Image

കോവിഡ് ബാധിതരായ കുട്ടികളില്‍ കാവസാക്കി രോഗവും, ആശങ്കയോടെ ആരോഗ്യവകുപ്പ്

Published on 28 June, 2020
കോവിഡ് ബാധിതരായ കുട്ടികളില്‍ കാവസാക്കി രോഗവും, ആശങ്കയോടെ ആരോഗ്യവകുപ്പ്
മുംബൈ: കോവിഡ് ഹോട്ട്‌സ്‌പോട്ടായ മുംബൈയില്‍ പ്രായം കുറഞ്ഞ രോഗബാധിതരില്‍ കാവസാക്കി രോഗത്തിന്‍റെ ലക്ഷണങ്ങളും കാണപ്പെടുന്നതായി റിപ്പോര്‍ട്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ കോവിഡ് ബാധിതര്‍ക്കിടയില്‍ കാവസാക്കി ലക്ഷണങ്ങള്‍ കണ്ടിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. കുട്ടികളെ സാരമായി ബാധിക്കുന്നതാണ് കാവസാക്കി രോഗം. ശക്തമായ പനി, കണ്ണിലും വായിലും ദൃശ്യമാവുന്ന ചുവപ്പ് നിറം, കൈപ്പത്തിയിലും പാദങ്ങളിലും ചുവപ്പ് നിറവും നീരും, അഞ്ചാം പനിയിലെന്നതു പോലെ ശരീരത്തിനു പുറത്ത് ദൃശ്യമാവുന്ന കുരുക്കള്‍, കഴുത്തിലെ നീര് എന്നിവയാണ് കാവസാക്കിയുടെ ലക്ഷണങ്ങള്‍.

ഈ ആഴ്ച മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ച 14കാരിയിലാണ് ആദ്യമായി കാവസാക്കി രോഗലക്ഷണം കണ്ടത്. കടുത്ത പനിയും ശരീരത്തില്‍ തിണര്‍പ്പും കുട്ടിക്കുണ്ടായിരുന്നു. കാവസാക്കിയുടെ പ്രധാന ലക്ഷണമാണ് ഇവ. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയുടെ പിതാവിന് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിതാവില്‍നിന്ന് രോഗം പകര്‍ന്നതായാണ് കരുതുന്നത്. യു.എസ്, ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് ബാധിതരായ കുട്ടികള്‍ക്കിടയില്‍ കാവസാക്കി ലക്ഷണങ്ങള്‍ ഏപ്രില്‍ മുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാവസാക്കി രോഗത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാല്‍ ചികിത്സയും പ്രയാസമേറിയതാണ്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് പ്രധാനമായും ബാധിക്കുന്നത്. ഹൃദയ ധമനികളെ ബാധിക്കുന്ന ഈ രോഗം മരണത്തിന് കാരണമാകാറുണ്ട്. മഹാരാഷ്ട്രയില്‍ ജൂണ്‍ 27 വരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരില്‍ 14,474 പേര്‍ 20 വയസിന് താഴെയുള്ളവരാണ്. 5103 പേര്‍ 10 വയസിന് താഴെയും 9371 പേര്‍ 10നും 20നും ഇടയിലുള്ളവരുമാണ്.

സമാന ലക്ഷണങ്ങളാണെങ്കിലും മുംബൈയിലേത് കാവസാക്കി രോഗമല്ലെന്ന് ശിശുരോഗ വിദഗ്ധനായ ഡോ. തനു സിംഗാള്‍ പറയുന്നു. കോവിഡ് ബാധിച്ച് രണ്ടോ മൂന്നോ ആഴ്ചക്കുള്ളിലാണ് കുട്ടികള്‍ കാവസാക്കി രോഗലക്ഷണം കാണിക്കാറ്. ഇതേ ലക്ഷണങ്ങളുമായി കോവിഡ് ബാധിതരല്ലാത്ത മറ്റ് രണ്ട് കുട്ടികള്‍ ചികിത്സയിലുണ്ടെന്ന് ഇവര്‍ പറയുന്നു.

കാവസാക്കി ലക്ഷണങ്ങളോടെയുള്ള കോവിഡ് കേസുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് ഭായ് ജെര്‍ബായ് വാദിയ ആശുപത്രി സി.ഇ.ഒ ഡോ. മിനി ബോധന്‍വാല പറഞ്ഞു. കാവസാക്കി ലക്ഷണങ്ങളോടെ നാല് കേസുകള്‍ തന്‍റെ അരികിലെത്തിയതായി ഡോ. ബിശ്വാസ് ആര്‍. പാണ്ഡെ പറയുന്നു. എന്നാല്‍, ഇവര്‍ക്ക് കോവിഡ് നെഗറ്റീവാണ്. ഈ കുട്ടികളില്‍ കോവിഡിനെതിരായ ആന്‍റിബോഡി രൂപപ്പെട്ടിട്ടുണ്ടാകുമെന്ന് ഇദ്ദേഹം പറയുന്നു. അവസാന നിഗമനത്തില്‍ ഇപ്പോള്‍ എത്താനാവില്ലെന്നും ഇദ്ദേഹം പറഞ്ഞു.

കോവിഡും കാവസാക്കി രോഗലക്ഷണവുമായി നേരിട്ട് ബന്ധമുണ്ടോയെന്നാണ് മുംബൈയിലെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നത്. ഒരു വൈറസിന് നേരെയുള്ള രോഗപ്രതിരോധ പ്രതികരണമാണ് കാവസാക്കി രോഗമെന്ന് ശിശുരോഗ വിദഗ്ധന്‍ ഡോ. മുകേഷ് ശര്‍മ പറയുന്നു. എന്നാല്‍, കോവിഡുമായി നേരിട്ട് ബന്ധമുള്ളതായി ഉറപ്പില്ല. കുട്ടികളില്‍ കോവിഡിനെതിരായ പ്രതിരോധത്തിന്‍റെ ഭാഗമായി കാവസാക്കി രോഗലക്ഷണങ്ങള്‍ കണ്ടുവരാനാണ് സാധ്യതയെന്ന് ഇദ്ദേഹം പറയുന്നു. ജപ്പാനിലെ ഡോ. ടോമി സാക്കു കാവസാക്കിയാണ് ഈ രോഗത്തെക്കുറിച്ചുള്ള വിവരം ആദ്യമായി നല്കിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക