Image

സ്‌ത്രീ സുരക്ഷക്കായി ഒരു നിയമം

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ (കേരള ആഭ്യന്തര മന്ത്രി) Published on 05 June, 2012
സ്‌ത്രീ സുരക്ഷക്കായി ഒരു നിയമം
പെണ്‍കുട്ടികളുടെ കൂട്ട ആത്മഹത്യയും മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയുമുള്ള അപവാദ ഫോട്ടോ പ്രചാരണത്തിലൂടെ തകര്‍ന്ന അനേകം സ്‌ത്രീകളുടെ കഥയും കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ്‌. പീഡനത്തിനിരയായ പല പെണ്‍കുട്ടികളും പിന്നീട്‌ ആത്മഹത്യ ചെയ്‌ത സംഭവങ്ങളില്‍ കുറ്റവാളികള്‍ സമൂഹത്തില്‍ വിലസുന്നത്‌ നാം കണ്ടു. സ്‌ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ അവരെ ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ വീണ്ടും അവരുടെ മാനവും പണവും കവരുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായി ചമയുന്നതും മലയാളി കാണുകയാണ്‌.

സ്‌ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത്‌ പരിഷ്‌കൃത ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമാണ്‌. മനുഷ്യപുരോഗതിക്കായി നാം ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതികവിദ്യകള്‍തന്നെ സ്‌ത്രീകളേയും കുട്ടികളേയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത്‌ ഏറെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്‌. പൊതുസ്ഥലങ്ങളില്‍ സ്‌ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കു പുറമേയാണ്‌ അവരുടെ സ്വകാര്യതക്ക്‌ വിഘ്‌നം വരുത്തുന്ന ഇത്തരം അതിക്രമങ്ങള്‍.

നമ്മുടെ നഗരങ്ങളും പട്ടണങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലിടങ്ങളും പലപ്പോഴും സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്ന ഇടങ്ങളായി മാറിയിട്ടുണ്ട്‌. നിലവിലുള്ള ഇന്ത്യന്‍ പീനല്‍ കോഡ്‌, കേരള പൊലീസ്‌ ആക്ട്‌, ഐ.ടി. ആക്ട്‌ എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ്‌ സ്‌ത്രീകള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങളെ പ്രധാനമായും നേരിടുന്നത്‌. ജില്ലാ സൈബര്‍ സെല്ലുകളിലും സംസ്ഥാന സൈബര്‍ സെല്ലിലുമെല്ലാം സ്‌ത്രീകളുടെ നൂറുകണക്കിന്‌ പരാതികള്‍ ലഭിക്കുന്നുണ്ട്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വെച്ചുണ്ടാകുന്ന മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ്‌ വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക്‌ നിരന്തരം ഇരയാകുന്നവര്‍ ഇത്തരം പീഡനം അവസാനിപ്പിച്ചുകിട്ടണം എന്ന ആഗ്രഹത്തോടെയാണ്‌ പരാതികള്‍ നല്‍കുന്നത്‌. മാന്യതമൂലം ചിലപ്പോള്‍ രക്ഷിതാക്കളോടുപോലും ഈ വിവരങ്ങള്‍ തുറന്നുപറയാന്‍ പെണ്‍കുട്ടികള്‍ മടിക്കുന്നത്‌ സ്വാഭാവികമാണ്‌. ഈ പരാതികള്‍ ഒന്നുംതന്നെ കുറ്റവിചാരണയിലേക്ക്‌ നീങ്ങുന്നില്ല. കേസുകള്‍ തീര്‍പ്പാക്കാന്‍ ഉണ്ടായേക്കാവുന്ന കാലതാമസം, അനുബന്ധിച്ചുള്ള കേ്‌ളശങ്ങള്‍, നിയമത്തിന്റെ പഴുതുകള്‍മൂലം പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെട്ടേക്കാം എന്നുള്ള സംശയം എന്നിവമൂലം പലരും കേസുമായി മുന്നോട്ടുപോകാന്‍ തയാറാകുന്നുമില്ല.

പൊലീസ്‌ ഡിപാര്‍ട്ട്‌മെന്റ്‌ നടത്തിയ പഠനങ്ങളും മറ്റും പരിശോധിക്കുമ്പോള്‍ പൊതു സ്ഥലങ്ങളിലും സൈബര്‍ സ്‌പേസിലും മൊബൈല്‍ഫോണ്‍ വഴിയും മറ്റും സ്‌ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ നേരിടാന്‍ നിലവിലുള്ള നിയമം അപര്യാപ്‌തമാണെന്ന്‌ കാണുന്നു. ഈ പോരായ്‌മ പരിഹരിക്കുന്നതിനായി സ്‌ത്രീകളുടെ സ്വകാര്യതയും അന്തസ്സും നിയമപരമായി സംരക്ഷിക്കുന്നതിന്‌ ഉതകുന്ന നിയമം കൊണ്ടുവരുന്നതിന്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

പുതിയ നിയമം കൊണ്ടുവരുന്നതിനു മുമ്പായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും ആശയവിനിമയം നടത്താനായി ആഗ്രഹിക്കുന്നു. അതിനായി ഒരു പ്രത്യേക യോഗം ജൂണ്‍ ആറിന്‌ തിരുവനന്തപുരത്ത്‌ വിളിച്ചു ചേര്‍ക്കുന്നതാണ്‌.

കരടു നിയമത്തില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്‌:

* വിദ്യാഭ്യാസ സ്ഥാപനം, മതസ്ഥാപനം, ബസ്‌ സ്‌റ്റോപ്പ്‌, റോഡ്‌, റെയില്‍വേ സ്‌റ്റേഷന്‍, സിനിമാ തിയറ്റര്‍, പാര്‍ക്ക്‌, ബീച്ച്‌, ഉത്സവസ്ഥലം, ബസുകള്‍, സൈബര്‍സ്‌പേസ്‌ ഉള്‍പ്പടെയുള്ള പൊതുസ്ഥലങ്ങളില്‍ സ്‌ത്രീകളുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറി ഫോട്ടോ, വീഡിയോ, ഫോണ്‍ മുതലായവയുടെ സഹായത്തോടെയോ അല്ലാതെയോ റെക്കോഡ്‌ ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്‌താല്‍ അത്‌ ശിക്ഷാര്‍ഹമായ കുറ്റമായിരിക്കും.

മേല്‍പറഞ്ഞ ഏതു പൊതുസ്ഥലത്തിന്റെയും ചുമതലയുള്ള ആള്‍ക്ക്‌ സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ബാധ്യത ഉണ്ടായിരിക്കും. അത്തരം കുറ്റകൃത്യങ്ങള്‍ തങ്ങളുടെ ചുമതലയിലുള്ള സ്ഥലത്ത്‌ നടന്നാല്‍ അത്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആ വ്യക്തിക്ക്‌ ബാധ്യതയുണ്ടായിരിക്കും. അത്‌ നിറവേറ്റുന്നതില്‍ വീഴ്‌ചവരുത്തുന്നത്‌ കുറ്റകരമായി കണക്കാക്കും.

* ബസുകളിലും മറ്റ്‌ പബ്ലിക്‌ സര്‍വീസ്‌ വാഹനങ്ങളിലും സ്‌ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ആ വാഹനം ഉടന്‍ തന്നെ പൊലീസ്‌ സ്‌റ്റേഷനിലെത്തിക്കാന്‍ ജീവനക്കാര്‍ക്ക്‌ ബാധ്യതയുണ്ടായിരിക്കും. അങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്യാത്തത്‌ കുറ്റകൃത്യമായി കണക്കാക്കപ്പെടും.

* വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക്‌ തങ്ങളുടെ സ്ഥാപനങ്ങളില്‍ മൊബൈല്‍ ഫോണ്‍ തുടങ്ങി സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്ന ആധുനിക ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ നിരോധിക്കാന്‍ അവകാശം ഉണ്ടായിരിക്കുന്നതാണ്‌.

* സ്‌ത്രീകളുടേയും കുട്ടികളുടേയും മാന്യതക്ക്‌ നിരക്കാത്ത വിധത്തിലുള്ള ഫോട്ടോകള്‍, വീഡിയോ ക്‌ളിപ്പിങ്ങുകള്‍ മുതലായവ കൈവശം സൂക്ഷിക്കുന്നത്‌ കുറ്റകൃത്യമായി കണക്കാക്കപ്പെടും.

അസാധാരണമായ സാഹചര്യത്തില്‍ മരണം സംഭവിക്കുകയും ആ സ്‌ത്രീ മാനഭംഗം, ബലാത്സംഗം, മാനഹാനി (354, 376, 294 / 509 ഐ.പി.സി) തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കിരയായിട്ടുണ്ട്‌ എന്ന്‌ കാണുകയും ചെയ്‌താല്‍ അത്തരം മരണത്തെ പീഡനം മൂലമുള്ള മരണമായി കണക്കാക്കണമെന്ന്‌ ബഹുജനാഭിപ്രായം പൊന്തിവന്നിട്ടുണ്ട്‌. അത്‌ കണക്കിലെടുത്ത്‌, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുന്നതിന്‌ ഉതകുന്നവിധം സമഗ്രമായ നിയമനിര്‍മാണം അനിവാര്യമായിരിക്കുകയാണ്‌.

പൊതുസമൂഹം ഈ നിയമത്തെക്കുറിച്ച്‌ സജീവമായി ചര്‍ച്ച ചെയ്യുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ igpcrimes@keralapolice.gov.in എന്ന ഇമെയില്‍ ഐഡിയിലേക്ക്‌ അയക്കുകയും വേണം. ഓരോ അഭിപ്രായവും ഏറെ വിലപ്പെട്ടതായി കണക്കാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക