'കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ സോളിഡ് സ്‌റ്റേറ്റ് ഫിസിക്‌സില്‍ എംഎസ്സി ചെയ്യുന്ന കാലത്ത് കാണ്‍പൂരില്‍ പോകാന്‍ ഇടയായി. മടങ്ങുമ്പോള്‍ ടിക്കറ്റ് വാങ്ങിയ കണക്കില്‍ അഞ്ചു രൂപ കുറഞ്ഞതിനു അപ്പനില്‍ നിന്ന് അടിവാങ്ങിയ ആളാണ് ഞാന്‍. തികച്ചും സത്യസന്ധരായി വളരാനാണ് അപ്പന്‍ ഞങ്ങളെ പഠിപ്പിച്ചത്' എംപി ജോസഫ് ഐഎഎസ് (റിട്ട) തുറന്നടിക്കുന്നു.
കാണ്‍പൂര്‍ ഐഐടിയില്‍ ഒരു പ്രബന്ധം അവതരിപ്പിക്കാനാണു അവസരം കിട്ടിയത്. അപ്പന്‍ ടിക്കറ്റു റിസര്‍വ് ചെയ്തു തന്നു. മടങ്ങുമ്പോള്‍ ജാന്‍സിയില്‍ എത്തി ഡല്‍ഹിയില്‍ നിന്ന് വരുന്ന ട്രെയിനില്‍ മാറികയറി പോരാനെ കഴിയുമായിരുന്നുള്ളൂ, അവിടെ ട്രെയിന്‍ രാത്രി വൈകി എത്തിയപ്പോള്‍ എല്ലാ കമ്പാര്‍ട്‌മെന്റുകളും അടച്ചു കുറ്റി ഇട്ടിരിക്കുന്നു.
ഗത്യന്തരമില്ലാതെ ടിടിആറിന്റെ ബോഗിയില്‍ ചാടി കയറി. നല്ലൊരു മനുഷ്യന്‍. എന്നോട് അദ്ദേഹത്തിന് കാരുണ്യം തോന്നി ഒഴിവുണ്ടായിരുന്ന ബെര്‍ത്തിലേക്ക് ടിക്കറ്റു എഴുതി. തന്നു. 95 രൂപ. നൂറു രൂപ
യുടെ നോട്ട് എടുത്ത് കൊടുത്തിട്ടു അടുത്ത സ്‌റ്റേഷനില്‍ വണ്ടി നിലച്ചപ്പോള്‍ ബെര്‍ത്ത് നോക്കി ഓടി.. ബാക്കി അഞ്ചുരൂപ ടിടിആര്‍ തന്നില്ല. ട്രെയിനില്‍ കൈക്കൂലി കൊടുത്തു എന്ന് പറഞ്ഞാണ് അപ്പന്‍ എന്നെ തല്ലിയത്.
ഇന്ത്യന്‍ എക്കണോമിക് സര്‍വീസില്‍ പെട്ട അപ്പന്‍ തൃശൂര്‍ മേനാച്ചേരി എംജെ പോള്‍ എംഎ, എല്‍എല്‍ബി എണ്ണിച്ചുട്ട അപ്പം പോലുള്ള വരുമാനം കൊണ്ടാണ് ഞങ്ങള്‍ നാലുമക്കളെ വളര്‍ത്തിയത്. ഒരു ഐസ്‌ക്രീം വാങ്ങി തരും. ഒന്ന് കൂടി മോഹിച്ചാല്‍ നടപ്പില്ല, ഞാന്‍ ഏക മകന്‍ ആയിട്ടും. അമ്മ ഒല്ലൂര്‍ കള്ളിയത്ത് മറിയാമ്മ ഗവ. ഹൈ സ്‌കൂള്‍ അദ്ധ്യാപിക ആയിരുന്നു. ആലപ്പുഴ ചന്തിരൂരില്‍ ഹെഡ്മിസ്ട്രസ് ആയിരിക്കെ നേരത്തെ പിരിഞ്ഞു.
'യുഎന്നിന്റെ കീഴില്‍ ഇരുപതു വര്‍ഷം ജോലിചെയ്ത് ഇന്റര്‍നാഷണല്‍ സിവില്‍ സെര്‍വന്റ് എന്ന നിലയില്‍ കിട്ടുന്ന ടാക്‌സ് ഫ്രീ ശമ്പളവും പെന്‍ഷനും ആവശ്യത്തിനും മിച്ചത്തിനും തികയും. അതിനാല്‍ അന്തരിച്ച മുന്‍മന്ത്രി കെ എം മാണിയുടെ സ്വത്തില്‍ ഒരു ഭാഗം ഞങ്ങള്‍ക്ക് വേണ്ട.' മാണിയുടെ മരുമകന്‍ എംപി ജോസഫ് പറഞ്ഞു. മാണിയുടെ രണ്ടാമത്തെ മകള്‍ സാലിയാണ് ഭാര്യ.
അമ്മായി അപ്പന്റെ മരണശേഷം ഉടലെടുത്ത സ്വത്തുതര്‍ക്കത്തിന്റെ ഭാഗമായാണ് പാലായില്‍ മത്സരിക്കുമെന്ന് താന്‍ പ്രഖ്യാപിച്ചതെന്ന സാമൂഹ്യ മാധ്യമത്തിലെ പ്രചാരണത്തില്‍ ഒരു കഴമ്പും ഇല്ലെന്നു ഒരു പ്രത്യേക അഭിമുഖത്തില്‍ ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് അംഗമാണ്. പാര്‍ട്ടി പറഞ്ഞാല്‍ പാലായിലെന്നല്ല എവിടെയും മത്സരിക്കും.
ചെന്നൈ ലയോള, തേവര എസ്എച്, കൊച്ചി കുസാറ്റ്, മാഞ്ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠിച്ച ജോസഫിന് ആദ്യം കിട്ടിയത് ഐപിഎസ്. ഹൈദ്രബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദദമിയില്‍ പരിശീലനം നേടുമ്പോള്‍ വീണ്ടും എഴുതി കേരള കേഡറില്‍ ഐഎഎസ് നേടി. എറണാകുളത്ത് കളക്ടറും കോര്‍പറേഷന്‍ മേയറും ആയിരുന്നു.
കുസാറ്റില്‍ പഠിക്കുമ്പോള്‍ ടെസ്റ്റ് എഴുതി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫീസറായാണ് തുടക്കം. ഇരുപതു മാസമേ ജോലി ചെയ്തുള്ളൂ. 1977ല്‍ സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചു ഐപിഎസില്‍ കയറി. കൂടെയുണ്ടായിരുന്ന ഒരാള്‍ മുന്‍ ഡിജിപി സിബി മാത്യു.
വീണ്ടും പരീക്ഷ എഴുതി ഐഎഎസ് തന്നെ നേടി. 1978 ബാച്ച്. മുസൂറി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമിയില്‍ നിന്ന് മികച്ച പ്രകടനത്തിനുള്ള റീനു സന്ധു സ്വര്‍ണമെഡലും നേടി. കേരള കേഡറില്‍ തന്നെ നിയമനം. ചീഫ് സെക്രട്ടറി ആയിരുന്ന കെ. ജയകുമാര്‍ ബാച്ച് മേറ്റ്.
ഐഎഎസില്‍ കടക്കുമ്പോള്‍ 24 വയസ്. കൊളംബോ പ്ലാന്‍ പ്രകാരം മാഞ്ചെസ്റ്ററില്‍ മാസ്‌റ്റേഴ്‌സ് ചെയ്യാന്‍ അവസരം ലഭിച്ചു.. അവിടെ വച്ചാണ് യുഎന്‍ ജോലിക്കു അപേക്ഷിച്ചതും തെരഞ്ഞെടുക്കപ്പെട്ടതുംനാലു
ദിവസത്തെ ഇന്റര്‍വ്യൂവിനായി ജനീവയില്‍ എത്താന്‍ ഐഎല്‍ഒ ആവശ്യപ്പെട്ടു. മാഞ്ചെസ്റ്റര്‍ വിക്ടോറിയ യൂണിവേഴ്‌സിറ്റിയുടെ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലേബര്‍ നിയമങ്ങള്‍ ഉള്‍കൊള്ളുന്ന ഹ്യൂമന്‍ റിസോഴ്‌സസ് ഡവലമെന്റ് പഠിച്ചതിനാല്‍ എളുപ്പമായി.
സര്‍വീസില്‍ നിന്ന് അവധി എടുത്ത് ഐഎല്‍ഒയില്‍ ചേര്‍ന്നു. ഇന്ത്യയിലായിരുന്നു പോസ്റ്റിങ്ങ്. ഡല്‍ഹിയിലും ഹൈദരാബാദിലും ഗ്രാമ ഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് ബാലവേല തടയുന്നതിനുള്ള പ്രവര്‍ത്തന
ങ്ങളിലാണ് ശ്രധ്ധ കേന്ദ്രീകരിച്ചത്. ഈയിടെ അന്തരിച്ച സ്വാമി അഗ്‌നിവേശ്, 2014ല്‍ മലാല യൂസഫ്‌സായിടൊപ്പം നൊബേല്‍ സമ്മാനം പങ്കിട്ട കൈലാസ് സത്യര്‍ത്ഥി എന്നിവരോടൊത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.
ഇന്ത്യയില്‍ നിന്ന് ഹിന്ദുമതവും ബുദ്ധമതവും ആഗിരണം ചെയ്ത കമ്പോഡിയയിലേക്കായിരുന്നു അടുത്ത പോസ്റ്റിങ്ങ്. അവിടെ ആയിരം വര്‍ഷം മുമ്പ് പണിത ആംഗ്‌ഗോര്‍വാത്തിലെ ഹൈന്ദവ ക്ഷേത്രം ആരെയും പിടിച്ചു നിറുത്തും. അന്നാട്ടിലും ബാലവേല ഉച്ചാടനത്തിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്, ഏഴു വര്‍ഷം. ഖെമര്‍ ഭാഷ പഠിച്ചു, 2010ല്‍ അവിടത്തെ പ്രധാനമന്ത്രിയുടെ സഹ മൈത്രി സേനാ മെഡല്‍ നേടി.
കംബോഡിയന്‍ അനുഭവങ്ങള്‍ അടിസ്ഥാനമാക്കി ആത്മകഥാനുവര്‍ത്തിയായ 'മൈ െ്രെഡവര്‍ ടുലോങ്' എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. 'മൈ െ്രെഡവര്‍ ടുലോങ് ആന്‍ഡ് അദര്‍ ടാള്‍ ടെയില്‍സ് ഫ്രം എ പോസ്റ്റ് പോള്‍പോട് കണ്ടംപൊറ റി കമ്പോഡിയ' എന്ന് മുഴുവന്‍ പേര്, (പാര്‍ട്രിഡ്ജ് ഇന്ത്യ, പേജ് 316) പേജ്.
അറുപതു രാജ്യങ്ങളില്‍ സഞ്ചരിച്ച് നേടിയ അനുഭവങ്ങളുടെ സമാഹരണം ആണ് പുസ്തകമെന്നു ഗ്രന്ഥകാരന്‍ പറയുന്നു. ഡല്‍ഹിയിലും തിരുവനന്തപുരത്തും ഷാര്‍ജയിലും പ്രകാശനം നടന്നു. ഡല്‍ഹിയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫും തിരുവനന്തപുരത്ത് മുന്‍ അംബാസഡര്‍ ടിപി ശ്രീനിവാസനും കോപ്പി നല്‍കി മുന്‍ യുഎന്‍ അണ്ടര്‍സെക്രട്ടറി ജനറല്‍ ശശി തരൂര്‍ എം.പി. ആണ് പ്രകാശനം ചെയ്തത്.
'ഹാപ്പി റീഡിങ്. കംബോഡിയ സന്ദര്‍ശിക്കുക,' എന്ന കുറിപ്പോടെയാണ് അദ്ദേഹം എനിക്ക് പുസ്തകം സമ്മാനിച്ചത്. ഏഴു വര്‍ഷം കൊണ്ട് അദ്ദേഹം കംബോഡിയയുടെ അനോഫിഷ്യല്‍ അംബാസഡര്‍ ആയിരിക്കുന്നു അവിടത്തെ വിസ്മയം ജനിപ്പിക്കുന്ന മനോഹര ജനതയുടെയും. പുസ്തകം വായിച്ച് കുറേപ്പേരെങ്കിലും ആ നാട് സന്ദര്‍ശിക്കുമെന്ന് തോന്നുന്നു.
'കംബോഡിയയില്‍ ചെന്നിറങ്ങുമ്പോള്‍ നോം പെന്നിലെ എയര്‍പോര്‍ട്ട് ഇന്ത്യയില്‍ കണ്ടിട്ടുള്ളതിനേക്കാള്‍ മെച്ചമാണെന്നു തോന്നി. ആദ്യാനുരാഗം, ഇന്ത്യന്‍ നഗരങ്ങളെക്കാള്‍ വൃത്തിയും വെടിപ്പുമുള്ള പട്ടണം. വിസ്തൃതമായ വീഥികള്‍, വാഹനങ്ങള്‍ വളരെ കുറവ്,' ഒരു ടിവി അനഭിമുഖത്തില്‍ ജോസഫ് പറഞ്ഞു. 'സംസ്‌കൃത സ്വാധീനം മൂലം പേരുകള്‍ക്ക് നല്ല സാമ്യം. ഖെമര്‍ ഭാഷ പഠിപ്പിച്ചയാള്‍ എന്നോട് പറഞ്ഞു സെപ്റ്റംബര്‍ മാസത്തിനു ഖെമറില്‍ കന്ന്യാ എന്ന് പറയും. നമ്മുടെ കന്നി മാസം. ഒക്ടോബറിനു തുലാ.നമ്മുടെ തുലാം'.
'പച്ചപ്പുതപ്പണിഞ്ഞ ഗ്രാമങ്ങള്‍. കണ്ണുനീരും പുഞ്ചിരിയും സമ്മാനിക്കുന്ന മെക്കോങ് നദി. പോള്‍പോട്ടിന്റെ ഭീകരവാഴ്ച്ചക്കാലത്ത് കാലറ്റ ശരീരവും താങ്ങി വടികുത്തി വേച്ച് വേച്ചു നടക്കുന്ന നൂറുകണക്കിന് ആളുകള്‍. എന്നിട്ടും ആമുഖങ്ങളില്‍ തെളിയുന്ന പ്രത്യാശയുടെ കിരണങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി,' ജോസഫ് എഴുതുന്നു.
'എന്റെ െ്രെഡവര്‍ റ് ടുലോങ് എന്നെ ഒരുപാട് പഠിപ്പിച്ചു. ഫ്രഞ്ച്കാര്‍ അടക്കി വാണ കാലത്ത് അന്നാട്ടിനിട്ട പേര് ഇന്‍ഡോ ചൈന എന്നാണ്. രണ്ടുസംസ്‌കാരങ്ങളും സഞ്ജസമായി സമ്മേളിക്കുന്ന നാട്. കേരളത്തിലെ ചുണ്ടന്‍ മത്സരങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് കംബോഡിയയിലെ ജലോത്സവങ്ങള്‍. പക്ഷെ ആവേശകരമായ മത്സരങ്ങള്‍ക്കു കൂടുതല്‍ അച്ചടക്കവും സമയക്‌ളിപ്തതയും ഉണ്ടെന്നു തോന്നി.
'ഫാഷന്‍ കംബോഡിയയില്‍ വലിയ ബിസിനസ് ആണ്. മുഖം ചായം തേച്ചു മിനുക്കുന്നതും കേശം അലങ്കരിക്കുന്നതും വലിയ കലയായികൊണ്ടുനടക്കുന്നവരാണ് അവിടത്തെ പെണ്ണുങ്ങള്‍. എല്ലാ ഗ്രാമങ്ങളിലുമുണ്ട് ബ്യുട്ടി പാര്‍ലറുകള്‍''ജോസഫ് എഴുതുന്നു. ചുരുക്കത്തില്‍ ഒരു വിനോദസഞ്ചാരിയേക്കാളേറെ കൗതുകത്തോടെ അതിഥി രാഷ്രത്തെ കണ്ടറിഞ്ഞ ആളാണ് ഗ്രന്ഥ കര്‍ത്താവെന്നു പ്രശസ്തയായ യുനിസ് ഡിസൂസ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രകീര്‍ത്തിച്ചു.
റൂട്ടിലെഡ്ജ് 2014ല്‍ ലണ്ടനിലും ന്യുയോര്‍ക്കിലും പ്രസിദ്ധീകരിച്ച പൗരസ്ത്യ ക്രിസ്ത്യാനികളെക്കുറിച്ചുള്ള 831 പേജ് പുസ്തകത്തില്‍ (ഈസ്‌റ്റേണ്‍ ക്രിസ്ത്യാനിറ്റി ആന്‍ഡ് പൊളിറ്റിക്‌സ് ഇന്‍ ദി ട്വന്റി ഫസ്‌റ് സെഞ്ച്വറി) കേരളത്തിലെ സെന്റ് തോമസ് ക്രിസ്ത്യാനികളെക്കുറിച്ചുള്ള ആമുഖ ലേഖനം എഴുതിയത് ജോസഫ് ആണ്. അവരുടെ ഉത്ഭവം മുതല്‍ ഈ നൂറ്റാണ്ടില്‍ അവര്‍ നേരിടുന്ന വെല്ലുവിളികള്‍ വരെ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഒരുപക്ഷേ രാഷ്ട്രീയത്തെക്കാള്‍ ജോസഫിന് ഇണങ്ങുന്നതു എഴുത്താണെന്നു പറയേണ്ടി വരും. .
കംബോഡിയയില്‍ ആയിരിക്കുമ്പോള്‍ സുഹൃത്ത് നടന്‍ ജയറാം സന്ദര്‍ശനത്തിന് വന്ന കാര്യം ജോസഫ് ഓര്‍ത്തുപോകുന്നു. ആങ്കോര്‍വാത്ത് കാണാന്‍ ധാരാളം ഇന്ത്യക്കാരും ചുരുക്കമായി മലയാളികളും വരാറുണ്ട്.
.
സിവിള്‍ സര്‍വീസില്‍ നിന്ന് അവധി എടുത്താണ് യുഎന്നില്‍ ജോലിക്കു പോയതെന്നു പറഞ്ഞല്ലോ. ആറുവര്‍ഷം കഴിഞ്ഞപ്പോള്‍ ഉടനടി തിരികെ പ്രവേശിക്കാന്‍ ഉത്തരവ് കിട്ടി. അനിശ്ചിത കാലത്തേക്ക് അവധിയില്‍ പോകത്തക്കവിധം 1978ലെ സര്‍വിസ് റൂളുകളില്‍ ഭേദഗതി വരുത്തിയതായി അറിഞ്ഞ വിവരം ചൂണ്ടികാട്ടി മറുപടി നല്‍കി. ഗവര്‍മെന്റ് സമ്മതിച്ചില്ല. നിങ്ങള്‍ സര്‍വീസ് വിട്ടതായി കണക്കാക്കുന്നു എന്ന വിധിയാണ് വന്നത്. അപ്പീലുകളും നിരസിക്കപ്പെട്ടു.
ദേശീയബോധം നിറഞ്ഞു തുളുമ്പിയ കുടുംബമാണ് ഞങ്ങളുടേത്. മാതാപിതാക്കള്‍ അങ്ങിനെയാണ് ഞങ്ങളെ വളര്‍ത്തിയത്. ഗ്രാന്‍പാ ഔസേപ് തോമാ ബിസിനസ്‌കാരനായിരുന്നു. കൊപ്രാക്കളം ഒക്കെ ഉണ്ടായിരുന്നു. തികഞ്ഞ ദൈവവിശ്വാസിയും കോണ്‍ഗ്രസ്‌കാരനും.
പ്രവാസി ജീവിതം കഴിഞ്ഞു തിരികെ വന്ന ശേഷം വിഎം സുധീരന്‍ കെപിസിസിപ്രസിഡന്റ് ആയിരിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ പ്രാഥമിക അംഗത്വം എടുത്തു. 2016ല്‍ അങ്കമാലിയില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ നീക്കമുണ്ടായിരുന്നു. നടന്നില്ല. എങ്കിലും കോണ്‍ഗ്രസിന്റെ എല്ലാ താളത്തിലുമുള്ള പരിപാടികളില്‍ സജീവ ഭാഗഭാക്കായി.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ 2012ല്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആന്‍ഡ് പ്രോജക്ട് ഫൈനാന്‍സ് എന്നൊരു ഓഫീസ് സൃഷ്ടിച്ചു കണ്‍സല്‍ട്ടന്റ് ആയി മൂന്ന് വര്‍ഷത്തേക്ക് നിയമിച്ചു. അഡിഷണല്‍ ചീഫ് സെക്രട്ടറി പദവിവില്‍. അക്കാലത്ത് തൊഴിലാളികള്‍ക്ക് ഗുണകരമായ പരിപാടികള്‍ മുന്നോട്ടു കൊണ്ടു വന്നു. ഭവന പദ്ധതികള്‍ ഉള്‍പ്പെടെ. പാലക്കാടു അവര്‍ക്കു വേണ്ടി ഒരു അതിഥി മന്ദിരം തുറന്നിട്ടുണ്ട്.നൈപുണ്യ വികസന പധ്ധതിക്കും മുന്‍കൈ എടുത്തു. കേരളത്തില്‍ നാഷണല്‍ ഗെയിംസ് നടന്നപ്പോള്‍ ഒക്കെ ടിവി ലൈവ് കമന്റേറ്റര്‍ ആയിരുന്നു.
മരുമകന് 'പ്ലം പോസ്റ്റ്' ഉണ്ടാക്കാന്‍ ധനകാര്യ മന്ത്രി കെഎം മാണി ഇടപെട്ടു എന്ന് ആരോപണം വന്നു. 'പക്ഷെ ഫയല്‍ തന്റെ മേശപ്പുറത്ത് വന്നപ്പോഴാണ് അദ്ദേഹം അക്കാര്യം അറിയുന്നത് തന്നെ' എന്ന് ജോസഫ്.
ഭാര്യവീട്ടില്‍ നിന്ന് അവിഹിതമായി ഒരു സഹായവും വാങ്ങിയിട്ടില്ല. കാന്‍സര്‍ ആണോ എന്ന് ഭയപ്പെട്ടു ഒരിക്കല്‍ ചെന്നൈ അപ്പോളോയില്‍ അഡ്മിറ്റ് ചെയ്തു. ബയോപ്‌സിയില്‍ കാന്‍സര്‍ ഒന്നും ഇല്ലെന്നു തെളിഞ്ഞു. ബില്‍ 26,000 രൂപയായി. അത് സാലിയുടെ വീട്ടില്‍ നിന്നാണ് കൊടുത്തത്.
അതല്ലാതെ ഒരു പൈസ വാങ്ങിയിട്ടില്ല. വാങ്ങേണ്ട ആവശ്യം വന്നിട്ടില്ല എന്നതാണ് വാസ്തവം. എറണാകുളത്തു കലക്റ്റര്‍ ആയിരിക്കുമ്പോള്‍ ചിലവന്നൂരില്‍ സ്ഥലം വാങ്ങി വീടുവച്ച്ത് സ്വന്തം പണം മുടക്കി.യാണ്. ആ വീട് വാടകക്ക് കൊടുത്തിരിക്കുന്നു..
വിദേശത്തുനിന്നു വന്നപ്പോള്‍ കൈ നിറയെ പണം ഉണ്ടായിരുന്നു. തൃപ്പൂണിത്തുറയില്‍ ചോയിസ് വില്ലേജിലെ വില്ലയില്‍ ചേക്കേറാന്‍ ഒരു വിഷമവും ഉണ്ടായില്ല. ബിഎംഡബ്ലിയു കാര്‍ ഉണ്ട്. തന്നെ ഓടിക്കും.സാലി യൂണിവേഴ്‌സിറ്റി കോളജില്‍ എകണോമിക്‌സില്‍ മാസ്‌റ്റേഴ്‌സ് ചെയ്ത ആളാണ്. ഇന്ഗ്ലണ്ടിലും കമ്പോഡിയയിലും ഒപ്പം ഉണ്ടായിരുന്നു.
കെഎം മാണിക്കും കുട്ടിയമ്മക്കും കൂടി ആറുമക്കള്‍, ഒരു പുത്രനും അഞ്ചു പെണ്‍മക്കളും. ജോസ് കെ മാണി മകന്‍, എല്‍സമ്മ, സാലി, ആനി, ടെസി, സ്മിത പുത്രിമാര്‍..
ജോസഫ്‌സാലിമാര്‍ക്കു രണ്ടു മക്കള്‍. എംഡി ആയ മകന്‍ പോള്‍ ഡോക്ടര്‍ ഭാര്യയുമൊത്ത് ഷാര്‍ജയില്‍ 'ഹെല്‍ത് ഹോം' എന്ന സ്ഥാപനം നടത്തുന്നു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍ നിന്ന് ബിരുദം നേടിയ മകള്‍ നിധി ഫ്രാന്‍സിലെ ഇന്‍സിയഡ് എന്ന യൂറോപ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് എംബിഎ നേടി. മെര്‍സ്‌ക് കമ്പനിയില്‍ കോപ്പന്‍ഹേഗനിലും നിസാനു വേണ്ടി ഹോങ്കോങ്ങിലും സ്വിറ്റസര്‍ലണ്ടിലും ജോലി ചെയ്തു. ഇപ്പോള്‍ ഭര്‍ത്താവോടൊപ്പം ഫിലാഡല്‍ഫിയയില്‍ ആണ്. ഐകിയയില്‍ ജോലി.
ട്രേഡ് യുണിയന്‍ ലീഡറായി ശോഭിച്ച ഉമ്മന്‍ചാണ്ടിയുമായി വ്യക്തിപരമായി നല്ല ബന്ധം ഉണ്ട്. യുഡിഎഫുമായും ആഭിമുഖ്യം. അതുകൊണ്ടാണ് ഇച്ചാച്ചന്റെ (കെഎം മാണി) മരണശേഷം ഞാന്‍ പുറപ്പുഴയിലെത്തി പിജെ ജോസഫിനെ കണ്ടത്. പണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കണ്ടു യുഡിഎഫില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രഖ്യാപിച്ചു.
ജോസ് പക്ഷം എല്‍ഡിഎഫില്‍ ചേര്‍ന്നത് സമ്മതിദായകര്‍ നല്‍കിയ മാന്‍ഡേറ്റിനു വിരുദ്ധമാണെന്നു എംപി ജോസഫ് കരുതുന്നു. അതുകൊണ്ടാണ് യുഡിഎഫ് നിയോഗിച്ചാല്‍ എവിടെയും, പാലായില്‍ പോലും, മത്സരിക്കാന്‍ തയ്യാര്‍ എന്ന് അറിയിച്ചത്. എതിരാളിയായി ജോസ് കെ മാണിയോ നിഷ ജോസോ മറ്റാരോ വന്നാലും പ്രശ്‌നമില്ല.
പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ജോസിന് ആഗ്രഹം ഉണ്ടായിരുന്നു. ഇല്ലെങ്കില്‍ നിഷയെ മത്സരിപ്പിക്കണമെന്നു വാദിച്ചു. പകരം കുടുംബത്തില്‍ പെട്ട മറ്റൊരാളെ സാലിയെ നിര്‍ത്തണമെന്ന് നിര്‍ദേശം വന്നു. ഒടുവില്‍ കുടുംബത്തില്‍ നിന്ന് ആരും വേണ്ടെന്നു പ്രഖ്യാപിച്ചതു ജോസ് ആണ്. സാലി ജയിക്കാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്നു. അതിനു തുരങ്കം വച്ചതു സ്വന്തം സഹോദരന്‍ തന്നെ! ഇത് പറയുന്നത് എംപി ജോസഫ് അല്ല, അരനൂറ്റാണ്ടോളം മാണിസാറിന്റെ ഹൃദയവികാരം തൊട്ടറിഞ്ഞ കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം.
പാലാ സെന്റ് തോമസില്‍ പഠിക്കുന്ന കാലം മുതല്‍ യൂത്ത് ഫ്രണ്ടിലൂടെ രംഗപ്രവേശം ചെയ്ത ജോയ് മാണിയുടെ ശിഷ്യനും മനസാക്ഷി സൂക്ഷിപ്പുകാരനും ആജ്ഞാനുവര്‍ത്തിയും ഒക്കെയായിരുന്നു. രാജ്യസഭയില്‍ അംഗമായി. പൂഞ്ഞാറില്‍ ജയിച്ച് എംഎല്‍എ ആയി; ഇപ്പോള്‍ പിജെ ജോസഫിനോടൊപ്പം നില്‍ക്കാന്‍ കാരണം ജോസഫാണ് ശരി. ജോസ് കെ മാണിയുടേതു സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ആരെയും വെട്ടിനിരത്താനുള്ള 'ആക്രാന്ത രാഷ്ട്രീയം'.