Image

മതസംഘടനകളില്‍ സജീവമായവര്‍ സാമൂഹ്യസംഘടനകളില്‍ പ്രവര്‍ത്തിക്കരുത്

മൊയ്തീന്‍ പുത്തന്‍ചിറ Published on 27 July, 2012
മതസംഘടനകളില്‍ സജീവമായവര്‍ സാമൂഹ്യസംഘടനകളില്‍ പ്രവര്‍ത്തിക്കരുത്
ഈ അടുത്ത നാളുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മതസംഘടനകളുടെ അതിപ്രസരം സാമൂഹ്യസംഘടനകള്‍ക്ക് ദോഷം ചെയ്യുന്നു എന്നത്. ഒളിഞ്ഞും തെളിഞ്ഞും മതസംഘടനകളുടേയും സാമൂഹ്യ-സാംസ്‌ക്കാരിക സംഘടകളുടേയും നേതാക്കളും വക്താക്കളും പ്രസ്താവനകളിറക്കുകയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 'വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ' എന്നു പറഞ്ഞതുപോലെ ആ വിഷയം ഇപ്പോഴും സജീവമായി നിലകൊള്ളുന്നു.

ജൂണ്‍ മാസം മുതല്‍ സെപ്തംബര്‍ മാസം വരെ കണ്‍വന്‍ഷനുകളുടെ ഘോഷയാത്ര തന്നെയാണ് അമേരിക്കയിലങ്ങൊളമിങ്ങോളം ! ഒന്നിനോടൊന്ന് മെച്ചപ്പെടുത്താന്‍ സംഘാടകര്‍ പരസ്പരം മത്സരിച്ച് പരക്കം പായുന്നു.സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകളുടെ കണ്‍വന്‍ഷനും മതസംഘടനകളുടെ കണ്‍വന്‍ഷനും താരതമ്യപ്പെടുത്തിയാല്‍ രണ്ടാമത്തേതിനാണ് മുന്‍തൂക്കം എന്നു തോന്നുന്നു. ഈ പ്രതിഭാസം വരുംകാലങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാനേ തരമുള്ളൂ.

ഇപ്പോള്‍ സാമൂഹ്യസംഘടനകളുടെ തലപ്പത്തിരിക്കുന്നവരും മറ്റു തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ മതസംഘടനകളില്‍ പ്രവര്‍ത്തിച്ചവരോ ഇപ്പോഴും സജീവമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ ആണ്. മതസംഘടനകളോട് അവര്‍ കൂടുതല്‍ പ്രതിപത്തി കാണിക്കുന്നത് സ്വഭാവികം. പക്ഷേ, അതിന്റെ പേരില്‍ പിന്നീട് കുണ്ഠിതപ്പെട്ടിട്ട് യാതൊരു പ്രയോചനവുമില്ല. സാമൂഹ്യസംഘടനകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ അവരവരുടെ മതസംഘടനകളിലേക്ക് ആളെക്കൂട്ടിയവര്‍ ഇപ്പോള്‍ അവര്‍ക്കുതന്നെ പാരയാകുകയും ചെയ്തു. അമേരിക്കന്‍ മലയാളികളുടെ പൊതുനന്മയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാവരേയും സമഭാവനയോടെ കാണാനുള്ള സന്മനസ്സാണ് സാമൂഹ്യസംഘടനാ നേതാക്കള്‍ക്ക് വേണ്ടത്.

മതസംഘടനകളുടെ അതിപ്രസരം സാമൂഹ്യസംഘടനകള്‍ക്ക് വിഘാതമായി എന്നു മുറവിളി കൂട്ടുന്നവര്‍ ഒന്നു തിരിഞ്ഞു നോക്കിയാല്‍ അവര്‍ക്കുതന്നെ അതിന്റെ ഉത്തരം കിട്ടും. രണ്ടു വഞ്ചികളിലും കാലെടുത്തുവെച്ച് തുഴഞ്ഞതിന്റെ തിക്താനുഭവങ്ങളാണ് ഇപ്പോള്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലേതിനേക്കാള്‍ ശക്തമായ സാമുദായിക തരംതിരിവുകള്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഉണ്ട്. സാമൂഹിക സംഘടനകളില്‍ സാമുദായിക തത്പരകക്ഷികള്‍ നുഴഞ്ഞു കയറി സ്വന്തം സമുദായക്കാരെ വശത്താക്കുകയോ സംഘടനകളില്‍ തന്നെ ചേരിതിരിവ് ഉണ്ടാക്കുകയോ ചെയ്യുന്നു.ഈ സങ്കുചിത മനോഭാവത്തിനടിമപ്പെടാത്തവരും, ഈ രാഷ്ട്രീയ ചൂതുകളിയില്‍ താല്പര്യമില്ലാതെ അകന്നുനില്ക്കുന്നവരുമായ സാധാരണ ജനങ്ങള്‍ സംഘടനകളേയും സംഘടനാ നേതാക്കളേയും പുച്ഛിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ നേതാക്കള്‍ തന്നെയാണ്. കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യുകയാണെന്ന് അവര്‍ പോലും അറിയുന്നില്ല.

മാനവസമൂഹങ്ങള്‍ സാമുദായികമായി വേര്‍തിരിയാന്‍ തുടങ്ങിയതോടെ സാമ്പത്തിക മേല്‍ക്കോയ്മയ്ക്കു വേണ്ടിയുള്ള മത്സരം തുടങ്ങി. ഇവിടെയും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യസംഘടനയുടെ സാമ്പത്തിക സ്രോതസ്സിന്റെ നല്ലൊരു ഭാഗം സാമുദായിക സംഘടനകളിലേക്ക് ഒഴുകുന്നു, അല്ലെങ്കില്‍ ഒഴുക്കുന്നു. ഇതിനെതിര പ്രതികരിക്കാന്‍ ആര്‍ക്കും ധൈര്യമില്ല.

സാമൂഹ്യസംഘടനകളുടെ അപചയത്തിനു പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഈ സംഘടനകള്‍ക്ക് ചരമഗീതം പാടേണ്ടിവരുമെന്നു തീര്‍ച്ച. സാമുദായിക വൈകൃതങ്ങളിലേക്ക് അമേരിക്കന്‍ മലയാളി സംഘടനകള്‍ അധ:പ്പതിക്കാതിരിക്കണമെങ്കില്‍ ഒരൊറ്റ പോംവഴിയേ ഉള്ളൂ. മതസംഘടനകളില്‍ സജീവമായവര്‍ സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കാതിരിക്കുക. അതുപോലെ തിരിച്ചും.
മതസംഘടനകളില്‍ സജീവമായവര്‍ സാമൂഹ്യസംഘടനകളില്‍ പ്രവര്‍ത്തിക്കരുത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക