Image

ഞെട്ടിപ്പിക്കുന്ന ലിംഗമാറ്റ ശസ്‌ത്രക്രീയ (മണ്ണിക്കരോട്ട്‌)

Published on 18 July, 2011
ഞെട്ടിപ്പിക്കുന്ന ലിംഗമാറ്റ ശസ്‌ത്രക്രീയ (മണ്ണിക്കരോട്ട്‌)
അടുത്ത കാലത്ത്‌ പെണ്‍കുഞ്ഞുങ്ങളെ ആണാക്കി മാറ്റുന്ന ശസ്‌ത്രക്രീയ ഇന്‍ഡ്യയില്‍ നടക്കുന്നതായിട്ടാണ്‌ വാര്‍ത്തകളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്‌. മധ്യപ്രദേശ്‌ കേന്ദ്രീകരിച്ചാണ്‌ മനുഷ്യമനസ്സിനെ ഞെട്ടിക്കു ന്ന ഇത്തരം ശസ്‌ത്രക്രീയ നടന്നുവരുന്നത്‌.

ഇന്ന്‌ ഇന്‍ഡ്യയില്‍ സ്‌ത്രീകളോടും പെണ്‍കുട്ടികളോടും കുഞ്ഞുങ്ങളോടുപോലും കാട്ടുന്ന അനീതിയും അക്രമവും ഒരു പരമ്പരപോലെ തുടരുകയാണ്‌. സ്‌ത്രീധന പിഡനം, ലൈഗീക പീഡനം, ബലാല്‍ സംഗം, അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മറ്റ്‌ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ എന്നു വേണ്ടാ പത്രം തുറന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തീര്‍ച്ചയാണ്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളേയുംപോലും വെറുതെ വിടുന്നില്ല.

`ഭാരത സ്‌ത്രീ തന്‍ ഭാവശുദ്ധി' എന്ന്‌ ഉദ്‌ഘോഷിയ്‌ക്കുന്ന നാട്ടിലാണ്‌ പെരുകി വരുന്ന ഇത്തരം സ്‌ത്രീ പീഠനങ്ങള്‍ നടക്കുന്നതെന്ന്‌ ഓര്‍ക്കുമ്പോള്‍ ഓരോ ഭാരതീയനും ലജ്ജിക്കാതിരിക്കാന്‍ കഴിയില്ല. ഭാരതത്തില്‍ സ്‌ത്രീ സരസ്വതിയും ലക്ഷ്‌മിയും പാര്‍വ്വതിയുമാണ്‌. അതായത്‌ സ്‌ത്രീ, അറിവും ഐശ്വര്യവും ശക്തിയും സമ്പത്തുമാണ്‌. ശ്രീരാമന്റെ ഭാരയും മഹാലക്ഷ്‌മിയുടെ അവതാരവുമായ സീതയെ ഭാരത സ്‌ത്രീകളുടെ അഭിമാനമായി എടുത്തു കാട്ടുന്നു. മാത്രമല്ല ഭാരതീയര്‍ക്ക്‌ സ്‌ത്രി, അമ്മയും ദേവിയുമാണ്‌. അങ്ങനെയുള്ള ഒരു നാട്ടിലാണ്‌ സ്‌ത്രീകളോടുള്ള കൊടുംക്രൂരതകള്‍ നിരന്തരം നടമാടിക്കൊണ്ടിരിക്കുന്നത്‌.

ഇനിയും കേരളത്തെക്കുറിച്ച്‌ ചിന്തിച്ചാലോ? കേരളം ദൈവത്തിന്റെ സ്വന്തം നാട്‌ എന്നു വിശേഷിപ്പിയ്‌ക്കുന്നു. ഏറ്റവും കൂടിയ സാക്ഷരത. ഏറ്റവും കൂടുതല്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍. മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ മുന്തിയ സംസ്‌ക്കാരം. അങ്ങനെയുള്ള കേരളത്തില്‍ നടക്കുന്ന സ്‌ത്രീപീഠന കഥകള്‍ അതിഭീകരവും ഭയാനകവുമാണെന്ന്‌ മനുഷ്യത്വമുള്ള ഏവരും സമ്മതിക്കും. ഒന്നിലധികം സ്‌ത്രീപീഡന വാര്‍ത്തകളില്ലാത്ത പത്രങ്ങളില്ല. പാവപ്പെട്ട, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എന്തെല്ലാം വിധത്തിലാണ്‌ കബളിപ്പിച്ചും പ്രലോഭിപ്പിച്ചും മാനഭംഗപ്പെടുത്തി ഭാവി നശിപ്പിക്കുന്നത്‌? സ്വന്തം പിതാവുപോലെ മകളെ പീഡിപ്പിക്കുകയും കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന മൃഗീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നാം മൂകസാക്ഷികളാണ്‌. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പറവൂരിലെ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 110 പ്രതികളുണ്ടെന്നാണ്‌ പോലീസ്‌ നിഗമനം. അടുത്ത കാലത്ത്‌ ട്രെയിന്‍ യാത്രയിന്‍ സൗമ്യയ്‌ക്കുണ്ടായ അതിധാരുണമായ അനുഭവം നമ്മുടെ കണ്‍മുമ്പില്‍നിന്ന്‌ ഇനിയും മാഞ്ഞുപോയിട്ടില്ല.

ഇതൊക്കെയും സ്‌ത്രീപീഡനത്തിന്റെ ഒരു അണുമാത്രം. പെണ്‍ ഭ്രൂണഹത്യയാണ്‌, പെണ്‍ജന്മത്തോടു കാട്ടുന്ന മറ്റൊരു വന്‍ ക്രൂരത. വടക്കെ ഇന്‍ഡ്യയിലാണ്‌ ഇത്‌ ഏറ്റവും കൂടുതലായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. അതു കാരണം ആണ്‍പെണ്‍ അസന്തുലിത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഭ്രൂണം പെണ്ണാണെന്നു മനസ്സിലായാല്‍ അത്‌ ഇല്ലായ്‌മ ചെയ്യുകയാണ്‌ ഒരു കൂട്ടര്‍. പിറക്കാന്‍ പോകുന്ന കുട്ടി എന്തു പിഴച്ചിട്ടാണ്‌? ആണായാലും പെണ്ണായാലും എല്ലാം ദൈവസൃഷ്ടിയാണെന്നുള്ള സത്യം ഇവര്‍ ചിന്തിക്കുന്നുണ്ടോ? മാത്രമല്ല ഏറിയപങ്കും പെണ്‍മക്കളാണ്‌ മാതാപിതാക്കളെ പോറ്റുന്നതും പരിരക്ഷിയ്‌ക്കുന്നതുമെന്ന സത്യവും ഇവര്‍ ചിന്തിക്കുന്നില്ല.

ഇപ്പോള്‍ ഭ്രൂണഹത്യയും കടന്ന്‌ സ്‌ത്രീപിഡനം ഒരു പടികൂടി മുന്നേറിയിരിക്കുന്നു. ശസ്‌ത്രക്രീയയിലൂടെ പെണ്‍കുട്ടിയെ ആണ്‍കുട്ടിയാക്കി മാറ്റുന്ന പ്രക്രീയയാണത്‌. അതിന്‌ മാതാപിതാക്കള്‍ തയ്യാറാവുന്നു. അത്‌ ചെയ്യാന്‍ ഡോക്ടര്‍മാരും മുന്നോട്ടുവരുന്നു. ഡോക്ടര്‍മാര്‍ ഇതൊരു വ്യവസായമായി എടുത്തിരിക്കുകയാണ്‌. കാരണം അവര്‍ക്ക്‌ ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ രൂപ പ്രതിഫലം ലഭിക്കും. എന്നാല്‍ കുട്ടിയ്‌ക്ക്‌ പിന്നീടുണ്ടാകുന്ന വിപത്തുകളെപ്പറ്റി മാതാപിതാക്കളോട്‌ ഡോക്ടര്‍മാര്‍ പറഞ്ഞുകൊടുക്കുന്നതുമില്ല. ശസ്‌ത്രക്രീയ കഴിഞ്ഞ്‌ നിശ്ചിതകാലം വരെ അവര്‍ക്ക്‌ പുരുഷ ഹോര്‍മോണ്‍ ആവശ്യമാണ്‌. മാത്രമല്ല ഈ കുട്ടികളോടു കാട്ടുന്ന ഏറ്റവും വലിയ കടുംകൈ, അങ്ങനെയുള്ള കുട്ടികള്‍ വളര്‍ന്ന്‌ വലുതാകുമ്പോള്‍ ലൈഗീംകശേഷിയില്ലാതെ ഷണ്ഡന്മാരായി മാറുമെന്നുള്ളതാണ്‌.

പണം സമ്പാദ്യത്തിനുവേണ്ടി ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുന്ന, അതായത്‌ മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന കാട്ടാള മനുഷ്യരോട്‌ ദൈവം പെറുക്കാതിരിക്കട്ടെ. നിയമം വഴി ഇത്തരം ശസ്‌ത്രക്രീയകള്‍ ഗവണ്മെന്റ്‌ തടയണം. മാത്രമല്ല കഠിന ശിക്ഷനല്‍കാനും നിയമം വേണം. ഇത്തരം ഹീനകൃത്യങ്ങള്‍ക്ക്‌ കുഞ്ഞുങ്ങളെ കൊടുക്കുന്ന മാതാപിതാക്കള്‍ക്കും കഠിന ശിക്ഷയുണ്ടാകണം. കൂടാതെ ഭാര്യഭര്‍ത്താക്കന്മാര്‍ക്ക്‌ വേണ്ട ബോധവത്‌ക്കരണം നടത്തുകയും വേണം.
ഞെട്ടിപ്പിക്കുന്ന ലിംഗമാറ്റ ശസ്‌ത്രക്രീയ (മണ്ണിക്കരോട്ട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക