ന്യു യോർക്ക്: തനിക്കെതിരായ ഒന്നിലധികം ലൈംഗിക പീഡന ആരോപണങ്ങളിൽ ലജ്ജ തോന്നുന്നെന്ന് ഗവർണർ ആൻഡ്രൂ കോമോ അഭിപ്രായപ്പെട്ടു. എന്നാൽ, താൻ രാജിവയ്ക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
ആരെയും അനുചിതമായി സ്പർശിച്ചിട്ടില്ലെന്നും സ്റ്റേറ്റ് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിന്റെ സ്വതന്ത്ര അന്വേഷണവുമായി സഹകരിക്കുമെന്നും കോമോ പത്രസമ്മേളനത്തിനിടെ വിശദീകരിച്ചു.
തുടർച്ചയായിത് മൂന്നാം തവണയാണ് ഡെമോക്രറ്റായ കോമോ, ഗവർണറായി സേവനം അനുഷ്ഠിക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ ഇപ്പോഴത്തെ അധികാര കാലാവധി തീരുകയാണ്. സഹ ഡെമോക്രാറ്റുകളിൽ നിന്ന് പോലും എതിർപ്പ് ഉയർന്ന സാഹചര്യത്തിലും ഔദ്യോഗിക പദവിയിൽ തുടരുമെന്ന് കോമോ വ്യക്തമാക്കി.
'എന്നെ തിരഞ്ഞെടുത്തത് രാഷ്ട്രീയക്കാരല്ല, ന്യൂയോർക്കിലെ ജനങ്ങളാണ്. ഞാൻ രാജിവയ്ക്കാൻ പോകുന്നില്ല, 'അദ്ദേഹം പറഞ്ഞു.
'അസംബ്ലിയിലെ അംഗങ്ങൾ ഉൾപ്പെടെ പുരുഷന്മാരെയും സ്ത്രീകളെയും താൻ ചുംബിക്കുന്നതായി കാണിക്കുന്ന നൂറുകണക്കിന് ചിത്രങ്ങൾ ഉണ്ടെന്നും, 2021 ൽ ഇതൊക്കെ സാധാരണ പെരുമാറ്റമാണെന്ന് കരുതുന്നെന്നും കോമോ പറഞ്ഞു . പതിവായി അഭിവാദ്യം ചെയ്യുന്നത് അങ്ങനെയാണെന്നും , അത് ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൻഹാട്ടൻ ബൊറോ പ്രസിഡണ്ട് സ്ഥാനാർത്ഥിയായ ലിൻസി ബോയ്‌ലൻ ആണ് ആദ്യം ആരോപണം ഉന്നയിച്ചത്. 2017 ഒക്ടോബറിൽ ഔദ്യോഗികമായി സ്റ്റേറ്റ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ കോമോ തന്നോട് ലൈംഗീക ചുവയോടെ സംസാരിച്ചെന്ന് ഒരു ഓൺലൈൻ ലേഖനത്തിൽ അവർ ആരോപിച്ചു.
തുടർന്നാണ് കോമോയുടെ വനിതാ സഹായി ഷാർലറ്റ് ബെന്നറ്റ് (25) ആരോപണവുമായി രംഗത്തെത്തിയത്. ബെന്നറ്റിനോട് അനുചിതവും വ്യക്തിപരവുമായ ചോദ്യങ്ങൾ ചോദിച്ചതായും, ഒപ്പം ഉറങ്ങാൻ ആഗ്രഹിക്കുന്നെന്ന് തോന്നുന്ന രീതിയിൽ സംസാരിച്ചെന്നുമാണ് അവർ വെളിപ്പെടുത്തിയത്.
മൂന്നാമതൊരു സ്ത്രീയും ആരോപണവുമായി രംഗത്തു വന്നിരുന്നു
#MeToo മൂവ്മെന്റിന്റെ പശ്ചാത്തലത്തിൽ, സിനിമാരംഗത്തെയും രാഷ്ട്രീയ രംഗത്തെയും പല പ്രമുഖർക്കുമെതിരെ ഇരയാക്കപ്പെട്ട സ്ത്രീകൾ മുൻകാല അനുഭവങ്ങൾ വെളിപ്പെടുത്തുന്ന പ്രവണതയുണ്ട്. നിരവധി ആളുകൾക്ക് ഇത്തരം ആരോപണങ്ങളെത്തുടർന്ന് അന്വേഷണത്തെ നേരിടേണ്ട സാഹചര്യം ഉണ്ടാവുകയും കടുത്ത ശിക്ഷ ലഭിക്കുകയും ചെയ്തിട്ടുണ്ട്.