മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീര്‍
ഓർമ്മയായിട്ട് ഇന്നേക്ക് 32 വര്‍ഷങ്ങള്‍ തികയുന്നു.
ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡും അദ്ദേഹത്തിന്‍റെ പേരിലാണ്.
പ്രണയനായകന്മാരുടെ ഗണത്തില്‍ മുന്‍പന്തിയിലായ പ്രേം നസീര്‍ 35ലേറെ സിനിമകളില്‍ ഇരട്ട വേഷങ്ങളിലും മൂന്നോളം സിനിമകളില്‍ ട്രിപ്പിള്‍ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ചിറയന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്‍റെയും അസുമ ബീവിയുടെയും മകനായി 1926 ഏപ്രില്‍ 7നാണ് അദ്ദേഹം ജനിച്ചത്. അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. 1952ലാണ് അദ്ദേഹത്തിന്‍്റെ ആദ്യചിത്രം പുറത്തിറങ്ങിയത്.
എക്സല്‍ കമ്ബനിയുടെ മരുമകള്‍ എന്ന സിനിമ. രണ്ടാമത്തെ ചിത്രം വിശപ്പിന്റെ വിളി. ഉദയായുടേയും മേരിലാന്റെയും സിനിമകളിലൂടെയാണ് നസീര്‍ മലയാളത്തിലെ നിത്യ ഹരിത നായകനായത്. മലയാളത്തിന് പുറമെ 37 തമിഴ് ചിത്രങ്ങളിലും ഏഴ് തെലുങ്കു ചിത്രങ്ങളിലും രണ്ട് കന്നഡ ചിത്രത്തിലും അദ്ദേഹം അഭിനയച്ചിട്ടുണ്ട്.
കൂടാതെ 520 സിനിമകളില്‍ നായകനായതിനും 130 സിനിമകളില്‍ ഒരേ നായികയുമൊത്ത് അഭിനയിച്ചതിനും അദ്ദേഹത്തിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. പ്രേം നസീറും ഷീലയും ഒന്നിച്ചഭിനയിച്ചതിനാണ് ആ ബഹുമതി നേടിയത്. ഒപ്പം ജയഭാരതിയാണ് പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതല്‍ അഭിനയിച്ച മറ്റൊരു നടി. അദ്ദേഹം ഒടുവില്‍ അഭിനയിച്ച ചിത്രം ധ്വനിയാണ്.
ലാല്‍ അമേരിക്കയില്‍, കടത്തനാടന്‍ അമ്ബാടി എന്നിങ്ങനെയുള്ള അദ്ദേഹം അഭിനയിച്ച സിനികമള്‍ അദ്ദേഹത്തിന്‍റെ മരണശേഷമാണ് പുറത്തിറങ്ങിയത്.
സംസ്ഥാന ചലച്ചിത്രപുരസ്കാരവും ഫിലിം ഫെയര്‍ പുരസ്കാരവും നേടി. രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്.