Image

സ്‌നേഹത്തിന്റെ നൂലിഴകള്‍ - രക്ഷാബന്ധന്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 02 August, 2020
സ്‌നേഹത്തിന്റെ നൂലിഴകള്‍ - രക്ഷാബന്ധന്‍ (സുധീര്‍ പണിക്കവീട്ടില്‍)

(രക്ഷാബന്ധന്‍-ആഗസ്റ്റ് 3, 2020 തിങ്കളാഴ്ച)

ആര്‍ ആര്‍ക്ക് ആദ്യം രാഖി കെട്ടികൊടുത്തുവെന്ന് അന്വേഷിക്കുമ്പോള്‍ പതിനെട്ടു പുരാണങ്ങളില്‍ ഒന്നായ ഭവിഷ്യപുരാണത്തില്‍ അതു കണ്ടെത്തുന്നു. ദേവാസുരയുദ്ധത്തില്‍ ജയം വിദൂരമെന്ന് കണ്ട് പരിഭ്രമിച്ച ഇന്ദ്രനോട് ദേവന്മാരുടെ ഗുരുവായ ബ്രഹസ്പതി ഉപദേശിച്ചു. മന്ത്രങ്ങള്‍ ജപിച്ച ഒരു ചരട് കയ്യില്‍ കെട്ടണമെന്ന്.  അത് കെട്ടികൊടുത്തത് ഇന്ദ്രന്റെ പ്രിയതമയായിരുന്നു. ഇതാണത്രെ രാഖിയുടെ തുടക്കം. പിന്നെ നമ്മള്‍ ഇതേപോലെയൊരു സംഭവം കാണുന്നത് മഹാഭാരതത്തിലാണു. കയ്യില്‍ മുറിവുമായെത്തിയ ശ്രീകൃഷ്ണനു ഉടുത്തിരുന്ന ചേലയില്‍ നിന്ന് ഒരു തുണ്ട് കീറിയെടുത്തു ദ്രൗപതി മുറിവു കെട്ടികൊടുത്തു. അപ്പോള്‍ ശ്രീക്രുഷ്ണന്‍ ദ്രൗപതിയെ സഹോദരിയായി സ്വീകരിക്കുകയും അവരുടെ ഉടുചേല നിറഞ്ഞസദസ്സില്‍ വച്ച് ദുശ്ശാശനന്‍ അഴിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഒരിക്കലും അഴിച്ചാല്‍ തീരാത്ത വിധം ചേലയുടെ നീളം വര്‍ദ്ധിപ്പിച്ച് പെങ്ങളുടെ മാനം കാക്കുകയും ചെയ്തു. ജാതി-മത ഭേദമെന്യെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ രാഖി അണിയിച്ചിരുന്നു. ഹുമയൂണ്‍ ചക്രവര്‍ത്തിക്ക് രാഖി കൊടുത്തയച്ച ഒരു രജപുത്ര രാജകുമാരിയെപ്പറ്റിയും രേഖകള്‍ ഉള്ളതായി കാണുന്നു. ഭാരതീയര്‍ മാത്രമല്ല രാഖിയുടെ ശക്തിയും വിശുദ്ധിയും മനസ്സിലാക്കിയിരുന്നത്. മഹാനായ അലക്‌സാണ്ഡറുടെ  പത്‌നി ഭാരതത്തിലെ വീരനായ രാജാവ് പോറസ്സിനു രാഖി കെട്ടികൊടുത്ത് അവരുടെ ഭര്‍ത്താവിനെ കൊല്ലരുതെന്ന് അപേക്ഷിച്ചത്രെ. യുദ്ധത്തില്‍ അലക്‌സാണ്ഡറിനെ വെട്ടാന്‍ വാളോങ്ങിയ പോറസ്സ് തന്റെ കയ്യിലെ രാഖി കണ്ട് കൊല്ലാതെ വിട്ടു. എല്ലാവരും അന്ധമായി കരുതുന്നത് ഒരു നൂലിന്റെ ശക്തിയെപ്പറ്റിയാണു. വാസ്തവത്തില്‍ അത്തരം ചടങ്ങുകളിലൂടെ മനുഷ്യര്‍ ആര്‍ജ്ജിക്കുന്ന വിശ്വാസത്തിന്റേയും, സ്‌നേഹത്തിന്റേയും സ്വാധീനമാണു എന്തെങ്കിലും അതുഭുതമായി നമ്മള്‍ കാണുന്നത്. എല്ലാം മനസ്സാണു. അതു് എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കുന്നു ജീവിതവിജയങ്ങള്‍. അല്ലാതെ ഒരു നൂലിനു എന്തു ശക്തി!

രാഖി അഥവാ രക്ഷാബന്ധന്‍ ഭാരതത്തിലുടനീളം ഇപ്പോള്‍ ആഘോഷിക്കുന്ന ഒരു വിശേഷദിവസമാണു്. സഹോദരി-സഹോദരബന്ധത്തിന്റെ വിശുദ്ധിയും ആഴവും പ്രകടമാക്കുന്ന ചടങ്ങുകള്‍ ഇതിന്റെ പ്രത്യേകതയാണു്. അതുകൊണ്ടായിരിക്കും സംരക്ഷണത്തിന്റെ കെട്ട് എന്നു അര്‍ത്ഥം വരുന്ന വാക്കിനാല്‍ ഈ സുദിനം അറിയപ്പെടുന്നത്. സഹോദരിക്ക് പൂര്‍ണ്ണസംരക്ഷണം നല്‍കുക എന്ന സന്ദേശം ഇതു ഓര്‍മ്മിപ്പിക്കുന്നു ശ്രാവണമാസത്തിലെ പൗര്‍ണ്ണമി  നാളില്‍ ആഘോഷപൂര്‍വ്വം ഈ ദിവസം കൊണ്ടാടുന്നു. ഇന്നേദിവസം സഹോദരിമാര്‍ അവരുടെ സഹോദരന്മാരുടെ  കൈകളില്‍ കെട്ടുന്ന നൂലിനെ രക്ഷാബന്ധന്‍ എന്നു് പറയുന്നു. നൂലുകള്‍ പഴകുമ്പോള്‍ പൊട്ടിപ്പോയാലും സഹോദരി-സഹോദരന്മാര്‍  തമ്മിലുള്ള സ്‌നേഹബന്ധത്തിനു കുറവു വരുന്നില്ല, അതു പൊട്ടിപ്പോകുന്നില്ല.. വടക്കെ ഇന്ത്യയിലെ വളരെ പ്രധാനമായ ഈ ചടങ്ങിന്റെ പ്രത്യേകത ഈ ദിവസം പെണ്‍കുട്ടികള്‍ അവരുടെ സ്വന്തം സഹോദരന്മാര്‍ക്ക് മാത്രമല്ല അവര്‍ സഹോദരന്മാരായി കാണുന്നവര്‍ക്കും ഈ "സ്‌നേഹചരട് '' കെട്ടികൊടുക്കുന്നു എന്നതാണു്.

സ്‌നേഹത്തില്‍ കത്തുന്ന മംഗളദീപങ്ങള്‍ കൊണ്ടു ആര്‍ത്തിയുഴിഞ്ഞ് നെറ്റിയില്‍ ചുവന്ന തിലകം ചാര്‍ത്തി സഹോദരിമാര്‍ രാഖി അവരുടെ ആങ്ങളമാരുടെ കണങ്കയില്‍ കെട്ടുന്നു. പിന്നെ അയാളുടെ വായില്‍ മധുരം വച്ചു കൊടുക്കുന്നു. അപ്പോള്‍ ആങ്ങള അവള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നു. ചെറുപ്പത്തില്‍ അവരുടെ മുടിവാലില്‍ പിടിച്ച് ദ്വേഷ്യം പിടിപ്പിക്കുകയും കരയിക്കുകയും ചെയ്ത ചേട്ടന്മാര്‍ അല്ലെങ്കില്‍ അനിയന്മാര്‍ അപ്പോള്‍ അവരുടെ രക്ഷകരായി അവര്‍ക്ക് കൂടുതല്‍ സ്‌നേഹം നല്‍കുന്ന കാഴ്ച മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നു. ആണ്‍കുട്ടികളെ മാത്രം പ്രസവിച്ച എന്റെ ചെറിയമ്മക്ക് പെണ്‍കുട്ടികളോട് വളരെ ഇഷ്ടമായിരുന്നു, അന്തിക്ക് ഉമ്മറത്തു നിലവിളക്ക് കൊളുത്തി വക്കാന്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം അവര്‍ പറയാറുണ്ട്. ശരിയാണു, വീടിന്റെ ഐശ്വര്യലക്ഷ്മികളാണു പെണ്‍കുട്ടികള്‍. വളകിലുക്കങ്ങളുടേയും, പാദസരധ്വനികളുടേയും ശബ്ദം കേള്‍പ്പിക്കാന്‍, പൂക്കളുടെ, കണ്മഷി, ചാന്ത് തുടങ്ങിയവയുടെ സുഗന്ധം പരത്താന്‍ വീടാകെ നിറഞ്ഞുനില്‍ക്കാന്‍ പെണ്‍കുട്ടികള്‍ക്കക്ലേ കഴിയൂ. അവരുടെ സുരക്ഷ മനസ്സില്‍ കണ്ട ആരോ ആര്‍ഷഭാരതത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായി മഹത്വപൂര്‍ണ്ണമായ ഈ ദിവസം കല്‍പ്പന ചെയ്തതായിരിക്കണം.

സ്വന്തം സഹോദരന്മാരില്ലാത്തവര്‍ക്കും ഈ ദിവസം ആനന്ദം പകരുന്നു. കാരണം അന്നേ ദിവസം അവര്‍ക്കിഷ്ടമുള്ള ഒരാളെ സഹോദരനായി കരുതി അയാളുടെ കയ്യില്‍ രാഖി കെട്ടാവുന്നതാണു. വടക്കെ ഇന്ത്യയില്‍ വച്ച് സഹപാഠിയായ ഒരു പെണ്‍കുട്ടി ഈ ലേഖകനു രാഖി കെട്ടിതന്നിരുന്നു. അതെക്കുറിച്ച്് ഓര്‍ക്കുമ്പോള്‍ ഒ എന്‍ വി കുറുപ്പ് സാറിന്റെ കവിത ഇപ്പോള്‍ മനസ്സില്‍ തെളിയുന്നു. " എന്റെ കൈതണ്ടിലീ  രാഖിചരട് നീ ബന്ധിച്ചു തെല്ലിട  മിണ്ടാതെ  നിന്നുവോ, പിന്തിരിഞെങ്ങോ നടന്നുവോ, നിന്നശ്രു ബിന്ദുക്കള്‍ വീണിടം നീറി പുകഞ്ഞുവോ.. വല്ലായ്മയാര്‍ന്ന നിന്‍ നില്‍പ്പുമാ മൗനവും, തുള്ളികളായിങ്ങടര്‍ന്ന നിന്‍ ദുഃഖവും, എന്റെ ഈ കൈത്തണ്ടില്‍ നീ വന്നു ബന്ധിച്ച ചെഞ്ചുവപ്പോലുമീ രാഖിയും എന്നോടു ചൊല്ലാതെ ചൊല്ലുന്നു നിന്‍ പെങ്ങളാണിവള്‍...
അവര്‍ക്ക് സഹോദരന്മാരുണ്ടായിരുന്നില്ല. അതിന്റെ ദുഃഖത്തെക്കുറിച്ച് എന്നോട് പറയുമ്പോള്‍ ഞാന്‍ മഹാഭാരതത്തിലെ ദുശ്ശളയെക്കുറിച്ച് അവളെ ഓര്‍മ്മിപ്പിക്കും .ഹസ്തിനപുരിയിലെ രാജാവിന്റെ മകള്‍. കൗരവവംശത്തില്‍ ജനിച്ച  ഒരേ ഒരു പെണ്‍കുട്ടി. നൂറു സഹോദരന്മാരും അഞ്ചു മുറസഹോദരന്മാരുമുണ്ടായിട്ടും ജീവിതം ദുസ്സഹമായിപ്പോയ ദുശ്ശള. അവളെ വിധവയാക്കിയത് മുറസഹോദരന്മാരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ അശ്വമേധയാഗത്തിനായി അഴിച്ചുവിട്ട കുതിരക്കൊപ്പം വരുന്നത് അര്‍ജുനനാണെന്നറിഞ്ഞു  പേടിച്ചരണ്ട അവളുടെ മകന്‍. ഭയം മാറാന്‍ അവനോട് അവള്‍ അര്‍ജുനന്റെ പത്തു നാമങ്ങള്‍ ഓര്‍ക്കാന്‍ പറയുന്നു. അച്ഛനെ കൊന്ന അമ്മാവനെ അയാള്‍ക്ക് ഭയമാണു്. അപ്പോള്‍ പിന്നെ ആ നാമങ്ങള്‍ ഉരുവിട്ടിട്ട് എന്തു പ്രയോജനം. ആ യുവരാജാവ് ഭയം മൂലം ഹ്രുദയം പൊട്ടി മരിച്ചുപോയി.. എല്ലാ പ്രതീക്ഷയും തകര്‍ന്ന് പൊട്ടികരയുന്ന ദുശ്ശളയെക്കുറിച്ച് ഓര്‍ക്കുക എന്ന് പറഞ്ഞപ്പോള്‍ അവള്‍ കണ്ണീര്‍ തുടച്ചെങ്കിലും ദുശ്ശളയെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കയായിരുന്നു.

 ദേക് സക്താഹും മെ കുച്ച് ബി ഹോത്തെ ഹുവെ, നഹി മെ ദേക് സക്ത തുജെ രോത്തെ ഹുവെ...(എന്തും എനിക്ക് കണ്ടു നില്‍ക്കാം പക്ഷെ നീ കരയുന്നത് മാത്രം കാണാന്‍ കഴിയില്ലെന്നര്‍ത്ഥം) വരുന്ന പാട്ടു പാടി കൊടുത്തപ്പോള്‍ അവള്‍ സന്തോഷവതിയായി. എന്റെ സ്വന്തം സഹോദരിമാരെക്കാള്‍ സ്‌നേഹം ഞാന്‍ അപ്പോള്‍ അവളുടെ മനോഹരമായ  കണ്ണുകളില്‍ കണ്ടു. ഞാന്‍ അപ്പോള്‍ വയലാറിനെ ഓര്‍ത്തു '' വ്യഭിചാര തെരുവില്‍ മനുഷ്യരാ മുത്തുക്കള്‍ വിലപേശി വില്‍ക്കുന്നു.'' സഹോദരസ്‌നേഹത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി എല്ലാവരും തന്റേയും അന്യന്റേയും സഹോദരിമാരെ സംരക്ഷിച്ചിരുന്നെങ്കില്‍ ഈ ലോകം എത്ര നന്നാകുമായിരുന്നു. എങ്കില്‍ വയലാറിന്റെ വരികള്‍ വ്യത്യസ്ഥമാകുമായിരുന്നു.

രാഖി എന്ന വിശേഷത്തിന്റെ പ്രത്യേകത അതാണു. രാഖി എല്ലാ പെണ്‍കുട്ടികളേയും രക്ഷിക്കാന്‍ ആണ്‍കുട്ടികളോട് അഭ്യര്‍ത്ഥിക്കുന്നു. പെണ്‍കുട്ടികളുടെ മാനം കളയുന്നതും പുരുഷന്മാര്‍ അതിനു പ്രാധാന്യം കല്‍പ്പിച്ചു  അവരെ ഭ്രഷ്ട്രാക്കുന്നതും പുരുഷന്മാര്‍. വെറുതെ കുറെ മിഠായിയും നിറമുള്ള ചരടുകളുമായി ഈ വിശേഷം കടന്നുപോകാതെ എല്ലാവരും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നെങ്കില്‍. പ്രതിദിനം കേള്‍ക്കുന്ന വാര്‍ത്തകളില്‍ ചവുട്ടിയരക്കപ്പെടുന്ന എത്രയോ പെണ്‍കുട്ടികളുടെ കഥകള്‍ നമ്മള്‍ വായിക്കുന്നു. ഒരു പക്ഷെ ഇത്തരം വിശേഷദിവസങ്ങള്‍ കുറെപേരെയെങ്കിലും നന്മയുടെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചേക്കാം.

കുട്ടി, നിന്റെ  ജീവിതം സുഖകരമാകട്ടെ എന്നാശംസിച്ച് രാഖി പെങ്ങളോട് വിടവാങ്ങുമ്പോള്‍ അവളുടെ കല്യാണത്തിനു എത്താമെന്ന് പറയുമ്പോള്‍ ആ മുഖത്ത് എന്തൊരു സന്തോഷമായിരുന്നു. അവളപ്പോള്‍ ലജ്ജയുടെ പരിവേഷത്തില്‍ കലര്‍ന്നുനിന്നത് കാണാന്‍ എന്തൊരു ഭംഗിയായിരുന്നു. ഞാനും മനസ്സില്‍ പാടി - മേരി പ്യാരി ബഹനിയ ബനേഗി ദുലനിയ, സജ് കെ ആയേഗ  ദുല രാജ ഭയ്യ രാജ ബജായേഗ ബാജ ..സോലന്സിംഗാര്‍ മേരി ബഹന കരേഗി..(എന്റെ അരുമയായ പെങ്ങള്‍ മണവാട്ടിയാകും, എല്ലാ ഒരുക്കങ്ങളോടും കൂടിന്മണവാളന്‍ എത്തും, നിന്റെയീ ചേട്ടന്‍ വാദ്യഘോഷങ്ങള്‍ മുഴക്കും..സുന്ദരിയാകാനുള്ള പതിനാറു  സൗന്ദര്യവസ്തുക്കള്‍ കൊണ്ടവള്‍ ചമഞ്ഞൊരുങ്ങും ) ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അവള്‍ വിടര്‍ന്നമിഴികളുമായി നോക്കി നില്‍പ്പുണ്ടായിരുന്നു. ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന നോവലില്‍ ചില്ലുപ്പിടിയുള്ള കുരുവിയുടെ പടമുള്ള കുടയുമായി വരുന്ന ആങ്ങളയുടെ വരവ് കാത്തിരിക്കുന്ന പെങ്ങളെപോലെ….

സഹോദരിമാരെ, എവിടെയാണെങ്കിലും നിങ്ങള്‍ സുരക്ഷിതരായിരിക്കുക.... .ഫൂലോം ക താരോം ക സബ്ക കഹന ഹെയ്, ഏക് ഹജാരോം മെ മേരി ബഹന ഹെ... പെണ്‍കുട്ടികള്‍ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആണ്‍കുട്ടികളുടെ ചുണ്ടില്‍  ഈ പാട്ടിന്റെ അര്‍ത്ഥം വരുന്ന ചിന്തകള്‍ ഉണ്ടാകട്ടേ....

ശുഭം

Join WhatsApp News
2020-08-03 05:26:32
പതിവുപോലെ ലേഘനം ഉഗ്രന്‍. ഒരു സംശയം. ലോകത്തിലെ മറ്റു പ്രദേശങ്ങളെ വച്ച് നോക്കിയാല്‍ ഇന്ത്യന്‍ സ്ത്രികള്‍ അല്ലേ വളരെയധികം അപകടപരമായി ജീവിക്കുന്നത്? ജനിക്കുന്ന്തിനുമുമ്പ് തന്നെ പെണ്ണ് ആണെങ്കില്‍ അപകടത്തില്‍. പെണ്‍കുഞ്ഞ് ആണെങ്കില്‍ അധമന്‍മ്മാര്‍ റേപ്പ് ചെയിതു റെയില്‍ പാളത്തില്‍ ഏറിയും. പകല്‍പോലും ഒരു പെണ്ണിന് ഒറ്റക്ക് നടക്കാന്‍ സാധിക്കാത്ത നാട്ടില്‍, പെണ്ണിന് എന്ത് രക്ഷ?-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക