Image

നത്താള്‍ രാത്രിയില്‍ (കഥ)-3- മുക്കാടന്‍

Published on 24 October, 2012
നത്താള്‍ രാത്രിയില്‍ (കഥ)-3- മുക്കാടന്‍
നഴ്‌സിങ് പഠനം കഴിയുന്നവതുവരെ എന്റെ ചേച്ചിയും പെണ്ണമ്മചേച്ചിയും ഒന്നിച്ചായിരുന്നു. പഠനം കഴിഞ്ഞ് പെണ്ണമ്മചേച്ചി ദൂരെയുള്ള ഒരു സ്ഥലത്തേക്കു പോയി. അവിടെ ജോലി ആരംഭിച്ചു. പെണ്ണമ്മചേച്ചിക്ക് നാട്ടിലെ വീട്ടുകാരുമായി ഒരുവിധ ബന്ധവും തുടര്‍ന്നുകൊണ്ടു പോയില്ല. മാത്യൂസാറിനെക്കുറിച്ച് അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടിയില്ല. വല്ലപ്പോഴും പെണ്ണമ്മചേച്ചി എന്റെ ചേച്ചിയെ വിളിച്ചു സംസാരിച്ചിരുന്നു.

വര്‍ഷങ്ങള്‍ പലതു കടന്നുപോയി… ചേച്ചിയുടെ സഹായത്തോടെ ഞാന്‍ ജര്‍മ്മനയിലെത്തി. ഞാനും നഴ്‌സിങ്ങ് പഠിച്ച് ജോലിയായി…കുടുംബമായി. പെണ്ണമ്മചേച്ചി വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹമോചിതയാണെന്നും പിന്നെ മറ്റേതോ ജര്‍മ്മന്‍കാരനുമായി താമസിക്കുകയാണെന്നും… ഒടുവില്‍ കിട്ടിയ വാര്‍ത്ത അവര്‍ മദ്യത്തിനടിമായണെന്നും അവരുടെ ജീവിതം ആകെ താറുമാറാണെന്നും ഒക്കെ പല സന്ദര്‍ഭങ്ങളില്‍ പലരില്‍ നിന്നും കേട്ടിരുന്നു. അവരുടെ ദുഃസ്ഥിതിയോര്‍ത്ത് എനിക്കും ചേച്ചിക്കും വളരെ വിഷമം തോന്നിയിട്ടുണ്ട്. അവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടു കഴിഞ്ഞിട്ടില്ല.
ഒടുവില്‍ ഇതാ ഇപ്പോള്‍ ഈ അവസ്ഥയില്‍ എന്റെ മുമ്പില്‍ … ഞാന്‍ പെണ്ണമ്മചേച്ചിയെ താങ്ങി എഴുന്നേല്‍പ്പിച്ച് നടക്കുവാന്‍ തുടങ്ങി. മദ്യലഹരിയിലായിരുന്നു അവരുമായി മഞ്ഞിലൂടെ നടക്കുന്ന എന്നത് ഭഗീരഥ പ്രയത്‌നമായിരുന്നു. മൂത്രത്തിന്റെയും മദ്യത്തിന്റെയും അഹസ്യമായ ഗന്ധം അവഗണിച്ചുകൊണ്ട് ഞാന്‍ പെണ്ണമ്മചേച്ചിയേയും താങ്ങി നടക്കുന്നതിനിടയില്‍ ഭാര്യയെ വിളിച്ച് ബാത്ത്ടബ്ബില്‍ വെള്ളം നിറച്ചിടുവാന്‍ പറഞ്ഞു.

"എന്താ നിങ്ങളിപ്പം ഈ അര്‍ദ്ധരാത്രി വീണ്ടും കുളിക്കുവാന്‍ പോകുന്നോ? രാവിലെ കുളിച്ചതല്ലിയോ?"
"എന്റെ കൂടെ ഒരു അതിഥിയുണ്ട്. അവര്‍ക്കുവേണ്ടിയാണ് വെള്ളം നിറച്ചിടുവാന് പറഞ്ഞത്. കൂടുതല്‍ വിവരം ഞാനവിടെ വന്നിട്ടു പറയാം."

അശ്രാന്തപരിശ്രമത്തിലൂടെ ഞാനൊരുവിധം പെണ്ണമ്മചേച്ചിയെ വീട്ടിലെത്തിച്ചു. ഞാന്‍ "Shell"ബെല്‍ ഇട്ട ഉടനെ തന്നെ ഭാര്യ കതകുതുറന്നു. ഞാന്‍ താങ്ങി നടത്തിക്കൊണ്ടു വന്ന മനുഷ്യക്കോലത്തെ കണ്ട് അതിശയത്തോടെ അസഹ്യതയോടെ ചോദ്യഭാവത്തില്‍ ദേഷ്യത്തോടെ എന്നെ നോക്കി. ഞാന്‍ കൊണ്ടുവന്ന മനുഷ്യകോലത്തില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം സഹിക്കവയ്യാതെ അവള്‍ ഓടിപ്പോയി കുളിമുറി തുറന്നുപിടിച്ചു.

കുളിമുറിയിലേക്കു കൊണ്ടുപോയി അവരിട്ടിരിക്കുന്ന ദുര്‍ഗന്ധപൂരിതമായ ഓവര്‍ക്കോട്ട് അഴിച്ചുമാറ്റി ഒരു കവറിലാക്കി കെട്ടിവച്ചു. ബാക്കിയുള്ള വസ്ത്രങ്ങള്‍ എന്റെ ഭാര്യ അഴിച്ചുമാറ്റി അവരെ നന്നായി കുളിപ്പിച്ചു. ഒന്നിനും എതിരു പറയാതെ നിരാലംബയായി നിരാശ്രയായ അവര്‍ എല്ലാത്തിനും നിന്നു തന്നു. ഞാന്‍ പറയാറുള്ള പെണ്ണമ്മചേച്ചിയാണിതെന്ന് അവളെ പറഞ്ഞു മനസ്സിലാക്കി.

എന്റെ ചിന്തകള്‍ കാടുകയറി… എത്ര സുന്ദരിയായിരുന്നിവര്‍…. എങ്ങനെ ഇത്രത്തോളം വികൃതമായി! എങ്ങനെ ഇത്ര അധഃപതിക്കുവാനായി? എനിക്കു വല്ലാത്ത സങ്കടം തോന്നി! ചെറുപ്പത്തില്‍ എന്റെ വികൃതികള്‍ക്കെല്ലാം സ്വന്തം ചേച്ചിയേക്കാള്‍ കൂട്ടുനിന്ന ചേച്ചി. എന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി പൈസ തന്നു സഹായിച്ചിട്ടുള്ള ചേച്ചി. അവരുടെ ദുരവസ്ഥയാലോചിച്ചപ്പോള്‍ എന്റെ മനസ്സുവിങ്ങി… എന്റെ കണ്ണു നിറഞ്ഞു കവിയുന്നതും കവിളിലൂടെ കണ്ണീരൊഴുകുന്നതും ഞാനറിഞ്ഞു. നേരം വളരെ വൈകിയിരുന്നെങ്കിലും ഞാനെന്റെ ചേച്ചിയെ വിളിച്ചു പെണ്ണമ്മ ചേച്ചിയെകണ്ട വിവരവും വീട്ടില്‍ കൊണ്ടുവന്ന വിവരവും ഒക്കെ വിശദമായി പറഞ്ഞു. മോശമായ കാലാവസ്ഥയല്ലായിരുന്നെങ്കില്‍ ഉടനെ തന്നെ ചേച്ചി ഓടി എത്തുമായിരുന്നു. നാളെ പളളി കഴിഞ്ഞുടനെ എത്തുമെന്നു ചേച്ചി ഉറപ്പു തന്നു.

കുളികഴിഞ്ഞ് എന്റെ ഭാര്യയുടെ വൃത്തിയുള്ള വസ്ത്രങ്ങളും ധരിച്ചു പെണ്ണമ്മചേച്ചി ഭാര്യയോടൊപ്പം ഡ്രോയിങ്ങ് റൂമില്‍ വന്നു. അവരുടെ ഇപ്പോഴത്തെ ശരീരപ്രകൃതത്തിന് അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അവര്‍ക്ക് വലുതായിരുന്നു. ഭാര്യ ഭക്ഷണങ്ങല്‍ ചൂടാക്കി കൊണ്ടുവന്നു. അവര്‍ ഒന്നും പറയാതെ ഭക്ഷണം നല്ലതുപോലെ കഴിച്ചു. ഭക്ഷണവും കഴിഞ്ഞ് വെള്ളവും കുടിച്ച് എന്റെ ഭാര്യയെ നോക്കി പെണ്ണമ്മചേച്ചി പറഞ്ഞു.

"കുട്ടന്റെ ഭാര്യ നന്നായി പാചകം ചെയ്തിരിക്കുന്നു. എല്ലാം നന്നായി രുചിച്ചു. ഇത്രയും രുചിയോടെ ഭക്ഷണം കഴിച്ചിട്ട് വര്‍ഷങ്ങളായി."

അവര്‍ കൈകഴുകിയശേഷം വീണ്ടും വോണ്‍ സിമ്മറില്‍ വന്നിരുന്നു. എന്നിട്ടവര്‍ എന്നോടു ചോദിച്ചു.

"കുട്ടാ എനിക്കൊരു ബിയര്‍ തരുമോ?"

ഞാന്‍ പോയി ഫ്രിഡ്ജില്‍ നിന്നും ഒരു കുപ്പി ബിയര്‍ കൊണ്ടുവന്നു പൊട്ടിച്ചു വച്ചിട്ട് ഒരു ഗ്ലാസ് എടുത്തുകൊണ്ടുവരാനായിപോയി. ഗ്ലാസുമായി വന്നപ്പോഴേക്കും പെണ്ണമ്മചേച്ചി കുപ്പിയിലുള്ള ബിയറു മുഴുവന്‍ കുടിച്ചിരുന്നു! വീണ്ടും ഒരു ബിയറിനായി യാചനാ ഭാവത്തില്‍ എന്റെ മുഖത്തേക്കു നോക്കി.

"ചേച്ചി ഇനി കിടന്നുറങ്ങൂ നാളെ ക്രിസ്മസ് അല്ലെ. എന്റെ ചേച്ചി വരുന്നുണ്ട്. ചേച്ചി ഇവിടുണ്ടെന്ന് വിളിച്ചു പറഞ്ഞിരുന്നു. കാലാവസ്ഥ ഇത്ര മോശമല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ത്തന്നെ ഇവിടെ എത്തിയേനെ. ചേച്ചി ഇവിടുണ്ടെന്നറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷമായി."

ഭാര്യ ചേച്ചിയെ കിടപ്പുമുറിയില്‍ കൊണ്ടാക്കി. വൈകാതെ കൂര്‍ക്കം വലികേട്ടുതുടങ്ങി. അതിനുശേഷമാണ് ഭാര്യയോട് പെണ്ണമ്മചേച്ചിയെ കണ്ട സാഹചര്യങ്ങളെക്കുറിച്ച് വിവരിച്ചു പറഞ്ഞത്. രാത്രിയിലെ നത്താള്‍ കുര്‍ബ്ബാനയ്ക്കു പോകണ്ടെന്നുവച്ചു. മനസ്സ് കലുഷിതമായിരുന്നു. ശാരീരിക ക്ഷീണമുണ്ടായിരുന്നു. രാവിലെ കുര്‍ബ്ബാനയ്ക്കു പോകാമെന്നു കരുതി ഞാനും ഭാര്യയും ഉറങ്ങാനായി പോയി.

രാവിലെ എഴുന്നേറ്റ് കുര്‍ബ്ബാനയ്ക്ക് പോകുന്നതിനു മുമ്പ് ചേച്ചി കിടന്ന മുറി തുറന്നു നോക്കി. ചേച്ചി നല്ല ഉറക്കത്തിലായിരുന്നു. "ചേച്ചീ ഞങ്ങള്‍ കുര്‍ബ്ബാനയ്ക്ക് പോകുന്നു. ഞങ്ങള്‍ വരുന്നതിനുമുമ്പ് ഉണര്‍നാനല്‍ പ്രാതല്‍ കഴിക്കുക. എല്ലാം അടുക്കളയിലുണ്ട്."

നത്താള്‍ കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ മനസ്സിനു വല്ലാത്ത ഒരു ആശ്വാസം തോന്നി. എന്തോ ഒരു നല്ല കാര്യം ചെയ്തു എന്ന തോന്നല്‍ സാന്ത്വനമേകി. പ്രാര്‍ത്ഥനയില്‍ ഉണ്ണിയേശുവിനോടു പ്രത്യേക നന്ദിയും നല്ലതുവരുത്തണെ എന്ന് പ്രത്യേകം മനസ്സിരുത്തി പ്രാര്‍ത്ഥിക്കുകയും ചെയ്തു. കുര്‍ബ്ബാനാനന്തരം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഞാനും ഭാര്യയും തിരക്കിട്ടു വീട്ടിലേക്കു നടന്നു. മഞ്ഞുവീഴ്ച കുറെ ശമിച്ചിരിക്കുന്നു.

വീട് തുറന്ന് വോണ്‍സിമ്മറിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഞങ്ങളെ രണ്ടുപേരെയും സ്തബ്ധരാക്കി. ഒഴിഞ്ഞ അഞ്ചു ബിയറുകുപ്പികള്‍ ! ഭക്ഷണാവശിഷ്ടങ്ങള്‍ ! ഞാനെഴുതിവച്ചിരുന്ന കുറിപ്പിന്റെ അടിയില്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ട് എഴുതിയ മറ്റൊരു കുറിപ്പ് ഉദ്വേഗത്തോടെ ഞാന്‍ വായിച്ചു.

"കുട്ടാ ക്ഷമിക്കണം എനിക്കിനിയും സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനാവില്ല. ഞാന്‍ നിന്റെ പെണ്ണിന്റെ കട്ടിയുള്ള ഒരു 'മാന്റില്‍' എടുക്കുന്നു. നിന്റെ പെണ്ണിന്റെ ബാഗിലിരുന്ന കുറച്ച് പൈസയും ഞാനെടുക്കുന്നു. എന്നെ തിരക്കിയിറങ്ങണ്ട. എല്ലാത്തിനും നന്ദി."

ഞാന്‍ സ്തബ്ധനായി നിരാലംബനായി നിസ്സഹായനായി എന്തു ചെയ്യണമെന്നറിയാതെ ഇരുന്നു…മനസ്സു വിങ്ങി കണ്ണീര്‍ കവിളിലൂടെ ഒഴുകി…. ഭാര്യ അടുത്തിരുന്നു സമാധാനിപ്പിച്ചു.
അവസാനിച്ചു.
നത്താള്‍ രാത്രിയില്‍ (കഥ)-3- മുക്കാടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക