Image

തോമസ് ഐസക് മാറി നിൽക്കുമ്പോൾ (ജോൺസൻ എൻ പി)

Published on 05 March, 2021
തോമസ് ഐസക് മാറി നിൽക്കുമ്പോൾ (ജോൺസൻ എൻ പി)
ഇടതുപക്ഷം എന്നാൽ ചില രാഷ്ട്രീയ നിലപാടുകളാണ്. ഇടതുപക്ഷ വിമർശകർ കൂടി ചേർന്നാണ് അതിനെ രൂപപ്പെടുത്തുന്നത്. വിമർശകരിൽ ഒരു പക്ഷം ആരോപിക്കുന്നത് ഇടതുപക്ഷം അതിന്റെ മൗലിക നിലപാടുകളിൽ നിന്ന് വ്യതിചലിക്കുന്നു എന്നാണ്. മറ്റൊരു പക്ഷം കമ്യൂണിസ്റ്റ് - ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണങ്ങളെത്തന്നെ നിരാകരിക്കുന്നവരാണ്. തോമസ് ഐസക് സാമ്രാജ്യത്വ ചാരനാണ് എന്ന് അലമുറയിട്ട അധിനിവേശ പ്രതിരോധ വാചാടോപക്കാർ നിർലജ്ജം വലത് പക്ഷത്തിന്റെ തോളിൽ കയറിയിരുന്ന് അവരുടെ രാഷ്ട്രീയ പ്രചരണ ദൗത്യങ്ങൾ ഏറ്റെടുക്കുന്ന മരയോന്തുകൾ ആയി മാറുന്നത് നാം കണ്ടു. ഇടതുപക്ഷ നിരീക്ഷകർ എന്ന കള്ള ലേബലിൽ നിന്ന് നിഷ്പക്ഷ നിരീക്ഷകരായും വലതുപക്ഷ പ്രചാരകരായും മാറുന്നത് കണ്ടു. ഇനിയങ്ങോട്ട് ഇവരിൽ പലരും ഐസക്കിനു വേണ്ടി കള്ളക്കണ്ണീരൊഴുക്കുന്നതിനും നമ്മൾ സാക്ഷ്യം വഹിയ്ക്കും ഐസക്കിന്റെ സംഭാവനകൾ വിലയിരുത്തുകയെന്നാൽ ഒരു വ്യക്തിയുടെ സംഭാവനകൾ വിലയിരുത്തുകയെന്നല്ല. ഏതൊരിടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനെയും രൂപപ്പെടുത്തുന്ന രാഷ്ട്രീയ വ്യവഹാരമണ്ഢലങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്ന ഒരു പരിശോധന കൂടിയാണത്.

എസ്.എഫ്.ഐ, സി.ഡി.എസ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, ജനകീയാസൂത്രണ പ്രസ്ഥാനം, കേരള പഠന കോൺഗ്രസ്സ്, പ്ലാനിംഗ് കമ്മീഷൻ, നിയമസഭാ പ്രവർത്തനം, ധനകാര്യ മന്ത്രി പദവി തുടങ്ങിയവയിലൂടെയാണ് തോമസ് ഐസക് രൂപപ്പെട്ടത്. ഒരു പാട് പേരുടെ കൂട്ടായ ആലോചനകളിലൂടെയും ഇടപെടലുകളിലൂടെയുമാണത് സംഭവിച്ചത്. വി.എസ്.അച്ചുതാനന്ദൻ സർക്കാരിന്റെ മികച്ച ധനകാര്യ മാനേജ്മെന്റിന്റെ പേരിൽ മാത്രമല്ല ഐസക്കിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടേണ്ടത്. അഴിമതിയ്ക്കെതിരെ ധനകാര്യ വകുപ്പ് നടത്തിയ കർക്കശമായ ഇടപെടലുകളുടെ പേരിലുമാണ്. എന്നിട്ടും അഴിമതിക്കാരായ ചിലരെങ്കിലുമൊക്കെ ആ മന്ത്രിസഭയിൽ ഉണ്ടായിരുന്നു. അധികാര ദുർവിനിയോഗം ചെയ്തവർ ഉണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ ധനകാര്യ നയങ്ങളിൽ പ്രകടമായ ചില മാറ്റങ്ങൾ വന്ന ഒരു കാലത്താണ് തോമസ് ഐസക് ധനകാര്യ മന്ത്രിയായ് ചുമതലയേറ്റത്. ഇടതുപക്ഷം വ്യവസായ വികസനത്തിനെതിരാണ് എന്ന ധാരണ തിരുത്തേണ്ടത് പ്രധാനമായിരുന്നു. കേരളത്തിനനുയോജ്യമായ വികസന മാതൃക എന്തെന്ന് നിർണ്ണയിക്കപ്പെടേണ്ടതുണ്ടായിരുന്നു.

സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ഒരിടതുപക്ഷ സർക്കാർ ഏതു വിധത്തിൽ ഇടപെടണം എന്നതിൽ വ്യക്തത വേണ്ടിയിരുന്നു. റവന്യൂ വരുമാനം ഉയർത്തുകയും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും ഒപ്പം ജനക്ഷേമ പദ്ധതികൾ നിലനിർത്തുകയും ചെയ്യുകയെന്നത് ഒരു വെല്ലുവിളിയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷക്കാലം കേരളം നേരിട്ട അപ്രതീക്ഷിതമായ പ്രതിസന്ധികൾക്കിടയിലും അതൊന്നും വികസനത്തെയും ജനക്ഷേമത്തെയും അല്പം പോലും ബാധിക്കാത്ത വിധം കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഭരണം എന്ന് വിശേഷിപ്പിക്കാവുന്ന വിധം വിസ്മയകരമായ ഫലങ്ങൾ ഉളവാക്കിയതിൽ ചിട്ടയായ പ്രവർത്തനങ്ങളും ദീർഘവീക്ഷണത്തോടെയുള്ള ധനകാര്യ ആസൂത്രണവുമുണ്ട്. കേരളം നേടിയെടുത്ത മികവുകളെത്തന്നെ കേരളത്തിനെതിരായ രാഷ്ട്രീയ പ്രതികാരത്തിനുപയോഗിക്കാൻ തുനിഞ്ഞ കേന്ദ്ര സർക്കാറിന്റെയും പ്ലാനിംഗ് കമ്മീഷന്റെയും ഗുഢാലോചനകളെ പൊളിക്കുന്ന ആധുനികമായ ഒരു വികസന- ധനകാര്യ ഉപാധിയായ് കിഫ് ബി മാറി. ഏറ്റവും മികച്ച പ്രൊഫഷണലുകൾ അതിന്റെ അമരത്തെത്തി.

കണിശതയാർന്ന പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടു. അഴിമതിയ്ക്കുള്ള പഴുതുകൾ അടയ്ക്കപ്പെട്ടു. കർശനമായ ഗുണനിലവാര പരിശോധനകൾ ഉണ്ടായി. മികച്ച രൂപകൽപ്പനകൾ ഉണ്ടായി. വായ്പാ ഏജൻസികളുടെയും നിക്ഷേപകരുടെയും വിശ്വാസ്യത നേടി. കെ.എസ്.എഫ്.ഇ.യെ മികച്ചൊരു നിക്ഷേപ സ്ഥാപനമാക്കി വളർത്തിയെടുത്ത അനുഭവങ്ങളുടെ ചുവടു പിടിച്ച് കേരളത്തിന്റെ സ്വന്തം ബാങ്കായ കേരളാ ബാങ്കിന് രൂപം നൽകി. കെ.ഫോൺ പോലുള്ള പദ്ധതികൾക്ക് സാമ്പത്തിക പിന്തുണ നൽകി. ജനക്ഷേമത്തിനായ് ചില വഴിക്കുന്ന പണം വികസനത്തിന്റെ ചാലക ശക്തിയായ് മാറുമെന്നത് തെളിയക്കപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് ഒരു വൈജ്ഞാനിക സമൂഹത്തിന്റെ രൂപീകരണം സുപ്രധാനമാണെന്നതിന് അടിവരയിട്ടു.

നോട്ട് നിരോധനം പോലുള്ള മണ്ടൻ പരിഷ്കാരങ്ങളെയും കോവിഡ് പോലുള്ള അപ്രതീക്ഷിത പ്രതിസന്ധികളെയും നേരിടുന്നതിനുള്ള ഫലപ്രദമായ ധനകാര്യ തന്ത്രങ്ങൾ ആവിഷ്കരിക്കപ്പെട്ടു. പാർലമെന്ററി പദവികൾ വഹിയ്ക്കുന്നതാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ പരമ ലക്ഷ്യം എന്ന് ഒരു കമ്യൂണിസ്റ്റ്കാരനും ചിന്തിക്കുന്നുണ്ടാവില്ല. തോമസ് ഐസക്കിന്റെ സംഘടനാപരമായ ശേഷികളും അറിവുകളും ഇനിയും ഇടതുപക്ഷ രാഷ്ട്രീയത്തെയും സി.പി.ഐ.(എം) നെയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായ് വിനിയോഗിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക