Image

പൊടുന്നനെ പിളർന്നുപോയൊരു വഴി (കഥ-മായ കൃഷ്ണൻ)

Published on 29 October, 2020
പൊടുന്നനെ പിളർന്നുപോയൊരു വഴി (കഥ-മായ കൃഷ്ണൻ)
, "യ്യ് ന്നെ സഹായ്‌ക്കോ? "
"എന്താ വേണ്ട് ഞാൻ? "
"യ്ക്ക് സ്റ്റേജിക്കേറി ഡാൻസിയണം അടുത്ത യൂത്ത്ഫെസ്റ്റിവലിന്.. യ്ക്ക് യ്യ് പാട്ട് പാടിത്തര്വോ? "
"ആവാലോ.. അയ്‌നെന്താ? "
"നല്ലോണം ആലോയ്‌ച്ച്ട്ട് മതി. അന്നെ എല്ലാരും കള്യാക്കും "
"എന്തിന്???? "
"ഞാൻ ചീത്ത കുട്ട്യാ "
"അതെന്താ? "
"അത്..... ഞാൻ ഏഴില് തോറ്റില്യെ? "
"തോറ്റോരു ചീത്തോരാ? "
"അതൊക്കെ പിന്നെ പറഞ്ഞരാം. യ്യ് നിയ്ക്ക് പാടിത്തര്വോ ഡാൻസിയാൻ? "
"പാടിത്തരും. ഉറപ്പ്. ഏതാ പാട്ട്? "
"നാളെ കൊണ്ടരാം. ഇനിയ്ക്ക് അതിന്റെ ട്യൂണൊന്നും നിശല്യ ട്ടോ... അതൊക്കെ യ്യ് ണ്ടാക്കണം "
ട്യൂണില്ലാത്ത പാട്ടും കൊണ്ട് നടക്കുണു ഒരുത്തി !
പിറ്റേ ദിവസം ഒരു മുഷിഞ്ഞ കടലാസിൽ പന്ത്രണ്ടു വരികൾ കുറിച്ച്, ചീത്തകുട്ടി വന്നു.. ആരും കാണാതെ ആ കടലാസ് എന്റെ കയ്യിൽത്തിരുകി ഏറ്റവും പിൻബെഞ്ചിൽ പോയിരുന്നു...
           കലം വേണോ മ്മാ? കലം വേണോ മ്മാ?
          ചട്ടിക്കലം വേണോ കുട്ടിക്കലം വേണോ
          .............................................
അങ്ങനെ പോണു വരികൾ.. പണ്ടൊരു ചന്തക്കു പോയപ്പോ സുന്ദരനൊരു കുംഭാരൻ കണ്ണുകാട്ടി കൂടെക്കൂടീതും അഞ്ചാറു മക്കളെ ണ്ടാക്കീട്ട് അവൻ വേറൊരുത്തിടെ കൂടെ പോയതും താനും മക്കളും പട്ടിണി കെടക്കാണ്ടിരിക്കാൻ.... അതൊക്കെയാണ്‌ സംഭവം... ഇതിനൊരു ട്യൂണ്....
കുറേ ആലോചിച്ച് ഒരു പഴയ സിനിമാപ്പാട്ടിന്റെ ട്യൂണ് ഏകദേശം ഒപ്പിച്ചെടുത്തു..
"പ്രാക്ടീസ് ചെയ്യണ്ടേ "
"അതൊന്നും വേണ്ട.. ഞാൻ ചീതോളാം "
അന്ന്.... ഒരു പഴയ കീറസാരി കൊണ്ടുവന്ന് അവൾ ഒരു പ്രത്യേകരീതിയിൽ ചുറ്റിയുടുത്തു. മുഖത്തെ എണ്ണമയം മാറ്റാൻ ഒരു തരി പൌഡർ പോലുമില്ല !!
"മേക്കപ്പ് ഒന്നും വേണ്ടേ നിനക്ക്? "
"അതൊന്നും വേണ്ട കുട്ടി.. യ്ക്ക് ഡാൻസിതാ മതി "
"നിനക്ക് ഈ സാരി എങ്ങനെ ഉടുക്കാൻ അറിഞ്ഞു? "
"ഞാനും കുംഭാരത്തിയാ "
ഉയർന്ന പല്ലുംകാട്ടി അവളൊരു ചിരി !!!
നമ്പർ വിളിച്ചു.. സ്റ്റേജിൽകേറിയ ചീത്തകുട്ടി അവിടെ കാട്ടിക്കൂട്ടിയ അങ്കം.... !!!ടീച്ചർമാർ ചിരിച്ചുമരിച്ചില്ല, ഭാഗ്യത്തിന് !പെൺപള്ളിക്കൂടമായതോണ്ട് പിള്ളേര് കൂവിയില്ല, ബാക്കിയൊക്കെ ചെയ്തു.. ആ കൂട്ടപ്പൊരിച്ചിലിനിടയിലും ഞാനൊരു കാര്യം കൃത്യമായി കണ്ടു. ഹെഡ്മിസ്ട്രെസിന്റെ രൂക്ഷദൃഷ്ടി എന്നെയാണ് ഉന്നം വെച്ചിരിക്കുന്നത് !
"പെമ്പിള്ളേരായാൽ ഇത്തിരി നാണം വേണം. "
"......................"
"എന്താടി മിണ്ടാത്തെ? "
"സിസ്റ്റർക്ക് ഇത്ര ദേഷ്യം വരാൻ ഞാനെന്തീതു? "
"നിനക്കറിയോ അവളെന്താ തരം ന്ന്? ഒരു പാട്ടുകാരത്തി.. മേലാൽ ആ പെണ്ണിന്റെ താളത്തിനു തുള്ളാൻ നിക്കരുത്. പറഞ്ഞേക്കാം. ഫൊക്കോ... "
ക്‌ളാസിൽ തലകുമ്പിട്ടിരിക്കുമ്പോൾ ഒരു ചെറുകഷ്ണം കടലാസ് മുന്നിലേക്ക് നിരങ്ങിവന്നു..
"ഹെഡ്‌മി എന്ത് പറഞ്ഞു? "
മറുകുറി :"ഞാനും ചീത്ത കുട്ട്യായി "
ഉച്ചഭക്ഷണസമയം... സ്കൂൾമതിലിനോട് ചേർന്ന്,  റോസ് നിറമുള്ള കുലകൾ ധാരാളം പൊഴിയുന്ന കുറേ മരങ്ങളുണ്ട്. ഞാൻ ഒരു മരച്ചോട്ടിൽ ചുമ്മാ പോയിരുന്നു.
"അതേയ്..... ഒരു കാര്യം പറയട്ടെ? "
"ഇനീം ണ്ടോ ഡാൻസ്? "(പല്ലും പൊന്തിച്ചു വന്നിരിക്യാണ്‌ )
"അണക്ക് ന്നോട് ദേഷ്യായില്യേ?ഞാൻ അന്നേ പറഞില്യേ നല്ലോണം ആലോയ്ച്ചിട്ട് മതീ ന്ന് "
"ആ.. സാരല്യ.. നീയെന്താ പറയാൻ വന്നത്?
"അത്... വേറൊന്ന്വല്ല. ഞാൻ ഈ ആഴ്ച്ച കൂടിയേ സ്കൂളിൽ വരൂ.. "
"പിന്നെ? "
"പിന്നെ... ന്റെ... കല്യാണാണ് "
"കല്യാണോ? ഏഴില് പഠിക്കുമ്പോ? "
"ഞാനൊരു കൊല്ലം തോറ്റില്യേ "
"ന്നാലും... "
പിന്നെ ഞങ്ങൾക്കിടയിൽ വളരെ അത്യാവശ്യമായി വേണ്ടിയിരുന്നത് കുറച്ചു മൗനമായിരുന്നു.
, "യ്യ് ആരോടും പറയണ്ട ട്ടോ ഇത്.. ഞാൻ പോയിട്ട് അറിഞ്ഞാ മതി എല്ലാരും.. "
".....നിന്നെ..... aആരാ... കല്യാണം.... "
"ന്റെ അമ്മാവൻ... "
അറച്ച കണ്ണുകളോടെ ഞാനവളെ നോക്കി.
"യ്യ് ങ്ങനെ തുറിച്ചു നോക്കണ്ട... ഞങ്ങൾടെ എടേല് അങ്ങനേണ്. ന്നെ ഇത്ര വരെ പഠിപ്പിച്ചതും ന്റോടത്തെ കാര്യങ്ങള് നോക്കണതും ഒക്കെ മാമാവാ.. കഴിഞ്ഞൊല്ലം ണ്ടാവേണ്ടതെരുന്നു. ഈ സ്കൂൾ ലെ മിക്കവാറും എല്ലാ ടീച്ചർമാർക്കും ഇതറിയാം. പ്പൊ മനസിലായോ അണക്ക് ഞാൻ ചീത്ത കുട്ട്യായത് എങ്ങനെ ന്ന്? "
"നിനക്ക്... പറഞ്ഞൂടെ.... വേണ്ടാ... ന്ന്? "
"ഓ.. എന്തിനാപ്പൊ? മാത്രല്ല, ഞാൻ വേണ്ടാ ന്ന് നിർബന്ധം പറഞ്ഞാ... ന്റെ അനിയത്തിനെ മാമാവ് കെട്ടും.. "
ഈശ്വരാ... എന്താണീ ലോകമിങ്ങനെ?
ഒരാഴ്ച കഴിഞ്ഞു. ക്രിസ്തുമസ് അവധി വന്നു.
"മായേ.. വേറാരോടും ഞാൻ പറഞ്ഞിട്ടില്ലാ ട്ടോ. യ്യ് മാത്രാ ഇന്റെ കൂടെ നിന്നത്. എത്ര വല്യൊരു മോഹാന്നറിയോ യ്യ് സാധിച്ചു തന്നത് !അന്നെ ഞാൻ മറക്കില്ല."

അക്കൊല്ലവും പതിവ് തെറ്റാതെ ക്രിസ്തു ജനിച്ചു, ജനുവരി വന്നു...
"ആ പെണ്ണിനെ അല്ലെങ്കിലും അതിനേ കൊള്ളൂ.. "
"പഠിത്തത്തിലൊന്നും ആയിരുന്നില്ലല്ലോ ശ്രദ്ധ "
"അല്ലാച്ചാലും ഈ ജാതികൾക്കൊക്കെ എന്ത് പഠിത്തം "
ഇങ്ങനെയിങ്ങനെ....
പതുക്കെ പതുക്കെ ചീത്ത കുട്ടി എല്ലാരുടേയുമുള്ളിൽ മരിച്ചു...
മാർച്ച് പരീക്ഷക്കൊടുംചൂടുംകൊണ്ട് വന്നു..
മനസ്സിൽ ഒരിക്കലും രാസമാറ്റമൊന്നുമുണ്ടാക്കിയിട്ടില്ലാത്ത ഒരു പരീക്ഷാദിനത്തിൽ..
റോസ് നിറ പ്പൂങ്കുലകൾ കുറച്ചു മാത്രം കൊഴിഞ്ഞൊരു ദിവസമായിരുന്നത്.... സ്‌കൂൾമതിലിനപ്പുറത്തുനിന്നൊരു "ശ്... "വിളി... അവൾ...
വല്ലാത്തൊരു രൂപം. !ഒരുപാട് നീളമുള്ളൊരു ചേല.. അന്ന് ഡാൻസിന് കെട്ടിയുടുത്ത പോലെ. നെറ്റിയിൽ ചോപ്പ് സിന്ദൂരം കോരിയിട്ടപോലെ !ചുണ്ടുകൾ മുറുക്കിച്ചോന്ന്. ഉന്തിയ പല്ലുകൾക്ക് മഞ്ഞയോ ചോപ്പോ?
"മായേ... മായേ... "പിന്നെന്താ പറയേണ്ടതെന്ന് അവൾക്കുമെനിക്കുമറിയില്ല...
"അണക്ക് സുഖാ"?
"മാമാവുക്ക് എന്നെ നല്ല ഇഷ്ടമാ.. നോക്ക്.. ഇതൊക്കെ അവരാ വാങ്ങിത്തന്നത് "
ചേല, കുപ്പിവളകൾ, കണ്മഷി, സ്റ്റീലിന്റെ കൊലുസ്... നല്ല ഇഷ്ടം...
"വാടീ.. പോതും പോതും... "
റോഡിനപ്പുറത്തു നിന്നാണ് ആ കൊമ്പൻമീശ ഉറുമിപോലെ നീണ്ടുവന്നത്..
"പോട്ടെ ട്ടോ... പിന്നെ എപ്പളെങ്കിലും കാണാം.. "
അവൾ റോഡ് മുറിച്ചു കടക്കാൻ ധൃതിപ്പെട്ടു, പെട്ടെന്ന് തിരിഞ്ഞുനിന്നു
"അതേയ്... യ്യ് നല്ലോണം പഠിക്കണം ട്വോ.. പാടുകേം ചെയ്യണം. ന്നെപ്പോലെ ചീത്ത കുട്ട്യാവരുത്... "
കണ്ണിലെ മഷി കലങ്ങും മുൻപ് അവൾ വെട്ടിത്തിരിഞ്ഞപ്പോൾ.... ആ.... വയറ്....
ചീത്തകുട്ടി കൊമ്പൻമീശക്കു ചോട്ടിൽ സ്റ്റീൽകൊലുസും കിലുക്കി നടന്നകലവേ......
കണ്ണാടിയിൽ ഞാനൊരു ചീത്തകുട്ടിയെ കാണുമോ എന്ന് ഭയന്ന്...... ഞാൻ....
Join WhatsApp News
Dinesh Sankunni 2020-10-30 19:27:39
സൂപ്പർ.. മായേച്ചി 👍👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക