1
മദ്യക്കുപ്പിക്കുള്ളിൽ ബോധമറ്റ് വീഴാതിരിക്കാൻ
ബുദ്ധൻ നിലാവിൽ ഒരു നിറചഷകമായി ഒഴുകുന്നു
ആസക്തിയുടെ പടം പിടിക്കാനിറങ്ങാതെ
കേവലമൊരു പ്രകൃതിബോധഛായാഗ്രാഹകനായി
ബുദ്ധൻ വീണ്ടും
പരിനിർവാണമടയുന്നു
2
"പുര പണിതവനെ കണ്ടെത്തിക്കഴിഞ്ഞു. മേലിൽ അവൻ എനിക്കായി ഒരു പുരയും കെട്ടിപ്പൊക്കില്ല." വചനങ്ങളുടെ നെയ്ത്തുകാരനായ ബുദ്ധൻ പാടുന്നു : "സ്വന്തം പുര കത്തിക്കാൻ മനസ്സുള്ളവർക്ക് ഇവനെ പിന്തുടരാം;
സ്വയം ഒരു തീവെട്ടിയാകാം!"
3
ഗൃഹമുണ്ടെങ്കിൽ
ഗൃഹാതുരത്വമുണ്ട്
സ്നേഹത്തിന്റെ ഗൃഹപാഠമുണ്ട്
സ്വന്തം വീട്ടിലേക്കു ബുദ്ധൻ തിരിച്ചു വന്നത്
വെറും കയ്യോടെയല്ല -
ഒക്കത്ത് ആമത്തോട് പോലെയുള്ള
ഭിക്ഷാപാത്രവുമുണ്ട്,
യശോധരയുടെ കണ്ണീർ ഏറ്റുവാങ്ങാൻ!
4
ഓർമ്മ കണ്ണീരും സ്നേഹവുമായി
തെറ്റിപ്പിരിയുമ്പോൾ
ബുദ്ധൻ ശ്മാശാനത്തിലെ വിറകുപുരയുടെ
തിണ്ണയിലിരുന്നു മുറിബീഡിയും വലിച്ചു ചിരിക്കുന്നു.
5
ഇടി മുഴങ്ങുമ്പോൾ
ബുദ്ധന്റെ സിംഹഗർജ്ജനം
അപാരതയ്ക്കപ്പുറത്തു നിന്നും
ഇപ്പോഴും ഇവിടെ.........
6
വൈദ്യുതകാന്തതരംഗലഹരിയിൽ
ബുദ്ധപ്പറവ ശൂന്യതയുടെ ചക്രവാളങ്ങൾ താണ്ടുന്നു
വിപരീതങ്ങൾക്കതീതമായ ഒരു കനകബിന്ദുവിൽ
ബുദ്ധനിലെ വേട്ടപ്പക്ഷി മെരുങ്ങുന്നു
അത് കൊക്കും നഖങ്ങളും
തിരമാലകളിലേക്ക് അഴിച്ചെറിയുന്നു.
7
ധ്യാനമുറിയിലെ വാസനപ്പുകയിലൂടെ
ബുദ്ധൻ മേഘങ്ങളിലേക്ക് ചേക്കേറുന്നു
പിന്നെ ദാഹാർത്തന്റെ വറ്റിയ കിണറിലേക്ക്
ഓർക്കാപ്പുറത്തൊരു കൂടുമാറ്റം!
8
മഴ മാറി തെളിഞ്ഞ ആകാശത്തിനു കീഴെ
ബുദ്ധനുറുമ്പുകൾ വരി വരിയായി
ഭിക്ഷാടനത്തിനിറങ്ങി.