Image

സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കയുമായും കൂടിക്കാഴ്ച നടത്തി

Published on 10 August, 2020
സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കയുമായും കൂടിക്കാഴ്ച നടത്തി

രാജസ്ഥാനിലെ കോണ്‍ഗ്രസ് ക്യാംപിന് ആവേശം പകര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയ ശേഷം ഇതാദ്യമായാണ് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പ്രിയങ്ക ഗാന്ധിയും ചര്‍ച്ചയില്‍ ഭാഗമായി.


സച്ചിന്‍ പൈലറ്റും വിമത എംഎല്‍എ മാരും പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്നാണ് സൂചന. സച്ചിന്‍ പൈലറ്റിന് മേല്‍ വിമത എംഎല്‍എമാര്‍ തിരിച്ചു പോകാനുള്ള സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നിര്‍ണായകമായ കൂടിക്കാഴ്ചയും നടന്നിരിക്കുന്നത്. അതേസമയം അനുരഞ്ജന നീക്കങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സച്ചിന്‍ പക്ഷത്തെ ചില എം.എല്‍.എമാര്‍ തള്ളി.


അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ അറിയിച്ചു. എന്നാല്‍ ഈ എം.എല്‍.എമാരും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നുണ്ട്. ഇന്നു വൈകുന്നേരത്തോടെ തീരുമാനം വരുമെന്നാണ് അറിയുന്നത്. 


ജൂലൈ ആദ്യമാണ് സച്ചിനും മറ്റ് 18 എം.എല്‍.എമാരും കലാപക്കൊടി ഉയര്‍ത്തിയത്. ഇതോടെ ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി. സച്ചിന്‍ ബി.ജെ.പിയിലേക്ക് എന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തി. എന്നാല്‍ താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്ന് സച്ചിന്‍ വ്യക്തമാക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക