Image

പ്ലാസ്മ തെറാപ്പി; സംസ്ഥാനത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യ വകുപ്പ്

Published on 01 December, 2020
പ്ലാസ്മ തെറാപ്പി; സംസ്ഥാനത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി  ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊവിഡ്-19 കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി (സിപിടി) നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 


പുതിയ ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചതിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്. ഇനിമുതല്‍ പ്ലാസ്മ നല്‍കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ആന്റിബോഡി ഉണ്ടോയെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷമായിരിക്കും നല്‍കുന്നത്.


അതേസമയം തന്നെ സ്വീകരിക്കുന്ന ആള്‍ക്ക് ആന്റിബോഡി ഇല്ലെങ്കില്‍ മാത്രമേ പ്ലാസ്മ ചികിത്സ നല്‍കുകയുള്ളൂ. കോവിഡ് ബാധിച്ച്‌ 10 ദിവസത്തിനുള്ളില്‍ ഓക്സിജന്‍ ചികിത്സ ആവശ്യമായി വരുന്ന മിത തീവ്രതയുള്ള രോഗികള്‍ക്കായിരിക്കും ഇനി മുതല്‍ പ്ലാസ്മ തെറാപ്പി നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.


കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ ഉപയോഗിച്ച്‌ കോവിഡ് രോഗികളെ ചികിത്സിച്ചു വരുന്നുണ്ട്. രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച്‌ കോവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി.


ഐ.സി.എം.ആര്‍., സ്റ്റേറ്റ് പ്രോട്ടോകോള്‍  മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച്‌ സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റേയും ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡിന്റേയും അനുമതിയോടെയാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത്.


പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായിരുന്ന കോവിഡ് രോഗ മുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്.

രോഗമുക്തി നേടി 28 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും പ്ലാസ്മ സ്വീകരിക്കുന്നത്. ഫ്രസിനിയസ് കോംറ്റെക് മെഷീനിലൂടെ അഫെറെസിസ് ടെക്നോളജി മുഖേനയാണ് ആവശ്യമായ പ്ലാസ്മ മാത്രം രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നത്. 


രക്ത ദാതാവില്‍ നിന്ന് കുറഞ്ഞ അളവിലുള്ള രക്തം തുടര്‍ച്ചയായി മെഷീനിലൂടെ കടത്തി വിട്ട് സെന്‍ട്രിഫ്യൂഗേഷന്‍ പ്രക്രിയ വഴിയാണ് പ്ലാസ്മ വേര്‍തിരിക്കുന്നത്. ഉയര്‍ന്ന ഗുണമേന്മയുള്ള രക്ത ഘടകമാണ് ഈ പ്രക്രിയ വഴി ലഭിക്കുന്നത്.  ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്മ ഒരു വര്‍ഷം വരെ ശേഖരിച്ച്‌ സൂക്ഷിക്കാന്‍ കഴിയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക