ഇന്ത്യ വെസ്റ്റ് പത്രത്തിൽ പ്രസിദ്ധീകരിച്ചത്
നാലു വർഷങ്ങൾക്ക് മുൻപ് വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കെ തന്റെ വസതിയിൽ ഒരുക്കിയ ദീപാവലി ആഘോഷത്തിന്റെ സ്മരണ പുതുക്കിക്കൊണ്ടാണ് ജോ ബൈഡൻ ഇന്ത്യൻ- അമേരിക്കൻ സമൂഹത്തെക്കുറിച്ചുള്ള ഭാവി സ്വപ്നം പങ്കുവച്ചത്. ഐറിഷ് കത്തോലിക്കനായ തനിക്ക് ഇന്ത്യൻ സഹോദരങ്ങൾ പകർന്നുകൊടുത്ത മതേതരത്വത്തിന്റെയും നാനാത്വത്തിൽ ഏകത്വമെന്ന സങ്കല്പത്തിന്റെയും മഹത്വം ആ വാക്കുകളിൽ നിഴലിച്ചു. തിരഞ്ഞെടുപ്പിന്റെ ഇരുണ്ടനാളുകളിൽ വിളക്കുകളുടെയും പുതിയ തുടക്കങ്ങളുടെയും ഉത്സവമായ ദീപാവലി എങ്ങും പ്രകാശം നിറയ്ക്കുമെന്ന പ്രത്യാശ ബൈഡൻ നിറഞ്ഞ മനസ്സോടെ പങ്കുവച്ചു.
നാല് വർഷങ്ങൾക്കുമുൻപ് ഇന്ത്യക്കാരുമായി തുടങ്ങിവച്ച
സ്നേഹബന്ധത്തിന്റെ തുടർച്ച, അന്ന് വിഭാവനം ചെയ്ത സ്വപ്നസുന്ദരമായ അമേരിക്ക എന്നാണ് ക്യാമ്പെയ്നിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
"പങ്കിടുന്ന മൂല്യങ്ങളിലെ സമാനതകളാകാം ഇന്ത്യൻ-അമേരിക്കൻ വംശജരുമായുള്ള എന്റെ ബന്ധത്തിന്റെ ആഴത്തിനു പിന്നിൽ. കുടുംബത്തോടും മുതിർന്നവരോടുമുള്ള കടമ നിർവഹിക്കുന്നതിലും ആളുകളോട് ബഹുമാനവും മാന്യതയും പ്രകടിപ്പിക്കുന്നതിലുമെല്ലാം നമ്മൾ ഒരുപോലെയാണ്. അച്ചടക്കം, സേവനതല്പരത,കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് ഇതിലെല്ലാം സാമ്യത തോന്നിയിട്ടുണ്ട്. അമേരിക്കയിലെ മെച്ചപ്പെട്ട ജീവിതം മോഹിച്ച് കുടിയേറിയ എന്റെ ഐറിഷ് പൂർവികരുടെ കഥതന്നെയാണ് നിങ്ങളുടെ മുൻഗാമികളുടേതും. കുടിയേറ്റക്കാരുടെ സ്വപ്നങ്ങൾക്ക് ചിറകു നല്കാൻ ഒബാമ- ബൈഡൻ കൂട്ടുകെട്ടിലൂടെ ചെയ്ത പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനാണ് ബൈഡൻ -ഹാരിസ് സഖ്യത്തിന്റെ ലക്ഷ്യം." റണ്ണിങ് മെയ്റ്റായി കമലാ ഹാരിസിനെ ഒപ്പം ചേർത്തതിന് കുടിയേറ്റ പശ്ചാത്തലം ഒരു ഘടകമാണെന്ന ധ്വനിയോടെ ബൈഡൻ തുടർന്നു.
" കമലയെക്കുറിച്ച് പറയുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്ന ആളാണ് കമലയുടെ മുത്തച്ഛൻ. ചെന്നൈയിൽ നിന്ന് 1950 കളുടെ അവസാനത്തിൽ അമേരിക്കയിലെത്തി ഡോക്ടറേറ്റ് നേടിയ ശ്യാമള ഗോപാലന്റെ മകൾ എന്നതുതന്നെ അവളുടെ കരുത്താണ്. പ്രത്യാശയുടെയും പോരാട്ടത്തിന്റെയും വീര്യം നൽകിയാണ് ആ അമ്മ രണ്ടു പെൺമക്കളെയും വളർത്തിയെടുത്തത്.
കമല ഹാരിസിന്റെ നാമനിർദ്ദേശത്തിൽ നിങ്ങൾ അഭിമാനിച്ചിരിക്കുമെന്ന് എനിക്കുറപ്പാണ്. എന്തെന്നാൽ, അവളുടെ കഥ നിങ്ങളുടേതും കൂടി ആണല്ലോ. അതൊരു അമേരിക്കൻ ഗാഥയാണ്. ഒബാമ എന്നോട് ആവശ്യപ്പെട്ടത് എന്തോ അത് തന്നെയാണ് കമലയോട് ഞാനും ആവശ്യപ്പെടുന്നത്- സാധ്യതകളിൽ വിശ്വാസം അർപ്പിക്കൂ എന്ന് .
സത്യത്തിൽ ട്രംപ് ഈ മൂല്യങ്ങൾ പങ്കിടുന്ന വ്യക്തിയേ അല്ല. അതുകൊണ്ടാണ് ഇന്നത്തെ അമേരിക്കയ്ക്ക് നമ്മുടെ സ്വപ്നങ്ങളിലെ അമേരിക്കയുമായി സാമ്യം തോന്നാത്തത്.
വിദ്യാഭ്യാസത്തിനും ധൈര്യത്തോടെ പ്രവർത്തിക്കുന്നതിനും വിലമതിക്കുന്നവരാണ് നമ്മൾ. എന്നാൽ, മഹാമാരിയെന്നു കേട്ടതും ട്രംപ് പരിഭ്രാന്തനായി. ശാസ്ത്രത്തിൽ വിശ്വാസമില്ലാത്ത അയാൾ, ഡോ . ഫൗചിയെപ്പോലെ ലോകമറിയുന്ന വിദഗ്ധന്റെ വാക്കുകളെ ബഹുമാനിക്കാതെ പോകുന്നു. ട്രംപിന്റെ അശ്രദ്ധയ്ക്ക് നിരവധി പേരുടെ ജീവൻ വില നൽകേണ്ടി വരികയും രോഗികൾ ക്രമാതീതമായി വർധിക്കുകയും ചെയ്തു.
സാധാരണക്കാർക്ക് വേണ്ടി ഒന്നും ചെയ്യാൻ ട്രംപ് ഒരുക്കമല്ല. സുപ്രീം കോടതിയോട് പറഞ്ഞ് 'അഫോർഡബിൾ കെയർ ആക്ട് ' എടുത്തുകളഞ്ഞ് 20 ദശലക്ഷം അമേരിക്കക്കാരുടെ കവറേജ് നീക്കം ചെയ്ത ആളാണ് ട്രമ്പ്. 26 വയസുവരെ രക്ഷിതാക്കളുടെ കീഴിൽ കുട്ടികൾക്ക് പരിരക്ഷ നല്കിയിരുന്നതും റദ്ദാക്കി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് ശരിയാണ്. പക്ഷെ എല്ലാവർക്കും ഒരേ നീതി നടപ്പാക്കണം. മഹാമാരിയുടെ പശ്ചാത്തലത്തിലും ഇവിടുള്ള ശതകോടീശ്വരന്മാർ കോടാനുകോടി വാരുമ്പോൾ, ചെറിയ അഞ്ച് കമ്പനികളിൽ ഒന്ന് എന്ന തോതിൽ അടച്ചു പൂട്ടുന്ന കാഴ്ച ആരും കാണുന്നില്ലേ?റിപ്പബ്ലിക്കനുകളെയും ഡെമോക്രാറ്റുകളെയും ഏകോപിപ്പിച്ച് ഒരു സാമ്പത്തിക സമാശ്വാസ കരാർ രൂപീകരിക്കാനും രാജ്യത്തിന് സമർപ്പിക്കാനും ട്രംപ് തയ്യാറല്ല.
ഞാൻ പ്രസിഡന്റ് ആകുന്ന പക്ഷം, ഇന്ത്യക്കൊപ്പം നിന്ന് തീവ്രവാദത്തെ ചെറുക്കും. സമാധാനവും സുസ്ഥിരതയും ഉറപ്പാക്കിക്കൊണ്ട്, ചൈന ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുടെ ഭീഷണിയെ ഒന്നിച്ച് നേരിടും. വിപണി വിപുലപ്പെടുത്തുകയും ഇരുരാജ്യങ്ങളിലെയും മധ്യവർഗക്കാർക്ക് വളരാൻ അവസരമൊരുക്കുകയും ചെയ്യും. ജനാധിപത്യ ത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഇരുരാജ്യങ്ങളും കൈകോർത്ത് ലോക ഭൂപടത്തിൽ തന്നെയൊരു ശക്തികേന്ദ്രമായി നിലകൊള്ളും. എമിഗ്രെഷൻ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്ന് കൂടുതൽ ഇന്ത്യക്കാർക്ക് തൊഴിൽ നൽകും. റിപ്പബ്ലിക്കനുകളും ഡെമോക്രാറ്റുകളും ചേർന്ന് സമ്പദ്വ്യവസ്ഥയ്ക്ക് പുത്തൻ ഉണർവ്വ് നൽകും. വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചും മാനദണ്ഡങ്ങൾ പാലിച്ചും കോവിഡിനെ നേരിടും. ഫലപ്രദമായ വാക്സിൻ കണ്ടെത്തിയാൽ എല്ലാവർക്കും ലഭ്യത ഉറപ്പാക്കും.
ഞങ്ങളുടെ പദ്ധതികൾ നടപ്പാക്കാൻ നിങ്ങൾ വോട്ട് ചെയ്യണം. 2 ദശലക്ഷം വരുന്ന ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ വോട്ടുകൾ ഒരു മാറ്റം കൊണ്ടുവരാൻ പര്യാപ്തമാണ്.
നാല് വർഷങ്ങൾ നിറഞ്ഞുനിന്ന ഇരുട്ടിൽ നിന്ന് ഞങ്ങൾ വീണ്ടും നിങ്ങൾക്ക് വെളിച്ചം പകരാം. "
പ്രത്യാശയുടെ ദീപനാളങ്ങളായി ബൈഡൻ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട് പറഞ്ഞു.