസ്യൂട്ട്സും മിഷ്യനറിമാർ വേദപ്രചരണത്തിനായി മെക്സിക്കൻ വൻകരയിൽ വന്നെത്തി.   യൂറോപ്പ്യൻമാർ നടത്തിയ നിരവധി ക്രൂരതകൾ  കാരണം തകർന്നു പോയ അനേകം മെക്സിക്കൻ കുടുംബങ്ങൾക്ക് മിഷ്യനറിമാർ  ആശ്വാസമായിരുന്നു.

പള്ളികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മിഷ്യനറിമാർ' മെക്സിക്കൻ വൻകരയിൽ  സ്ഥാപിച്ചുകൊണ്ടിരുന്നു.  'ബർട്ടോലോമീ ഡീ ലാസ് കാസസ്'  എന്ന മിഷ്യനറി മെക്സിക്കൻ അടിമകളെ മോചിപ്പിക്കാനായുള്ള പ്രചരണങ്ങളും തുടങ്ങി. 1542-ൽ അതുമൂലം അടിമകളെ  മോചിച്ചിപ്പിക്കുകയുമുണ്ടായി. ദേശീയ ഇന്ത്യൻസിന്റെ കുട്ടികൾക്ക്   മതപരമായ ആത്മീയ വിദ്യാഭ്യാസം നിർബന്ധമായിരുന്നു. ചില ഇന്ത്യക്കാർ തങ്ങളുടെ ആചാരങ്ങളെ ത്യജിക്കാൻ സന്നദ്ധരല്ലാത്തതിനാൽ പർവ്വതങ്ങളിലും കാടുകളിലും ഒളിഞ്ഞു മറഞ്ഞു താമസിച്ചിരുന്നു.  എന്നാൽ ഭൂരിഭാഗം പേരും ക്രിസ്തുമത വിശ്വാസം സ്വീകരിക്കുകയാണുണ്ടായത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടത്തിൽ  സഭയും സ്റ്റേറ്റും തമ്മിലുള്ള ബന്ധങ്ങൾ വഷളാവാൻ തുടങ്ങി. അന്നുണ്ടായിരുന്ന ഭരണനേതൃത്വം രാജ്യത്ത് ചില നവീകരണാശയങ്ങൾ നടപ്പാക്കാൻ ശ്രമിച്ചപ്പോൾ സഭ അതിനെ എതിർത്തു.  സഭയുടെ വിദ്യാഭ്യാസ മേഖലകളിലുള്ള കുത്തകയും പള്ളി  സ്വത്തുക്കൾ കൈവശം വെക്കലും ജനന മരണ വിവാഹ റിക്കോർഡുകൾ സൂക്ഷിക്കുന്നതും നിയമം മൂലം നിർത്തലാക്കി. 1857-ൽ എഴുതിയ ഭരണഘടനയിൽ പുരോഹിതരുടെ  ഈ അവകാശങ്ങളെല്ലാം നീക്കം ചെയ്തിരുന്നു.  സഭയെ നയിച്ചിരുന്നവർ കൂടുതലും  യാഥാസ്ഥിതികരായിരുന്നു.  മെക്സിക്കൻ വിപ്ലവം പൊട്ടിപുറപ്പെട്ടിരുന്ന കാലവുമായിരുന്നു. സഭ യാഥാസ്ഥിതികരോടൊപ്പം ചേർന്നു പുരോഗമന വാദികൾക്കെതിരെ വിപ്ലവത്തിൽ പങ്കു ചേർന്നു. പുരോഗമന വാദികൾ അധികാരം പിടിച്ചെടുത്തപ്പോൾ യാഥാസ്ഥിതികർക്കും  കത്തോലിക്കാ സഭയ്ക്കും പുരോഗമന സർക്കാരുകളിൽനിന്നു  പീഡനങ്ങളേൽക്കേണ്ടി  വന്നു.

1876 മുതൽ 1911 വരെ പുരോഗമന വാദിയായിരുന്ന 'പോർഫിറിയോ ഡയസ്' (Porfirio Díaz) പ്രസിഡണ്ടായിരുന്നപ്പോൾ കത്തോലിക്ക സഭയ്ക്കനുകൂലമായ നയപരിപാടികൾ തുടർന്നിരുന്നു.  നവീകരിച്ച ഭരണഘടനയിൽ   പുരോഹിതരുടെ താല്പര്യത്തിനെതിരായ നിരവധി നിയമങ്ങളുണ്ടായിരുന്നു. എങ്കിലും സഭയ്ക്ക് സ്വതന്ത്രമായ എല്ലാ പ്രവർത്തനങ്ങൾക്കും അനുവാദം നൽകിയിരുന്നു. 1911-ൽ 'ഡയസ്' അധികാരത്തിൽ നിന്നും പുറത്തായി. അതിനുശേഷം പതിറ്റാണ്ടോളം മെക്സിക്കൻ ആഭ്യന്തര കലാപം തുടർന്നിരുന്നു. കലാപത്തിൽ വിജയികളായവർ 1917-ൽ  ഭരണഘടന മാറ്റിയെഴുതി. പുരോഹിതരുടെ പള്ളിസ്വത്തു കൈവശം വെക്കുന്നതുൾപ്പടെയുള്ള  അന്യായമായ നിരവധി അവകാശങ്ങൾ എടുത്തുകളഞ്ഞുകൊണ്ടുള്ള ഭരണഘടനയായിരുന്നു അത്.

സഭയുടെയും പുരോഹിതരുടെയും  വിരോധിയായ വിപ്ലവ ജനറൽ പ്ലൂട്ടാർക്കോ എലിയാസ് കാലിസ് (Plutarco Elías Calles) രാജ്യത്തിന്റെ  പ്രസിഡണ്ടായി ചുമതലയെടുത്തു.  അയാൾ അധികാരമെടുത്ത നാളുകൾമുതൽ  1917 -ലെ ഭരണഘടന നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതിന്റെ പേരിൽ കത്തോലിക്കാസഭയുടെ എതിർപ്പുകളും കലാപങ്ങളും മെക്സിക്കോയുടെ നാനാഭാഗങ്ങളിലുമുണ്ടായി.  കത്തോലിക്ക സഭ മെക്സിക്കോയിൽ പ്രവർത്തനം തുടങ്ങിയിട്ട് നാന്നൂറു വർഷങ്ങളായിരുന്നെങ്കിലും  സഭയെ  സർക്കാർ  ശത്രുത മനോഭാവത്തോടെയാണ് കണ്ടിരുന്നത്. സഭാവിരോധം നിറഞ്ഞ ഒരു രാഷ്ട്രീയ അന്തരീക്ഷമായിരുന്നു രാജ്യം മുഴുവനുണ്ടായിരുന്നത്.

യൂറോപ്യന്മാർ മെക്സിക്കോയിൽ താവളമടിക്കാൻ തുടങ്ങിയശേഷം  നാലു  നൂറ്റാണ്ടോളം  നിരവധി  വിപ്ലവങ്ങൾ അവിടെ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.  പ്രഭുക്കന്മാരുടെയും ഏകാധിപതികളുടെയും ഉയർച്ചയ്ക്കു  വിപ്ലവങ്ങൾ സാക്ഷിയായിരുന്നു. സഭയും പള്ളികളും ഭൂവുടമകളുടെയും ധനികരുടെയും  അധീനതയിലായിരുന്നതിനാൽ അനേകമായിരം സാധു ജനങ്ങൾ പള്ളിയോട് ശത്രുത പുലർത്താനും ആരംഭിച്ചു. പുരോഹിതരും ഭൂപ്രഭുക്കളും സാധാരണക്കാരോട് അടിമത്വ മനോഭാവവും പുലർത്താൻ തുടങ്ങി. സഭയോട് അസന്തുഷ്ടരായവർ  പുരോഹിതരെ ആക്രമിക്കാനും ആരംഭിച്ചു. അക്കാലത്താണ്  'നൈറ്റ്സ്  ഓഫ് കൊളംബസ്' എന്ന സംഘടന രംഗപ്രവേശനം ചെയ്തത്. എന്നാൽ, സർക്കാരിലുള്ള ഔദ്യോഗിക വക്താക്കൾക്ക് ഈ സംഘടന രാജ്യദ്രോഹം ചെയ്യുന്നവരുമായിരുന്നു.  സർക്കാരിനെ ചോദ്യം ചെയ്തതിനാൽ,  സംഘടനയുടെ  പ്രവർത്തകനായിരുന്ന  'ഡുറാൻ' എന്നയാളെ  പരസ്യമായി വധിച്ചു.  ഇങ്ങനെയുള്ള ക്രൂര കൃത്യങ്ങൾ 1920-ൽ സാധാരണമായിരുന്നു. 'ജലിസ്‌കോ' റയിൽവെ സ്റ്റേഷനു സമീപം കത്തോലിക്കരെ വധിച്ചു  കെട്ടി തൂക്കുന്ന സ്ഥലമുണ്ടായിരുന്നു. സർക്കാരിനെ തരം താഴ്ത്തിക്കൊണ്ടു  അന്നുള്ള പത്രമാസികകൾ  ഈ ഫോട്ടോകൾ പ്രചരിപ്പിച്ചിരുന്നതുകൊണ്ട് പ്രസിഡന്റ് 'കാലിസ്'  മനുഷ്യരെ തൂക്കിലേറ്റുന്നത് റെയിൽവെ പാലത്തിനു വിദൂരതയിൽ വേണമെന്നും ആജ്ഞ കൊടുത്തിരുന്നു.

'പ്രസിഡന്റ്  കാലിസ്' സർക്കാരിന്റെയും സഭാവിരോധികളുടെയും വെല്ലുവിളികളെ നേരിട്ടുകൊണ്ട് 'നൈറ്റ്സ് ഓഫ് കൊളംബസ്' പ്രതികരണങ്ങളുമായി മുന്നേറുന്നുണ്ടായിരുന്നു.  നാന്നൂറു  അംഗങ്ങൾ മാത്രമായിരുന്ന 'നൈറ്റ്‌സ്'   ആറു വർഷം  കൊണ്ട് 1918-ൽ  6000  അംഗങ്ങളുള്ള സംഘടനയായി വളർന്നു.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടനയുടെ കീഴിൽ 51 കൗൺസിലുകളുമുണ്ടായി. 1926നും 1929 നുമിടയിൽ  ക്രിസ്ത്യൻ പീഡന നിയമങ്ങളിൽ അസ്വസ്ഥരായി സർക്കാരിനെതിരെ ഒരു തുറന്ന യുദ്ധം തന്നെ 'നൈറ്റ്സ്' പ്രഖ്യാപിച്ചു.

 ക്രിസ്ത്യൻ പീഡന നിയമത്തെ അറിയപ്പെട്ടിരുന്നത് 'കാലിസ് ' നിയമം എന്നായിരുന്നു.  'നൈറ്റ്സ്' ആദ്യം സർക്കാരിനെതിരെ സമാധാനപരമായി പ്രതിഷേധങ്ങൾ നടത്തിയിരുന്നു.  പെറ്റിഷൻ അയക്കുകയും സാമ്പത്തിക തലങ്ങളിലുള്ള ബോയ്കോട്ടും പ്രകടനങ്ങളും  നാടെങ്ങും അരങ്ങേറുകയും ചെയ്തു. എന്നാൽ ഒപ്പം പ്രവർത്തിച്ചിരുന്ന 'ക്രിസ്റ്ററോ' സംഘടന  ഭീകര സ്വഭാവമുള്ളവരായിരുന്നു. 1926 ആഗസ്റ്റായപ്പോൾ 'ക്രിസ്റ്ററോ'  ശക്തമാവുകയും   രാജ്യമെങ്ങും സമരങ്ങൾ വ്യാപിക്കുകയും ചെയ്തു. വിശ്വാസ സംരക്ഷണത്തിനായുള്ള വിപ്ലവ മുന്നേറ്റത്തിൽ ഏകദേശം 70 'നൈറ്റുകൾ' മരണപ്പെടുകയുണ്ടായി.

1926 -ൽ  പ്രസിഡന്റ്  'കാലീസ്'  പുരോഹിതർക്കെതിരെയുള്ള നിയമങ്ങൾ രാജ്യം മുഴുവൻ ഏകീകൃതമായി നടപ്പാക്കി. നിയമം ലംഘിക്കുന്നവരെയും നിയമം നടപ്പാക്കാത്ത ഉദ്യോഗസ്ഥരെയും  കഠിനമായ ശിക്ഷിച്ചിരുന്നു.  താൻ പ്രസിഡണ്ടായിരിക്കുന്ന  കാലത്തോളം 1917 -ലെ ഭരണഘടന മാനിക്കണമെന്നായിരുന്നു 'കാലീസിന്റെ  ആവശ്യം.  നിരവധി നൈറ്റുകൾ ആക്രമിക്കപ്പെട്ടുകൊണ്ടിരുന്നു. നൈറ്റുകളെ ക്രൂരമായി പീഡിപ്പിക്കുന്നതിൽ പതിനൊന്നാം പിയൂസ് മാർപാപ്പാ പ്രതിഷേധം അറിയിച്ചു. മെക്സിക്കൻ സർക്കാർ  കത്തോലിക്കരെ പീഡിപ്പിക്കുന്നുവെന്നു കാണിച്ചു 1926-ൽ  വത്തിക്കാൻ പ്രസ്താവനയും  ഇറക്കിയിരുന്നു. അതിനു പ്രതികാരമായി സർക്കാർ അനുകൂലികൾ നൈറ്റ് ഓഫ് കൊളംബസിന്റെ ഹെഡ് ക്വാർട്ടേഴ്‌സ് ആക്രമിക്കുകയും നിരവധി റിക്കോർഡുകൾ നശിപ്പിക്കുകയുമുണ്ടായി.  ഫെഡറിലും സ്റ്റേറ്റിലും  ജോലി ചെയ്യുന്നവർ  നൈറ്റ് ഓഫ് കൊളംബസ് എന്ന സംഘടനയുടെ അംഗമല്ലെന്നു പ്രതിജ്ഞ ചെയ്യണമായിരുന്നു.

കാലിസ് ഭരണകൂടം  നിയമാനുസൃതമായി  പള്ളികൾ  ദേശവൽക്കരിച്ചു. 'വിദേശികൾ' പുരോഹിതരാകാൻ  പാടില്ലെന്നും മെക്സിക്കോക്കാർ മാത്രമേ പുരോഹിതരാകാൻ അനുവദിനീയമെന്നുള്ള നിയമം വന്നു. മതപരമായ ആഘോഷങ്ങളും രൂപങ്ങൾ എഴുന്നള്ളിപ്പും  ചടങ്ങുകളും നിരോധിച്ചു. പൊതു സ്ഥലങ്ങളിൽ പുരോഹിതർ കുപ്പായം ധരിച്ച് നടക്കാൻ പാടില്ലെന്നും നിയമം വന്നു. രാഷ്ട്രീയവും സംസാരിക്കാൻ പാടില്ലെന്ന് വിലക്കുണ്ടാക്കി. വിദ്യാഭ്യാസ ചുമതലകളിൽ നിന്നും പുരോഹിതരെ ഒഴിവാക്കിക്കൊണ്ടിരുന്നു. 1926-ൽ പുരോഹിതനായി സേവനം ചെയ്യണമെങ്കിൽ പ്രത്യേകം ലൈസൻസും എടുക്കണമെന്ന നിയമവും വന്നു. ഈ നിയമങ്ങളെ ശക്തമായി പ്രതികരിക്കാൻ സഭ ആഹ്വാനം ചെയ്തു. മെക്സിക്കോയിലെ  കൃഷിക്കാർ പുരോഹിതരുടെ നേതൃത്വത്തിൽ ഭരിക്കുന്ന സർക്കാരിനെതിരെ ഗൊറില്ല യുദ്ധം ആരംഭിച്ചു. 'ക്രിസ്തുരാജൻ നീണാൾ വാഴട്ടെ'യെന്ന മുദ്രാവാക്യവും പേറി ഭരണകൂടത്തിനെതിരെ 'ക്രിസ്റ്റോസ്'  സംഘടന അതിശക്തമായി പ്രതികരിച്ചുകൊണ്ടിരുന്നു.  ക്രിസ്തുവിന്റെ പേരിൽ കൊലപാതകങ്ങളും ഭീകര പ്രവർത്തനങ്ങളും നാടെങ്ങും വ്യാപിച്ചിരുന്നു.

1926-ൽ ഫിലാഡൽഫിയയിലെ നൈറ്റ് ഓഫ് കൊളംബസിന്റെ ഒരു സമ്മേളനത്തിൽ  നൈറ്റിന്റെ അമേരിക്കയിലെ കമാണ്ടറായ ജെയിംസ് ഫ്ലാഹെർട്ടി ( James A. Flaherty ) മെക്സിക്കോയിലെ സർക്കാരിന്റെ മതപീഡനത്തെ അപലപിക്കുകയും യുഎസ് എ  ഈ  പീഡനങ്ങളിൽ നിശ്ശബ്ദരായിരിക്കുന്നതിൽ കുറ്റപ്പെടുത്തുകയും  ചെയ്തു. ഈ വാർത്ത  മറ്റൊരു രാജ്യത്തിലെ മാദ്ധ്യമമായ  കൊളംബിയ മാഗസിനിൽ  പ്രസിദ്ധീകരിച്ചിരുന്നു.  അത്, കൊളംബിയായിലെ  നിയമസഭ ചർച്ച ചെയ്യുകയുമുണ്ടായി. കുപിതനായ മെക്സിക്കൻ വക്താവ് അസംബ്ലിയിലും റേഡിയോയിലൂമായി നൈറ്റ് ഓഫ് കൊളംബസിനെ രാജ്യ ദ്രോഹ സംഘടനയായി മുദ്ര കുത്തി. അവർ രാജ്യത്തെ വഞ്ചിച്ചുവെന്നും പ്രസ്താവിച്ചു. കത്തോലിക്ക പുരോഹിതരും നൈറ്റും രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിച്ചു. ഭീകരരും ദുഷിച്ചവരും നുണയരുമെന്നും പ്രഖ്യാപിച്ചു. ഫിലാഡൽഫിയ സമ്മേളനത്തിലെ പ്രമേയം അപ്പാടെ തള്ളി കളഞ്ഞു.  രാജ്യം ശരിയായ ദിശയിൽ  പോവുന്നുവെന്നും  ഭ്രാന്തന്മാരായ  പുരോഹിതർ രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനവും ഭരണവും കൈക്കലാക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഫിലാഡെല്ഫിയായിൽ നോർത്ത് അമേരിക്കൻ നൈറ്സ് സമ്മേളനത്തിൽ സംബന്ധിച്ചവരെ രാജ്യത്തു നിന്ന് പുറത്താക്കുകയും ചെയ്തു.

നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഗവൺമെന്റും ശക്തമായി പ്രതികരിക്കുകയും കഠിന ശിക്ഷകൾ നൽകുകയും ചെയ്തിരുന്നു.  രാജ്യം മുഴുവനും കത്തോലിക്കരെ വേട്ടായാടലും  പുരോഹിതരെ വധിക്കാനും ആരംഭിച്ചു. അനേകം ക്രിസ്ടോമാരെയും പുരോഹിതരെയും തൂക്കിലേറ്റി. മെക്സിക്കോയ്ക്ക് തെക്കുള്ള ടബാസ്ക്കോ  ഗവർണ്ണർ പുരോഹിതരെ ആക്രമിക്കാനായി 'റെഡ് ഷർട്ട്' എന്ന സംഘടന രൂപീകരിച്ചു. ഈ സംഘടന കൂട്ടമായി സംഘടിച്ച് പള്ളികൾ നശിപ്പിക്കാൻ ആരംഭിച്ചു. മെക്സിക്കോ പട്ടണത്തിൽ പള്ളികൾ കൊള്ള ചെയ്യുകയും കൊളോണിയൽ കലാമൂല്യങ്ങൾ കൈവശപ്പെടുത്തുകയും ചെയ്യുകയെന്നതും നിത്യ പതിവായി തീർന്നു. 1932-ൽ ആർച്ച് ബിഷപ്പ് 'മൊറേലിയായെ'  രാജ്യത്തുനിന്ന് പുറത്താക്കി. പള്ളികളും  സ്‌കൂളുകളും പണിശാലകൾ  ആക്കുന്നതിനെതിരെ പ്രതികരിച്ചതിനായിരുന്നു രാജ്യത്തുനിന്ന് പുറത്താക്കിയത്. 1935-ലും കത്തോലിക്കരും  റെഡ് ഷർട്ടുകാരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.

ഈ കാലഘട്ടത്തിൽ 'സർക്കാർ' കത്തോലിക്ക സ്‌കൂളുകളും പള്ളികളും സെമിനാരികളും  പിടിച്ചെടുത്തു. സഭയുടെ സ്വത്തുക്കളും കൈക്കലാക്കി. മതപഠനം നിയമ വിരുദ്ധമാക്കി. കത്തോലിക്ക ഹോസ്പിറ്റലുകൾ നിർബന്ധമായി പൂട്ടിച്ചു. അനാഥ  ശാലകളും മത പഠന കേന്ദ്രങ്ങളും അടപ്പിച്ചു.  സർക്കാരിനെ വിമർശിക്കാൻ പാടില്ലാന്നുള്ള നിയമം കർശനമാക്കി. മതപരമായ യാതൊരു വേഷങ്ങളും പൊതു സ്ഥലങ്ങളിൽ ധരിക്കാൻ പാടില്ലെന്നുള്ള നിയവും പ്രാബല്യത്തിൽ കൊണ്ടുവന്നു.  നിയമങ്ങൾ തെറ്റിച്ചാൽ വിസ്താരമില്ലാതെ ശിക്ഷിക്കുകയും ചെയ്തിരുന്നു. സമരത്തിനു പ്രേരണ നൽകുന്ന മെക്സിക്കൻ ബിഷപ്പുമാരെ രാജ്യത്തുനിന്നും  പുറത്താക്കിയിരുന്നു. നിരവധി പുരോഹിതരെ വർഷങ്ങളോളം രാജ്യത്തു  തിരികെ വരുവാൻ അനുവദിച്ചിരുന്നില്ല.  പുരോഹിതരെക്കൊണ്ടു  നിർബന്ധപൂർവം കഠിനമായി ജോലി ചെയ്യിപ്പിക്കാനും തുടങ്ങി.

സർക്കാർ നിയന്ത്രണം മൂലം സഭയുടെ വക  സ്‌കൂളുകളും ഹോസ്പിറ്റലുകളും നിർത്തൽ ചെയ്തപ്പോൾ നൈറ്റ് ഓഫ് കൊളമ്പസ് സ്‌കൂളുകൾ നടത്താനുള്ള  ദൗത്യം ഏറ്റെടുത്തു.  ഓരോ ഇടവകയിലെയും ജനങ്ങളെ സംഘടിപ്പിക്കുകയും അവരിൽ ആത്മീയത പരിപോഷിപ്പിക്കുകയും ചെയ്തു.   കരുത്തരായ,  കർമ്മോന്മുഖരായി  പ്രവർത്തിക്കുന്ന  കത്തോലിക്കരെന്നുള്ള  ഒരു സൽപ്പേര് അവർക്കു  സൃഷ്ടിക്കാൻ സാധിച്ചു. സമൂഹത്തിലെ പ്രസിദ്ധരായവരും, ഡോക്ടർമാരും വക്കീലന്മാരും വ്യവസായികളും കത്തോലിക്ക മതപീഡനങ്ങളെ എതിർത്തുകൊണ്ടു  രംഗത്തു വന്നു.  സർക്കാർ, നൈറ്റുകളുടെ പ്രവർത്തങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു. അനേകരെ അവരുടെ വീടുകളിൽ നിന്നും പുറത്താക്കി.

1923-ൽ  ക്രിസ്റ്ററോ വിപ്ലവത്തിൽ ചരിത്രപരമായ ഒരു സംഭവമുണ്ടായി.  ക്രിസ്തുരാജന്റെ ഒരു വലിയ പ്രതിമ 'ക്യൂബിലേറെ' മലമുകളിൽ  സ്ഥാപിക്കാൻ  'ലിയോൺ' രൂപതയിലെ ബിഷപ്പ് തീരുമാനിച്ചു. ആ ചടങ്ങ് പാടില്ലെന്നും അത് നിയമ വിരുദ്ധമാണെന്നും സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ തറക്കല്ലിടുന്ന പരിപാടിയിൽ നിരവധി ബിഷപ്പുമാർ സംബന്ധിച്ചിരുന്നു. മാർപാപ്പായുടെ പ്രതിനിധി പേപ്പൽ നുൺഷിയോ 'മോൺസിഞ്ഞോർ ഏർനെസ്റ്റോ ഫിലിപ്പി' യും ചടങ്ങിൽ സംബന്ധിച്ചു. രണ്ടു ദിവസത്തിനുള്ളിൽ അധികാരികൾ ഫിലിപ്പിയെ രാജ്യത്തിന് പുറത്താക്കി. ഒരു വിദേശ അംബാസഡറെന്ന നിലയിൽ  ഫിലിപ്പിയെ പുറത്താക്കിയ  ഗവൺമെന്റിന്റെ  ഈ നടപടി തികച്ചും പ്രകോപനപരമായ ഒരു പ്രവർത്തിയായിരുന്നു.

'കാലിസ് സർക്കാർ ' സ്പോൺസർ ചെയ്തുകൊണ്ടിരുന്ന പുരോഹിത ശത്രുത നാടെങ്ങും അരങ്ങേറി.  1925 ഫെബ്രുവരിയിൽ  സ്റ്റേറ്റിന്റെ മൗനാനുവാദത്തോടെ  നൂറോളം കത്തോലിക്ക വിരോധികൾ  മെക്സിക്കൻ പട്ടണത്തിലെ കത്തോലിക്ക ദേവാലയം പിടിച്ചെടുത്തു. ആ പള്ളിയിലെ വികാരിയെ പുറത്താക്കിയ ശേഷം അവരെല്ലാം ഒത്തു ചേർന്ന് അപ്പോസ്തോലിക്ക് കത്തോലിക്ക മതം (ICAM)   എന്ന പേരിൽ പുതിയ മതമുണ്ടാക്കി. ' ജോഅക്വിൻ പെരെസ്' (Joaquín Pérez) എന്ന ഒരു മുൻ പുരോഹിതൻ ഈ സഭയുടെ പാത്രിയാർക്കായി പ്രഖ്യാപിച്ചു.  റോമ്മായിലുള്ള ' മാർപാപ്പാ' സഭയുടെ തലവനല്ലെന്നും  മെക്സിക്കൻ സർക്കാരിനോട് 'സഭ' വിധേയത്വം പുലർത്തണമെന്നും അഭ്യർഥിച്ചു.   കത്തോലിക്ക വിശ്വാസവും  ആചാരങ്ങളും അവർ പിന്തുടർന്നു . പുതിയ 'സഭ' പുരോഹിതരെ വിവാഹം ചെയ്യാൻ അനുവദിച്ചു.  ലത്തീൻ കുർബാനയ്ക്ക് പകരം സ്പാനിഷിൽ കുർബാന ചെല്ലാൻ തുടങ്ങി.  ഇതിലെ അംഗങ്ങൾ പള്ളിക്ക് ദശാംശം കൊടുക്കണ്ടെന്നും തീരുമാനിച്ചു.  പുതിയതായി രൂപം കൊണ്ട ഈ സഭ  കത്തോലിക്ക പുരോഹിതരെയും മതത്തെയും പീഡിപ്പിക്കാൻ തുടങ്ങി.  ഈ മതത്തിനു  ബദലായി 'ക്രിസ്റ്റോ' വിപ്ലവകാരികളും ശക്തമായിക്കൊണ്ടിരുന്നു. റോമ്മൻ  കത്തോലിക്ക സഭയുടെ അവകാശങ്ങൾ  മെക്സിക്കോയിൽ പുനഃസ്ഥാപിക്കാനായി കൃഷിക്കാരായ കത്തോലിക്കർ സർക്കാരിനെതിരെ ആയുധങ്ങൾ എടുത്തു.

ഐസിഎഎം സഭയുടെ (ICAM)   ലക്ഷ്യം മെക്സിക്കൻ കത്തോലിക്കർ റോമ്മാ  സഭയിൽ നിന്നും അകന്നുപോവണമെന്നായിരുന്നു. അതിനായി പള്ളി പിടുത്തം തുടരുമെന്നും ഐസിഎഎം (ICAM) പ്രഖ്യാപിച്ചു. അവർ പൂർണ്ണമായും മെക്സിക്കോയുടെ ദേശീയതക്കും ദേശീയ താല്പര്യത്തിനും  പ്രാധാന്യം നൽകി. 'മെക്സിക്കോ, മെക്സിക്കർക്കെന്നുള്ള' മുദ്രാവാക്യവും ലിഖിതം ചെയ്തു.  അതേ സമയം റോമ്മായോട് കൂറു  പുലർത്തുന്ന കത്തോലിക്കർ 'പോപ്പ് നീണാൾ വാഴട്ടെ'യെന്നുള്ള ലഘുലേഖകൾ  വിതരണം ചെയ്യുമ്പോൾ എതിർ പക്ഷം മെക്സിക്കോ ജീവിക്കട്ടെ, മാർപാപ്പാ മരിക്കട്ടെയെന്നും മുദ്രാ വാക്യങ്ങളുള്ള ലഘുലേഖകൾ വിതരണം ചെയ്തിരുന്നു.

ഐസിഎഎം (ICAM)  സഭ  ഭരണഘടനക്ക് വിധേയമായി പ്രവർത്തിക്കണമായിരുന്നു. 1917-ലെ ഭരണഘടനയനുസരിച്ച്! സഭയുടെ സ്വത്തുക്കൾ മുഴുവൻ സർക്കാരിന്റെ നിയന്ത്രണത്തിൽ വേണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. പുതിയ സഭയായ  ഐസിഎഎം നും ഈ തടസങ്ങൾ ഉണ്ടായിരുന്നു. അവരുടെ കൈവശമുള്ള പള്ളികളും  സ്വത്തുക്കളും സ്വകാര്യ ഉടമകൾ കൈകാര്യം ചെയ്തിരുന്നു.  വിദേശമിഷ്യനറിമാരെ നീക്കി പകരം നാട്ടുകാരായ മെക്സിക്കൻസിനെ നിയമിക്കണമെന്നും നിയമത്തിലുണ്ടായിരുന്നു.  കത്തോലിക്ക സഭ വൈദേശിക മിഷ്യനറിമാരിൽനിന്നു സ്വദേശികൾ ഏറ്റു കഴിഞ്ഞപ്പോൾ ഐസിഐഎം സഭയുടെ സന്ദേശങ്ങളും പ്രവർത്തനങ്ങളും  ക്ഷയിക്കാൻ തുടങ്ങി. ശരിയായ ഒരു നേതൃത്വം ഇല്ലാഞ്ഞതും ഈ സഭയുടെ നിലനിൽപ്പിന് പ്രശ്നമായി. ഐസിഎഎം  ആത്മീയതയെക്കാൾ കൂടുതൽ രാഷ്ട്രീയത്തിനു  പ്രാധാന്യം കൊടുത്തതും  അവരുടെ സഭയുടെ  പരാജയമായിരുന്നു.

1926 മുതൽ 1929 വരെ പടർന്നു പന്തലിച്ച ക്രിസ്റ്ററോ (Cristero Rebellion൦) വിഘടനവാദികളെ യോജിപ്പിച്ചുകൊണ്ട് യുഎസ്എ യുടെ  മെക്സിക്കൻ അംബാസഡറിന്റെ മദ്ധ്യസ്ഥതയിൽ സമാധാന കരാറുണ്ടാക്കി. എങ്കിലും പുരോഹിതർക്കെതിരെയുള്ള ഭരണഘടനയിൽ മാറ്റങ്ങളൊന്നും വരുത്തിയില്ല.  1988 മുതൽ 1994 വരെ 'കാർലോസ് ഡി സലീനസ് ഗോർട്ടറി' പ്രസിഡണ്ടായി ചുമതലയേറ്റപ്പോൾ മെക്സിക്കോയെ ആധുനികരിക്കാൻ അദ്ദേഹം നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നു.  മെക്സിക്കൻ ഭരണഘടനയ്ക്ക് മാറ്റങ്ങൾ വരുത്തികൊണ്ട് പുരോഹിതർക്കനുകൂലമായ നിയമങ്ങൾ എഴുതി ചേർത്തു.  കത്തോലിക്ക സഭ നിയമപരമായി തന്നെ പഴയ പ്രതാപം വീണ്ടെടുത്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മെക്സിക്കോയിൽ ഭൂരിഭാഗം ജനതയും കത്തോലിക്കരാണ്.  എങ്കിലും ഇവാഞ്ചലിക്കൽ സഭകളും അവിടെ ശക്തി പ്രാപിച്ചു വരുന്നുണ്ട്.

1930 വരെ സർക്കാരും സഭകളും തമ്മിലുള്ള വഴക്കിൽ രണ്ടു ലക്ഷത്തിൽ കൂടുതൽ  ജനം  കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 2000 മെയ് മാസത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ മെക്സിക്കോയിലെ 25 രക്തസാക്ഷികളെ വിശുദ്ധരായി വാഴിച്ചിരുന്നു. അവരിൽ ക്രിസ്റ്ററോയിൽ പ്രവർത്തിച്ചവരും   ആറു 'നൈറ്റു'കളും ഉണ്ടായിരുന്നു. ആധുനിക മെക്സിക്കോയിൽ 18  കത്തോലിക്ക അതിരൂപകൾ ഉണ്ട്.  90 രൂപതകളും പ്രവർത്തിക്കുന്നു. പതിനായിരക്കണക്കിന് പുരോഹിതരും ആത്മീയശുശ്രുഷ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.
 മെക്‌സിക്കോയിലെ കത്തോലിക്കമതവും രക്തച്ചൊരിച്ചിലുകളും ചെറുത്തുനില്‍പ്പുകളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക