Image

ചന്ദ്രശേഖരന്‍ വധം: രജീഷീനെ തേടി അന്വേഷണ സംഘം മുംബൈയില്‍

Published on 31 May, 2012
ചന്ദ്രശേഖരന്‍ വധം: രജീഷീനെ തേടി അന്വേഷണ സംഘം മുംബൈയില്‍
മുംബൈ: ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ മുഖ്യസൂത്രധാരനായ ടി.കെ. രജീഷിനെ തേടി അന്വേഷണ സംഘം മുംബൈയിലെത്തി. തലശേരി ഡിവൈഎസ്പി ഷൌക്കത്തലിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മുംബൈയില്‍ നേരിട്ടെത്തി അന്വേഷണം നടത്തിയത്. രജീഷുമായി ബന്ധമുള്ള സുഹൃത്തുക്കളെയും പരിചയക്കാരെയും സംഘം ചോദ്യം ചെയ്തു.

ഏതാനും ദിവസങ്ങളായി സംഘം മുംബൈയില്‍ തങ്ങിയ സംഘം രാവിലെയുള്ള നേത്രാവതി എക്സ്പ്രസില്‍ തലശേരിയിലേക്ക് മടങ്ങി. രജീഷിനെ പിടികൂടാനായില്ലെങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ രഹസ്യസ്വഭാവമുള്ള അന്വേഷണമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. രജീഷുമായി അടുപ്പമുണ്ടായിരുന്ന ഒഞ്ചിയം, പാനൂര്‍ മേഖലകളിലുള്ളവരില്‍ നിന്നാണ് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. രജീഷ് മുംബൈയിലെത്തിയതായി അന്വേഷണ സംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിന് ശേഷം സംഘത്തില്‍ നിന്ന് മാറി കൂത്തുപറമ്പിലെ നക്ഷത്രഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച രജീഷ് ഇവിടെ നിന്നും കോഴികളെ കൊണ്ടുപോകുന്ന ലോറിയില്‍ കര്‍ണാടകയിലെത്തി മുംബൈയ്ക്ക് പോയതായിട്ടായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി രജീഷുമായി ബന്ധമുള്ളവരില്‍ നിന്നും നാട്ടില്‍ വെച്ചും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇവരില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മുംബൈയില്‍ നേരിട്ടെത്തി ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക