Image

ബി.കെ.എഫ് ചിന്തയ്ക്ക് തിരികൊളുത്തുമ്പോള്‍ (ഷുക്കൂർ ഉഗ്രപുരം)

Published on 24 November, 2020
ബി.കെ.എഫ് ചിന്തയ്ക്ക് തിരികൊളുത്തുമ്പോള്‍ (ഷുക്കൂർ ഉഗ്രപുരം)
കഴിഞ്ഞ ദിവസമാണ്  സുഹൃത്ത് വിളിക്കുന്നത്. B K F (Bukhari Knowledge Fest) നെ കുറിച്ച്  പ്രതികരണമൊന്നും കണ്ടില്ലല്ലോ എന്ന് പരിഭവം പറഞ്ഞു. മുസ്ലിം അവാന്ത വിഭാഗങ്ങൾക്കിടയിലെ ചലനങ്ങളെ നിരീക്ഷിക്കുന്ന ഒരാളായത് കൊണ്ടാവണം അങ്ങനെ ചോദിച്ചത്.  തിരക്കൊഴിഞ്ഞതിന് ശേഷം ഒരു കുറിപ്പെഴുതാമെന്ന് മറുപടി പറഞ്ഞു.
നവംബർ 20 മുതലാണ് ബുഖാരി വൈജ്ഞാനികോത്സവ് തുടങ്ങിയത്. ഈ മാസം 28നാണ് സമാപനം. ഇന്ത്യയിലെ പ്രഖ്യാത സോഷ്യൽ ആക്ടിവിസ്റ്റ് റാം പുനിയാനിയാണ് ജ്ഞാനോത്സവ വിളിക്കിന്റെ പ്രഥമ സെഷന് തിരി കൊളുത്തിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിഖ്യാതരായ പലരും ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. ഓരോ സെഷനുകളിലേയും വിഷയ വൈവിധ്യങ്ങൾ ഫെസ്റ്റിനെ സമ്പന്നമാക്കുന്നു.
മഹാകവി മോയിൻ കുട്ടി വൈദ്യരുടെ സ്മരണ തുടിക്കുന്ന സർഗ്ഗ സാഹിത്യമണ്ണിൽ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ പ്രതിരോധ മുറകളാൽ ഹൃദയ രക്തം കൊണ്ട് ഒരു ജനത "ഹിന്ദുസ്ഥാൻ ഹമാരാ" എന്നെഴുതിയ കൊണ്ടോട്ടിയുടെ മണ്ണിൽ നിന്നും തന്നെയാണ് ഒരു വൈജ്ഞാനിക വട വൃക്ഷം അനേകം ശാഖകളായ് ഏഴാനാകാശത്തെ അർഷിനെ ലക്ഷ്യം വെച്ച് വളരുന്നത്. 

വാസ്കോഡ ഗാമയെന്ന സാമാജ്ര്യത്വ അധിപൻ ഇന്ത്യയിലെത്തിയത് മുതൽ സ്വാതന്ത്ര്യ സമര പോരാട്ടാത്തിനിറങ്ങിയ ഒരു ജനത തുല്ല്യതയില്ലാത്ത പോരാട്ട ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. ഏതാണ്ട് അഞ്ച് നൂറ്റാണ്ടോളം പോർക്കളത്തിൽ തുടർച്ചയായി അടരാടിയ ഒരു സമൂഹം ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കമാവുകയും അരിക് വൽക്കരിക്കപ്പെടുകയും ചെയ്യുന്നത് ചരിത്രത്തിലെ ഒരു അത്ഭുത പ്രതിഭാസമേയല്ല.

അരിക് വൽക്കരിക്കപ്പെട്ടിട്ടും മാറ്റിനിർത്തപ്പെട്ടിട്ടും പോരാട്ടമധ്യത്തിലായിരുന്നിട്ടും എത്രയോ സാഹിത്യ രചനയും വൈജ്ഞാനിക നിർമിതിയും ഈ സമുദായത്തിന്റെ ഭാഗമായി ഉയർന്നുവന്നുവെന്നത് ചരിത്ര വസ്തുതയാണ്. മുഖ്യധാര നിരക്ഷരരെന്ന് മാപ്പിള സമുദായത്തെ  മുദ്രകുത്തും മുമ്പേ ഐക്യരാഷ്ട്ര സഭയുടെ ആറാമത്തെ ഭാഷയായ അറബി ഭാഷയെ  അറബി-മലയാളത്തിലേക്ക് പരിവർത്തനം ചെയ്ത് ലിഖിത ഗ്രന്ഥഭാഷ പോലുമാക്കി അതിജീവനം സുസാദ്യമാക്കിയ ചരിത്രത്തിന്റെ പിൻമുറക്കാരാണ് ഇവിടുത്തെ മാപ്പിള സമുദായം. ബ്രിട്ടീഷ് സാമ്രാജ്യത്വ വിരോധത്തിന്റെ മൂർധന്യാവസ്ഥയിൽ ആഗോള ഭാഷയായ ആംഗലേയ ഭാഷയെ പോലും ബഹിഷ്ക്കരിച്ച തുല്ല്യതയില്ലാത്ത ചരിത്രത്തിന്റെ പിൻമുറക്കാർ തന്നെയാണ് BKF ന് പിന്നിലേയും മാപ്പിളമാർ.

അതിജീവനം എത്ര വിപുലമായിരുന്നുവെന്ന് ഗ്രഹിക്കാൻ ഒരുദാഹരണം മാത്രം മതി. മലയാളത്തിൽ എല്ലാം തികഞ്ഞ ഒരു നോവൽ പുറത്ത് വരുന്നത് കുന്തലത യെന്ന പേരിൽ 1887 ലാണ്.  എന്നാൽ മാപ്പിളമാർ അതിജീവനത്തിനായി നിർമിച്ചെടുത്ത അറബി- മലയാളത്തിൽ 1883 ൽ തന്നെ ചാർദർവ്വേഷ് എന്ന പേരിൽ പേർഷ്യൻ തൂലികക്കാരൻ അമീർ ഖുസ്രു വിന്റെ നോവൽ അറബി - മലയാള വിവർത്തനത്തിൽ വ്യാപകമായി മാപ്പിളമാർക്കിടയിൽ വായിക്കപ്പെട്ടിരുന്നു. മാത്രവുമല്ല 1607ൽ അറബി മലയാളത്തിൽ മുഹ്യുദ്ധീൻ മാലയെന്ന പ്രകീർത്തന കാവ്യവും മാപ്പിള വീടുകളിൽ വ്യാപകമായി ആലപിക്കപ്പെട്ടു. ഒരർത്ഥത്തിൽ നിരക്ഷരരെന്ന് പറഞ്ഞ് മാറ്റി നിർത്തപ്പെട്ട സമുദായം അതിജീവനത്തിനായി അറബി മലയാളത്തിലൂടെ മലയാള സാഹിത്യത്തിന് സമാന്തരമായി മറ്റൊരു സാഹിത്യ ചക്രവാളം തന്നെ നിർമ്മിച്ചുവെന്ന് പറയാം. കേരളത്തിന്റെ ആധികാരിക പ്രഥമ ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത് പൊന്നാനി ജുമാ മസ്ജിദിലെ മുദരിസായിരുന്ന ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ) ആയിരുന്നുവല്ലോ ?

കേരളത്തിലെ മതഭൗതിക പാഠശാലകളിലൂടി മുസ്ലിം സമുദായം നിർമിച്ചെടുക്കുന്നത് പ്രവാചകൻ പരിചയപ്പെടുത്തിയ ഉത്തമ സമൂഹത്തെയാണ്. ആ ഗണത്തിൽ പെടുന്ന  സ്ഥാപനമാണ് ബുഖാരി സമുച്ചയം.

Literature Fest ൽ നിന്നും Knowledge Fest ലേക്കുള്ള പരിണാമം പുരോഗമനാത്മകമാണ്. ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാന ദാഹികളായ മുസ്ലിം സമുദായത്തെ ഹിന്ദുസ്ഥാനിൽ പോലും സ്വത്വാന്വേഷണ ചരിത്ര പ്രതിസന്ധിലേക്ക് തള്ളി മാറ്റുമ്പോൾ വൈജ്ഞാനിക നിർമ്മിതിയുടെ തെളിഞ്ഞ ആകാശത്തെ സൃഷ്ടിച്ചെടുക്കാൻ പരിശ്രമിക്കുന്നത് ധീരതയുടെ പുതിയ ലോക ക്രമത്തെ നിർമിച്ചെടുക്കാൻ വേണ്ടി തന്നെയാണ്.

 വൈജ്ഞാനിക പ്രഭയാൽ തെളിഞ്ഞ് കത്തുന്ന പ്രകാശത്തെ ഊതിക്കെടുത്താൻ തുനിയുന്നത് വൃഥാ വേലയായി പരിണമിക്കുക തന്നെ ചെയ്യും.

BKF ഇനിയുമൊത്തിരി പ്രൗഢമാവേണ്ടതുണ്ട്. മുസ്ലിം അവാന്ത വിഭാഗങ്ങളെ മൊത്തത്തിൽ ഗ്രസിച്ച ചില സംഗതികൾ *BKF ലും കാണുന്നുണ്ട്.

 പൊതുസമൂഹത്തോട് തെളിമയോടെ സംവേദനം നടത്താനായില്ലെങ്കിൽ എന്നാണ് മുഖ്യധാരയിൽ നമുക്കിടം ലഭിക്കുക?

കേരളത്തിലെ ന്യൂ ജനറേഷൻ വിദ്യാർത്ഥികളിലെ ഏറ്റവും വലിയ വായനാ സമൂഹം മുസ്ലിം മത ഭൗതിക പാഠശാലകളിലെ വിദ്യാർത്ഥികളാണ്, പ്രസാഥകരും അവർ തന്നേ. ഈ പശ്ചാത്തലത്തിൽ വേണം BKF പോലുള്ള പ്രോഗ്രാമുകളുടെ വിദ്യാർത്ഥി സംഘാടകർ ചിന്തിക്കാൻ.

മുസ്ലിം കർമ്മശാസ്ത്രത്തിന്റെ പാണ്ഡിത്യ ഭാഷ്യങ്ങളെ കൊട്ടാര ഭാഷയിൽ അവതരിപ്പിച്ചാൽ പൊതു സമൂഹമതിൽ നിന്നും എന്ത് ഗ്രഹിക്കാനാണ്?

സ്ത്രീകൾക്കും മൂന്നാം ലിംഗ വിഭാഗങ്ങൾക്കും വൈജ്ഞാനികോൽസവ് സെഷനുകളിൽ ഇടം ലഭിക്കാതെ പോവുന്നത് പ്രവാചകൻ പഠിപ്പിച്ച ചിന്താധാരയിൽ നിന്നുമുള്ള വ്യതിചലനമല്ലേ?
മാപ്പിള സമുദായം സ്വത്വ പൈതൃകം തേടി പോവേണ്ടത് കൊർഡോവയിലേക്കോ കൈറോയിലേക്കോ ടൂണിസിലേക്കോ ടർക്കിഷിലേക്കോ അല്ല മറിച്ച് നമ്മുടെ പൈതൃക വേരുകളാഴ്ന്നിരിക്കുന്ന പൊന്നാനിയിലേക്കും വെളിയങ്കോട്ടേക്കും വാഴക്കാട്ടേക്കും ചാലിയത്തേക്കുമെല്ലാമാണ്. റൂമിയുടെ മസ്നവി തേടിപ്പിടിച്ച് വായിക്കുന്നതോടൊപ്പം തഴവയുടെ കൃതികളും വെളിയങ്കോട് ഉമർ ഖാളി യുടെ ഗ്രന്ഥങ്ങളും മോയിൻ കുട്ടി വൈദ്യരുടെ കാവ്യങ്ങളും ഖാളി മുഹമ്മദിന്റെ രചനകളും വായിച്ച് തീർത്താലെ നമ്മുടെ പൈതൃക കവാടത്തെ കണ്ടെത്താനാവൂ.

അനുകരണത്തിനും അലയൊലികൾക്കുമപ്പുറത്ത് ചരിത്രത്തിലെ അടയാളപ്പെടുത്തലുകളായി ഭവിക്കട്ടേ BKF എന്നാശംസിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക