തിരുവനന്തപുരം:ഒടുവില്‍ ദിലീപിനെ തേടി സംസ്ഥാന പുരസ്കാരം എത്തിയിരിക്കുന്നു. കഥാപാത്രങ്ങളിലെ വ്യത്യസ്ത കുഞ്ഞിക്കൂനന്, ചാന്തുപൊട്ട് എന്നീ ചിത്രങ്ങളില്‍ അവതരിപ്പിച്ചപ്പോഴെല്ലാം മിമിക്രിയെന്ന് വിമര്‍ശനം ഉന്നയിച്ചവര്‍ക്കുള്ള ദിലീപിന്റെ മറുപടി കൂടിയാണ് ഈ പുരസ്കാരലബ്ധി.
മലയാളത്തിലെ ന്യൂ ജനറേഷന് സിനിമയിലെ സാന്നിധ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫഹദ് ഫാസിലിന് പുരസ്കാരനേട്ടം വൈകാതെ തന്നെ തേടിവന്നിരിക്കുന്നുവെന്നതും മറ്റൊരു പ്രത്യേകതയായി.ചാപ്പാക്കുരിശിലേയും അകം എന്ന ചിത്രത്തിലേയും അഭിനയമാണ് പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ ഈ നടനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
രണ്ടാമത്തെ സഹനടിയ്ക്കുള്ള പുരസ്കാരം നേടിയ നിലമ്പൂര്‍ ആയിഷ നാടകരംഗത്തെ ഏറ്റെ കാലത്തെ അനുഭവപാരമ്പര്യമുള്ള നടിയാണ്. ആയിഷയ്ക്ക് ഊമക്കുയില്‍ എന്ന ചിത്രത്തിനാണ് പുരസ്കാരം.
ആദിമധ്യാന്തം എന്ന ചിത്രത്തിന്റെ സംവിധായകന് ഷെറിയ്ക്ക് ലഭിച്ച നവാഗതസംവിധായകനുള്ള പുരസ്കാരം ഇത്തവണത്തെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ശ്രീകുമാരന്‍ തമ്പിയ്ക്ക് ആദ്യമായി മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിച്ചതാണ്. മലയാളസംഗീതശാഖയ്ക്ക് അവഗണിക്കാനാവാത്ത സംഭാവനകള്‍ നല്കിയ ഈ ഗാനരചയിതാവിനെ സംസ്ഥാന സര്‍ക്കാരിന്റെ ഒരു പുരസ്കാരവും അദ്ദേഹം തിളങ്ങിനിന്ന കാലത്തുപോലും ലഭിച്ചിട്ടില്ല. ഇതാണ് ഇത്തവണത്തെ അദ്ദേഹത്തിന്റെ പുരസ്കാരനേട്ടത്തെ വ്യത്യസ്തമാക്കുന്നത്. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന് പാട്ടെഴുതിയതിനാണ് ഈ പുരസ്കാരം. ഇതേ ചിത്രത്തിലെ അഭിനയമാണ് ദിലീപിന് മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
സാള്‍ട്ട് ആന്റ് പെപ്പറിലെ ശ്വേതമേനോന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. ഈ ചിത്രത്തിന്റെ വിജയം ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടാന്‍ കാരണമായി. പുതുമുഖങ്ങളുടെയും ജനപ്രിയതാരങ്ങളുടേയും കടന്നുവരവും ന്യൂ ജനറേഷന് ചിത്രങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ചിത്രങ്ങളുടെ ശക്തമായ സാന്നിധ്യവുമാണ് കഴിഞ്ഞ വര്‍ഷത്തെ മലയാളസിനിമയുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അത്തരം ഉണര്‍വുകളെ ഒരു പരിധിവരെ പരിഗണിക്കുന്നതും അംഗീകരിക്കുന്നതുമാണ് ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയം.
തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് വാര്‍ത്താസമ്മേളനത്തില്‍ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത് മിക്ക വിഭാഗങ്ങളിലേക്കും കടുത്ത മത്സരമുണ്ടായി എന്നാണ്. അതേസമയം ഇവന് മേഘരൂപന്‍ എന്ന ചിത്രമാണ് അവാര്‍ഡ് നേട്ടങ്ങളില്‍ തിളങ്ങിയ മറ്റൊരു ചിത്രമെങ്കിലും അത് ഇതുവരെയും പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. അതേസമയം പുരസ്കാരസാധ്യത കല്‍പ്പിക്കപ്പെട്ട ബ്ലസിയുടെ പ്രണയത്തിന് മികച്ച സംവിധായകന് എന്ന പുരസ്കാരം മാത്രമാണ് ലഭിച്ചത്. നടന് മോഹന്‍ലാലാകും എന്ന മാധ്യമ വാര്‍ത്തകളേയും ജൂറിയ്ക്ക് മറികടക്കാനായി.
മേല്‍വിലാസം, ആകാശത്തിന്റെ നിറം എന്നീ ചിത്രങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ പ്രതീക്ഷിക്കപ്പെട്ടെങ്കിലും ആകാശത്തിന് നിറത്തിന് ഛായാഗ്രഹകനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്. മേല്‍വിലാസത്തിലെ പ്രകടനത്തിന് പാര്ഥിപന് മികച്ച നടന് സ്ഥാനത്തേക്ക് അവസാനറൗണ്ട് വരെയുണ്ടായിരുന്നെങ്കിലും പിന്നീട് തള്ളപ്പെട്ടു. മറ്റ് പുരസ്കാരങ്ങളൊന്നും ചിത്രത്തിന് ലഭിച്ചില്ല.
വാണിജ്യം, സമാന്തരം എന്നീ ഭിന്നധാരകളെ തള്ളിക്കളഞ്ഞുള്ള സമ്മിശ്രമാണ് അംഗീകാരലബ്ധിയാണ് ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയത്തിന്റെ പൊതുരീതിയെന്നത് വ്യക്തമാണ്. അതില്‍ തന്നെ മുഖ്യധാരാ വാണിജ്യസിനിമയുടെ ശക്തമായ ഇടപെടലിന് കൂടുതല്‍ മുന്‍തൂക്കം സംഭവിക്കുകയും ചെയ്തിരുന്നു. ഈ അവാര്‍ഡ് പ്രഖ്യാപനം അത് തെളിയിക്കുന്നുണ്ട്. അത് ശുഭസൂചനയല്ല മലയാളസിനിമയ്ക്ക് നല്‍കുന്നത് എന്ന വിമര്‍ശനത്തിന് കാരണമായേക്കാം.