Image

ചരിത്രം കുറിച്ച് ചക് ഷൂമർ; ട്രംപിന് വേണ്ടി നിക്കി ഹേലിയുടെ അറ്റോർണി

Published on 25 January, 2021
ചരിത്രം കുറിച്ച് ചക് ഷൂമർ; ട്രംപിന് വേണ്ടി നിക്കി ഹേലിയുടെ അറ്റോർണി

മൂന്ന് പുതിയ ഡെമോക്രറ്റുകളെ  കൂടി ബുധനാഴ്‌ച വൈസ് പ്രസിഡന്റ് കമല ഹാരിസ് സത്യപ്രതിജ്‌ഞ ചെയ്യിച്ചതോടെ, ചക് ഷൂമർ  യു എസ് സെനറ്റിലെ ആദ്യ യഹൂദനായ  മജോറിറ്റി ലീഡർ എന്ന പുതിയ ചരിത്രം കുറിച്ചു.  ഈ സ്ഥാനത്തെത്തുന്ന ആദ്യ ന്യൂയോർക്കുകാരനുമാണ് അദ്ദേഹം. 

ഈ ദിവസം ചരിത്രത്തിലെ സുപ്രധാന ഏടാണ്.  വംശീയതയെക്കുറിച്ച് ആശങ്ക നിലനിൽക്കുകയും വെളുത്തവർക്ക് പ്രാധാന്യം നൽകുന്നു എന്ന പേരിൽ ഭിന്നിപ്പിലേക്ക് നീങ്ങുകയും ചെയ്ത രാജ്യത്ത്, ഈ ശ്രമം ഐക്യത്തിന്റെ പുതിയ തുടക്കങ്ങളിലേക്കുള്ള  കാൽവയ്പ്പായി  കാണാം. 
തീവ്ര ഇടതുപക്ഷ അജണ്ടയെ ചെറുക്കാൻ ചക് ഷൂമറിന് സാധിക്കുമെന്ന് കരുതാം. മഹാമാരിയെ നേരിടാനും രാജ്യത്തെ മറ്റു പ്രതിസന്ധികളെ മറികടക്കാനും രാഷ്ട്രത്തിന്റെ ആത്മാവ് പുനസ്ഥാപിക്കുക എന്ന ബൈഡന്റെ വാഗ്ദാനം നിറവേറ്റാനും മൈനോറിറ്റി ലീഡർ മിച്ച് മക്കോനെലുമായി സമവായത്തിലെത്തുക പ്രധാനമാണ്. അമേരിക്കൻ ജനതയെ എത്രയും വേഗം വാക്സിനേറ്റ് ചെയ്യുന്നതും സമ്പദ്വ്യവസ്ഥയ്ക്ക് ഉണർവ്വേകുന്നതിനുമായിരിക്കും മുൻഗണന. 
ചക്ക്, നിങ്ങളെ  ഞങ്ങൾ ഉറ്റു നോക്കുകയാണ്. 

ജോർജിയയിൽ നിന്ന് റാഫേൽ വാർനോക്കും ജോൺ ഒസോഫും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സെനറ്റ് ഡെമോക്രറ്റുകൾക്ക് അനുകൂലമായത്. കാലിഫോർണിയയിൽ ഹാരിസിന്റെ പിന്തുടർച്ച ഏറ്റെടുത്ത്  മുൻ കാലിഫോർണിയ സെക്രട്ടറി ഓഫ് സ്റേറ്  അലക്സ് പാഡിയയും  സത്യപ്രതിജ്ഞ ചെയ്തിരുന്നു. പാഡിയ  കാലിഫോർണിയയിലെ ആദ്യ ലാറ്റിനോ സെനറ്ററാണ്. ഈ പദവി വഹിക്കുന്ന ആദ്യ മെക്സിക്കൻ-അമേരിക്കനുമാണ് അദ്ദേഹം.

വാർനോക്ക്  ജോർജിയയിൽ നിന്നുള്ള ആദ്യ ബ്ലാക് സെനറ്ററും ഓസോഫ് ആദ്യ ജൂത സെനറ്ററുമാണ്. 
33 വയസ്സുള്ള ഓസോഫിനാണ്  ഈ സെനറ്റിൽ ഏറ്റവും പ്രായം കുറവ്‌ . ജോ ബൈഡൻ 1973 ൽ സെനറ്ററായ ശേഷം ഡെമോക്രാറ്റിക്‌ സെനറ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ഓസോഫ്. 
50-50 എന്നതാണ് സെനറ്റിലെ നില. 
ടൈ-ബ്രേക്കിങ്ങിന് സെനറ്റിന്റെ അധ്യക്ഷയായ വൈസ് പ്രസിഡണ്ട് കമല ഹാരിസിന്റെ വോട്ട് നിർണായകമാകും. 

ഇമ്പീച്ച്മെന്റ് വിചാരണയിൽ ട്രംപിനെ പ്രതിരോധിക്കാൻ നിക്കി ഹേ‌ലിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ  

2024 ൽ  നിക്കി ഹേലി  -കമല ഹാരിസ് പ്രസിഡന്റ് മത്സരത്തിനുള്ള സാധ്യതയെക്കുറിച്ച് സംസാരമുള്ളപ്പോൾ, രസകരമായ മറ്റു ചില സംഭവവികാസങ്ങൾ അരങ്ങേറാൻ ഒരുങ്ങുകയാണ്. ഹേ‌ലിയും ഹാരിസും ഇന്ത്യൻ- അമേരിക്കൻ വംശജരാണ്. ഇരുവരുടെയും സ്വപ്നമെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. 2020 ലെ പ്രസിഡൻഷ്യൽ സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രചാരണം ആരംഭിച്ച്, ഇടയ്ക് നിന്ന് വഴിമാറിയാണ്  കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം മതിയെന്ന് വച്ചത്. 2020 ൽ ഹേലി  കളിക്കളത്തിൽ ഇറങ്ങിയിരുന്നില്ലെങ്കിലും 2024 ൽ മാറ്റുരച്ചേക്കും.

2012 ൽ അനധികൃതമായ ചില ഇടപാടുകളുടെ പേരിൽ അന്ന് സൗത്ത് കരലിന  ഗവർണറായിരുന്ന നിക്കിയുടെ പേരിൽ ആരോപണങ്ങൾ ഉയരുകയും വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു . അപ്പോൾ ഹാജരായത് ബക്ക് ബൊവെർസ് ആയിരുന്നു.  നിക്കി ഹെയ്‌ലി തെറ്റുകാരിയല്ലെന്ന് അദ്ദേഹം സമർത്ഥിക്കുകയും കുറ്റവിമുക്തയാക്കുകയും ചെയ്തു.

ബൊവെർസ് സൗത്ത് കരോലിന ഇലക്ഷൻസ് ആൻഡ് എത്തിക്‌സ് അഭിഭാഷകനാണ്. 

ജനുവരി 6 ന് ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന കലാപത്തിന് ആയിരക്കണക്കിന് അനുയായികളെ പ്രേരിപ്പിച്ചു എന്ന കുറ്റം ആരോപിച്ച് ട്രംപിനെതിരെ തയ്യാറാക്കിയ ഇമ്പീച്ച്മെന്റ്  വിചാരണയിൽ  അദ്ദേഹത്തെ പ്രതിരോധിക്കാനാണ് ബൊവെർസ് ഹാജരാവുക. ഫെബ്രുവരി 8 -നാണ് വിചാരണ ആരംഭിക്കുന്നത്.

2020 ൽ ട്രംപിനെതിരെ നടന്ന ആദ്യ ഇമ്പീച്ച്മെന്റ് വിചാരണയിൽ അലൻ ഡെർഷോവിറ്റ്സ്, ജേ സെകുലോ, കെന്നെത്ത് എന്നിവരാണ് തിളങ്ങിയത്. അധികാരത്തിന്റെ മേലങ്കിയില്ലാതെയുള്ള  2021 ലെ വിചാരണ ആദ്യത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.

അമേരിക്കയുടെ ചരിത്രത്തിൽ ട്രംപ് ഒഴികെ മറ്റൊരു പ്രസിഡന്റിനും  രണ്ട് ഇമ്പീച്ച്മെന്റ് വിചാരണ  ഉണ്ടായിട്ടില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ, പിന്നീട് ഒരിക്കലും അധികാരത്തിലേക്ക് ട്രംപിന് മടങ്ങിവരാൻ കഴിയില്ല. 2024 എന്ന  പ്രതീക്ഷ അതോടെ അസ്തമിക്കുകയും ചെയ്യും. 

രാജ്യത്തെ ഒന്നിപ്പിക്കാൻ ബൈഡന് സാധിക്കുമെന്ന് അഞ്ച് അമേരിക്കക്കാരിൽ ഒരാൾ വീതം വിശ്വസിക്കുന്നു 

അഞ്ച് അമേരിക്കക്കാരിൽ ഒരാൾ വീതം മാത്രമേ രാജ്യത്തെ ഒന്നിപ്പിക്കാൻ ബൈഡന് സാധിക്കുമെന്ന് വിശ്വസിക്കുന്നുള്ളു എന്നാണ് ഞായറാഴ്‌ച പുറത്തുവന്ന എ ബി സി ന്യൂസ് പോൾ  ഫലം സൂചിപ്പിക്കുന്നത്. 22 ശതമാനം പേരുടെ വിശ്വാസം  ബൈഡൻ ഏകീകരണം സാധ്യമാക്കുമെന്നാണെങ്കിലും 24 ശതമാനം പേർ അക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. അവർ പറയുന്നത് അദ്ദേഹത്തിനത് സാധിക്കുമെന്ന് കരുതുന്നേ ഇല്ല എന്നാണ്. 

' പരസ്പരം എതിരാളികളായി കാണാതെ അയൽക്കാരായി കാണൂ' എന്ന  ബൈഡന്റെ ഉദ്ഘാടന പ്രസംഗത്തിന്റെ വീഡിയോ കാണാൻ ആവശ്യപ്പെട്ട ശേഷമാണ് സർവേയിൽ പങ്കെടുത്തവരോട് അഭിപ്രായം ആരാഞ്ഞത്.

'പരസ്പരം അന്തസും ആദരവും നിലനിർത്തി നമുക്ക് പെരുമാറാം. കലഹിക്കാതെ യോജിച്ച് പ്രവർത്തിക്കാം. ഐക്യമില്ലാതെ സമാധാനമുണ്ടാകില്ല, കയ്പ്പും വിദ്വേഷവും മാത്രം. പുരോഗതി ഉണ്ടാകില്ല, തളർച്ച മാത്രം. അങ്ങനെയൊന്നിനെ രാഷ്ട്രമെന്ന് വിളിക്കാനാവില്ല...' എന്നിങ്ങനെ നീളുന്ന ബൈഡന്റെ മുഴുവൻ പ്രസംഗമോ ഭാഗങ്ങളോ ശ്രവിച്ച 71 ശതമാനം പേർക്ക് അദ്ദേഹത്തിന്റെ സന്ദേശം ഉൾക്കൊള്ളാൻ കഴിഞ്ഞു. 29 ശതമാനം പേർക്കതുമായി യോജിക്കാൻ സാധിച്ചിട്ടില്ല. 

ബൈഡൻ കുർബാനയിൽ പങ്കെടുത്തു

78 കാരനായ ബൈഡൻ വൈറ്റ് ഹൗസിൽ പ്രവേശിപ്പിച്ചതിനുശേഷമുള്ള ആദ്യ ഞായറാഴ്‌ച മകൻ ഹണ്ടറുമൊത്ത്  കുർബാനയിൽ പങ്കെടുത്തു. ഹണ്ടറിന്റെ മക്കൾ ഫിന്നെഗനും മൈസിയും ഒപ്പമുണ്ടായിരുന്നു. രാജ്യത്തെ  കത്തോലിക്ക വിശ്വാസിയായ  രണ്ടാമത്തെ പ്രസിഡണ്ട്, വാഷിംഗ്ടണിലെ ഹോളി ട്രിനിറ്റി കാത്തലിക് ചർച്ചിലാണ് പോയത്. ആദ്യ കത്തോലിക്ക പ്രസിഡണ്ട് ജോൺ എഫ് കെന്നഡിയും ഇതേ പള്ളിയിലാണ് പോയിരുന്നത്. 

ഉദ്ഘാടനദിനത്തിൽ രാവിലെ കമല ഹാരിസ്, ഭർത്താവ് ഡഗ്ഗ് , ഇരു പാർട്ടികളിലെയും  കോൺഗ്രസ് നേതാക്കൾ എന്നിവർക്കൊപ്പം സെയിന്റ് മാത്യുവിലെ  കുര്‍ബാനയിലാണ്  ബൈഡൻ പങ്കെടുത്തിരുന്നത്.

ട്രംപിനെ പിന്തുണയ്ക്കാത്തതിനുള്ള കുറ്റപ്പെടുത്തൽ അംഗീകാരമായി കാണുന്നു: സിൻഡി മക്കെയ്ൻ 

ട്രംപിനെ പിന്തുണയ്ക്കാതിരുന്ന സെനറ്റർ ജോൺ മക്കെയ്ന്റെ വിധവ സിൻഡി മക്കെയ്നെ , അരിസോണയിലെ റിപ്പബ്ലിക്കന്മാർ കുറ്റപ്പെടുത്തിയത്തിൽ അവർക്ക് സന്തോഷം!.

'നമ്മുടെ സംസ്ഥാനത്തിനും  രാജ്യത്തിനും വേണ്ടി മികച്ച സേവനം കാഴ്ചവച്ച അരിസോണക്കാർക്കൊപ്പം എന്നെയും ഉൾപ്പെടുത്തുന്നത് അംഗീകാരമായി കാണുന്നു. മരണപ്പെട്ട എന്റെ ഭർത്താവ് ജോണിനെയും  കുറ്റപ്പെടുത്തിയിരുന്നു. ആദരസൂചകമായി നൽകിയ ബാഡ്‌ജ് പോലെ ഞാനിത് അണിയുകയാണ്.. '
സിൻഡി മക്കെയ്ൻ ശനിയാഴ്‌ച വൈകുന്നേരം ട്വീറ്റ് ചെയ്തു.

അര്‍ദ്ധരാത്രിക്കുള്ളിൽ 1,25,000 ലൈക്കുകളാണ് ട്വിറ്ററിൽ ഈ പോസ്റ്റിന് ലഭിച്ചത്. മിസിസ്  മക്കെയ്ൻ ട്രെൻഡിങ്ങായി.

വിയറ്റ്നാം യുദ്ധത്തിലെ ധീരനായകനും യു എസ് സെനറ്ററുമായിരുന്ന സിൻഡിയുടെ ഭർത്താവ് ജോണിനെ ട്രംപ്  നിന്ദ്യമായ രീതിയിൽ ട്രംപ് താഴ്ത്തിക്കെട്ടിയിരുന്നു. യുദ്ധത്തിനിടയിൽ വിമാനം നിലംപതിച്ചതോടെ വിയറ്റ്നാം പട്ടാളക്കാരുടെ കയ്യിൽ അകപ്പെട്ട അദ്ദേഹം  വർഷങ്ങളോളം നരകയാതന അനുഭവിച്ച വ്യക്തിയാണ്.  

എതിരാളികളുടെ പിടിയിൽ അകപ്പെട്ടവരെ താൻ വീരനായി കരുതുന്നില്ലെന്നാണ്  ജോൺ മക്കെയ്നെക്കുറിച്ച് ട്രംപ് പറഞ്ഞത്.

സെപ്റ്റംബറിൽ ബൈഡന്റെ പേര് മത്സരരംഗത്ത് അംഗീകരിക്കപ്പെട്ടപ്പോൾ തന്നെ രാജ്യത്തിന്റെ മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരേയൊരു സ്ഥാനാർത്ഥിയെന്ന് സിൻഡി അഭിപ്രായപ്പെട്ടിരുന്നു.പാർട്ടിയുടെ ചട്ടങ്ങൾ ലംഘിച്ച് ബൈഡനെ പിന്തുണച്ചതിന്റെ പേരിലാണ് സിൻഡിയെ റിപ്പബ്ലിക്കന്മാർ ഔദ്യോഗികമായി കുറ്റപ്പെടുത്തിയത്.

അരിസോണ ഗവർണർ ഡഗ് ഡൂസിയെയും മുൻ സെനറ്റർ ജെഫ് ഫ്ലേക്കിനെയും കുറ്റപ്പെടുത്തിയിട്ടുണ്ട്.
വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിൽ പകർച്ചവ്യാധി സമയത്ത് അടിയന്തരമായി ചില നിയമങ്ങൾ ഏർപ്പെടുത്തി എന്നതാണ് ഡൂസിക്കെതിരെ ഉയർന്ന ആരോപണം. 

റിപ്പബ്ലിക്കൻ പാർട്ടിയെ അപലപിച്ചു, ജനകീയത നിരസിച്ചു, ആഗോള താല്പര്യങ്ങൾക്ക് വേണ്ടി അമേരിക്കൻ ജനതയുടെ താല്പര്യങ്ങൾ നിരസിച്ചു എന്നിങ്ങനെയാണ് അരിസോണക്കാരൻകൂടിയായ ജെഫ് ഫ്ലേക്കിനെതിരെ പറയപ്പെടുന്ന കുറ്റങ്ങൾ.

ഇതിനുള്ള മറുപടിയായി ബൈഡന്റെ ഉദ്ഘാടനച്ചടങ്ങിൽ സിൻഡി മക്കെയ്ന്റെയും ഡൂസിയുടെയും ഒപ്പം നിൽക്കുന്ന ചിത്രം ഫ്ലേക്ക് ' നല്ല കൂട്ടുകെട്ട്' എന്ന അടിക്കുറുപ്പോടെ ട്വിറ്ററിൽ പങ്കുവച്ചു.

പാർട്ടിയുടെ  പ്രീതി ലഭിക്കാൻ ട്രംപിന്റെ പെരുമാറ്റം അംഗീകരിക്കേണ്ടതുണ്ടെങ്കിൽ, ഞാനതിന് വെളിയിൽ സന്തോഷത്തോടെ കടക്കും, ഫ്ലേക്ക് കുറിച്ചു

Join WhatsApp News
tRump inaguration on march4th 2021-01-25 18:45:20
MAGA Believers Say Trump Will Become President Again On March 4. MAGA and QAnon followers are merging their beliefs into an even more extreme conspiracy theory claiming that Donald Trump will be sworn in as the 19th president of the United States on March 4, 2021 The latest claims being made by QAnon and MAGA followers echo those of the sovereign citizen movement, a group of people who believe they are not governed by the same laws as everyone else. That belief has led to violent confrontations with law enforcement have viewed them among the top domestic extremist threats facing the country.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക