ദമ്മാം: സൗദി അറേബ്യയിലെ ഇന്ന് വരെയുള്ള ഏറ്റവും കുറഞ്ഞ ചാറ്റേർഡ് വിമാനടിക്കറ്റ് നിരക്കിൽ നോർക്ക - ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനം, ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തിൽ നിന്നും, ഇന്ന് രാവിലെ പതിനൊന്നു മണിയ്ക്ക് കൊച്ചിയിലേയ്ക്ക് പറന്നു.
979 റിയാലായിരുന്നു വിമാനടിക്കറ്റ് നിരക്ക്. മൂന്ന് കൈകുഞ്ഞുങ്ങളും, പതിന്നാലു കുട്ടികളും, 160 മുതിർന്നവരുമുൾപ്പെടെ 177 പ്രവാസികളായിരുന്നു വിമാനത്തിലെ യാത്രക്കാർ. ലോകകേരളസഭ അംഗങ്ങളും, വോളന്റീർമാരും യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു..
കോവിഡ് രോഗബാധ തുടങ്ങിയ ശേഷം, കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ, നോർക്ക - ലോക കേരളസഭയുടെ നേതൃത്വത്തിൽ, ഇന്നത്തേത് ഉൾപ്പെടെ 13 ചാർട്ടേർഡ് വിമാനങ്ങളാണ് ദമ്മാമിൽ നിന്നും കൊച്ചിയിലേക്കും, കോഴിക്കോടേയ്ക്കും സർവ്വീസ് നടത്തിയത്.
വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ അപര്യാപ്തതയും, ചാർട്ടേർഡ് ഫ്‌ളൈറ്റ് ഉയർന്ന ടിക്കറ്റ് നിരക്കുകളും കാരണം വലഞ്ഞിരുന്ന, കിഴക്കൻ പ്രവിശ്യയിലെ പാവപ്പെട്ട പ്രവാസികൾക്ക്, വളരെ പ്രൊഫെഷണൽ ആയ രീതിയിൽ, ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ വരെ ഒരുക്കി, സൗദി അറേബ്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കിൽ നടത്തിയ ഈ ചാർട്ടേർഡ് വിമാനസർവ്വീസുകൾ, വലിയ അനുഗ്രഹമായി മാറിയിരുന്നു.
ഒക്ടോബർ 8 ന് ദമാമിൽ നിന്നും കൊച്ചിയ്ക്കാണ്, അടുത്ത ലോകകേരളസഭ ചാർട്ടേർഡ് വിമാനം പറക്കുക എന്ന് കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.