അനില്‍ പുത്തന്‍ചിറയും വിന്‍സന്‍ പാലത്തിങ്കലും ഒരു വശത്തും സാം ഉമ്മന്‍ എതിര് വിഭാഗത്തുമായി വാട്ട്സാപ്പില്‍ നടക്കുന്ന തീ പാറുന്ന വാക്ക് പോര് ഈ കൊറോണ കാലത്ത് ചിന്തിക്കാന്‍ ഏറെ വക നല്കുന്നു.
വിഷയം മിനയാപോലീസില് ജോര്‍ജ് ഫ്ളോയിഡിന്റെ മരണം. അക്കാര്യത്തില്‍ മലയാളി സമൂഹം എങ്ങനെ പ്രതികരിക്കണം? അതോ മിണ്ടാതിരിക്കണോ?
എങ്ങു മനുഷ്യന് ചങ്ങല കൈകളില്‍,
അങ്ങെന് വിരലുകള്‍ നൊന്തിടുകായാണെങ്ങോ
മര്‍ദ്ദനമവിടെ പ്രഹരം വീഴുവതെന്റെ
പുറത്താകുന്നു
എന്ന് കവി എന്‍.വി. കൃഷ്ണവാര്യര്‍ പാടിയ നാട്ടില്‍ നിന്ന് വന്ന നാം അനീതിക്കെതിരെ പോരാടാന്‍ മടിയില്ലാത്തവരാണ്. (സ്വന്തം തടിക്കു കേടു വരാത്തിടത്തോളം കാലം എന്ന് കൂടി ചേര്‍ക്കുന്നു)
അപ്പോള്‍ ന്യായമായും ഫ്ളോയിഡിനെ പോലീസ് ഓഫീസര്‍ കഴുത്തു ഞെരിച്ചു കൊന്നതില്‍ നാം പ്രതിഷേധിക്കേണ്ടതാണ്. പക്ഷെ പതിവ് പോലെ സംഘടനകളൊന്നും മിണ്ടിയില്ല. അരും ഒന്നും കണ്ടതുമില്ല. കേട്ടതുമില്ല. കണ്ടിട്ടു വലിയ കാര്യവുമില്ല എന്ന സത്യവും മറക്കുന്നില്ല.
ഫ്ലോയിഡ് കുറ്റകൃത്യങ്ങള്‍ സ്ഥിരമായി ചെയ്തിരുന്ന ആളാണ്. അങ്ങനെ ഒരാള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഒരു വിഭാഗം. അത് പോലെ അതിന്റെ പേരില്‍ രാജ്യമൊട്ടാകെ അരങ്ങേറിയ കൊള്ളയും കൊള്ളിവയ്പും ഒരു പരിഷ്കൃത രാജ്യത്തിനും അംഗീകരിയ്ക്കാനാവില്ലെന്നും അവര്‍ തറപ്പിച്ച് പറയുന്നു. പോരെങ്കില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഇന്ത്യാക്കാര്‍ക്ക് എതിരെ പലവിധ അക്രമണങ്ങളും സ്ഥിരമായി നടത്തുന്നുമുണ്ട്. അങ്ങനെയുള്ളവരെ എന്തിനു പിന്തുണക്കണം?
എന്നാല്‍ അമേരിക്കന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന റേസിസത്തിന്റെ ഇരയാണ് ഫ്ലോയിഡ് എന്ന് എതിര് വിഭാഗം. ഒരു വെള്ളക്കാരനായിരുന്നെങ്കില്‍ പോലീസ് ഓഫീസര്‍ ഇങ്ങനെ പെരുമാറില്ലായിരുന്നു. ഇന്ത്യാക്കാരും കറുത്തവരാണ്. നാളെ നമുക്കും ഇത് തന്നെ സംഭവിക്കാം. അന്ന് നമുക്ക് വേണ്ടി പറയാന്‍ ആരും ഉണ്ടാവില്ല. മാത്രവുമല്ല ആരുടെയും കഴുത്ത് ഞെരിക്കാന്‍ ഒരു പോലീസിനും അധികാരമില്ല....
രണ്ട് ഭാഗത്തും ശക്തമായ വാദമുഖങ്ങള്‍. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സിക്കുകാരെ കൂട്ടക്കൊല ചെയ്തു. 30,000 പേരെ കൊന്നുവെന്ന് സിക്കുകാര്‍ പറയുന്നു. അന്ന് രാജീവ് ഗാന്ധി പറഞ്ഞ മണ്ടത്തരം ഇന്നും ആരും മറന്നിട്ടില്ല-വന്മരങ്ങള് വീഴുമ്പോള്‍ ഭൂമി കുലുങ്ങുന്നു എന്ന്. രാഷ്ട്രീയത്തിലെ കള്ളത്തരമൊന്നും വശമില്ലാതിരുന്ന രാജീവ് ഗാന്ധി ഒരു പഴമൊഴി പറഞ്ഞതാവാം. പക്ഷെ ഇന്ത്യയുടെ പ്രധാനമന്ത്രി പറയുമ്പോള്‍ അതിനു അര്‍ഥതലം മാറിപ്പോകുന്നു.
ഇത് പോലെ ഒന്നായിരുന്നു 2002-ല്‍ ഗോധ്രയില്‍ ട്രയിനില്‍ 59 കര്‍സേവകരെ കൊന്നതിനെത്തുടര്‍ന്ന് മുസ്ലിംകള്ക്കെതിരെ ഗുജറാത്തിലുണ്ടായ അക്രമ പരമ്പര. ആയിരത്തിനും രാണ്ടായിരത്തിനുമിടക്ക് നിരപരാധികള്‍ കൊല്ലപ്പെട്ടു. രാജിവ് പറഞ്ഞ ഉപമ സംഘ്പരിവാര്‍ സംഘടനകളും ഉപയോഗിച്ചു.. ആക്ഷനു റിയാക്ഷന്
എന്തായാലും മറ്റു മനുഷ്യരെ ആക്രമിക്കുന്നതും സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതും ഏതു കാരണം കൊണ്ടായാലും അംഗീകരിക്കാനാവില്ല. സിക്കുകാരെ കൂട്ടക്കൊല ചെയ്തതും മുസ്ലിംകളെ കൊന്നതും ഇപ്പോള്‍ നടക്കുന്ന കൊള്ളയും ന്യായീകരിക്കാനാവില്ല. ഒരു കാരണവശാലും.
ഇനി ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഇന്ത്യാക്കാരെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്തിട്ടുണ്ടോയെന്നതും പരിശോധിക്കേണ്ടതുണ്ട്. അഞ്ചാറു കൊല്ലം മുന്‍പ് ന്യു ജെഴ്സിയിലെ അറ്റലാന്റിക് സിറ്റിയിലെ കാസിനോയില്‍ താമസിച്ച് രാവിലെ വീട്ടിലേക്കു പോകാന്‍ പാര്‍ക്കിംഗ് ലോട്ടിലെത്തിയ ഇന്ത്യന്‍ യുവാവിനും യുവതിക്കും സംഭവിച്ചത് നേരിട്ടറിയാവുന കാര്യമാണ്. ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് തോക്കു ചൂണ്ടി ഒരു സംഘം അവരെ പുറത്തേക്കു കോണ്ടു പോയി. കയ്യിലുള്ളത് തട്ടിയെടുത്ത് യുവാവിനെ വെടി വച്ചു കൊന്നു. യുവതിയേയും വെടി വച്ചു. പക്ഷെ അവര്‍ മരിച്ചില്ല.
ഈ കുറ്റവാളികളെ അറസ്റ്റ് ചെയതപ്പോള്‍ പ്രാദേശിക പത്രത്തിലെ കമന്റ് കോളത്തില്‍ കണ്ടത് ഇപ്രകാരമാണ്.-അവര്‍ ജയിലില്‍ ചെല്ലുമ്പോള്‍ വലിയ ആഘോഷമായിരിക്കും. അവരുടെ ബന്ധു മിതാദികള് ഒക്കെ അവിടെ ഉണ്ടാവുമല്ലോ.
അതില്‍ സത്യമുണ്ടാകും. യുവാവവയ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ജയിലില്‍ പോയിരിക്കണം എന്നതാണു ഇപ്പോഴത്തെ സ്ഥിതി. ജയില്‍ വിട്ടു വരുമ്പോള്‍ ആരും ജോലി കൊടുക്കില്ല. വീണ്ടും നിയമവിരുദ്ധ പ്രവര്ത്തനനങ്ങള്, ജയില്‍... ഇതൊരു തുടര്‍ക്കഥ.
അതിനു പുറമെ ഡ്രഗ് സ് ഉപയോഗം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതിരിക്കുക. വീട്ടില്‍ മാത്രുകയായി അപ്പന് ഇല്ലാത്ത അവസ്ഥ.. ഇതൊക്കെ നമുക്കു മനസിലാകണമെന്നില്ല.
കറുത്തവരുടെ പ്രശ്നം വെല്‍ഫയര്‍ കൊടുത്തതു കൊണ്ടൊന്നും തീരില്ല. അതിനായി സമൂഹിക രാഷ്ട്രീയ മറ്റാത്തിനു ആരും മുന്നോട്ടു വരുന്നില്ല എന്നത് സങ്കടകരം. ഒബാമയോ ബില്യനര്‍ ആയ ഓപ്ര വിന്ഫ്രീയോ ഒക്കെ രംഗത്തിറങ്ങണം. അതു കാണുന്നില്ല.
ഫ്ളോയിഡിന്റെ കാര്യം നോക്കാം. 46 വയസായിട്ടും അയാള്‍ ജീവിതത്തില്‍ എങ്ങും എത്തിയില്ല. നല്ല ജോലി ഇല്ല. അവസാനം 20 ഡോളറിന്റെ വ്യാജനോട്ടുമായി ഗ്രോസറി വാങ്ങാന്‍ ചെല്ലുന്നു (ഫ്ലോയിഡ് തന്നെയോ അതെന്നും സംശയമൂണ്ട്) 20 ഡോളറിന്റെ ഗ്രോസറിയോ ബിയറൊ വാങ്ങാന്‍ വരുന്ന ഒന്നാന്തരം അമേരിക്കക്കാരന്റെ ദൈന്യ ചിത്രം ഓര്‍മ്മിക്കുക. ഇന്ത്യാക്കാര്‍ക്ക് ആര്‍ക്ക് എങ്കിലും അത്ര ദയനീയമായ അവസ്ഥ ഇവിടെയുണ്ടോ? തീര്‍ച്ചയായും ഇല്ല. ഒരു ക്രെഡിറ് കാർഡ് എങ്കിലും കാണും
ആ നോട്ട് കമ്പ്യൂട്ടറില്‍ പ്രിന്റ് ചെയ്തതാകം. അല്ലെങ്കില്‍ കളിക്കോപ്പ് (ടോയി) ആയിരിക്കാം. അതിനു പോലീസിനെ വിളിച്ച ആ കടക്കാരന്റെ മാനസികാവസ്ഥ എന്താണ്?
ഇനി വന്ന പോലീസോ? കൊലപാതകമോ കൊള്ളയോ ഒന്നും നടന്നിട്ടില്ല. എന്നിട്ടും അതു പോലെന്തോ നടന്ന രീതിയിലാണു പെരുമാറ്റം.
കറുത്തവര്‍ പോലീസിനെ പേടിക്കുന്നു. അറസ്റ്റ് ചെയ്ത് എന്തെങ്കിലും കുറ്റം ചാര്‍ജ് ചെയ്താല്‍ പിന്നെ ജയിലില്‍ നിന്നു ഇറങ്ങി പോരാനാവില്ല. കാരണം ആയിരം ഡോളര്‍ പോലും ജാമ്യത്തുക കൊടുക്കാന്‍ മാര്ഗമൂണ്ടാവില്ല. അതിനാല്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ അവര്‍ ശ്രമിക്കുന്നു. അതു പോലീസിനെ കൂടുതല്‍ അരിശം കൊള്ളിക്കുന്നു. അറസ്റ്റ് ചെയ്ത് നിലത്ത് വീഴ്ത്തിയിട്ടും കഴുത്തില്‍ മുട്ടുകാല് കയറ്റുന്ന ഭീകരതക്കു വഴിയൊരുക്കുന്നു.
ഇനി പോലീസിനെപറ്റിയും നീതിന്യായ വയ്വസ്ഥയേയും പറ്റി. പൊതുവില്‍ നല്ല സിസ്റ്റമാണ് അമേരിക്കയില്‍--- നിയമവുമായി നാം ബന്ധപ്പെടാത്ത കാലത്തോളം.
പോലീസ് അറസ്റ്റ് ചെയ്താല്‍ അയാളുടെയും കുടുംബത്തിന്റെയും ജീവിതം തന്നെ തകര്‍ത്തിരിക്കും. യാതൊരു വിധ പരിഗണനയും പ്രതീക്ഷിക്കണ്ട. കുറ്റം ചെറുതായാലും.
ഇനി കോടതികളിലോ? 50-ഉം 100 വര്‍ഷം വരെയാണു പലപ്പോഴും ശിക്ഷ. മലയാളിയായ ആനന്ദ് ജോണിന്റെ കാര്യമെടുക്കാം. 59 വര്‍ഷം ജയില്‍ ശിക്ഷ. മോഡലാക്കാമെന്നു മോഹിപ്പിച്ചു സ്ത്രീകളെ വശീകരിച്ചു ദുരുപയോഗം ചെയ്തു എന്നതാണു വസ്തുത. അതിനു 59 വര്‍ഷം ശിക്ഷ കിട്ടിയതു കൊണ്ട് ആ സ്ത്രീകള്‍ക്കു വല്ലതും കിട്ടിയോ? അമേരിക്ക വല്ലതും നേടിയോ? നേരെ മറിച്ച് ശിക്ഷ 5 വര്ഷമായിരുന്നെങ്കില് തെറ്റുകള്‍ തിരുത്തി അയാള്‍ക്കു വീണ്ടും ജീവിതത്തിലേക്കു തിരിച്ചു വരുവാന്‍ അവസരം ഉണ്ടകുമായിരുന്നു.
നമ്മുടെ ഇന്ത്യന്‍ മനസു കൊണ്ട് തോന്നുന്നതാകാം ഇതൊക്കെ.
വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ എന്ന നോവലില്‍ അപ്പം മോഷ്ടിച്ചതിനു സുദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിച്ച കഥാപാത്രമുണ്ട്. അതാണു് ഫ്ലോയിഡ് മനസില്‍ ഉണര്‍ത്തുന്നത്. 20 ഡോളറിന്റെ ഗ്രോസറിക്ക് വില ഒരു ജീവന്
എന്‍.ബി:
ഇത് സംബന്ധിച്ച് ഫോമാ നടത്തുന്ന വെബിനറില്‍ പങ്കെടുക്കുക. മുഖ്യധാര മാധ്യമ പ്രവര്‍ത്തകരായ റീന നൈനാന്, ഷീന സാമു എന്നിവര്‍ നയിക്കുന്നു എന്നതു തന്നെ സുപ്രധാനം.
June 7, Sunday, 5 pm (ET)
Join the Zoom Meeting
https://us02web.zoom.us/j/81185120149
Meeting ID: 811 8512 0149