ന്യു യോർക്ക്: കോറോണയെക്കുറിച്ച് ദിവസവും ടിവിയിൽ വിവരങ്ങൾ നൽകിയതിന്റെ പേരിൽ ഗവർണർ ആൻഡ്രൂ കോമോയ്ക്ക് എമ്മി അവാർഡ് സമ്മാനിക്കുമെന്ന് ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മഹാമാരിയുടെ സമയത്ത് ടെലിവിഷൻ ഫലപ്രദമായി ഉപയോഗപ്പെടുത്തി ജനങ്ങളെ ബോധവത്കരിച്ചതിനാണ് അംഗീകാരം.
ഒരു ടെലിവിഷൻ ഷോയ്ക്ക് സമാനമായി കഥാപാത്രങ്ങളും പ്ലോട്ട് ലൈനും തയ്യാറാക്കി ജയ-പരാജയങ്ങളുടെ കഥകളുമായി കോമോ എത്തുന്നത് ജനങ്ങൾ കാത്തിരിക്കുന്നതായി ഇന്റർനാഷണൽ അക്കാദമി സി ഇ ഓ ബ്രൂസ് പൈസ്‌നർ പറഞ്ഞു. ' ന്യൂയോർക്ക് ടഫിന്' ലോകമെമ്പാടുനിന്നും കാണികളുണ്ടെന്നും അത് വൈറസിനോട് പൊരുതാനുള്ള നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൗണ്ടേഴ്സ് അവാർഡ് ആയിരിക്കും കൊമോയ്ക്ക് സമ്മാനിക്കുക.
സെലിബ്രിറ്റികളായ ഓപ്ര വിൻഫ്രേയും സ്റ്റീവൻ സ്പീൽബെർഗും നേടിയ അവാർഡ് തനിക്കും സ്വന്തമാക്കാൻ സാധിക്കുന്നതിൽ സന്തോഷം എന്നാണ് കോമോ പ്രതികരിച്ചത്. 64 ദശലക്ഷം ആളുകളാണ് കോമോയുടെ ബ്രീഫിങ് കണ്ടിരുന്നത്.
ഇത് ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണെന്നും കോമോ മാത്രം അംഗീകരിക്കപ്പെടുന്നത് ന്യായമല്ലെന്നും ആക്ഷേപമുണ്ട്.