Image

14 ദിവസത്തിനുശേഷവും രോഗലക്ഷണമില്ലാത്തവര്‍ക്ക് വൈറസ് പരത്താനാകുമെന്നു ശാസ്ത്രജ്ഞര്‍

Published on 16 June, 2020
14 ദിവസത്തിനുശേഷവും രോഗലക്ഷണമില്ലാത്തവര്‍ക്ക് വൈറസ് പരത്താനാകുമെന്നു  ശാസ്ത്രജ്ഞര്‍
14 ദിവസത്തിനപ്പുറവും രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികള്‍ക്ക് വൈറസ് പരത്താനാകുമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.  വൈറസ് ബാധിക്കപ്പെടുന്ന പലരിലും രോഗ ലക്ഷണങ്ങള്‍ പോലും ചിലപ്പോള്‍ കാണില്ല എന്നതാണ് ഇത്രയും പരന്ന രോഗവ്യാപനത്തിന്റെ കാരണം. രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികള്‍ തന്നെയാണ് വൈറസ് വ്യാപനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് കോവിഡ് രോഗബാധിതരില്‍ 40 മുതല്‍ 45 ശതമാനവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരാണ്. രോഗലക്ഷണങ്ങളില്ല എന്നതു കൊണ്ട് നാം പോലും അറിയാതെ വൈറസ് അങ്ങ് പോയേക്കുമെന്ന് ആശ്വസിക്കാന്‍ വരട്ടെ. രോഗലക്ഷണങ്ങളില്ലാത്തവരുടെ ശരീരങ്ങളെ കൊറോണ വൈറസ് നിശബ്ദമായി ചിലപ്പോള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാകാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഉദാഹരണത്തിന് ഡയമണ്ട് പ്രിന്‍സസ് എന്ന ക്രൂസ് കപ്പലിലെ രോഗലക്ഷണം പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളുടെ സിടി സ്കാനെടുത്തപ്പോള്‍ പലരുടെയും ശ്വാസകോശത്തില്‍ സാരമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇത് നിശബ്ദമായി ഇത്തരം രോഗികളില്‍ വൈറസ് നാശം വിതച്ചതിന്റെ സൂചനയായി ഗവേഷകര്‍ കാണുന്നു.

ക്രൂസ് കപ്പല്‍ യാത്രികര്‍, നഴ്‌സിങ്ങ് ഹോം അന്തേവാസികള്‍, ജയില്‍വാസികള്‍ എന്നിവരടക്കമുള്ള രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളുടെ ഡേറ്റയാണ് അമേരിക്കയിലെ സ്ക്രിപ്‌സ് റിസര്‍ച്ച് ട്രാന്‍സ്ലേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പഠന വിധേയമാക്കിയത്.

ഇത്തരം രോഗികളിലൂടെയുള്ള നിശബ്ദ വ്യാപനമാണ് കോവിഡ് നിയന്ത്രണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. യുവാക്കളും കുട്ടികളും ഉള്‍പ്പെടെ താരതമ്യേന ആരോഗ്യമുള്ള ജനങ്ങളാകും പലപ്പോഴും ഈ വിഭാഗത്തില്‍പ്പെടുന്നവര്‍. ലക്ഷണങ്ങളില്ലാതെ കോവിഡ് ബാധിതരാകുന്നവരെ കണ്ടെത്തുന്നതിന് ആന്റി ബോഡി ടെസ്റ്റുകളാണ് കൂടുതല്‍ ഫലപ്രദമായി കണക്കാക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക