കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'
EMALAYALEE SPECIAL
19-Jan-2021
EMALAYALEE SPECIAL
19-Jan-2021

യു എസ് വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നയാൾക്ക് മുന്നിൽ വാഷിംഗ്‌ടൺ , ഡി സി യിലെ ' വൺ ഒബ്സർവേറ്ററി സർക്കിളിന്റെ' വാതിലുകൾ മലർക്കെ തുറക്കും. 1977 ൽ വൈസ് പ്രസിഡന്റായിരുന്ന വോൾട്ടർ മോൺഡെയ്ൽ 1984 ൽ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ജറാൾഡിൻ ഫെററോ എന്ന വനിതയെ റണ്ണിങ് മെയ്റ്റായി ക്ഷണിച്ചുകൊണ്ട് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു. പക്ഷെ വിജയിച്ചില്ല.
' നമുക്ക് തുറക്കാൻ കഴിയാത്ത പൂട്ടുകളില്ല. നേട്ടങ്ങൾക്ക് പരിധി നിശ്ചയിക്കരുത്. ഇത് നമ്മളെക്കൊണ്ട് സാധിച്ചാൽ, പിന്നെ എന്തും നമുക്ക് നേടിയെടുക്കാം,' 84 ലെ ഡെമോക്രാറ്റിക് കൺവെൻഷനിൽ സ്ഥാനാർത്ഥിത്വം സ്വീകരിക്കവേ ന്യു യോർക്ക്കാരിയായ അന്തരിച്ച ഫെററോ പ്രസംഗത്തിനിടെ പറഞ്ഞ ഈ വാക്കുകളാണ് 2020 ൽ കമല ഹാരിസിലൂടെ പുതു ചരിത്രം സൃഷ്ടിക്കാൻ അടിത്തറ ഒരുക്കിയത്.
ഒബ്സർവേറ്ററി സർക്കിളിന്റെ താക്കോൽ ഇതാദ്യമായി കമല ഹാരിസിലൂടെ സ്ത്രീയുടെ കരങ്ങളിൽ എത്തുകയാണ്. ആദ്യ ഇന്ത്യൻ, വെളുത്ത വർഗ്ഗക്കാരിയല്ലാത്ത ആദ്യ അമേരിക്കൻ എന്നിങ്ങനെ ഏറെ വിശേഷണങ്ങൾ കമലയുടെ വിജയത്തിൽ കൂട്ടിച്ചേർക്കപ്പെടുന്നു.
അറുപതുകളുടെ തുടക്കത്തിലെ സിവിൽ അവകാശ പ്രക്ഷോഭങ്ങൾ നടന്ന സമയത്ത് , കാലിഫോർണിയയിലെ ഓക്‌ലാൻഡിലുള്ള മഞ്ഞനിറത്തിലെ കൊച്ചുവീടുമായി ചേർന്നാണ് ഹാരിസിന്റെ രാഷ്ട്രീയ മത്സരങ്ങളുടെ ആദ്യകാല ഓർമ്മകൾ. ആ പരിമിത സൗകര്യങ്ങളിലും കമല നെയ്തുകൂട്ടിയ സ്വപ്നങ്ങളുടെ ചിറകിലേറിയാണ് അവർ പുതിയ വസതിയിലേക്ക് ചേക്കേറുന്നത്.
2020 നവംബർ 7 രാത്രിയിൽ കമല പ്രസംഗിച്ചതുപോലെ ' ഈ സ്ഥാനത്ത് എത്തുന്ന ആദ്യ സ്ത്രീ ഞാനായിരിക്കും. പക്ഷേ, അവസാനത്തെയാളാകില്ല. ഇന്ന് രാത്രി എന്റെ നേട്ടം കണ്ടുകൊണ്ടിരിക്കുന്ന ഓരോ പെൺകുട്ടിയും നമ്മുടെ രാജ്യത്തിന്റെ സാധ്യതകൾ തിരിച്ചറിയും.'
കൊച്ചു പെൺകുട്ടികൾക്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത കാലെടുത്തുവയ്ക്കുന്നത് ഉടൻ നേരിൽ കാണാം. അധികദൂരമില്ല. നാളെ ഉച്ചയ്ക്ക് ആ ചരിത്രം എഴുതപ്പെടും.
ചരിത്രത്താളുകളിലൂടെ
വൈറ്റ് ഹൗസിന് വടക്കുവശത്ത് 2.5 മൈൽ അകലെയായി യു എസ് നേവൽ ഒബ്‌സർവേറ്ററിയുടെ മൈതാനത്താണ് പത്തൊൻപതാം നൂറ്റാണ്ടിൽ ക്വീൻ ആൻ ശൈലിയിൽ വൺ ഒബ്സർവേറ്ററി സർക്കിൾ പണികഴിപ്പിച്ചത്.
1893 ൽ പൂർത്തീകരിച്ച ഈ വസതിക്ക് മൂന്ന് നിലകളിലായി 10,000 ചതുരശ്ര അടി വിസ്തീർണമുണ്ട് .
1974 ലാണ് കോൺഗ്രസ് ചേർന്ന് വൺ ഒബ്സർവേറ്ററി സർക്കിൾ വൈസ് പ്രസിഡന്റിന്റെ വസതിയാക്കുന്നതിന് പച്ചക്കൊടി നൽകിയത്.
ഇതിന് രണ്ടുവർഷം മുൻപ് 1972 ലാണ് ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയാകുന്ന ആദ്യ വനിതയായി ഷിർലി ചിസം മത്സരിച്ചത്. പ്രമുഖ പാർട്ടി ടിക്കറ്റിൽ മാറ്റുരച്ച 'ബ്ലാക് ക്യാൻഡിഡേറ്റ്' എന്ന ചരിത്രം ഇവരുടെ പേരിലാണ്. കരീബിയൻ-അമേരിക്കനായ ചിസത്തെക്കുറിച്ച് കമല ഹാരിസ് ഇടയ്ക്ക് പരാമർശം നടത്തിയിരുന്നു.
വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി കമല ഹാരിസ് സെനറ്റിൽ നിന്ന് രാജിവച്ചു
നാല്പത്തിയൊമ്പതാം വൈസ് പ്രസിഡന്റായി അധികാരം ഏൽക്കുന്നതിന് മുന്നോടിയായി കമല ഹാരിസ് സെനറ്റിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചു. പദവിയിലെത്തി കഴിയുന്നതോടെ സെനറ്റിന്റെ അധ്യക്ഷ സ്ഥാനം അവർക്കായിരിക്കും. വിടപറയുമ്പോഴുള്ള പതിവ് വാചകമായ 'ഗുഡ്ബൈ' ക്കു പകരം സെനറ്റിനോട് 'ഹലോ' എന്ന് താൻ പറയുകയാണെന്ന് രാജി സമർപ്പിക്കുമ്പോൾ കമല കുറിച്ചതും സെനറ്റുമായുള്ള ബന്ധം ഇനിയും സുദൃഢമായി തുടരും എന്നതുകൊണ്ടാണ്. അമേരിക്കയുടെ വൈസ് പ്രസിഡന്റ് സെനറ്റിന്റെ അധ്യക്ഷ.
ജോർജിയയിൽ നിന്ന് ഡെമോക്രറ്റിക് സെനറ്റർമാരായ ജോൺ ഒസെഫും റാഫേൽ വാർനോക്കും കൂടി സത്യപ്രതിജ്‌ഞ ചെയ്യുന്നതോടെ ഡെമോക്രാറ്റിക് പാർട്ടിക്ക് ഈ മാസം അവസാനം സെനറ്റിന്റെ നിയന്ത്രണം ലഭിക്കും.
ഡെമോക്രറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും 50 സീറ്റ് വീതമുള്ള സെനറ്റിൽ ' ടൈ-ബ്രേക്കിങ്' വോട്ട് രേഖപ്പെടുത്താനുള്ള അധികാരം കമല ഹാരിസിനായിരിക്കും . അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ആ അധികാരം വിനിയോഗിക്കൂ എന്നവർ വ്യക്തമാക്കിയിട്ടുണ്ട്.
' നമ്മുടെ രാഷ്ട്രം സ്ഥാപിതമായ ശേഷം ആകെ 268 ടൈ ബ്രേക്കിംഗ് വോട്ടുകളാണ് ഇതുവരെയുള്ള വൈസ് പ്രസിഡന്റുമാർ രേഖപ്പെടുത്തിയിട്ടുള്ളത്. ആവശ്യമെങ്കിൽ, ഭരണഘടന അനുവദിക്കുന്ന ഈ കടമകൂടി നിർവ്വഹിക്കാനും നിങ്ങളുടെ വൈസ് പ്രസിഡന്റായി അശ്രാന്തം പ്രവർത്തിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. അഭിപ്രായ ഭിന്നതകൊണ്ട് 'ടൈ' എന്ന അവസ്ഥയിലേക്ക് നീങ്ങാതെ അമേരിക്കൻ ജനതയ്ക്കു വേണ്ടി സെനറ്റിൽ പൊതുവായൊരു നിലപാട് കൈക്കൊണ്ട് ഒന്നായി മുന്നോട്ട് പോകാമെന്നാണ് പ്രതീക്ഷ. ' കമല പ്രസ്താവിച്ചു.
സാൻ ഫ്രാൻസിസ്കോ അറ്റോർണി ജനറലിൽ നിന്ന് കാലിഫോർണിയ അറ്റോർണി ജനറലും ആയ കമല 2016 ൽ കാലിഫോർണിയ സെനറ്റ് ഇലക്ഷനിൽ വിജയിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments