പ്രസിഡന്റ് പദവിയിലെ ആദ്യ നൂറു ദിവസങ്ങൾക്കുള്ളിൽ 100 മില്യൺ ഡോസുകളുടെ വിതരണമാണ് ബൈഡൻ വാഗ്ദാനം ചെയ്തതെന്നും 100 മില്യൺ ജനങ്ങളെ വാക്സിനേറ്റ് ചെയ്യാമെന്നല്ലെന്നും ഡോ. അന്റോണി ഫൗച്ചി ഞായറാഴ്‌ച വ്യക്തമാക്കി. ഈ ഡോസുകൾകൊണ്ട് 67 മില്യൺ ആളുകൾക്ക് കുത്തിവയ്പ്പ് നൽകാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകളുടെ തെറ്റിധാരണ തിരുത്തുകയും കാര്യങ്ങൾക്ക് വ്യക്തത നൽകുകയും വേണം എന്ന ഉദ്ദേശത്തോടെയാണ് ' ഫേസ് ദി നേഷനിലൂടെ' ഫൗച്ചി ഇക്കാര്യം അറിയിച്ചത്.
'100 ദിവസം കൊണ്ട് കുറെ ആളുകൾക്ക് 2 ഡോസും ലഭ്യമാകും, മറ്റുള്ളവർക്ക് ആദ്യ ഡോസും,' അദ്ദേഹം അഭിപ്രായപ്പെട്ടു.
20 മില്യൺ ഡോസിലധികം രാജ്യത്തെ ജനങ്ങളെ വാക്സിനേറ്റ് ചെയ്യുന്നതിനായി ഉപയോഗിച്ചെന്നും 20 മില്യൺ കൂടി എത്തിക്കുകയാണെന്നും ശനിയാഴ്‌ച സി ഡി സി അറിയിച്ചിട്ടുണ്ട്.
ദിനംപ്രതി 1 മില്യണിൽ കൂടുതൽ ഡോസുകളുടെ വിതരണം അമേരിക്കയിൽ മുൻപേ തന്നെ സാധ്യമായതിനാൽ, 100 ദിവസംകൊണ്ട് 100 മില്യൺ ഡോസ് എന്ന ബൈഡന്റെ വാഗ്ദാനത്തെ വലിയൊരു മുന്നേറ്റമായി കരുതാനാവില്ല.
യു കെ യിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിന്റെ ആഘാതം മാരകമായേക്കുമെന്ന് ഡാറ്റ സൂചിപ്പിക്കുന്നെന്നും ഫൗച്ചി മുന്നറിയിപ്പ് നൽകി. വകഭേദം മാരകമല്ലെന്നായിരുന്നു ബ്രിട്ടീഷ് ആരോഗ്യ അധികൃതർ ആദ്യം അറിയിച്ചിരുന്നതെങ്കിലും പ്രായമായവരിൽ കോവിഡ് 19 നെ അപേക്ഷിച്ച് വകഭേദം 30 ശതമാനം അധികം സങ്കീർണതകൾ ഉണ്ടാക്കുന്നതായാണ് ഇപ്പോൾ അഭിപ്രായപ്പെടുന്നത്.
അറുപത് വയസിനു മുകളിലുള്ള 10,000 പേരിൽ പത്തുപേർ വീതമായിരുന്നു മുൻപ് മരണപ്പെട്ടിരുന്നത്. ഇപ്പോൾ അത് 14 ആയി ഉയർന്നു. 'ഡാറ്റ നമ്മുടെ ടീം വിശകലനം നടത്തുമെങ്കിലും നിലവിലെ വിവരങ്ങൾ വിശ്വസിക്കാവുന്നതാണ്. വിദഗ്ദ്ധരുടെ സംഘത്തിൽ നിന്നുതന്നെയാണ് ഈ അറിവ് ലഭിച്ചിട്ടുള്ളത്.' ഫൗച്ചി പറഞ്ഞു.
യു എസിലെ 22 സ്റ്റേറ്റുകളിൽ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനെതിരെ ഉപയോഗിച്ചുവരുന്ന വാക്സിൻ കൊണ്ട് തന്നെ വകഭേദത്തെയും നേരിടാമെങ്കിലും , ഫലപ്രാപ്തിയിലും സുരക്ഷയിലും നേരിയ കുറവ് ഉണ്ടായേക്കാമെന്നും അദ്ദേഹം സമ്മതിച്ചു.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ മറ്റൊരു വകഭേദം ഗൗരവമേറിയ ഒന്നാണെന്നും ഫൗച്ചി പരാമർശിച്ചു. ഇപ്പോഴുള്ള വാക്സിൻ കൊണ്ട് അതിനെതിരെ ശക്തമായ പ്രതിരോധം സാധ്യമല്ല.
'ഞങ്ങൾ ഇതിനെ ശ്രദ്ധാപൂർവം നോക്കിക്കാണുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്. വകഭേദങ്ങൾ വികസിക്കുന്നതനുസരിച്ച് സാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് വാക്സിനുകളിൽ മാറ്റം വരുത്തുകയും പരിഷ്കരിക്കുകയും നവീകരിക്കുകയും ചെയ്യും,' ' ഫൗച്ചി സമാശ്വസിപ്പിച്ചു.
യാത്രാവിലക്ക് ബൈഡൻ പുനഃസ്ഥാപിക്കും
യു കെ, അയർലൻഡ്, മറ്റു 26 യുറോപ്യൻ രാജ്യങ്ങൾ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രസിഡന്റ് ബൈഡൻ പ്രവേശന നിരോധനം പുനഃസ്ഥാപിക്കുമെന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രയ്ക്ക് പുതിയതായി വിലക്ക് ഏർപ്പെടുത്തും
ജനുവരി 18 ന് കോറോണയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ യാത്രാവിലക്കുകൾ എടുത്തുമാറ്റാനുള്ള ഉത്തരവിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. ചൊവാഴ്ച ഈ നിയമം പ്രാബല്യത്തിൽ വരാനിരിക്കെ തിങ്കളാഴ്ച ബൈഡൻ വിലക്ക് പുനഃ സ്ഥാപിക്കുന്ന ഉത്തരവിറക്കും.
കൂടുതൽ മാരകമായ മറ്റൊരു വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ സാഹചര്യത്തിൽ അവിടെ നിന്നുള്ള യാത്രക്കാർക്ക് കൂടി വിലക്കേർപ്പെടുത്താനാണ് നീക്കം. ദക്ഷിണാഫ്രിക്കയ്ക്കുമേലുള്ള യാത്രാവിലക്ക് ശനിയാഴ്‌ച പ്രാബല്യത്തിൽ വരും.
യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ 14 ദിവസങ്ങൾക്കുള്ളിൽ പ്രവേശിച്ചവർക്കാണ് നിയമം ബാധകമാവുക.
കോവിഡിനെതിരെ പ്രതികരിക്കുന്നതിൽ ബൈഡൻ ഭരണകൂടം പരാജയമോ?
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ബൈഡൻ ഭരണകൂടം പരാജയപ്പെട്ടതായി കരുതുന്നില്ല. അങ്ങനെ തോന്നിയിരുന്നെങ്കിൽ തനിക്ക് സ്വസ്ഥമായി കിടന്നുറങ്ങാൻ സാധിക്കില്ലായിരുന്നെന്ന് മുൻ വൈറ്റ് ഹൗസ് കോറോണ വൈറസ് റെസ്പോൺസ് കോഓർഡിനേറ്റർ ഡോ. ഡെബ്രാ ബർക്സ് അഭിപ്രായപ്പെട്ടു.
'തിരഞ്ഞെടുപ്പിനുമുൻപും ഞാൻ പ്രധാനമായി കരുതിയിരുന്ന ഒരു കാര്യം നമ്മൾ കാണുന്ന വിവരങ്ങൾ ജനങ്ങൾക്കും കാണാൻ കഴിയണം എന്നുള്ളതിനാണ്. വൈറസ് ഇപ്പോൾ എവിടെയാണ് കൂടുതൽ, എവിടെയാണ് കുറവ് എന്നൊക്കെ അവരും കൂടി അറിയുമ്പോൾ മാത്രമേ അതനുസരിച്ച് പ്രതികരിക്കാൻ സാധിക്കൂ. നമ്മളിപ്പോഴും മന്ദഗതിയിലാണ്. ആദ്യമൊക്കെ നമ്മുടെ ശ്രദ്ധ ആശുപത്രികളിൽ സൗകര്യങ്ങൾ പര്യാപ്തമാണോ എന്നതിലായിരുന്നു. ആശുപത്രികളിൽ പ്രശ്നമില്ലെങ്കിൽ എല്ലാം ശരിയായി എന്നായിരുന്നു ധരിച്ചത്. പരിശോധനകളിൽ പോസിറ്റിവിറ്റി കാണുമ്പോൾ തന്നെ പ്രതികരണം വേണം. '
ബർക്സ് 'ഫേസ് ദി നേഷനിലൂടെ' പറഞ്ഞു.
താങ്ക്സ്ഗിവിങ്ങിന് കുടുംബവുമായി വാരാന്ത്യത്തിൽ മാനദണ്ഡങ്ങൾ നോക്കാതെ യാത്ര നടത്തിയതിനെത്തുടർന്ന് താൻ കോറോണവൈറസ് ദൗത്യത്തിൽ ഔദ്യോഗികമായി തുടരുന്നില്ലെന്ന് ഡിസംബർ ഒടുവിൽ ബർക്സ് പ്രഖ്യാപിച്ചിരുന്നു.
ആ വാർത്ത സത്യമല്ലെന്നും ഏറെ നാളായി ജോലി അവസാനിപ്പിക്കാൻ തോന്നിയിരുന്നെന്നും ബർക്സ് വിശദീകരിച്ചു.
'എല്ലാ ദിവസവും ഈ സമ്മർദ്ദം കൊണ്ടുനടക്കുക വലിയ പ്രയാസമാണ്. ഒരു ശാസ്ത്രജ്ഞ ആയിരിക്കെ ഡാറ്റ വിശകലനം ചെയ്ത് പകർച്ചവ്യാധികൾ തടുക്കാൻ പോരാട്ടം നടത്തുകയും കമ്മ്യൂണിറ്റികളും ഗവണ്മെന്റുമായും ചേർന്ന് പ്രവർത്തിച്ച് ജനങ്ങളുടെ ഭാവി മെച്ചപ്പെടുത്തുകയുമാണ് നമ്മുടെ ലക്‌ഷ്യം. ഇത്രയും ഒക്കെ ചെയ്തിട്ട് കേൾക്കുന്നതെന്താണ്? അതിന് ഞാൻ തയ്യാറല്ല. ആ നേരത്ത് നമ്മൾ എന്ത് ചെയ്തു എന്നതിന്റെ പേരിൽ മാത്രമാണ് ആളുകൾ നമ്മെ വിലയിരുത്തുന്നത്, ' മുൻ വൈറ്റ് ഹൗസ് കോഓർഡിനേറ്റർ മനസ്സ് തുറന്നു.
കുറച്ചുകൂടി കാര്യങ്ങൾ ചെയ്തുതീർക്കാമായിരുന്നു എന്നവർ സമ്മതിച്ചു.
' നമ്മളെ ഒരു പുതിയ സാഹചര്യത്തിലേക്ക് തള്ളിവിടുകയാണ്. വൈറ്റ് ഹൗസിൽ നിങ്ങൾക്ക് ആകെ ഒരു വ്യക്തിയെ മാത്രമേ അറിയൂ. വൈറ്റ് ഹൗസിന്റെ രീതികൾ നിങ്ങൾക്ക് മനസ്സിലാവില്ല. സ്വന്തമായൊരു നിലപാട് എടുക്കാൻ അവിടെ വലിയ ബുദ്ധിമുട്ടാണ്. ഞാൻ വെറുതെ ഒഴിവുകിഴിവ് പറയുന്നതല്ല' 'ബർക്സ് വ്യക്തമാക്കി.
വാക്സിൻ വിതരണത്തിൽ ട്രംപ് ഭരണകൂടത്തിന് ആസൂത്രണമില്ലെന്ന് മുൻപ് ബൈഡൻ കുറ്റപ്പെടുത്തിയിരുന്നു.