Image

ആലുവയില്‍ പോക്സോ കേസ് ഇരയായ പതിനാലുകാരി മരിച്ചതില്‍ ദുരൂഹത

Published on 13 January, 2021
ആലുവയില്‍ പോക്സോ കേസ് ഇരയായ പതിനാലുകാരി മരിച്ചതില്‍ ദുരൂഹത

എറണാകുളത്ത് അച്ഛന്‍റെ പീഡനത്തിനിരയായി കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുകയായിരുന്ന പതിനാലുകാരി മരിച്ചതില്‍ ദുരൂഹത. പൂര്‍ണ ആരോഗ്യവതിയായ കുട്ടി എങ്ങനെ പെട്ടെന്ന് മരിച്ചെന്നതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കാക്കനാട് ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മീഷന്‍ ഓഫീസിന് മുന്നില്‍ കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു. 


ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും, അതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നും ആരോപിച്ചാണ് പ്രതിഷേധം. സംഭവത്തില്‍ അന്വേഷണം ഉറപ്പ് നല്‍കാതെ പെണ്‍കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.


 തുടര്‍ന്ന് തൃക്കാക്കര എസിപി നേരിട്ടെത്തി ചര്‍ച്ച നടത്തി അന്വേഷണം ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ സമരം അവസാനിപ്പിച്ചത്.


കുട്ടിയുടെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന് പൂര്‍ത്തിയായതേയുള്ളൂ. വിശദമായ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് വരാതെ മരണ കാരണം അറിയാനാകില്ല. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം എന്നാണ് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‍ര വ്യക്തമാക്കുന്നു. ന്യുമോണിയയാണ് മരണകാരണം എന്നാണ് നിഗമനം. കുട്ടി ശ്വാസതടസ്സം നേരിട്ടിരുന്നു. മെഡിക്കല്‍ രേഖകളില്‍ ഇക്കാര്യം വ്യക്തമായെന്നും ഡിസിപി.


ജനുവരി 11-നാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസനവകുപ്പിന്‍റെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അച്ഛന്‍ പീഡിപ്പിച്ചു എന്ന പരാതിയെത്തുടര്‍ന്ന് 2019 ഏപ്രില്‍ മുതല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍റെ സംരക്ഷണയിലായിരുന്നു കുട്ടി. ആലുവ താലൂക്കില്‍ മറ്റൂര്‍ വില്ലേജിലാണ് കുട്ടി താമസിച്ചിരുന്നത്. 


അച്ഛന്‍ പീഡിപ്പിച്ചിരുന്നുവെന്ന വിവരം പുറത്തറിഞ്ഞതിനെത്തുടര്‍ന്ന് ഇതില്‍ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2018 ഏപ്രില്‍ 18-നാണ് ഈ കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. പിറ്റേന്ന് തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ മെമ്ബര്‍ വീട്ടിലെത്തി കുട്ടിയെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചിരുന്നതാണ്. കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലേക്കാണ് മാറ്റിയത്.


എന്നാല്‍ അവിടേക്ക് കൊണ്ടുവരുമ്ബോള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്ന കുട്ടി ജനുവരി 11-ന് പെട്ടെന്ന് മരിച്ചുവെന്ന വാര്‍ത്തയാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. പച്ചാളത്തെ ശിശുവികസനവകുപ്പിന്‍റെ കെട്ടിടത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന വിവരം കിട്ടിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം പൊലീസും നല്‍കുന്നില്ല.


ഡിസംബര്‍ 30 മുതല്‍ കുട്ടിക്ക് പനിയുണ്ടായിരുന്നു. ഇതിന് ചികിത്സ നല്‍കിയിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടിക്ക് സുരക്ഷ ഉറപ്പാക്കാതിരുന്നത് ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറുടെ വീഴ്ചയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി, കുട്ടിയുടെ മുത്തശ്ശി സിറ്റി പോലീസ് കമ്മീഷണര്‍ക്കും ആലുവ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം എത്തിച്ചത്. 


പോസ്റ്റ്‍മോര്‍ട്ടം കഴിഞ്ഞ ശേഷം കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യാതെ ബന്ധുക്കള്‍ പ്രതിഷേധിക്കുകയായിരുന്നു. ബന്ധുക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക