Image

മനുഷ്യനെന്ന പദത്തിനെന്തർത്ഥം? (കളമ്പൂർ റിപ്പബ്ളിക്ക്: രമേശൻ മുല്ലശ്ശേരി. 4)

Published on 14 November, 2020
മനുഷ്യനെന്ന പദത്തിനെന്തർത്ഥം? (കളമ്പൂർ റിപ്പബ്ളിക്ക്: രമേശൻ മുല്ലശ്ശേരി. 4)
വില്ലേജ് ഓഫീസിലെ തിരക്കിൽ ക്യൂവിൽ  നിന്ന പ്രഭാകരൻ  വല്ലാതെ തിക്കുമുട്ടുന്നുണ്ടായിരുന്നു.
ഇനി അയാൾക്ക് വല്ല അത്യാവശ്യവുമായിരിക്കുമോ?
എനിക്ക് സംശയം തോന്നി.

 ഡോക്ടറെ കാണാൻ ക്യൂ നിൽക്കുമ്പോൾ മുന്നിൽ നിൽക്കുന്നവനാണ് പ്രഥമ  പരിഗണന.പിന്നാലെ വരുന്നവൻ എത്ര അത്യാവശ്യക്കാരനായാലും അവന്റെ ടേൺ വരണം.

നിങ്ങൾക്ക് നല്ല വേദനയുള്ള സമയം ഒരു ക്ളിനിക്കിൽ ചെന്ന് ടോക്കൺ എടുത്ത് ക്യൂ നിൽക്കുന്നു.
തൊട്ടുമുൻപിൽ ഒരാളേയുള്ളു.. നമ്മുടെ വേദനക്ക് ഒരു നേരിയ ശമനമെങ്കിലും തോന്നും.
ഇനി ഒരാളല്ലേയുള്ളു.. അടുത്തത് ഞാനാണ്.!

അങ്ങനങ്ങ്
ആശ്വസിക്കാൻ വരട്ടെ.

മുൻപിലുള്ളയാൾ ഡോക്ടറുമായി കുശലാന്വേഷണത്തിലാണ്.
''ഡോക്ടറുടെ മക്കൾക്കൊക്കെ സുഹം തന്നെയല്ലേ.?
ഡോക്ടറിപ്പം ഫാര്യ വീട്ടില് പോവറില്ലേ.''

നമുക്ക് അരിശം വരും.
അവന്റെ തലമണ്ടയടിച്ച് പൊട്ടിക്കാൻ തോന്നും. ഇവനൊക്കെ സൗകര്യം പോലെ ഫോണിൽ വിളിച്ച് ചോദിച്ചാൽ പോരെ?ബാക്കിയുള്ളവർ ഇവിടെ പ്രാണവേദനയെടുത്ത് ക്യൂ നിൽക്കുമ്പോഴാണ് അവന്റെയൊരു സുഖാന്വേഷണം.!

ക്യൂവിൽ നിന്ന് എരിപിരി കൊള്ളുന്ന ആളെക്കണ്ട് വില്ലേജ് ആഫീസർ രമണൻ സാർ  അടുത്തു വിളിച്ചു.
'നിങ്ങൾക്ക് എന്താ അസുഖം വല്ലതുമുണ്ടോ?'
അയാൾ ഇല്ലെന്ന് തലയാട്ടി.

'എന്താ പ്രഭാകരാ  വന്നത്?'
അനിഷ്ടം മറച്ചുവയ്ക്കാതെ ഘനത്തിലായിരുന്നു അടുത്ത ചോദ്യം.

ഘനത്തിൽ പോലീസു മുറയിൽ സംസാരിക്കുന്നതു കൊണ്ട് ചില ഗുണങ്ങളുണ്ട്. കളമ്പൂരെ പഴയ ദേവീവിലാസം ഹോട്ടൽ ഉടമ അപ്പുനായരാണ് ആ തന്ത്രം ആദ്യമായി എനിക്ക് മനസ്സിലാക്കിത്തന്നത്.

കളമ്പൂക്കാവിലെ നാട്ടുൽസവമായ പാനപ്പിറ്റേന്ന്  ചായ കുടിക്കാൻ വരുന്ന ആൾക്ക് പുട്ടും പപ്പടവും വേണം.
ആളെ കാണുമ്പോൾത്തന്നെ അപ്പു നായർ രൂക്ഷമായി ഒന്നു നോക്കും.

'പുട്ടും പപ്പടവും.'
വരുന്നയാൾ പറയും.

ഘനത്തിൽ ഒരു മൂളലായിരിക്കും മറുപടി.
താൻ ചായക്കടക്ക് പകരം പോലീസ് സ്റേഷനിലാണോ എത്തിയതെന്ന് വന്നയാൾക്ക് സംശയം തോന്നും.
കണ്ണാടി അലമാരയിൽ തലേ ദിവസം ബാക്കിയായി മോർച്ചറിയിലെ അനാഥ പ്രേതങ്ങളെപ്പോലെ കിടക്കുന്ന പപ്പടവടയും പഴം ബോളിയും അയാളെ നോക്കി കൊഞ്ഞനം കുത്തി മൗനമായിപ്പറയും.
'ചായക്കട തന്നെ. പക്ഷെ പോലീസ് സ്റ്റേഷനായിരുന്നു ഭേദം. ഒരിടിക്ക് തീർന്നേനെ.'

പുട്ടും പപ്പടവും ചോദിച്ചയാൾക്ക് പുട്ടിനൊപ്പം മുട്ടയാണ് കിട്ടുക.!

പ്ളേറ്റിൽ മുട്ട കണ്ട് തലയുയർത്തുമ്പോൾ കാണുന്നത് അപ്പുനായരുടെ നാല് ദിവസത്തെ ഉറക്കം നിന്ന ചുവന്ന കണ്ണുകളാണ്.

' ഉം....'
അപ്പുനായരുടെ
ഘനഗംഭീരമായ മൂളൽ കേൾക്കുന്നതോടെ രശ്മിതാ രാമചന്ദ്രന്റെ മുൻപിൽ പെട്ടു പോയ ചാനൽ ചർച്ചക്കാരനെപ്പോലെ
പുട്ടു ചോദിച്ചവൻ മുട്ടയും തിന്ന് പൈസയും കൊടുത്ത് സ്ഥലം കാലിയാക്കും.!

പക്ഷെ, വില്ലേജിൽ വന്നവൻ വേന്ദ്രനായിരുന്നു.
അയാൾക്ക് മനുഷ്യജാതിയിൽപ്പെട്ടയാളാണെന്ന സർട്ടിഫിക്കറ്റ് വേണം.
ചുമ്മാ ഫ്രയിം ചെയ്ത് ചില്ലിട്ട് വയ്ക്കാനാണെന്ന്.!!

സഭ കുഴഞ്ഞു.!

'പ്രഭാകരാ..' അമ്പരന്ന രമണൻ സാർ നടൻ തിലകനെപ്പോലെ പ്രത്യേക ശബ്ദത്തിൽ വിളിച്ചു നോക്കി.
രക്ഷയില്ല.

ഒടുവിൽ രമണൻ  സാർ ചൂടായി. പ്രഭാകരനും വിട്ടില്ല. അവസാനം  അന്ന് എസ്.വി.ഒ.ആയിരുന്ന  ഞാൻ എഴുന്നേറ്റ് ചെന്നു.
ഇനി പ്രഭാകരനെ സോപ്പിടാം. അതേ രക്ഷയുള്ളു. രമണൻ സാർ മുടിയേറ്റിന് ദാരികനിഗ്രഹം കഴിഞ്ഞ ഭദ്രകാളിയെപ്പോലെ നിൽപ്പാണ്. തണുപ്പിക്കണമെങ്കിൽ സമയമെടുക്കും.

'പ്രഭാകരാ, ഇന്നിത്തിരി തിരക്കാ .. നാളെ വാ.നമുക്ക് പരിഹാരമുണ്ടാക്കാം.'

എന്റെ പഞ്ചാര വാക്കുകളിൽ വീണ് പ്രഭാകരൻ അടങ്ങി. അയാൾ  മടങ്ങി.

പിറ്റേന്ന് എനിക്കായിരുന്നു വില്ലേജ് ഓഫീസറുടെ ചാർജ്.!
രമണൻ സാർ അപ്രതീക്ഷിതമായി ലീവെടുത്തു.

ഞാൻ കളമ്പൂക്കാവിലമ്മക്ക് കണ്ണടച്ച് വഴിപാട് നേർന്നു.
'ഭഗവതീ, ഇന്ന് പ്രഭാകരൻ വരല്ലേ?'

പ്രാർത്ഥന കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ
 പ്രഭാകരൻ മുന്നിൽ തന്നെയുണ്ട്! എന്നെ കണ്ടയുടനെ ഒരു 'ആക്കിയ'ചിരി ചിരിച്ചു.
 രക്ഷപെടാൻ ഒരു മാർഗവുമില്ലാതെ അയാളോട് റേഷൻ കാർഡിന്റെയും തിരിച്ചറിയൽ കാർഡിന്റെയും പകർപ്പ് വാങ്ങി. അന്വേഷണം നടത്തിയതിൽ അയാൾ മനുഷ്യ ജാതിയിൽപ്പെട്ടയാ ളാണെന്ന് അറിയുന്നുവെന്നും സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്നുമുള്ള ശുപാർശ സഹിതം താലൂക്കാഫീസിലേക്ക് റിപ്പോർട്ടയച്ചു.

ഈ മാരണമൊക്കെ അങ്ങോട്ടു ചെല്ലട്ടെ.
പറ്റില്ലെന്ന് പറഞ്ഞാൽ ഇവിടെ മരണം നടക്കും. അതിൽ ഭേദമല്ലെ?
ഇടുക്കി ജില്ലക്കാരനായ ഒരു ജോർജ് സാറായിരുന്നു അന്ന്  തഹസിൽദാർ. കാട്ടാനക്ക് ലാടം തറച്ചവൻ. അദ്ദേഹം വിദഗ്ദ്ധമായി ഈ വിഷയവും കൈകാര്യം ചെയ്തു.

പക്ഷെ, പ്രഭാകരൻ ഉന്നയിച്ച പ്രസക്തമായ ചോദ്യം അവശേഷിക്കുന്നു. യഥാർത്ഥത്തിൽ മനുഷ്യ ജാതിയിൽപ്പെട്ട എത്ര പേരുണ്ട് ?
ഈ കലുഷിത കാലത്ത്?
see more
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക