ദൈവത്തിന്റെ നാടെന്ന് സ്വയം അഭിമാനിക്കാനും വീട്ടിലിരുന്ന് പൊങ്ങച്ചംപറയാനുമല്ലാതെ മലയാളിക്ക് എന്തുഗുണമാണ് ഉള്ളത്. ഗള്‍ഫില്‍പോയി കൂലിവേലചെയ്ത് അറബിയുടെ ആട്ടുതുപ്പുമേറ്റ് നാട്ടിലേക്ക് അയക്കുന്ന എണ്ണപ്പണത്തിന്റെ പുറംപൂച്ചല്ലേ കേരളത്തിലെ മണിമാളികകളും റോഡില്‍കൂടി ഓടുന്ന വിലകൂടിയ കാറുകളും. രാഷ്ട്രീയമാണ് മലയാളിക്ക് സംസാരിക്കാനുള്ള ഏകവിഷയം,പിന്നെ കുറെ പഴമ്പുരാണങ്ങളും. വല്ലവനുംവേണ്ടി ജോലിചെയ്ത് കുറെ പണമുണ്ടാക്കി കഞ്ഞികുടി—ക്കാനായാല്‍ അവന് സംതൃപിതനാണ്. അല്ലാതെ സാഹസികമായ ഒരു പ്രവൃത്തിചെയ്യാനുള്ള തന്റേടം അവനില്ല. ഒരു കമ്പനിയുടെ സി ഇ ഒ ആകാന്‍ അവനാകില്ല. വലിയൊരു വ്യവസായസമുച്ചയം കെട്ടിപ്പടുക്കാന്‍ അവനില്ല. കാരണം അതിനുള്ള സാഹസിക മനോഭാവം ഇല്ലത്തതുകൊണ്ടാണ് . ഒന്നോരണ്ടോ യൂസഫലിമാരും രിവിപ്പിള്ളമാരുമാണ് ഇതിനെല്ലാം അപവാദം.
ഒരു വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ അതിന്റെ പ്രത്യഘാതങ്ങളെപറ്റിയാണ് അവന് ആദ്യം അലോചിക്കുന്നത്. അവനെ നിരുത്സാഹപ്പെടുത്താന്‍ വീട്ടുകാരും നാട്ടുകാരും മുന്‍പന്തിയില്‍ ഉണ്ടായിരിക്കും. നീ എവിടെയാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്, അതിനുള്ള അനുമതി സര്‍ക്കാരില്‍നിന്ന് കിട്ടുമോ, തോഴിലാളിപ്രശനങ്ങള് എങ്ങനെ കൈകാര്യംചെയ്യും, സര്‍ക്കാരിന് ടാക്സ് കൊടുക്കേണ്ടെ, പിന്നെ നിനക്കന്തുലാഭംകിട്ടും ഇതെല്ലാംകേള്ക്കുമ്പോള് അവന്റെ മനസ്സ് മടുക്കും. എന്നാല്പിന്നെ ഗള്‍ഫിലേക്കുപോകാന്‍ അവന് തീരുമാനിക്കും. നാട്ടില്‍വച്ച് തൂമ്പയെടുത്ത് ഒരുതരിമണ്ണ് കിളക്കാത്തവന് ഗള്‍ഫില്‍ കല്ലുചുമക്കും. രണ്ടുംമൂന്നും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പാന്റ്സും ഷൂസുമിട്ട് മൂന്നാല് സ്യട്ട്കേസുമായി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന അവനെ സ്വീകരിക്കാന്‍ ബന്ധുക്കളും നാട്ടുകാരും അവിടെ ഹാജരുണ്ടായിരിക്കും. അമേരിക്കക്കാരനാണെങ്കില്‍ കോട്ടും ടൈയും കെട്ടിയായിരിക്കും വരവ്.
മലയാളിയുടെ സാഹസികതമൊത്തം ബാറില്‍ കയറി ഒരുഗ്ളാസ്സ് മദ്യം ഒറ്റവലിക്ക് കുടിക്കുന്നതിലും റോഡ് നിയമം ലംഘിക്കുന്നതിലും വഴിയാത്രക്കാരനെ ഇടിച്ചുവീഴ്ത്തുന്നതിലുമാണ്. മദ്യപിക്കുന്നത് ഒരു അലങ്കാരമായിട്ടാണ് അവന് കണക്കാക്കുന്നത്. ഒരു പെക്ഷുമദ്യം അരമണിക്കൂറുകൊണ്ട് കുടിക്കുന്ന സായിപ്പിന്റേതില്നിന്ന് വ്യത്യസ്തമാണ് മലയാളിയുടെ മദ്യപാനരീതി. സായിപ്പിന് പിള്ളാര് ഒരുകുപ്പി ബിയര്‍ ഒരുമണിക്കൂര്‍കൊണ്ട് സിപ്പുചെയ്താണ് കഴിക്കുന്നത്. മലയാളി അത് ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കും. ബിയറാണ് സായിപ്പിന്റെ പ്രധാനമദ്യം. സ്ട്രോങ്ങായമദ്യം വളരെ അപൂര്‍വ്വമായേ അവന് കഴിക്കു.
അമേരിക്കയില്‍ വന്നിരുന്ന് ഇവിടുത്തെ സുഹസൗകര്യങ്ങള് ആസ്വതിച്ച് നാടിനെ കുറ്റംപറയുന്നോയെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഇവിടെ ജീവിക്കുന്നതുകൊണ്ടാണ് നാട്ടിലെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നത്. നാട്ടിലാണ് ജീവിച്ചിരുന്നതെങ്കില്‍ അതാണ്സ്വര്ക്ഷം എന്ന് അവിടെപലരും കരുതുന്നതുപോലെ കണക്കാക്കി ജീവിച്ചേനെ. കേരളമാണ് ഭൂമിയിലെ സ്വര്ക്ഷമെന്നും ലോകത്തൊരിടത്തും ഇല്ലാത്തതുപോലെ നൂറുശതമാനം സാക്ഷരതകൈവരിച്ചെന്നും മറ്റൊരിടത്തുമില്ലാതുപോലെ സംസ്കാരസമ്പന്നരും രാഷ്ട്രീയബോധമുള്ളവരും, ദിവസം മൂന്നുനേരം കുളിക്കുന്നവരുമാണ് തങ്ങളെന്നുംകരുതി മൂഢസ്വര്ക്ഷത്തില് ജീവിക്കുന്നു മലയാളി.
ഞാന്‍ അമേരിക്കയിലേക്ക് ആദ്യമായിവരുമ്പോള് അസൂയാലുവായ ഒരുമന്യന് പറഞ്ഞു. എന്തായാലും ടൊയ്ലറ്റില്‍ പോയിട്ട് (ടൊയ്ലറ്റിനുപകരം അയാള്‍ തനിമലയാളം വാക്കാണ് ഉപയോഗിച്ചത്) കടലാസിട്ട് തുടക്കുന്നവരുടെ നാട്ടിലേക്കല്ലെ പോകുന്നത്. ഇയാള്‍ ബഹുഭൂരിപക്ഷം മലയാളികളുടെയും പ്രതിനിധിയാണ്. സായിപ്പിനെ അവന് പുശ്ചമാണ്. സായിപ്പിന്റെ കണ്ടുപിടുത്തങ്ങളാണ് അവന്റെജീവിതത്തെ സുഹപ്രദമാക്കി തീര്ത്തിരിക്കുന്നതെന്നകാര്യം സൗകര്യപൂര്‍വ്വം മറക്കുന്നു. അവന്റേതെന്ന് പറയാന്‍ അവശേഷിച്ചിരിക്കുന്നത് ഉടുത്തിരിക്കുന്ന മുണ്ടും അതിനടിയിലെ കോണകവും മാത്രമാണ്. ബാക്കിയെല്ലാം സായിപ്പിന്റേതാണ്. അവന് സംസാരിക്കുന്ന ഭാഷയിലെ ഭൂരിപക്ഷം വാക്കുകളും.
വീട്ടിലെ മാലിന്യങ്ങളും പ്ളാസ്റ്റിക്കും റോഡിലേക്ക് വലിച്ചെറിയുന്നവന്, മലയാളി. റോഡ് കുണ്ടുംകുഴിയുമായി കിടന്നാല്‍ അവനതൊരു പ്രശ്നമല്ല. തൊട്ടപ്പുറത്തെ ആരാധനാലയങ്ങളില്‍നിന്ന് പത്ത് കോളാമ്പിയില്കൂടി ഭക്തിഗാനങ്ങള്ചൊരിഞ്ഞ് യുവതലമുറയെ പൊട്ടരാക്കുന്നതും പ്രശ്നമല്ല. ഇന്നലെ ജനിച്ചുവീണകുഞ്ഞ് ഈ കഠോരശബദ്ങ്ങള്കേട്ട് ഞെട്ടിവിറക്കുന്നത് അവനറിയുന്നില്ല.
അമേരിക്കയിലും യൂറോപ്പിലും ജീവിച്ച് ഒരുമാസത്തെ വിശ്രമത്തിന് നാട്ടില്ചെല്ലുന്ന വിദേശമലയാളി ജീവനുംകൊണ്ട് തിരികെപ്പോരാന്‍ ആഗ്രഹിക്കുന്നത് ഇതൊക്കെകൊണ്ടാണ്. ഒരു ആയുര്വേദചികിത്സക്കാണ് 19 സെപ്ന്റമ്പറില് ഞാന്‍ നാട്ടില്‍പോയത്. ഒരുവീട് വാടകക്കെടുത്താണ് താമസിച്ചത്. അതിന്റെ ചുറ്റിലുമായി മൂന്ന് ചെറിയക്ഷേത്രങ്ങളും അഞ്ചാറ് മോസ്കുകളും ഉണ്ടായിരുന്നു. ഇവിടെയെല്ലാം ലൗഡ്സ്പീക്കറും കോളാമ്പികളും ധാരാളം. രാവിലെ അഞ്ചുമണിക്ക് തുടങ്ങുന്ന കോലാഹലം അവസാനിക്കുന്നത് രാത്രി പത്തുമണിക്കാണ്. ശബ്ദമലിനീകരണത്തിന്റെ കാര്യത്തിലിപ്പോള്‍ ഹിന്ദുക്കളും മുസ്ളീങ്ങളും പരസ്പരം മത്സരിക്കയാണ്. പണ്ടൊക്കെ മുസ്ളീം പള്ളികളില്‍ വാങ്കുവിളി മാത്രമേ ഉണ്ടായിരുന്നുള്ളു. ക്ഷേത്രങ്ങളില്‍നിന്ന് ദിവസംമൊത്തം പാരായണം തള്ളിവടുന്നതുകൊണ്ട് തങ്ങളെന്തിന് മടിച്ചുനില്കണമെന്നാണ് മുസ്ളീങ്ങള്‍ ചിന്തിക്കുന്നത്. അതുകൊണ്ട് ഖുറാന് വായനയും മൈക്കില്കൂടിയാകട്ടെയെന്ന് അവരും ചിന്തിച്ചു. മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്ന ശബ്ദകോലാഹലമാണ് അതിന്റെ ഫലമായിട്ട് ഉണ്ടായിട്ടുള്ളത്. സ്കൂള്‍കുട്ടികള്‍ എങ്ങനെയാണ് ഈബഹളത്തിനിടയില്‍ പഠിക്കുന്നതെന്ന് ഞാന്‍ അതഭുതപ്പെട്ടു. ഇതുകൂടാതെയാണ് രാഷ്ട്രീയക്കാരുടെ മീറ്റിങ്ങുകളും പ്രകടനങ്ങളും. മീറ്റിങ്ങ് വൈകിട്ട് അഞ്ചുമണിക്കാണെങ്കില്‍ രാവിലെ ഒന്‍പതുമണിക്കുതന്നെ സിനിമാഗാനങ്ങളും നാടകഗാനങ്ങളും മൈക്കിലൂടെ കേള്പിച്ച് നാട്ടുകാരെ സുഹിപ്പിച്ചിരിക്കും.
വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രശസ്ത സാഹിത്യകാരന് പി. കേശവദേവ് കേരളകൗമുദിയില്‍ എഴുതിയ ഒരുലേഖനത്തില്നിന്നുള്ള ഒരുഭാഗം ഉദ്ധരിക്കുയാണ്.
-ക്ഷേത്രങ്ങളില്‍ വൈകുന്നേരവും വെളുപ്പിനും മൈക്കില്‍കൂടി ഭക്തിഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യാറുണ്ടല്ലോ. പല കോളജുകളും വളരെയധികം വിദ്യാര്‍ഥികളും ഉദ്യോഗസ്ഥന്മാരുമുള്ള തിരുവനന്തപുരം സിറ്റിയില്‍ മൈക്കില്കൂടിയുള്ള ഈ ഭക്തിപ്രവാഹം വമ്പിച്ച പൊതുജനദ്രോഹമാണ്. വിവിധമതക്കാര് താമസിക്കുന്ന ഈരാജ്യത്ത്, മതനിരപേക്ഷകത്വം മൗലികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇന്‍ഡ്യയില്‍, ഒരുമതക്കാരുടെ ഈ വിളിച്ചുകൂവല്‍ അംഗീകരിക്കാന്‍ പാടില്ലാത്തതാണ്. ജോലിചെയ്യാനും വിശ്രമിക്കാനുമുള്ള മനുഷ്യന്റെ മൗലികാവകാശത്തെ നിഷേധിക്കുന്നതാണ് മൈക്കില്കൂടിയഉള്ള ഈ ഭക്തിപ്രചരണം-
കേശവദേവ് ജീവിച്ചിരുന്നപ്പോഴത്തെക്കാള് എത്രയോ ഭീകരമാണ് ഇന്നത്തെ അവസ്ഥ. ഇതിനെതിരെ പ്രതികരിക്കാന്‍ ദേവിനെപ്പോലെ ധൈര്യമുള്ള സാഹിത്യനായകന്മാര് മലയാളത്തിലില്ല. അവരൊക്കെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ചട്ടുകങ്ങളായോ, മതമൗലികവാദികളെ ഭയപ്പെടുന്നരായോ തങ്ങളുടെപേന ചലിപ്പിക്കുന്നവരാണ്.
ഭരണാധികാരികള്‍ക്കും പോലീസിനും ഈ തോന്ന്യവാസങ്ങള്‍ അവസാനിപ്പിക്കാനുള്ള തന്റേടമില്ല. മലയാളി പൊട്ടനും മണ്ടനും ആയിതീരുന്നതില്‍ അത്ഭുതമുണ്ടോ. രാഷ്ട്രീയക്കാര്‍ക്കും ഇങ്ങനെയുള്ള ഒരു ജനതയെയാണ് ആവശ്യം, ചിന്താശേഷിയില്ലാത്തവരെ.
സാം നിലമ്പള്ളില്‍.
samnilampallil@gmail.com