Image

മാവോ ദൈവമല്ല, മനുഷ്യനാണ്!!!

Somakumar SP (facebook) Published on 21 July, 2012
മാവോ ദൈവമല്ല, മനുഷ്യനാണ്!!!
ആദ്യത്തെ ചൈനായാത്ര കാല്നൂറ്റാണ്ടു മുന്പാണ്. പ്രഫ. ഇര്ഫാന് ഹബീബ്, പ്രഫ. പ്രഭാത് പട്നായിക് തുടങ്ങിയവരുടെ സംഘത്തില് ഏറ്റവും ജൂനിയര് അംഗമായിരുന്നു ഞാന്. ചൈനീസ് ശാസ്ത്ര അക്കാദമിയാണു ഞങ്ങളെ ക്ഷണിച്ചത്. അന്നു ചൈനയില് പരിഷ്കാരങ്ങള് തുടങ്ങുന്നതേയുള്ളൂ. ഞങ്ങളാണെങ്കില് കടുത്ത യാഥാസ്ഥിതിക വാദികളും. സോഷ്യലിസത്തിനു കമ്പോളത്തില് സ്ഥാനമുണ്ടോ എന്നായിരുന്നു ഷാങ്ഹായില് ഒരു സായാഹ്നം മുഴുവന് ഞങ്ങളുടെ ചര്ച്ച. തര്ക്കങ്ങള് എങ്ങുമെത്തിയില്ല. പിറ്റേന്ന്, പ്രാതല് കഴിഞ്ഞയുടനെ ചൈനീസ് പ്രഫസര് പറഞ്ഞു: നമുക്കു ചന്തവരെ ഒന്നു പോകാം.

ഏക്കറുകണക്കിനു പരന്നുവിശാലമായ സ്ഥലം. പതിനായിരക്കണക്കിനു കച്ചവടക്കാര്. വാങ്ങാന് ലക്ഷക്കണക്കായ ജനം. കിളിയും പാമ്പുമെല്ലാമുണ്ടു വില്പനയ്ക്ക്. അല്ലറചില്ലറ കരകൗശല വസ്തുക്കളൊക്കെ വാങ്ങി ഞങ്ങള് കറങ്ങിനടന്നു. തിരിച്ചുപോരുമ്പോള് പ്രഫസര് ചോദിച്ചു: 'പതിനായിരക്കണക്കായ കച്ചവടക്കാര്, വാങ്ങാന് ലക്ഷങ്ങള്. ഇതു രണ്ടും സമാസമമാക്കാനുള്ള വില നിര്ണയിക്കാന് എത്രവലിയ കംപ്യൂട്ടര് വേണ്ടിവരും; വിവരങ്ങളെല്ലാം ആരു ഫീഡ് ചെയ്യും? കമ്പോളമില്ലാതെ ഇതു സാധിക്കുമോ? ഈ ചോദ്യത്തിനു മുന്നില് ഞങ്ങള് നിശബ്ദരായി. ചെറുകിട ഉല്പാദനത്തിനു മുന്തൂക്കമുള്ള കമ്പോളം അനിവാര്യമാണെന്നും ഉല്പാദനം സമൂഹവല്ക്കൃതമാകുന്ന ഘട്ടത്തില് മാത്രമേ കമ്പോളത്തെ ഇല്ലാതാക്കാന് പറ്റുകയുള്ളൂ എന്നുമാണു ചന്തയില് നിന്നു പഠിച്ച പാഠം.

സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര രേഖയില് ഇത്തവണ ചൈനയെക്കുറിച്ചു മാമൂലുകള് വിട്ടു പല കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില് പലതും അന്വേഷിക്കാന് ഞങ്ങള്ക്കും അറിയാന് ചൈനക്കാര്ക്കും പ്രത്യേക താല്പര്യമുണ്ടായിരുന്നു. അതിനായിരുന്നു ഇത്തവണത്തെ യാത്ര. ഷാങ്ഹായില് ചെന്നപ്പോള് ഞാന് ആദ്യം പറഞ്ഞത്, ചന്തവരെയൊന്നു പോകാമെന്നാണ്. എന്തു ചന്ത, ഏതു ചന്ത എന്ന തരത്തിലുള്ള നോട്ടമായിരുന്നു മറുപടി. ചന്തയെക്കുറിച്ച് ആര്ക്കും പിടിയില്ല.

ഇരുട്ടുവീണു തുടങ്ങിയ നേരത്ത്, പാലക്കാട്ടുകാരന് സുഭാഷുമായി പൗ നദിക്കു കിഴക്കുവശത്തു പഴയ യൂറോപ്യന് മാതൃകയിലുള്ള കെട്ടിടങ്ങളുടെ ഓരത്തുകൂടി നടക്കുമ്പോള് പിടികിട്ടി. കഴിഞ്ഞ തവണ ഇവിടെ നിന്നപ്പോഴാണു മുംബൈയെക്കുറിച്ച് ഓര്ത്തത്. അങ്ങനെയെങ്കില്, നേരെ എതിര്വശത്താണു ചന്ത. പക്ഷേ, ചന്തയെവിടെ? ഇപ്പോള്, മാന്ഹട്ടനെ അനുസ്മരിപ്പിക്കുന്ന അംബരചുംബികളുടെ നിര. അറുന്നൂറു മീറ്ററിലധികം ഉയരുംവരുന്ന പുതിയൊരു അംബരചുംബിയുടെ പണി പാതിവഴിക്ക്. പണിതീരുമ്പോള്, ബുര്ജ് ഖലീഫയെ വെല്ലുമത്രേ.

തൊട്ടടുത്തു ജപ്പാന്കാരുടെ വക ഭീമന് കെട്ടിടം - താഴെ ചതുരാകൃതി, മുകളില് വൃത്തരൂപം. അതിനു മുകളില് സ്തൂപം. ജപ്പാന്റെ പതാക ചതുരത്തിനുള്ളില് വൃത്തമാണ്. കെട്ടിടം പണിതുവന്നപ്പോള്, ചില ചൈനക്കാര് തമാശപറഞ്ഞു: ചൈനയുടെ ഹൃദയത്തിലേക്കു ജപ്പാന് കത്തിയിറക്കുകയാണ്. തമാശ കാര്യമായി. കുറച്ചുനാള് ജപ്പാന്കെട്ടിടത്തിന്റെ പണിതന്നെ നിര്ത്തിവയ്ക്കേണ്ടിവന്നു. അന്നാണു മറ്റേ വലിയ കെട്ടിടം പണിയാന് തീരുമാനിച്ചത്! (മനോരമയില് എന്റെ ചൈനാ സന്ദര്ശന വാര്ത്ത വായിച്ചു നമ്പര് തപ്പിപ്പിടിച്ചു വന്നയാളാണു സുഭാഷ്. പ്രസിദ്ധമായ നാന്ചിങ് റോഡിലും ബണ്ട് റോഡിലുമൊക്കെ സുഭാഷ് എനിക്കു കൂട്ടുവന്നു).

പണ്ടു ചന്തയുണ്ടായിരുന്ന സ്ഥലമാകെ പുതിയ ചൈനയുടെ പ്രതീകമായി മാറിയിരിക്കുന്നു. പൗ നദിക്കു പടിഞ്ഞാറുവശത്തു പുതിയ ഷാങ്ഹായ്. നദിയുടെ കിഴക്കുവശത്തു പഴയ ഷാങ്ഹായ്. പഴയ സ്ഥലത്തു നിന്നുകൊണ്ടു പുതിയ ഷാങ്ഹായ് കാണേണ്ട കാഴ്ചതന്നെയാണ്! വാസ്തവത്തില് സംഭവിച്ചതു ചന്തയുടെ രൂപമാറ്റമാണ്. ചന്ത വളര്ന്നു. കമ്പോളം കമ്പോളമായിത്തന്നെയുണ്ട്. സോഷ്യലിസത്തിനുള്ളില് കമ്പോളം അനുവദിച്ചതോടെ വന്ന വിസ്മയകരമായ വളര്ച്ച ഷാങ്ഹായില് കാണാം.

ചെറുകിട ഉല്പാദനം തകര്ന്നാലും കമ്പോളം ശക്തിപ്പെടുകയല്ലാതെ തളരില്ല എന്നതാണ് ഇപ്പോഴത്തെ ചൈനീസ് സിദ്ധാന്തം. കാരണം, ആഗോള കമ്പോള വ്യവസ്ഥയ്ക്കുള്ളിലാണു ചൈന; ചൈനയ്ക്കുള്ളില് സ്വകാര്യ മേഖലയിലടക്കം ഒട്ടേറെ തരത്തിലുള്ള കമ്പനികള് പ്രവര്ത്തിക്കുന്നു. ഇതും കമ്പോളത്തെ അനിവാര്യമാക്കുന്നു. ഫലത്തില്, കമ്പോളം കുതിച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നു. കഴിഞ്ഞ 30 വര്ഷമായി ചൈനയില് 9 - 10 ശതമാനത്തിനിടയ്ക്കാണു സാമ്പത്തിക വളര്ച്ച.

കമ്പോളത്തിന് ഒരു പ്രശ്നമുണ്ട്. അതിലെ എല്ലാവര്ക്കും ഓരോ വോട്ട് എന്ന അവകാശമില്ല. പണത്തിനനുസരിച്ചാണ് വോട്ട്. പണമുള്ളവനാണ് അവസാന ജയം. ഇതുതന്നെയാണു ചൈനയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശതകോടീശ്വരന്മാരുടെ എണ്ണം ചൈനയില് പെരുകുന്നു.

സെലാപ് എന്നു പേരുള്ള പ്രസിദ്ധ സ്ഥാപനത്തിലായിരുന്നു ഷാങ്ഹായില് ഞങ്ങള്ക്കുള്ള ക്ലാസുകളും താമസവും. ഈ വളപ്പിനുള്ളില് തന്നെ മറ്റൊരു കെട്ടിടത്തില് ചൈനയിലെ 20 ശതകോടീശ്വരന്മാരുടെയും ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട കോടീശ്വരന്മാരുടെയും ഉന്നത സമ്മേളനം നടക്കുന്നുണ്ടായിരുന്നു.

രാജ്യത്ത് ഏറ്റവും പാവപ്പെട്ട 10 ശതമാനത്തിന്റെ 22 മടങ്ങു വരുമാനമാണ് ഏറ്റവും പണക്കാരായ 10 ശതമാനത്തിനുള്ളത്. കഴിഞ്ഞ വര്ഷം മാത്രം പിടിച്ചത് ഒന്നേകാല് ലക്ഷത്തോളം അഴിമതിക്കേസുകളാണ്. സമൂഹത്തിലെ അസമത്വം അപകടകരമായ നിലയിലേക്കു വളരുന്നെന്നാണ് ഒരു പാര്ട്ടി നേതാവ് ഞങ്ങളോടു വിശദീകരിച്ചത്. ഇതിനുള്ള പ്രതിവിധിയെന്ത് എന്നതാണു ചൈനക്കാരുടെ അടുത്ത പാര്ട്ടി കോണ്ഗ്രസിലെ പ്രധാന അജന്ഡ.

ഞങ്ങള് തുറമുഖ പട്ടണങ്ങളോടു ചേര്ന്നുകിടക്കുന്ന നാട്ടിന്പുറങ്ങള് കാണാന് പോയി. നാട്ടിന്പുറങ്ങളിലെ നില അതിവേഗം മെച്ചപ്പെടുകയാണ്. പഴയ കമ്യൂണ് എങ്ങുമില്ല. ഓരോ കുടുംബത്തിനും കൃഷിചെയ്യാന് പ്രാദേശിക സര്ക്കാര് ഭൂമി കൊടുക്കും. നേരിട്ടു കൃഷിചെയ്യുകയോ പാട്ടത്തിനു കൊടുക്കുകയോ ആവാം. സ്ഥലം പാട്ടത്തിനു കൊടുത്തു നാട്ടിന്പുറങ്ങളില് വളര്ന്നുവരുന്ന വ്യവസായങ്ങളില് പണിയെടുക്കാന് പോകുന്നവരെ യും കണ്ടു. ഒരു ഗ്രാമത്തില് കൃഷിക്കാര് കമ്പനി റജിസ്റ്റര് ചെയ്തിരിക്കുന്നു. കമ്പനി യുടെ നേതൃത്വത്തില് കൃഷി. നാട്ടിന്പുറത്തും ശക്തമായി കമ്പോള ബന്ധങ്ങള് വളരുകയാണ്. ഇത്തരത്തില് മുതലാളിത്ത ബന്ധത്തിന്റെ വളര്ച്ച സോഷ്യലിസത്തിന്റെ ആദ്യഘട്ടത്തില് അനിവാര്യമെന്നാണു ചൈനക്കാരുടെ നിലപാട്.

മേല്പറഞ്ഞ രൂപാന്തരം ചൈനയുടെ കിഴക്കന് പ്രവിശ്യകളില് പതുക്കെയാണു സംഭവിക്കുന്നത്. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അന്തരം ചൈനയുടെ ഏറ്റവും വലിയ തലവേദനയാണ്. അതിവേഗം വളരുന്ന വ്യവസായങ്ങളുള്ള മേഖലകളിലേക്കു കുടിയേറാന് ജനം ആഗ്രഹിക്കുന്നു. പക്ഷേ, ഈ കുടിയേറ്റത്തിനു കര്ശന നിയന്ത്രണമുണ്ട്. ഷാങ്ഹായ് നഗത്തില് കുടിയേറാന് പെര്മിറ്റ് വേണം. പെര്മിറ്റ് കിട്ടണമെങ്കില് ഭൂമി പ്രാദേശിക സര്ക്കാരിനെ തിരിച്ചേല്പിക്കണം. ഈ പ്രശ്നത്തിനൊക്കെ പരിഹാരം കാണാനാണു പാര്ട്ടിയുടെ ശ്രമം.

ഷാങ്ഹായിലെ അത്താഴം
വിഭവം പീക്കിങ് ഡക്ക്. മുഴുത്ത താറാവിനെ പ്രത്യേക രീതിയില് പൊരിച്ചുകൊണ്ടുവരും. കക്ഷി കുട്ടനാടന് താറാവിനെപ്പോലെ സൗമ്യമല്ല. കുട്ടനാടന് പരിചയം വച്ചു പീക്കിങ് താറാവുമായി ഏറ്റുമുട്ടുക എളുപ്പമല്ല. അതിനുവേണ്ട വാളുള്ളവന് വേണം. അയാള് നമ്മുടെ കണ്മുന്നില് വലിയ വാളുകൊണ്ടു കലാപരമായി താറാവിന്റെ തൊലി ചെത്തിമാറ്റും. ദശ ചെത്തിയെടുത്തു നേര്ത്ത കഷണങ്ങളാക്കും. പത്തിരിപോലുള്ള അപ്പത്തിനുള്ളില് ഈ കഷണങ്ങളും സോയ സോസും പച്ചക്കറികളുംവച്ചു കഴിക്കുക.
കഴിപ്പു തീരുമ്പോഴേക്കും താറാവിന്റെ ബാക്കിഭാഗം വെട്ടിനുറുക്കി സൂപ്പായി മേശയില് വന്നിരിക്കും. ഈ അത്താഴം മാത്രമാണ് ഒരു വിഭവം മാത്രം കൊണ്ടു പൂര്ത്തീകരിച്ചത്.

മറ്റെല്ലാ അത്താഴങ്ങള്ക്കും ഉച്ചഭക്ഷണങ്ങള്ക്കും ചുരുങ്ങിയത് 25 - 30 വിഭവങ്ങളുണ്ടായിരുന്നു. എല്ലാംകൂടി ഒരുമിച്ചല്ല, പല ഘട്ടങ്ങളായി മേശയിലെത്തും. അല്ലെങ്കില് ബുഫെ ഒരുക്കിയിട്ടുള്ള മേശയിലുണ്ടാവും. ഭക്ഷ്യവിഭവ സമ്പന്നത ഹോട്ടലുകളിലെ മേശകളിലൊതുങ്ങുന്നതല്ല. ചൈന ഭക്ഷ്യപ്രശ്നം പരിഹരിച്ചിരിക്കുന്നു. പണ്ടത്തെ റേഷന് സമ്പ്രദായം ഇന്നാവശ്യമില്ല. ഭക്ഷ്യവസ്തുക്കള്ക്കു വിലക്കുറവുമുണ്ട്.

ഇരുപത്തഞ്ചു വര്ഷംമുന്പു ചൈനീസ് വന്മതിലില് കയറിയപ്പോള് ചുറ്റുപാടും മുട്ടക്കുന്നുകളാണു കണ്ടത്. ഇന്നു കുന്നുകള് പച്ചപിടിച്ചിരിക്കുന്നു. ജനങ്ങളില് വര്ധിച്ചുവരുന്ന പരിസ്ഥിതി അവബോധം ശ്രദ്ധേയമാണ്. ഏതു നഗരത്തിലും മരംനടീലാണു പ്രധാന പരിപാടി. നമ്മുടെ നാട്ടിലെപ്പോലെ തൈകളല്ല നടുന്നത്. നഴ്സറികളില് സാമാന്യം വളര്ച്ചയെത്തിയ മരങ്ങള് കൊണ്ടുവന്നു സ്ഥാപിക്കുകയാണ്. ഓരോ മരത്തിനും പ്രത്യേകം പ്രത്യേകം സംരക്ഷണം നല്കാനുള്ള ശ്രമം അമ്പരപ്പിക്കുന്നതാണ്.

ചൈനയില് ദമ്പതികളോട്, നിങ്ങള്ക്ക് എത്ര കുട്ടികളുണ്ട് എന്നു ചോദിക്കുന്നതില് കാര്യമില്ല. ആര്ക്കാണെങ്കിലും ഒരു കുട്ടി. അതു നിയമമാണ്. അതുകൊണ്ടുതന്നെ കുട്ടികള്ക്കു ലഭിക്കുന്ന പരിഗണന വളരെ വലുതാണ്.

ചൈനയിലെ ജനസംഖ്യാ പരിണാമത്തെക്കുറിച്ചു വിശദീകരിച്ച പ്രഫസറോടു ഞാന് പറഞ്ഞു: 'നിയമമില്ലാതെ, പരമാവധി രണ്ടു കുട്ടികള് എന്നു നിശ്ചയിച്ച നാട്ടില്നിന്നാണു ഞാന് വരുന്നത്. മതം അതിനു തടസ്സമല്ല. കുടുംബാസൂത്രണ രീതികളെ അനുകൂലിക്കാത്ത ക്രൈസ്തവ മേഖലകളില്പ്പോലും ഒരു കുടുംബത്തില് ഒരു കുട്ടി എന്ന സ്ഥിതിയായിരിക്കുന്നു. വിദ്യാഭ്യാസ വിപ്ലവത്തിലൂടെയാണു കേരളം ഈ നേട്ടം കൈവരിച്ചത്. ഇതു ചൈനീസ് പ്രഫസര്ക്കു കൗതുക വാര്ത്തയായിരുന്നു.

എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും
കഴിഞ്ഞ തവണത്തെ യാത്രയില് എവിടെയും കണ്ട കാഴ്ച ഇന്നേതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. അതു പട്ടാള യൂണിഫോമിട്ടവരുടെ എണ്ണമാണ്. അക്കാലത്തു നിര്ബന്ധിത സൈനിക സേവനമുണ്ടായിരുന്നു. സൈന്യത്തില് നിന്നു വീട്ടില്പ്പോയി താമസിക്കുന്നവരും യൂണിഫോമിട്ടാണു നടപ്പ്. (ഞാനന്നു വാങ്ങിയ പട്ടാള പാന്റ് പത്തുവര്ഷംകൊണ്ടാണു കീറിയത്.) വീട്ടിലും യൂണിഫോമിടാന് കാരണം മറ്റൊന്നുമല്ല, തുണിക്ഷാമമുണ്ടായിരുന്നു. ഇന്നതില്ല. സ്മരണയ്ക്കായി ഒരു പട്ടാള പാന്റ് വാങ്ങാന് നോക്കിയിട്ടു കിട്ടിയില്ല.

ബര്നാര്ഡോ ബെര്ട്ടലൂച്ചിയുടെ 'ലാസ്റ്റ് എംപറര് സിനിമ കണ്ടവര് ചൈനീസ് ചക്രവര്ത്തിമാരുടെ കൊട്ടാരം ഓര്ക്കും. എഴുപത്തിയാറു ഹെക്ടര് സ്ഥലത്തു പരന്നുകിടക്കുന്ന കൊട്ടാരസമുച്ചയമാണ്. അതിന്റെ മുന്നിലാണു ടിയനന്മെന് സ്ക്വയര്. അതിന്റെ അതിരുകളിലാണു ദേശീയ മ്യൂസിയവും ചൈനീസ് പാര്ലമെന്റും മാവോയുടെ മുസോളിയവുമൊക്കെ.

മാവോയുടെ മുസോളിയം സന്ദര്ശിക്കാന് ഇപ്പോഴും നീണ്ടനിരയുണ്ട്. മാവോ ചൈനക്കാര്ക്ക് അതിമാനുഷനാണ്. വിപ്ലവാനന്തര ചൈനയില് മാവോ നടപ്പാക്കിയ പരിഷ്കാരങ്ങളെല്ലാം തന്നെ ഇന്നു തിരുത്തിയിട്ടുണ്ട്. എന്നാല്, തിരുത്തല്വാദികളും മാവോയെ പൂജിക്കുന്നു.

സാംസ്കാരിക വിപ്ലവത്തിന്റെ അവസാനത്തില് മാവോ നടത്തിയ വിലയിരുത്തല് പ്രസിദ്ധമാണ്: 70% ശരി, 30% തെറ്റ്. ഇന്നു ചൈനക്കാര് മാവോയെ വിലയിരുത്തുന്നതും ഏതാണ്ടങ്ങനെ തന്നെയാണ്: 70% ശരി, 30% തെറ്റ്. ടിയനന്മെന് സ്ക്വയറിനടുത്തുനിന്ന് ഒരു പുസ്തകം വാങ്ങി. ഷിയാന് യാഞ്ചി എഴുതിയ പുസ്തകത്തിന്റെ പേര്: മാവോ സെദുങ് ദൈവമല്ല, മനുഷ്യനാണ്.

ബെയ്ജിങ്ങിലെ വിടവാങ്ങല് അത്താഴത്തിനു വിദേശകാര്യ ഉപമന്ത്രിയുമുണ്ടായിരുന്നു. അദ്ദേഹത്തോടു ഞാന് പറഞ്ഞു: 'ഇന്ത്യന് സ്വഭാവമുള്ള സോഷ്യലിസത്തെക്കുറിച്ചാണു ഞങ്ങള് ചിന്തിക്കുന്നത്. ഉപമന്ത്രി ചിരിച്ചു. ആ ചിന്ത കുറച്ചു നേരത്തേ ആകാമായിരുന്നു എന്നു വേണമെങ്കില് വ്യാഖ്യാനിക്കാവുന്ന ചിരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക