Image

വിമുക്തഭടനും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍

Published on 14 July, 2012
വിമുക്തഭടനും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍
മട്ടന്നൂര്‍: വിമുക്തഭടനെയും ഭാര്യയെയും വീട്ടില്‍ മരിച്ചനിലയില്‍ കണെ്ടത്തി. നായാട്ടുപാറ വില്ലേജ് ഓഫീസിനു സമീപം കൃഷ്ണകൃപയില്‍ കെ.എം. മധുസൂദനന്‍ (44), ഭാര്യ എന്‍. ബിന്ദു (34) എന്നിവരാണു മരിച്ചത്. മധുസൂദനന്റെ മൃതദേഹം വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ വെടിയേറ്റ നിലയിലും ബിന്ദുവിന്റെ മൃതദേഹം താഴത്തെനിലയില്‍ ഫാനില്‍ തൂങ്ങിയ നിലയിലുമായിരുന്നു. 

വെള്ളിയാഴ്ച രാത്രി കിടപ്പുമുറിയില്‍ ഇരുവരും രണ്ടു മക്കള്‍ക്കൊപ്പം ഒരുമിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. കിടപ്പുമുറിയുടെ അടുത്ത മുറിയിലായിരുന്നു ബിന്ദുവിന്റെ മൃതദേഹം. ബിന്ദു തൂങ്ങിമരിച്ചതു കണ്ട മധുസൂദനന്‍ മുകള്‍നിലയിലെത്തി തോക്കെടുത്തു സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. വിദ്യാര്‍ഥികളായ ഇവരുടെ മക്കള്‍ അപര്‍ണ (13) യും അനന്യ (7) യും രാവിലെ ഏഴുന്നേറ്റപ്പോഴാണു മാതാപിതാക്കളെ മരിച്ച നിലയില്‍ കാണുന്നത്. ഉടന്‍ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. 

മധുസൂദനന്റെ മൃതദേഹം രക്തത്തില്‍ കുളിച്ചനിലയിലായിരുന്നു. വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോക്ക് സമീപത്തുനിന്നു കണെ്ടടുത്തു. വീടിന്റ ചുമരില്‍ രക്തം തെറിച്ചിട്ടുണ്ട്. രാവിലെ 7.15നു വെടിയൊച്ച കേട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ആറുമാസം മുമ്പാണു മധുസൂദനന്‍ സൈന്യത്തില്‍നിന്നു വിരമിച്ചു നാട്ടിലെത്തിയത്. എറണാകുളത്തു സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ട്. മട്ടന്നൂര്‍ സിഐ ടി.എന്‍. സജീവ്, എസ്‌ഐ വി.കെ. സിജു എന്നിവര്‍ ചേര്‍ന്ന് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്‌കാരം ഇന്നു നടക്കും. ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നു പോലീസ് പറഞ്ഞു.

എ.വി. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍-കെ.എം. ദേവി ദമ്പതികളുടെ മകനാണു മധുസൂദനന്‍. സഹോദരങ്ങള്‍: ഗോപിനാഥ്, അനിതകുമാരി. ഉരുവച്ചാല്‍ മുണേ്ടാറപ്പൊയിലിലെ ബാലന്‍-ഭാര്‍ഗവി ദമ്പതികളുടെ മകളാണു ബിന്ദു. സഹോദരങ്ങള്‍: ചന്ദ്രന്‍, സിന്ധു, സന്തോഷ്, ഷീല. മധുസൂദനന്‍-ബിന്ദു ദമ്പതികളുടെ മക്കളായ അപര്‍ണ പട്ടാന്നൂര്‍ കെപിസി എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും അനന്യ കുന്നോത്ത് എല്‍പി സ്‌കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുമാണ്. വിവരമറിഞ്ഞു വന്‍ ജനാവലി സ്ഥലത്തെത്തി. കണ്ണൂരില്‍നിന്നു വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

വിമുക്തഭടനും ഭാര്യയും വീട്ടില്‍ മരിച്ച നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക