ആദ്യാക്ഷരം കുറിച്ചോരരിമണിയിൽ
എഴുതി പഠിച്ചൊരാം അക്ഷരങ്ങളൊക്കയും
അറിവിൻ ചവിട്ട് പടികളായിരുന്നു..
പിന്നെയും കൈയിൽ സ്ലേറ്റും,
സ്ലേറ്റ് പെൻസിലുമായി അങ്കണവാടിയിൽ ചേർന്നപ്പോൾ....
ആ അക്ഷരങ്ങൾ വീണ്ടും
എഴുതി പഠിച്ചു....
ഹൃദിസ്ഥമാക്കിയോരോ
അക്ഷരങ്ങൾ ചേർത്ത് വാക്കുകൾ പഠിച്ചു.
അക്ഷരങ്ങളോടുള്ള സൗഹൃദ തുടക്കം..
സ്ലേറ്റിൽ എഴുതി തെറ്റുമ്പോൾ വെറ്റമഷിയുടെ തണ്ട് ഒടിച്ചു തുടച്ച് തിരുത്തൽ വരുത്തിയിരുന്നു..
പിന്നെ സ്ലേറ്റിൽ നിന്നും ബുക്കിലേക്ക് മാറി.
റൂളി പെൻസിൽ കൊണ്ടായി എഴുത്ത്.
അപ്പോഴും പെൻസിലിന്റെ
പിന്നിലായുള്ള റബ്ബറോ, തിരുത്തി എഴുതാൻ തുണയായി.
അങ്ങനെ അറിവിന്റെ കോശങ്ങൾ
വേരോടി തുടങ്ങി.
തെറ്റും,ശരിയും തിരിച്ചറിഞ്ഞുള്ള യാത്ര...
തെറ്റുകൾ തിരുത്തി അവിടെ ശരിയായത്
എഴുതി ചേർക്കാൻ തുണയായ
പെൻസിൽ ദയനീയമായി നോക്കി കടന്ന് പോയി.
എന്നാൽ പെൻസിലിൽ നിന്ന് ഒരു മോചനം
ആഗ്രഹിക്കാത്തവരുണ്ടാകുമോ?
അത് അറിഞ്ഞിട്ടാവുമോ?
പെൻസിലിന്റെ നോട്ടം ::::
പേനയിലേക്കുള്ള ഒരു മാറ്റം സന്തോഷത്തിന്റെ
ദിവസങ്ങൾ സമ്മാനിക്കാൻ മറന്നില്ല.
വളർന്നു,വലിയവനായി
കഴിഞ്ഞുള്ള നാളുകളിൽ വിദ്യാഭ്യാസകാലങ്ങളിലും,
ജീവിതയാത്രയിലും പേനയിലാണ് എഴുതേണ്ടത് എന്ന് തിരിച്ചറിഞ്ഞു...
എഴുതി തുടങ്ങിയപ്പോഴോ?
തെറ്റുകൾ വന്നപ്പോൾ തിരുത്താൻ
പേനകൊണ്ട് കഴിഞ്ഞില്ല.
അതിനാൽ തെറ്റുകൾ വരുത്താതെ
എഴുതാൻ പരമാവധി
ശ്രമിക്കേണ്ടി വന്നു.
പെൻസിലിൽ എഴുതി തിരുത്തും പോലെ,
പേനയിൽ തിരുത്താൻ
കഴിഞ്ഞെങ്കിൽ എന്ന്
വെറുതെ ആശിച്ചു...
നമ്മുടെയൊക്കെ നൈമിഷികമായ ജീവിതവും അതുപോലെ
തന്നെ....
ബാല്യത്തിൽ വരുന്ന തെറ്റുകൾ ക്ഷമിക്കാം.
തിരുത്താം, പെനിസിലിൽ എഴുതി മായിക്കും പോലെ,
കാരണം അത് ബാല്യമല്ലോ...
തിരിച്ചറിവായി കഴിഞ്ഞതിൻ ശേഷം
വരും തെറ്റുകൾ
പേനയിൽ എഴുതും
പോലെയല്ലോ..
തെറ്റിയാൽ തെറ്റി.
തിരുത്തിയാലോ
അഭംഗിയും...
ഒന്നുകിൽ ആലോചിച്ച്
ശരി എഴുതുക.
അല്ലേൽ തെറ്റുമെന്നുറപ്പുള്ളത്
എഴുതാതിരിക്കുക.
അശ്രദ്ധമായി എഴുതി
തിരുത്തേണ്ട അവസ്ഥ
ഉണ്ടായാൽ കാണുന്നവർ
മോശപ്പെടുത്തും
എഴുതിയവർക്കും ദോഷം.
ജീവിതവുമിതു തന്നെയല്ലോ...
ഉറച്ചെടുക്കാത്ത തീരുമാനങ്ങൾ,... പേനയിൽ കോറി തിരുത്തിയ അക്ഷരം പോലെ..