സമയം രാത്രി ഏതാണ്ട് 10 മണി … കർക്കിടകമാസം ..കുറ്റാക്കൂരിരുട്ട് .
ചീവീടുകൾ ‘രീ….രീ’ എന്ന് താരാട്ടുപാടുന്നത് ചെവിതുളച്ചുകയറുന്നുണ്ട്. 'കർക്കിടകക്കൂരി' എന്ന് പഴയ കാരണവന്മാർ പറയുന്നത് കേട്ടിട്ടുണ്ട് . കർക്കിടകക്കൂരിയുടെ സമയത്ത് കടം വാങ്ങിയ സാധനം തിരിച്ചുതന്നുകൊള്ളാമെന്ന് കള്ളന്മാരും പറയും . അപ്പോൾ ഊഹിക്കാമല്ലോ ഇരുട്ടിന്റെ കാഠിന്യം .
1969 ലെ കാര്യമാണ് . ഞങ്ങളുടെ ഗ്രാമത്തിൽ വീടുകളിൽ വൈദ്യുതി വന്നിട്ടില്ലായിരുന്നു . ആ സമയത്ത് ഗ്രാമം നടുങ്ങുമാറ് ഒരു വെടിയൊച്ചയും ദിക്കെട്ടും പൊട്ടുമാറ് ഒരു നിലവിളിയും .
ശങ്കരൻ നായർ അല്ലാതെ നാട്ടിൽ വെടിവക്കാൻ വേറെ വെടിക്കാരൻ ഇല്ല .
വെടിക്കല , കുംഭ , പുറത്തു രോമം ഇവയൊക്കെ ആണുങ്ങളുടെ ലക്ഷണമാണെന്നാണ് ശങ്കരൻ നായർ പറയാറ്
എവിടെന്നാണ് വെടിശബ്ദം കേട്ടതെന്ന് മനസ്സിലായില്ല . കരച്ചിൽ ഞങ്ങളുടെ സർപ്പക്കാവിനടുത്ത് നിന്ന് തന്നെ .അമ്മ അലറി കരഞ്ഞു!!
“ ശങ്കരൻ നായരെ പാമ്പ് കടിച്ചേ..”
സർപ്പക്കാവിനടുത്തായതിനാൽ അങ്ങനെ തോന്നിയതാണ് അമ്മക്ക് . ശങ്കരൻ നായർ വെടിക്കാരനാണ് . തുളകളുള്ള കളർ ബനിയനും , ലുങ്കിയും ആണ് സ്ഥിരം വെടിവക്കാൻ പോകുന്ന വേഷം . മരപ്പട്ടികളെയും മുയലുകളെയുമാണ് മിക്കവാറും കിട്ടുന്നത്. നെറ്റിയിൽ വലിച്ച് കെട്ടിയ നായാട്ട് ലൈറ്റ് ഉണ്ട് .
ശങ്കരൻ നായരുടെ ഭാര്യ നാരായണിഅമ്മയാണ് നായരുടെ തോക്ക് തുടക്കുന്നതും തോക്കിലിടാൻ ഉണ്ടയൊക്ക ഉണ്ടോ എന്നൊക്കെ നോക്കുന്നതുമെല്ലാം . ‘ഈ ഉണ്ടയെടുത്ത് വേറെയെങ്ങും പോയി വെടിവച്ചേക്കല്ലേ’ എന്ന് തമാശയായി നാരായണിഅമ്മ പറഞ്ഞുവിടും .
ശങ്കരൻ നായരുടെ തോക്കിൽ തൊടാൻ നാരായണി അമ്മക്ക് മാത്രമായിരുന്നു അവകാശവും ധൈര്യവും .
നെഞ്ചോപ്പം ഉയർന്നുനിൽക്കുന്ന കണ്ടിചേമ്പ് വകഞ്ഞു മാറ്റി ആ രാത്രി സർപ്പക്കാവിനടുത്തേക്ക് ആളുകൾ ഓടിച്ചെന്നു .
ശങ്കരൻ നായർ നിൽക്കുകയാണ് . മരിച്ചു നിൽക്കുകയാണോ മരവിച്ചു നിൽക്കുകയാണോ എന്ന് നാട്ടുകാർക്ക് സംശയമായി . തെക്കേതിലെ നാരായണൻ അമ്മാവൻ മണ്ണണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്താൽ ശങ്കരൻ നായരെ കേശാദിപാദം ഉഴിഞ്ഞു .
തോക്ക് താഴെ കിടപ്പുണ്ടായിരുന്നു .വലിയൊരു ഭീകരൻ പഴച്ചക്ക വളയിട്ടപോലെ കാലിൽ ചുറ്റിക്കടപ്പുണ്ട് . കുറച്ചു പഴച്ചുളകൾ തലയും തോളും വഴി ഒഴുകിയിറങ്ങിക്കൊണ്ടിരിക്കുന്നു . അന്ന് അവിടെ കൂടിയവരിൽ ശങ്കരൻ നായരുടെ തോക്കൊഴികെ ബാക്കി എല്ലാവരും ചിരിച്ചുകാണും .
അദ്ദേഹം വെടിവച്ചത് മരപ്പട്ടിയെയാണ് എന്നാൽ കൊണ്ടത് മരപ്പട്ടി ഇരുന്ന ചില്ലയിലെ പഴച്ചക്കയിലും .
ഞങ്ങളുടെ സർപ്പക്കാവിനടുത്തെ പ്ലാവിലെ ചക്കക്ക് ഒരു പത്തായം പോലെ വലിപ്പമുണ്ട് .വെടികൊണ്ട് വീണ പഴച്ചക്ക ശങ്കരൻ നായരുടെ തലയിലൂടെ ഊർന്നിറങ്ങി കാലിനു ചുറ്റും പരന്നു കിടന്നിരുന്നു .
ദാഹം ശങ്കരൻ നായരുടെ കൂടെപ്പിറപ്പായിരുന്നു . ഇത് ‘അന്തർദാഹമാണെന്നാണ്’ നാട്ടിൽ പെണ്ണുങ്ങൾ പറയാറ് . തൻ്റെ തോക്കുമായി വെള്ളം ചോദിച്ച് അടുക്കള വരെ പോകാൻ മടിയില്ലാത്ത ആളായിരുന്നു ശങ്കരൻ നായർ . ശങ്കരൻ നായരെ ദാഹം ഉണ്ടെങ്കിൽ അവിടെ നിന്നോളൂ വെള്ളം ഞാൻ എടുത്തുകൊണ്ടു വരാം എന്ന് ചില പെണ്ണുങ്ങൾ പറയാറുണ്ട് . കുടിച്ചു കഴിഞ്ഞ് ദാഹം മാറിയില്ല എന്ന് പറഞ്ഞ് രണ്ടാമത് ഒരു അടുക്കള ശ്രമം നടത്താൻ ശ്രമിക്കും എന്ന് നാട്ടിൽ അറിയാവുന്നതിനാൽ അടുക്കളയിൽ നിന്ന് ഒരു ബക്കറ്റ് വെള്ളവുമായാണ് സ്ത്രീകൾ ഉമ്മറത്തേക്ക് വരിക .
.പകൽ സമയങ്ങളിൽ നാരായണിയമ്മയും ശങ്കരൻ നായരും തൊട്ടടുത്ത ചായക്കടയിൽ ജോലിക്ക് പോകും . ചായക്കടക്ക് മുന്നിലൂടെയാണ് പുഴയിലേക്കുള്ള വഴി . ശങ്കരൻ നായർ ചായ നീട്ടി അടിക്കുന്നത് കാണാൻ ഒരു കലയാണ്. ചായ അടിക്കുമ്പോൾ ചൂടൻ ചായ കയ്യിൽ വീണ് മാരകമായ പൊള്ളൽ ഏൽക്കുന്നത് പുഴയിലേക്ക് പോകുന്ന ചിലരെ നോക്കി ചായ അടിക്കുന്നത് കൊണ്ടാണെന്ന് നാട്ടിൽ പാടി നടക്കുന്നവരുണ്ട് .
ഒരിക്കൽ ചെങ്ങൽ പൂരത്തിന് പോയ ശങ്കരൻ നായർ രണ്ടെണ്ണം വിട്ടു . പഞ്ചവാദ്യത്തിന്റെ താളക്രമത്തിൽ തലയാട്ടി ആകാശത്ത് വിരലുകൊണ്ട് മേളപ്പെരുമയുടെ കണക്കെഴുതി നിന്ന ശങ്കരൻ നായരുടെ ഉള്ളിൽ കിടക്കുന്നവർ പ്രവർത്തിച്ചു തുടങ്ങിയതിനാൽ അധികനേരം പൂരം കാണാൻ സാധിച്ചില്ല . മനസ്സില്ലാ മനസ്സോടെ അദ്ദേഹം വീട്ടിലേക്ക് നടന്നു . അന്നൊക്ക ആളുകൾ നടന്നാണല്ലോ ആഘോഷങ്ങൾക്ക് പോകുക . പത്ത് കിലോമീറ്റർ ആണ് വീടെത്താനുള്ള ദൂരം . ഏകദേശം നാല് കിലോമീറ്റർ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പിടിച്ചുനിൽക്കാൻ ആയില്ല. പോകുന്ന വഴിയിലെ ഒരു വീടിൻ്റെ ഇറക്കാലിൽ ( വീടിന്റെ ഇറയത്തോട് ചേർന്ന ഭാഗം ) അദ്ദേഹം കിടന്നത് മാത്രം ഓർമ്മയുണ്ട് . നിദ്രാദേവിമാർ കൂട്ടത്തോടെ നായരെ ആക്രമിച്ചു .
പൂരം കാണാതെ പോന്നതിലുള്ള മനോവിഷമവും അദ്ദേഹത്തിന് ഉണ്ടായിരുന്നു . അക്കാലത്ത് വീടിൻ്റെ അകത്തുപോയിട്ട് പുറത്തുപോലും ടോയ്‌ലറ്റോ , ശൗചാലയമോ ഇല്ലാത്ത കാലം . വീടിന്റെ ഇറയത്തുനിന്ന് അവിടുത്തെ അമ്മൂമ്മ ഒഴിച്ച മൂത്രം മുഴുവൻ ശങ്കരൻ നായരുടെ ദേഹത്തും മുഖത്തും വീണു . മഴയാണ് പെയ്യുന്നത് എന്ന് അദ്ദേഹം കരുതിയെങ്കിലും ചെങ്ങൽ പൂരം മഴയത്ത് തടസ്സപ്പെടുമല്ലോ എന്ന ആശ്വാസവും , സന്തോഷവും ശങ്കരൻ നായർക്കുണ്ടായി . അദ്ദേഹം അവിടെക്കിടന്ന് ഉറക്കത്തിൽ നീട്ടിപ്പാടി ….
ഇടിയും വെട്ടിപ്പയ്യട്ടെ ....
ഇനിയും പെരുമഴ പെയ്യട്ടെ
ചെങ്ങൽ പൂരം നിക്കട്ടെ ..
മഴവെള്ളത്തിൽ കുതിരട്ടെ
അമ്മൂമ്മ ഭയന്ന് കതകടച്ചു .. ശങ്കരൻ നായർ പതിവുപോലെ വെടിവക്കൽ തുടർന്നു ..