Image

വിഡ്ഡിയാക്കപ്പെടുന്ന ഭാര്യമാർ !.(ഉയരുന്ന ശബ്ദം - 24: ജോളി അടിമത്ര)

Published on 09 January, 2021
വിഡ്ഡിയാക്കപ്പെടുന്ന ഭാര്യമാർ !.(ഉയരുന്ന ശബ്ദം - 24: ജോളി അടിമത്ര)
ഞങ്ങൾ ഏഴു സുഹൃത്തുക്കൾ എറണാകുളത്തു നടന്ന ഒരു സാഹിത്യ മീറ്റിംഗിൽ പങ്കെടുക്കുകയായിരുന്നു. നാലു പേർ പുരുഷന്മാർ. രണ്ടു പേർ പത്രപ്രവർത്തകർ, രണ്ടു പേർ എഴുത്തുകാർ. ഞാനും എൻ്റെ കൂട്ടുകാരിയും പത്രപ്രവർത്തകർ, മറ്റേ യുവതി സാഹിത്യകാരി. ഒരു വലിയ എഴുത്തുകാരനുമായി ഉച്ചയ്ക്ക് ഇടവേളയിൽ സംസാരിച്ചിരിക്കയാണ്. അദ്ദേഹം ഓരോരുത്തരോടും വ്യക്തിപരവിശേഷങ്ങൾ തിരക്കി.

എൻ്റെ ഭർത്താവ് ബിസിനസ്സുകാരനാണെന്നു പറഞ്ഞപ്പോൾ നിങ്ങൾ സമയബന്ധിതമല്ലാത്ത പത്രപ്രവർത്തനത്തിനു പോയാൽ വീട്ടുകാര്യം കുഴയുമല്ലോ എന്നായിരുന്നു ആ മനുഷ്യൻ്റെ സഹതാപത്തോടെയുള്ള  മറുപടി. സാഹിത്യകാരിയോടായി അദ്ദേഹം പറഞ്ഞു, നിശ്ചിത സമയം വീട്ടുജോലിക്കായി മാറ്റി വച്ചാൽ പിന്നെ കുട്ടിക്ക് എഴുത്തിൽ വിഹരിക്കാമല്ലോ എന്ന് !. പുരുഷന്മാരിൽ രണ്ട്  പേരുടെ ഭാര്യമാർ ഉദ്യോഗസ്ഥകളായിരുന്നു.അവർ അഭിമാനപൂർവ്വം പറഞ്ഞു, ഭാര്യ അധ്യാപിക, ഭാര്യ ബാങ്കുദ്യോഗസ്ഥ. മൂന്നാമൻ പറഞ്ഞു, 'ഭാര്യയ്ക്ക് ജോലിയൊന്നുമില്ല'.നാലാമൻ അഭിമാനപൂർവ്വം പറഞ്ഞു, എൻ്റെ ഭാര്യ കുട്ടികളെ നോക്കാനായി ജോലി വേണ്ടെന്നു വച്ചു.

ഇത് വർഷങ്ങൾക്കു ശേഷം ഓർമിക്കാൻ കാരണം ജസ്റ്റിസ് N. V രമണ അധ്യക്ഷനായ ബഞ്ചിൻ്റെ കോടതി നിരീക്ഷണമാണ്. വീട്ടമ്മമാർ  ചെയ്യുന്ന ജോലികൾക്ക് സാമ്പത്തിക മൂല്യം കണക്കാക്കാനാവില്ലെന്ന ചിന്താഗതി മാറണമെന്ന് സുപ്രിം കോടതി അഭിപ്രായപ്പെടുന്നു.

വാഹനാപകട നഷ്ടപരിഹാരക്കേസിലെ വിധിയിലാണ് ഇക്കാര്യം നിരീക്ഷിച്ചത്. കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതിമാർ മരിച്ച കേസിലാണ് വിധി. നഷ്ടപരിഹാര ട്രിബ്യൂണൽ 47 ലക്ഷം രൂപ നഷ്ട പരിഹാരം വിധിച്ചെങ്കിലും ഡൽഹി ഹൈക്കോടതി അത് 22 ലക്ഷമായി കുറച്ചു. അതിനെതിരായി ഹർജി നൽകുകയായിരുന്നു.

കേരളത്തിലെ പല വിദ്യാസമ്പന്നരായ സ്ത്രീകളും അടുക്കളയിൽ അടച്ചിടപ്പെട്ടവരാണ്. എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് 'ഹൗസ് വൈഫ് 'എന്ന മനോഹര പദത്തിനള്ളിൽ നീറുകയും ചൂളുകയും ചെയ്യുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്.

ഒരു സാധാരണ വീട്ടമ്മ.അതിരാവിലെ എണീറ്റ് കട്ടൻ കാപ്പിയിടുന്നതോടെ ദിവസത്തിന് തുടക്കമായി. മുറ്റമടിക്കുന്നതിൽ തുടങ്ങുന്ന ജീവിതം രാത്രി വൈകുവോളം നീളുന്ന കഠിനാധ്വാനമായി മാറുന്നു. പ്രാതലും ഉച്ചയൂന്നും തയ്യാറാക്കാനുള്ള വെപ്രാളം.സ്കൂളിൽ പോകുന്ന മക്കൾക്കും ഓഫീസിൽ പോകുന്ന ഭർത്താവിനും ബ്രേക്ഫാസ്റ്റ് വിളമ്പി,  ടിഫിൻ കൈയ്യിൽ വച്ചു കൊടുത്താൽ ആദ്യത്തെ ദീർഘനിശ്വാസം ഉതിർന്നു വീഴുന്നു.

കൂട്ടിയിട്ട എച്ചിൽപാത്രം മോറി അവൾ  പ്രാതൽ കഴിക്കുമ്പോഴേക്കും മണി പത്ത്. കടുംബാംഗങ്ങളുടെ മുഷിഞ്ഞ വസ്ത്രങ്ങളുടെ കൂമ്പാരം നിരപ്പാക്കി ഉണങ്ങാനിട്ട് നടുനിവർക്കുമ്പോൾ മുറിയിലെ പൊടിയും കുട്ടികൾ അലങ്കോലമാക്കിയ മുറികളും അസ്വസ്ഥമാക്കുകയായി.ആ പരീക്ഷണങ്ങളും നേരിട്ട് ഏറെ വൈകി ഉച്ചയൂണ് കഴിയുന്നതോടെയാണ് പത്രമെടുക്കുക. അപ്പോഴാണവൾ ലോകവിവരങ്ങളറിയുക.

അപ്പോഴേക്കും സ്കൂൾ വിട്ട് മക്കളെത്തുമ്പോഴത്തെ ലഘുഭക്ഷണത്തെ പറ്റിയാവും വെപ്രാളം.പിന്നെ അത്താഴം..
ഇനി വൃദ്ധ മാതാപിതാക്കൾക്കൂടി വീട്ടിലുണ്ടെങ്കിലോ, അവർ കിടപ്പിലാണെങ്കിലോ... എപ്പോഴും വിളിപ്പുറത്തുണ്ടാവണം, പരിചരിക്കണം.അത് ഹോം നഴ്സിൻ്റെ റോൾ.

പുരുഷൻ ഓഫീസിൽ എടുക്കുന്ന പണിയുടെ പത്തിരട്ടി ജോലി എല്ലുമുറിയെ എടുത്തിട്ടാണവൾ കുടുംബ ജീവിതത്തെ മുന്നോട്ട് നടത്തുന്നത്. അതൊന്നും ജോലിയല്ല പോലും!. കാരണം അവൾക്ക് ശമ്പളമില്ലല്ലോ..
 ഭർത്താവിനും മക്കൾക്കുമായി ജീവിച്ചു മരിക്കാനുള്ളതാണവളുടെ വർഷങ്ങൾ. അവരുടെ അച്ഛനമ്മമാർക്കായി മാറ്റി വയ്ക്കാനുള്ളതാണവളുടെ മധ്യവയസ്സ്. ഒടുവിൽ നീണ്ട പത്തു നാൽപ്പതു കൊല്ലം ദാസിയെപ്പോലെ പണി ചെയ്ത് വാർധക്യത്തിൽ, പെൻഷനൊന്നുമില്ലാത്തവളായി, മക്കളുടെ കരുണയ്ക്കായി കൈ നീട്ടേണ്ടവൾ.

അവൾ  യൗവ്വനത്തിൽ വണ്ടിയിടിച്ചു മരിച്ചാൽ നഷ്ടപരിഹാരം നാമമാത്രം. കാരണം, ജീവിച്ചിരുന്നെങ്കിൽ മുന്നോട്ടുള്ള വർഷങ്ങളിൽ അവൾ ഒന്നും  സമ്പാദിക്കുന്നില്ലല്ലോ. പിന്നെങ്ങനെ അവളുടെ മൂല്യം  കണക്കുകൂട്ടും ?.

ഒരു പാർടൈം വീട്ടുജോലിക്കാരിക്ക് 500 രൂപയാണ് ദിവസക്കൂലി. മുഴുവൻ സമയ ജോലിക്കാരിക്ക് മാസം 15000 രൂപ. ഇടയ്ക്കിടെ അവധിയും പുതിയ വസ്ത്രങ്ങളും നൽകി സന്തോഷിപ്പിക്കണം. വീട്ടിലെത്തുന്ന വിരുന്നുകാർ കൈമടക്കു നൽകണം. മുഖം കറപ്പിച്ച് ഒരു വാക്കു പറഞ്ഞാൽ കളിയറിയും - കുടയും വടിയുമെടുത്ത് പുറപ്പെടാൻ അപ്പോഴേ ഒരുക്കമാവും.

നീണ്ട പത്തമ്പതു വർഷം വിശ്വസ്തദാസിയായി പണിയെടുത്ത നിങ്ങളുടെ ഭാര്യയ്ക്ക്, അമ്മയ്ക്ക് നിശ്ചിത ശമ്പളത്തിന് അർഹതയില്ലേ..? കൂട്ടുകാരികൾക്കൊപ്പം ഇടയ്ക്കൊന്നു പുറത്തു പോയി ഒരു സിനിമ കാണാൻ, ഒരു മസാല ദോശ കഴിക്കാൻ അവൾക്കുമില്ലേ ആഗ്രഹം. ഹൗസ് വൈഫിന് എന്ത് അവകാശം അല്ലേ?.

കോൺവൻ്റ് എജ്യൂക്കേഷൻ ലഭിച്ച ബിരുദാനന്തര ബിരുദധാരിയായ എൻ്റെ സുഹൃത്ത് സമ്പന്നനായ ഉദ്യോഗസ്ഥൻ്റെ ഭാര്യയാണ്. അവളെ ജോലിക്കു വിട്ടില്ല. പകരം നാലു മക്കളെ കൊടുത്തു.
"നീ ജോലിക്കു പോയി ആരുടെ മുന്നിലും ഓച്ഛാനിച്ചു നിൽക്കുന്നതെനിക്കിഷ്ടമല്ല, പകരം നിന്നെ ഞാൻ
എംഡിയാക്കും", അയാൾ നൽകിയ ഉറപ്പിൽ അവൾ കുടുംബത്തിലെ 'ദാസി'യായി സംതൃപ്ത ജീവിതം നയിച്ചു.

ഒരുപാടു വർഷങ്ങൾക്കു ശേഷം അയാൾ തുടങ്ങിയ ബിസിനസ്സിൻ്റെ എംഡിയുമാക്കി, മധ്യ വയസ്സിൽ. ഒപ്പിട്ട് കൊടുക്കാൻ മാത്രം പദവിയുള്ള എംഡി. ഞങ്ങൾ ഒരുമിച്ച് യാത്രകൾ പോകുമ്പോൾ, ഷോപ്പിംഗ് കഴിഞ്ഞ് അറിയാതെ അവർ പറഞ്ഞു പോകുന്ന ഡയലോഗുണ്ട്, " യ്യോ, ഹസ്ബൻഡ് തന്ന പണം മുഴുവൻ അതുമിതും വാങ്ങി തീർത്തു !". "നിങ്ങൾ  ശമ്പളമില്ലാത്ത എംഡിയാണോ " എന്ന് ചോദിക്കാൻ വന്നെങ്കിലും ഞാൻ ആ ചോദ്യം  കടിച്ചു പൊട്ടിച്ചു വിഴുങ്ങി. വിഡ്ഡിയാക്കപ്പെടുന്ന ഭാര്യമാർ !.

വീട്ടുജോലിക്കാരിയേക്കാൾ അധ:പതിച്ച ഭാര്യ!.

ഹൗസ് വൈഫിന് നിശ്ചിത ശമ്പളം നൽകണമെന്ന നിയമം ഉണ്ടാവണം. നിങ്ങളുടെ കിടപ്പിറ പങ്കിടുന്നതിന്, മക്കൾക്ക് ജന്മം നൽകുന്നതിന്, അച്ഛനമ്മമാരെ നോക്കുന്നതിന്, അവധിയെടുക്കാതെ മുഴുനീള വീട്ടുജോലിയെടുക്കുന്നതിന്, മാന്യമായ ഒരു ശമ്പള സ്കെയിൽ ഉണ്ടാവണം, കൃത്യമായി അക്കൗണ്ടിൽ നിക്ഷേപിക്കണം. ഇതൊന്നും വേണ്ടാ എന്നു പറയുന്ന 'ഉത്തമ വനിതകൾ' എന്നോടു പൊറുക്കണം. അവർക്ക് ശമ്പളം നിരാകരിച്ച് അടിമപ്പണി തുടരാം.

ഭർത്താവ് പഠിച്ചതു പോലെ തന്നെയല്ലേ  ഭാര്യയും ഉറക്കമിളച്ച്  പഠിച്ചത്. ഉയർന്ന മാർക്കോടെ ബിരുദങ്ങൾ നേടിയത് . അവളെ നിർബന്ധപൂർവ്വം കുടുംബം നോക്കാൻ വീട്ടിലിരുത്തിയാൽ  നീതി കാണിക്കണം. അവളുടെ ത്യാഗത്തിലാണ് നിങ്ങളുടെ കുടുംബത്തിൻ്റെ അടിത്തറ ഉറച്ചു നിൽക്കുന്നതെന്ന് കനിവോടെ ഓർമിക്കണം


വിഡ്ഡിയാക്കപ്പെടുന്ന ഭാര്യമാർ !.(ഉയരുന്ന ശബ്ദം - 24: ജോളി അടിമത്ര)
Join WhatsApp News
വിഡ്ഢികൾ ആക്കപ്പെടുന്ന ഭാര്യമാർ? 2021-01-09 14:40:32
'വിഡ്ഢിയാക്കപ്പെടുന്ന ഭാര്യമാർ' എന്ന് കണ്ടപ്പോൾ ഞാൻ കരുതിയിരുന്നത്; മന്ത്രിയെ കാണാൻ എന്ന് പറഞ്ഞു ഇടക്കിക്കിടെ നാട്ടിൽ പോയി ചിന്ന വീട്ടിലും, റിസോട്ടിലും കിടക്കുന്ന നമ്മുടെ അച്ചായൻമ്മാരുടെ കാര്യമാണ് എന്നാണ്. എൻ്റെ കസിൻറ്റെ കെട്ടിയോൻ നാട്ടിൽ പോയിട്ട് 15 മാസമായി തിരികെ വന്നിട്ടില്ല. അവൾ ഡിവോഴ്സ് പേപ്പറുകൾ അയച്ചു, അയാൾ കൈപ്പറ്റിയില്ല. അപ്പോൾ ആണ് കാപ്പിറ്റോൾ തകർക്കാൻ മെഗാ അണ്ടർവിയർ കൂടിയ കൂട്ടത്തിൽ മലയാളിയും ഭാര്യേ കൊണ്ടുപോയി എന്ന് വായിച്ചത്. ഇവരാണ് വിഡ്ഢിയാക്കപ്പെടുന്ന ഭാര്യ എന്ന് കരുതി. രണ്ടും മൂന്നും ജോലി ചെയ്തു നമ്മുടെ അച്ചായന്മാർക്കു കള്ളും ചിക്കനും ഒക്കെ വാങ്ങിക്കൊടുക്കുന്ന നമ്മൾ അല്ലേ വിഡ്ഢികൾ ആക്കപ്പെടുന്ന ഭാര്യമാർ? -സരസു ഹൂസ്റ്റൺ
MOJO 2021-01-09 20:02:32
ഇങ്ങള് അതുതന്നെ.വിഡ്ഢികൾക്കല്ലേ ഭാര്യയെക്കൂട്ടി പുറത്തുപോയ ഭർത്താവിനെ കുറ്റംപറയാൻ കഷിയു?വിഡ്ഢിയല്ല,പമ്പര വിഡ്ഢി >>>
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക