Image

വാക്കുകളുടെ നിത്യ യൗവനം (വിജയ്.സി.എച്ച്)

Published on 19 March, 2020
വാക്കുകളുടെ നിത്യ യൗവനം (വിജയ്.സി.എച്ച്)
പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, 'സ്വർണ്ണ ഗോപുര നർത്തകീശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം' എന്നു തുടങ്ങുന്ന ഗാനം ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. തമ്പി സാർ ഹൃദയംകൊണ്ട് എഴുതിയ വരികൾ ഞാൻ ഹൃദയംകൊണ്ടു കേട്ടു. ഏഴല്ല, എഴുനൂറു വട്ടം! ക്ലാസ്സിലെ ചന്തമുള്ള പെൺകുട്ടികളെ കാണുമ്പോഴൊക്കെ ഈ വരികൾ മനസ്സിൽ ഓടിയെത്തും. അത്ര സുന്ദരിയല്ലെങ്കിലും, നന്നായി പഠിക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന ഒരു കുട്ടി മുന്നിലെത്തുമ്പോൾ, ഈ പാട്ടിലെ, 'രാഗവിമോഹിനി ഗീതാഞ്ജലി നിൻറെ നാവുണർന്നാൽ‍ കല്ലും പൂവാകും' എന്ന വരിയാണ് ഓർക്കുക! കാണാൻ ചേലില്ലാത്ത ഞങ്ങൾ രണ്ടു പേരുമായിരുന്നു ക്ലാസ്സിലെ പഠിപ്പിസ്റ്റുകൾ!

ഇപ്പോൾ ഇതു പറയാനുള്ള കാരണം, തമ്പി സാർ എൻറെ മുഖത്തു നോക്കിയാണ് പറഞ്ഞത്, "വിവാഹത്തിനുമുമ്പ് ഒരു പുരുഷൻ പോലും തൻറെ മനസ്സിലുണ്ടായിരുന്നില്ലായെന്നു പറയുന്ന പെണ്ണ് കള്ളിയാണ്! വിവാഹത്തിനുമുമ്പ് ഒരു സ്ത്രീയെക്കുറിച്ചും താൻ ചിന്തിച്ചിട്ടില്ലായെന്നു പറയുന്ന പുരുഷൻ കള്ളനുമാണ്!"

എനിക്കു കള്ളനാവാൻ താൽപര്യമില്ല!

🔖 അഭിമുഖം: കഴിഞ്ഞ അറുപതു വർഷങ്ങളിൽ മലയാളിയുടെ പ്രണയ ചിന്തകൾക്ക് ചായം ചാലിച്ചത് ശ്രീകുമാരൻ തമ്പി. കവി, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, സംഗീത സംവിധായകൻ മുതലായ സകല മേഖലകളിലും താൻ മുമ്പിൽ തന്നെയാണെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും, പ്രണയ ഗാനങ്ങളാണ് തമ്പി സാറിൻറെ സർഗ്ഗഭാവനകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്!

അദ്ദേഹം ആദ്യമെഴുതിയ ഗാനത്തിനും ഒടുവിൽ എഴുതിയ ഗാനത്തിനുമിടക്ക് മൂന്നോ നാലോ തലമുറകളുടെ യൗവ്വനമെങ്കിലും കടന്നു പോയിട്ടുണ്ട്. എന്നാൽ, തമ്പി സാറിന് അന്നും ഇന്നും സൃഷ്ടിപരമായി നിത്യയൗവ്വനമാണ്!

തമ്പി സാറിന്  80 വയസ്സ്. "മകൻ മരിച്ചതിൽപിന്നെ, ഞാൻ ജന്മദിനം ആഘോഷിക്കാറില്ല, ചടങ്ങുകളിലൊന്നും പങ്കെടുക്കാറുമില്ല," തമ്പി സാർ ചിന്തയിലാണ്ടു.

ശരിയാണ്, പക്ഷെ, ശ്രീകുമാരൻ തമ്പി കേരള സംസ്കൃതിയുടെ 'ശ്രീ'യാണ്. ഗിരീഷ് പുത്തഞ്ചേരി ഒരിക്കൽ പറഞ്ഞതുപോലെ, "തമ്പി സാറിനെ വെല്ലാൻ ഇനി ഏതോ ജന്മത്തിൽ‍ മലയാണ്മ മറ്റൊരെഴുത്തുകാരനെ ഗർഭം ധരിച്ച് പ്രസവിക്കേണ്ടിയിരിക്കുന്നു!"

തൻറെ രചനാത്മകമായ യുവത്വത്തിൻറെയും, തൻറേതുൾപ്പെടെയുള്ള പ്രണയത്തിൻറെയും രഹസ്യങ്ങളിതാ തമ്പി സാർ 'മാധ്യമ'വുമായി പങ്കുവെക്കുന്നു:

🍁 പ്രപഞ്ചം പ്രണയനിർഭരം

എൻറെ ഹൃദയത്തിൽ പ്രണയം ഉള്ളതുകൊണ്ടു ഞാൻ പ്രണയ ഗാനങ്ങളെഴുതുന്നു. ഈ പ്രപഞ്ചം നിലനിൽക്കുന്നത് കോസ്മിക് എനർജി മൂലമാണ്. ആ കോസ്മിക് എനർജി മനുഷ്യരിൽ ചെലുത്തുന്ന ആകർഷണത്തിൻറെ പരിണിതഫലമാണ് വ്യക്തികൾ തമ്മിലുള്ള പ്രണയം!

പ്രണയനിർഭരമാണ് ഈ പ്രപഞ്ചംതന്നെ
എന്നതാണ് വാസ്തവം! ഭൂമി സൂര്യനെ കൃത്യമായി ചുറ്റിക്കൊണ്ടിരിക്കുന്നു, ചന്ദ്രൻ ഭൂമിയെ കൃത്യമായിചുറ്റിക്കൊണ്ടിരിക്കുന്നു. പരസ്പര ആകർഷണംകൊണ്ടാണിത് സംഭവിക്കുന്നത്.
അതുതന്നെയാണ് പ്രണയം!

പരസ്പര ആകർഷണം എന്ന അത്ഭുതമാണ് പ്രകൃതിയെ നിലനിർത്തുന്നത്. ഒരു ഗാലക്സി മറ്റൊരു ഗാലക്സിയുമായി ആകർഷണത്തിലാണ്. കോടാനുകോടി നക്ഷത്ര സമൂഹങ്ങളും ഇങ്ങിനെ നിലനിൽക്കുന്നു. ഓരോ നക്ഷത്ര സമൂഹത്തിലും പതിനായിരം കോടി മുതൽ നാൽപ്പതിനായിരം കോടി വരെ നക്ഷത്രങ്ങളുണ്ട്. അങ്ങിനെ കോടാനുകോടി ഗാലക്സികൾ ചേർന്നതാണ് ഈ പ്രപഞ്ചം. അതിൻറെ നിലനിൽപ്പ് ആകർഷണം മൂലം. ആ ആകർഷണമാണ് പ്രണയം!

മാംസനിബദ്ധമായ പ്രണയത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്. എന്നെ പ്രേമിച്ചു, ചതിച്ചു എന്നു പറയുന്നതല്ല പ്രണയം. എൻറെ പ്രണയം കോസ്മിക് ആണ്. അമ്മക്ക് മകനോടുള്ളതുപോലും പ്രണയമാണ്. അതിനെ നമ്മൾ വാത്സല്യമെന്നു വിളിക്കുന്നു! ദൈവത്തോടുപോലും നമുക്കു പ്രണയം തോന്നും. ഈശ്വരനോടുള്ള പ്രണയമാണ് ഭക്തി!

🍁 പ്രണയം പ്രകൃതി നിയമം

പ്രണയം എന്നു പറയുന്നത് പ്രകൃതി നിയമമാണ്. ഏതെങ്കിലും ഒരാളുടെ മുഖം മനസ്സിലൂടെ കടന്നുപോകാത്തവരുണ്ടോ? അത് തീവ്രമായൊരു പ്രണയമായി വളരണമെന്നില്ല, ഇഷ്ടം തോന്നിയ ആളോട് അത് പറയണമെന്നുമില്ല. എന്നാൽ, വളർന്നില്ലെങ്കിലും, ഒരിഷ്ടം നാമ്പിട്ടിരുന്നുവെന്നത് നേരാണ്!

'പാടുന്ന പുഴ'യിൽ ഞാൻ എഴുതിയ, 'ഹൃദയസരസ്സിലെ...' എന്നു തുടങ്ങുന്ന ഗാനത്തിലെ ആ വരികൾ, 'എഴുതാൻ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ...
എന്നനുരാഗ തപോവന സീമയിൽ‍
ഇന്നലെ വന്ന തപസ്വിനി നീ...'
ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങിനെ ചിന്തിക്കാത്ത ഒരാൾപോലും ഉണ്ടാവില്ല!

പ്രണയ ലേഖനം ഒരിക്കലും എഴുതിയിട്ടില്ലെങ്കിലും, എഴുതണമെന്നു തോന്നിയിട്ടുണ്ടാകാം, എഴുതാൻ വൈകിയെന്നും തോന്നിയിട്ടുണ്ടാകാം. എഴുതിയില്ലെങ്കിലും, ആ കഥയിലൊരു നായികയുണ്ടല്ലൊ -- ഒരു പുരുഷ സങ്കൽപ്പം മനസ്സിലൂടെ കടന്നുപോകാത്ത ഒരു സ്ത്രീയുമില്ല! എൻറെ ആ വരികളുടെ സാർവ്വലൗകികതക്കു കാരണമിതാണ്!

എന്നാൽ, മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന പെണ്ണിനെ വിവാഹം ചെയ്യാൻ കഴിയാറില്ല. സാധാരണ നടക്കുന്നത് ഇതാണ്. അവിടെയാണ്, 'മംഗളം നേരുന്നു ഞാൻ...' എന്ന പാട്ടിൻറെ സാർവ്വലൗകികത ('ഹൃദയം ഒരു ക്ഷേത്രം' എന്ന പടത്തിൽ തമ്പി സാർ എഴുതിയ നിത്യഹരിത നഷ്ടപ്രണയ ഗാനം).

വിവാഹത്തിനുമുമ്പ് ഒരു പുരുഷൻ പോലും തൻറെ മനസ്സിലുണ്ടായിരുന്നില്ലായെന്നു പറയുന്ന പെണ്ണ് കള്ളിയാണ്! വിവാഹത്തിനുമുമ്പ് ഒരു സ്ത്രീയെക്കുറിച്ചും താൻ ചിന്തിച്ചിട്ടില്ലായെന്നു പറയുന്ന പുരുഷൻ കള്ളനുമാണ്! കാരണം, ഏതു പുരുഷനും, ഏതു സ്ത്രീക്കും വിവാഹത്തിനു മുന്നെ ഒരു പ്രണയസങ്കൽപ്പം ഉണ്ടായിരിക്കുമെന്നത് തീർച്ചയാണ്.

🍁 ചുംബനം നിഷ്കളങ്കമായ പ്രണയം

രണ്ടു വ്യക്തികൾ ചേരുന്ന ആകർഷണത്തിൻറെ ഏറ്റവും ഉദാത്തമായ ഭാവമാണ് ചുംബനം. അമ്മ മകനെ ചുംബിക്കും, അച്ചൻ മകളെ ചുംബിക്കും, കാമുകി കാമുകനെ ചുംബിക്കും... ഇതിലെല്ലാം അടങ്ങിയിരിക്കുന്ന സത്ത പ്രണയത്തിൻറെ വിവിധ ഭാവങ്ങളാണ്.

എൻറെ പ്രണയ ഗാനങ്ങളിൽ ഞാൻ ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ചുംബനത്തെയാണ്. അത് ഏറ്റവും നിഷ്കളങ്കമായ ഒരു പ്രണയ പ്രകടനമാണ്. ചുംബനവും കടന്ന് ഞാൻ പോയിട്ടേയില്ല. മൈഥുനത്തിനു പ്രാധാന്യമുള്ള ഒരു പാട്ടുപോലും ഞാൻ എഴുതിയിട്ടില്ല.

🍁 സൃഷ്ടിപരമായി നിത്യയൗവ്വനം

ഇതെനിക്ക് ജന്മനാ ലഭിച്ച സിദ്ധിയാണ്. തത്വചിന്തയാണ് ഇതിൻറെ കാരണം. തത്വചിന്ത എനിക്കു പ്രായമായപ്പോൾ വന്നതല്ല, ജനിച്ചപ്പോൾതന്നെ അത് എന്നിലുണ്ട്.

ഞാൻ ആദ്യമായി എഴുതിയ കവിത 'കുന്നും കുഴിയും' ആണ്. സ്ഥിതിസമത്വവാദമാണത്! എന്തുകൊണ്ട് ഈ കുന്നു തട്ടി ഈ കുഴി മൂടിക്കൂടാ എന്നാണ് ഈ കവിതയിലൂടെ ഞാൻ ചോദിക്കുന്നത്. പതിനൊന്നാം വയസ്സിൽ‍!

ആ പ്രായത്തിലുള്ള മറ്റു കുട്ടികൾ പൂവിനെക്കുറിച്ചും, പൂമ്പാറ്റയെക്കുറിച്ചും, കിളിയെക്കുറിച്ചും എഴുതിയ സമയത്ത് എൻറെ ചിന്തകൾ ഏറെ ആഴമുള്ളതായിരുന്നു.

🍁 തത്വചിന്താപരമായ ഔന്നത്യം

എൻറെ ഗാനങ്ങൾ ശ്രോതാക്കൾ ഇന്നും നെഞ്ചിലേറ്റാനുള്ള കാരണം അവയുടെ തത്വചിന്താപരമായ ഔന്നത്യമാണ്.
നിരൂപകർ എൻറെ രചനകളെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ ആദ്യം പ്രതിപാദിക്കുന്നത്, 'ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിൻ‍ കഥ പറയൂ...' എന്ന ഗാനമാണ്. ഇതെഴുതുമ്പോൾ എനിക്കു 27 വയസ്സാണ്.

'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ‍ചിരിയിലലിയുന്നെൻ‍ ജീവരാഗം...' രചിക്കുമ്പോൾ എനിക്ക് 28 വയസ്സ് ആയിട്ടില്ല.

1966-ൽ 'കാട്ടുമല്ലിക'ക്കു ഞാനെഴുതിയ പാട്ടുകളും
2019-ൽ 'ഓട്ടം' എന്ന ന്യൂജെൻ സിനിമക്ക് ഞാനെഴുതിയ പാട്ടും ഏകദേശം ഒരേ നിലവാരത്തിൽ നിൽക്കുന്നുണ്ട്. ഇതു സ്ഥാപിക്കുന്നത് എൻറെ തത്വചിന്ത പ്രായാതീതമാണെന്നല്ലേ?

🍁 ക്ലാസ്സിസത്തിനു പ്രായമില്ല!

കേരള ചലചിത്ര അക്കാദമി എൻറെ ചലചിത്ര ജീവിതത്തെക്കുറിച്ചു പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ, പുതിയ തലമുറയിൽപ്പെട്ടവർ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാർ എടുത്തു പറഞ്ഞിരിക്കുന്നൊരു കാര്യം, കാലഘട്ടമെത്ര കടന്നു പോയാലും ശ്രീകുമാരൻ തമ്പിയുടെ രചനകൾ നിത്യനൂതനമായി നിലകൊള്ളുമെന്നാണ്. ക്ലാസ്സിസത്തിനു പ്രായമില്ല! കാലം എനിക്കു തന്നൊരു അനുഗ്രഹമാണിത്!

🍁 'ആ നിമിഷത്തിൻറെ' മാന്ത്രികശക്തി

'ആ നിമിഷത്തിൻറെ നിർവൃതിയിൽ...' എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ 46 വർഷമായി ജനം കേട്ടുകൊണ്ടിരിക്കുന്നു. ഇപ്പോൾ പോലും, ഓരോ ശ്രവണത്തിലും അവർ അനുഭൂതിയുടെ ഏതോ അജ്ഞാത തീരത്തെത്തുന്നുവെന്നും ഫീഡ്ബേക്കുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു!

ഈയിടക്കാണ് പത്തുപതിനാലു വയസ്സുള്ള ഒരു കുട്ടി ഈ ഗാനം മനോഹരമായി പാടുന്നതു കേട്ടത്! ഞാൻ സംവിധാനം ചെയ്ത പ്രഥമ പടത്തിലെ പാട്ടാണിത് (ചന്ദ്രകാന്തം -- 1974). നിർമ്മാതാവും സംവിധായകനും ഞാൻതന്നെ ആയതിനാൽ ഗാനരചനക്ക് എനിക്കു പൂർണ്ണ സ്വാതന്ത്യ്രം ലഭിച്ചു.

വിശ്വേട്ടനോടു (എം. എസ്. വിശ്വനാഥൻ, ഈ പടത്തിൻറെ സംഗീത സംവിധായകൻ) ചർച്ച ചെയ്തു ഗസൽ ഛായയുള്ള സംഗീതവും ചിട്ടപ്പെടുത്തി.

എൻറെ വരികളിൽതന്നെ സംഗീതമുണ്ട്, അതു കണ്ടുപിടിക്കുകയേ വേണ്ടുവെന്നാണ്, എന്തുകൊണ്ട് ഞാനും എം. എസ്. വിശ്വനാഥനും ചേരുമ്പോൾ സൂപ്പർഹിറ്റു പാട്ടുകളുണ്ടാകുന്നുവെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ വിശ്വേട്ടൻ മറുപടി പറഞ്ഞത്.

മറ്റു പല പടങ്ങളിലും സംവിധായകരുടെ താൽപര്യങ്ങൾക്കു വഴങ്ങി വരികൾ മാത്രമല്ല, നല്ല പദങ്ങൾ പോലും മാറ്റി എഴുതേണ്ടി വന്നിട്ടുണ്ട്. എന്നാൽ, എനിക്കു ലഭിച്ച full creative freedom 'ആ നിമിഷത്തിൻറെ' മാന്ത്രികശക്തിയും മാസ്മരികതയും ഏറെ വർദ്ധിപ്പിച്ചു.

🍁 വ്യക്തിപരമായ പ്രണയാനുഭവങ്ങൾ

പ്രണയ നൈരാശ്യവും, പ്രണയ സാഫല്യവും നേരിട്ടറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. ഞാനൊരു യുവ ഗാനരചയിതാവായി ഉയർന്നുവരുന്ന സമയത്ത് അനവധി പെൺകുട്ടികൾ എന്നെ പ്രണയിച്ചിട്ടുണ്ട്! പക്ഷെ, അവരെ തിരിച്ചു പ്രണയിക്കാൻ എനിക്കു സാധിച്ചിട്ടില്ല -- കഴിയില്ലല്ലൊ! എഴുതാൻ വൈകിയ കുറെ പ്രണയകഥകൾ!

എൻറെ ആദ്യ പ്രണയം, അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരുന്ന ദീർഘകാല പ്രണയമായിരുന്നു -- 18 വയസ്സു മുതൽ 24 വയസ്സു വരെ നിലനിന്ന പ്രണയം. സാമൂഹികമായും മറ്റെല്ലാ രീതിയിലും യോജിപ്പുണ്ടായിട്ടുകൂടി, പരസ്പരം യാത്ര പറഞ്ഞു പിരിയേണ്ട ഒരു ഘട്ടം വന്നു. വീട്ടുകാരുടെ എതിർപ്പായിരുന്നു മൂലകാരണം. അവൾ വേറെ വിവാഹം ചെയ്തു. അവൾക്കൊരു കുഞ്ഞു പിറന്നതിനു ശേഷമാണ്, എന്നെ പ്രണയിച്ചുകൊണ്ടിരുന്ന മറ്റൊരു പെണ്ണിനെ ഞാൻ വിവാഹം ചെയ്തത്. രണ്ടു പേരും എൻറെ ആരാധികമാരായിരുന്നു.

എൻറെ ഭാര്യ എന്നെയാണ് പ്രണയിച്ചത്. എൻറെ ആദ്യ പ്രണയം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ എൻറെ ഭാര്യ എനിക്ക് കത്തുകൾ അയച്ചുകൊണ്ടിരുന്നു. സൗഹൃദമാണെങ്കിൽ മുന്നോട്ടു പോകാമെന്നും, പ്രണയിക്കാൻ എനിക്കു കഴിയില്ലെന്നും ഞാൻ അവളോടു പറഞ്ഞു.

I am already in love with a girl എന്നും, അവൾക്കു ഞാൻ വാക്കു കൊടുത്തതാണെന്നും, എൻറെ ഭാര്യയോട് അവൾ എൻറെ കാമുകിയായിരുന്നപ്പോൾ തുറന്നു പറഞ്ഞ ഭർത്താവാണ് ഞാൻ!

അവളുടെ കത്തുകളിൽ പ്രണയ സ്വരം കേട്ടു തുടങ്ങിയപ്പോഴേ ഞാൻ വ്യക്തമാക്കിയിരുന്നു, സുന്ദരിയായ അവളെ പലരും ഇഷ്ടപ്പെടുന്നുണ്ടെന്നും അതിലൊരാളെ തിരഞ്ഞെടുത്ത് വിവാഹം ചെയ്യണമെന്നും. പക്ഷെ, അവൾ എനിക്കുവേണ്ടി കാത്തിരുന്നു. എൻറെ ആദ്യ പ്രണയം തകർന്നപ്പോൾ, സ്വഭാവികമായും ഞങ്ങൾ വീണ്ടും അടുത്തു, അതൊരു പരസ്പര പ്രണയമാറി മാറുകയായിരുന്നു.

🍁 തനിക്കൊരു സ്പേസ് ഉണ്ടാക്കിയെടുത്തു

മലയാള ചലചിത്ര സംഗീത ലോകത്ത് വയലാറും, പി. ഭാസ്കരനും രണ്ടു പർവ്വതങ്ങളായി നിൽക്കുന്ന കാലത്തായിരുന്നു എൻറെ വരവ്. അന്ന് ഒഎ൯വി ഇല്ല. എനിക്ക് ഒരു സ്പേസ് ഇല്ലായിരുന്നു, ഉണ്ടാക്കി എടുക്കുന്നതും അത്ര എളുപ്പമായിരുന്നില്ല.

ആ കാലഘട്ടത്തിൽ എന്നെ ഞാനാക്കിയതും, അഞ്ചു വർഷത്തിനകം, വയലാറിനും, പി. ഭാസ്കരനും കിട്ടുന്നത്ര ഗാനങ്ങൾ എനിക്കും തുല്യമായി കിട്ടിത്തുടങ്ങുവാൻ ഹേതുവായതും 'സ്വർ‍ണ്ണ ഗോപുര നർ‍ത്തകീശിൽപം കണ്ണിനു സായൂജ്യം നിൻ‍ രൂപം...' (1973), അല്ലെങ്കിൽ, 'ആ നിമിഷത്തിൻറെ നിർവൃതിയിൽ...', (1974) പോലുള്ള ഗാനങ്ങൾ ശ്രോതാക്കളിൽ സൃഷ്ടിച്ച ആവേശമായിരുന്നു. എൻറേത് വയലാറിൽനിന്നും, പി. ഭാസ്കരനിൽനിന്നും വിഭിന്നമായൊരു ശൈലിയാണെന്ന് അവർ തിരിച്ചറിഞ്ഞു.

വിശ്വേട്ടനും, ദക്ഷിണാമൂർത്തി സ്വാമിയും,
അർജുനൻ മാഷും, ദേവരാജൻ മാഷും, രാഘവൻ മാഷും ഉൾപ്പെടെയുള്ള 38 സംഗീത സംവിധായർക്ക് എൻറെ വരികൾ ബോധ്യപ്പടാനുള്ള കാരണവും ആ അക്ഷരങ്ങളിൽതന്നെ അന്തർലീലമായിയിരിക്കുന്ന ഈണമാണ്.

'ഏതു പന്തൽ‍ കണ്ടാലും അതു കല്ല്യാണപ്പന്തൽ‍, ഏതു മേളം കേട്ടാലും അതു നാദസ്വരമേളം...' എന്ന എൻറെ വരികൾ കേൾക്കുമ്പോൾതന്നെ പ്രതിഭാധനനായ സംവിധായകനറിയാം ഇതിനു വേണ്ട രാഗം സിന്ധു ഭൈരവിയാണെന്ന്!

🍁 മുന്നെ നടന്നവരുമായി തുലനം ചെയ്യുമ്പോൾ

ജീവിത ഗന്ധികളായ സൃഷ്ടികളാൽ മലയാളി മനസ്സുകളിൽ ഇന്നും ജീവിക്കുന്ന പ്രതിഭകളാണ് വയലാറും, പി. ഭാസ്കരനും, ഒഎൻവിയും. എന്നാൽ, ഞാൻ എന്നെ അവരുമായി താരതമ്യം ചെയ്യാറില്ല. എൻറെ മുന്നിൽ നടന്നവരാണ് ഈ മൂന്നു കവികളും. ഇതിൽ ഭാസ്കരൻ മാഷോടാണ് എനിക്കു കടപ്പാടുള്ളത്. ഞാൻ അദ്ദേഹത്തെ അനുകരിച്ചിട്ടില്ല, ഞങ്ങളുടെ രീതികൾ തമ്മിൽ ഒരു ബന്ധവുമില്ലതാനും.

എന്നാൽ, 1951-52 കാലഘട്ടത്തിൽ ഭാസ്കരൻ മാഷ് എഴുതിയ ചില പാട്ടുകളാണ് എനിക്കു ഗാനരചയിതാവാനുള്ള പ്രചോദനം നൽകിയത്. മാഷ് 'നവലോകം' എന്ന പടത്തിനുവേണ്ടി എഴുതിയ 'തങ്കക്കിനാക്കൾ ഹൃദയേ വീശും വനാന്ത ചന്ദ്രികയാരോ നീ...' കേട്ടപ്പോഴാണ് എനിക്ക് ആദ്യമായി പാട്ടെഴുതണമെന്ന ആഗ്രഹം തോന്നിയത്. തുടർന്ന്, 'ഓർ‍ക്കുക വല്ലപ്പോഴും', 'സത്രത്തിൽ ഒരു രാത്രി', 'വില്ലാളി' മുതലായ അദ്ദേഹത്തിൻറെ കവിതകൾ വായിച്ചു. അതുപോലെ കവിത എഴുതണമെന്നും തോന്നി. അന്നെനിക്ക് 11 വയസ്സാണ്.

പിന്നീട്, അദ്ദേഹം സംവിധാനം ചെയ്ത 'നീലക്കുയിൽ' കണ്ടു. അപ്പോൾ എനിക്ക് മാഷിനെ പോലെ സിനിമകൾ സംവിധാനം ചെയ്യണമെന്നും തോന്നി. എൻറെ മനസ്സിൽ ഒരു മാതൃകയായി ഞാൻ സൂക്ഷിച്ചത് പി. ഭാസ്കരനെയാണ്.

അങ്ങിനെ ഞാൻ സിനിമയിലെത്തി. തുടക്കക്കാരനായ എന്നെ പ്രോത്സാഹിപ്പിക്കുകയും, എൻറെ തിരക്കഥ 'കാക്കത്തമ്പുരാട്ടി' സംവിധാനം ചെയ്യുകയും (1970), അതിൽ പാട്ടെഴുതുവാനുള്ള അവസരം തരുകയും ചെയ്തു ഭാസ്കരൻ മാഷ് എന്നെ അത്ഭുതപ്പെടുത്തി. അന്ന് ചലചിത്ര ഗാനരചനാ ലോകത്ത് നിറഞ്ഞു നിന്നിരുന്നത് വയലാറും, മാഷുമായിരുന്നു. പക്ഷെ, എന്നെ ഒരു competitor-ആയി കരുതാതെ, കൂടെ നിർത്തി. താമസിയാതെ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചു തുടങ്ങി.

ഗുരു സ്ഥാനത്താണ് ഞാൻ ഭാസ്കരൻ മാഷെ സങ്കൽപ്പിച്ചിരുന്നത്. എന്നാൽ, ഗുരുവാകാൻ താൻ തമ്പിയെ ഒന്നും പഠിപ്പിച്ചിട്ടില്ലെങ്കിലും, തൻറെ ജീവിതത്തിലെ അനേകം ധന്യതകളിൽ ഒന്നായി ഈ ഗുരുസ്ഥാനം താൻ സ്വീകരിക്കുന്നുവെന്നുമാണ് മാഷ് പറഞ്ഞത്! ആ ഒരു ബന്ധം അദ്ദേഹത്തിൻറെ മരണത്തിനു ശേഷവും നിലനിൽക്കുന്നു.
വാക്കുകളുടെ നിത്യ യൗവനം (വിജയ്.സി.എച്ച്)വാക്കുകളുടെ നിത്യ യൗവനം (വിജയ്.സി.എച്ച്)വാക്കുകളുടെ നിത്യ യൗവനം (വിജയ്.സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക