Image

വനം വന്യജീവികള്‍ക്കും നാട് ജനങ്ങള്‍ക്കും ആയി തുടരട്ടെ

Somarajan Panickar Published on 04 December, 2012
വനം വന്യജീവികള്‍ക്കും നാട് ജനങ്ങള്‍ക്കും ആയി തുടരട്ടെ
മുംബൈ നഗരത്തില്‍ കോണ്ക്രീറ്റ് വനത്തില്‍ കഴിയുന്ന ഞാന്‍ അനുഭവിക്കുന്ന പുലിപ്പേടിയെപ്പറ്റി മുന്‍പ് ഞാന്‍ എഴുതിയിരുന്നല്ലോ . ആ പേടി കുറേക്കൂടി വര്‍ധിപ്പിക്കുന്ന ഒരു വാര്‍ത്ത പത്രത്തിലെ മുന്‍പേജില്‍ വായിച്ചാണ് ഇന്ന് ഞാന്‍ ഓഫീസിലേക്ക് പുറപ്പെട്ടത്‌ .

എന്റെ ഫ്ലാറ്റ് സമുച്ചയത്തിനു അധികം ദൂരെയല്ലാതെ തന്നെ ഉള്ള അന്ധേരി ഓ എന്‍ ജീ സീ കോളനിയിലെ ബഹു നില ഫ്ലാറ്റിന്റെ സ്റെയര്‍ കേസിന് അടിയില്‍ ഇന്നലെ വെളുപ്പിനു അഞ്ചു മണിക്ക് ഒരു പുലി ഒളിച്ചിരിക്കുന്നത് കണ്ടു ഞെട്ടിയ ഫ്ലാറ്റ് സെക്യൂരിറ്റി ജീവനക്കാരന്‍ മനസ്സിന്റെ സമനില തെറ്റാതെ പോലീസിനെ വിളിച്ചു . രണ്ടു മണിക്കൂര്‍ കൊണ്ട് വിവരം അറിഞ്ഞു എത്തിയ രണ്ടായിരത്തോളം ആളുകളെ നിയന്ത്രിക്കുന്നതാണ് പോലീസിനു പുലിയെ ജീവനോടെ പിടിക്കുന്നതിലും വലിയ പുലിവാലായി മാറിയത് . പേടിച്ചരണ്ട പുലി പ്രാണഭയത്താല്‍ എന്തും ചെയ്യും , ചിലപ്പോള്‍ മൊബൈലില്‍ പടം പിടിക്കാം എന്ന് കരുതി ഓടിക്കൂടുന്ന ആളുകളെ ആക്രമിചെക്കാം . സ്റെയര്‍ കേസ് പോലെ ഇടുങ്ങിയ ഒരു സ്ഥലത്തേക്ക് പോലീസിനു തോക്കുമായി പുലിയെ നേരിടാന്‍ വലിയ പ്രായോഗിക വിഷമങ്ങളും ഉണ്ട് . പക്ഷെ വലിയ തീവ്രവാദികളെ ഒക്കെ നേരിട്ട് ശീലമുള്ള മുംബൈ പോലീസ് സമചിത്തതയോടെ കാര്യങ്ങള്‍ നേരിട്ടു. വനം വകുപ്പില്‍ നിന്നും എക്സ്പെര്‍ട്ട് ലുകളെ വരുത്തി, ടാസ്ക് ഫോര്സില്‍ നിന്നും വിദഗധര്‍ എത്തി, പുലിയെ മയക്കു വെടി വെക്കാന്‍ പര്ശീലനം ലഭിച്ച വിദഗ്ധരെ വരുത്തി . എന്തിനു പറയുന്നു , രണ്ടു മണിക്കൂര് കൊണ്ട് നമ്മുടെ പുപ്പുലിയെ മയക്കു വെടി വെച്ച് ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ജീപ്പില്‍ ആക്കി നിബിഡ വനത്തില്‍ തുറന്നു വിടാന്‍ കൊണ്ട് പോയി.

ഞാന്‍ താമസിക്കുന്നതിനു അധികം ദൂരെയല്ലാത്ത ആരെ കോളനിയില്‍ പുലി ഇറങ്ങുക ഇടയ്ക്കിടെ ഉണ്ടാവുന്ന സംഭവം ആണ് . അതിനാല്‍ ഈ പുലി പിടുത്തവും മയക്കു വെടിയും നാട് കടത്തലും ഒക്കെ ഇവിടുത്തെ പുലി പിടുത്തക്കാര്‍ക്ക് പുഷ്പം പോലെയുള്ളൂ . " വാ മോനെ ദിനേശാ " എന്ന മട്ടില്‍ അവര്‍ ഈ നാട് വിറപ്പിക്കാന്‍ ഇറങ്ങുന്ന കാട്ടിലെ രാജാക്കന്മാരെ പിടിക്കൂടി പഴയ സ്ഥലത്ത് തുറന്നു വിടുന്നു .

ഇന്ന് പേപ്പറില്‍ നിറഞ്ഞു നിന്ന ഈ സംഭവം വായിച്ചു , കാടുകള്‍ നിറഞ്ഞ നമ്മുടെ വയനാട്ടില്‍ ഒരു കടുവയെ പിടിക്കാന്‍ കേരള പോലീസും വനം വകുപ്പും പെട്ട പാടും അവസാനം അതിനെ വീരപ്പനെ വെടിവെച്ചു പിടിച്ചതുപോലെ കൊന്നു ചാക്കിലാക്കിയതും അത് വലിയ ഒരു ആഘോഷമാക്കിയ അവിടുത്തെ ജനങ്ങളെയും രാഷ്ട്രീയക്കാരെയും ഓര്‍ത്തു .

മദം ഇളകിയ ആനെയേയോ പാഞ്ഞടുക്കുന്ന കടുവയെയോ ഒരു പാട്ട് പാടി മയക്കാനോ മേരുക്കാനോ തീര്‍ച്ചയായും പറ്റില്ല . അക്രമാസക്തമായ ഒരു ജനക്കൂട്ടത്തെ ദേശീയ ഗാനം കേള്‍പ്പിച്ചു അറ്റന്‍ഷന്‍ ആയി നിര്‍ത്താനും പറ്റില്ല . ഞാന്‍ ഇവിടെ എന്തെല്ലാം എഴുതിയാലും ചത്തു പോയ കടുവ തിരിച്ചു ജീവിക്കുകയും ഇല്ല . പക്ഷെ ഈ അനുഭവത്തില്‍ നിന്നും നമ്മള്‍ ചില പാഠങ്ങള്‍ പഠിച്ചാല്‍ നന്നായിരുന്നു . ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നേരിടാന്‍ പറ്റിയ ഒരു ടാസ്ക് ഫോര്സും എക്സ്പെര്‍ട്ട് കളെയും നമ്മുക്ക് ഇനിയെങ്കിലും ഉണ്ടാക്കിയെടുക്കണം . ഇലക്കും മുള്ളിനും കേടില്ലാതെ ഇത്തരം ഭീഷണികള്‍ പരിഹരിക്കാന്‍ ടെക്നോലജിക്ക് കഴിയും . നാട്ടില്‍ ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ എല്ലാം വെടിവെച്ചു കൊന്നാല്‍ പിന്നെ ഒന്നും ബാക്കി ഉണ്ടാവില്ല . കാണുന്ന വിഷ പാമ്പുകളെ എല്ലാം കൊന്നുടുക്കിയാല്‍ പിന്നെ അവയുടെ വംശ നാശം വളരെ എളുപ്പമാകും .

നമ്മള്‍ രാഷ്ട്രീയനേതാക്കളും ജനങ്ങളും ഒക്കെ നാഷണല്‍ ജ്യോഗ്രാഫിക്കും ആനിമല്‍ പ്ലാനെറ്റും ഒക്കെ കണ്ടു വലിയ ആക്രമനകാരികളായ വന്യമൃഗങ്ങളെ എങ്ങിനെ പിടികൂടി റേഡിയോ കോളറും ഒക്കെ ഫിറ്റ്‌ ചെയ്തു തിരികെ വനത്തില്‍ കൊണ്ട് വിടുന്നത് നിത്യവും കാണുന്നവരാണ് . കാലം മാറുന്നത് അനുസരിച്ച് വന്യമൃഗങ്ങളെ നേരിടുന്ന രീതിയും മാറ്റിയെടുക്കാം , അവയുടെ ജീവന്‍ രക്ഷിച്ചു തന്നെ ഞങ്ങളുടെ ഭീതിയും ഭീഷണിയും അകറ്റാം .
പണ്ട് ബന്ദും സമരവും പ്രകടനവും ഒക്കെ അക്രമാസക്തം ആവുമ്പോള്‍ ആദ്യം ലാത്തിച്ചാര്‍ജ് , പിന്നെ കണ്ണീര്‍വാതകം , പിന്നെ ആകാശത്തേക്ക് വെടി വെപ്പ് , ഒടുവില്‍ നിരത്തി വെടിവെപ്പ് , ഇതായിരുന്നു രീതി . ആളുകള്‍ മരിക്കുന്നു , പിന്നെ അന്വേഷണം , കോടതി , പോലീസിനു സ്ഥലം മാറ്റം , പക്ഷെ നഷ്ടപ്പെട്ട ജീവന്‍ തിരിച്ചു കിട്ടില്ലല്ലോ . കാലം പുരോഗമിച്ചപ്പോള്‍ ഇതേ അവസ്ഥ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ വന്നു , ജല പീരങ്കി , മയക്കുന്ന ഗ്യാസ് , റബര്‍ ബുല്ലെറ്റ് , കാരണം മനുഷ്യ ജീവന്‍ നഷ്ടപ്പെടരുത് , അത് തിരിച്ചെടുക്കാന്‍ ആവില്ല .

വംശനാശം അഭിമുഖീകരിക്കുന്ന വന്യമൃഗങ്ങളുടെ കാര്യത്തിലും ഇതേ നയം തന്നെയാണ് . ഭീഷണിയാകുന്ന വന്യമൃഗത്തെ കൊല്ലാതെ എങ്ങിനെ കൈകാര്യം ചെയ്യാം എന്നാണു നമുക്ക് ആലോചിക്കേണ്ടത് . അതിനു നമ്മുടെ മനോഭാവവും നമ്മെ ഭരിക്കുന്ന ആളുകളുടെ മനോഭാവവും മാറണം . പുതിയ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ് . അവ നടപ്പിലാക്കണം എന്ന ദൃടനിശ്ചയം വേണം എന്ന് മാത്രം.

വയനാട് പ്രശ്നത്തില്‍ സര്‍ക്കാരും രാഷ്ട്രീയക്കാരും അല്‍പ്പം കൂടി പാകത കാണിച്ചിരുന്നു എങ്കില്‍ കടുവയെ ജീവനോടെ തന്നെ പിടികൂടാമായിരുന്നു . അല്ലെങ്കില്‍ ഒരിക്കല്‍ ജീവനോടെ പിടികൂടിയ കടുവയെ മറ്റൊരു വനത്തില്‍ തുറന്നു വിട്ടിരുന്നു എങ്കിലും പ്രശ്നം പരിഹരിക്കാം ആയിരുന്നു . പോയ ബുദ്ധി കടുവ പിടിച്ചാല്‍ കിട്ടില്ലല്ലോ !

അവിടെ കടുവയെ പിടികൂടുന്നത് ജനങ്ങളുടെ ഭീഷണി അകറ്റുക എന്നതിനേക്കാള്‍ ഒരു അഭിമാന പ്രശ്നമായോ രാഷ്ട്രീയ പ്രശ്നം ആയോ മാറ്റിയെടുത്തു എന്ന് തന്നെ പറയാം . പോലീസും അങ്ങിനെ തന്നെ വിചാരിച്ചു കാണണം .

" ജനങ്ങളുടെ ഭീഷണി ആയ കടുവയെ വേണ്ടി വന്നാല്‍ വെടി വെച്ച് കൊല്ലുക തന്നെ ചെയ്യും " എന്ന് സ്ഥലം എം പീയും കലക്സ്ടരും ഒക്കെ ഉറപ്പു നല്‍കിയപ്പോള്‍ ആ ഉറപ്പു പാലിക്കുക എന്നതില്‍ കവിഞ്ഞു കടുവാ സംരക്ഷണമോ വന്യജീവി സംരക്ഷണമോ ഒന്നും ആരും കാര്യമാക്കിയില്ല എന്ന് പറയാം. ജനങ്ങളുടെ കൈയ്യടിയും അടുത്ത തിരഞ്ഞെടുപ്പും പലരും മനസ്സില്‍ കാണുകയും ചെയ്തു .

ഒരു കടുവക്ക് വേണ്ടി ഇത്ര കരയാന്‍ എന്തിരിക്കുന്നൂ എന്ന് ചോദിക്കുന്നവരാണ്‌ നമ്മളില്‍ ഭൂരിപക്ഷവും . നല്ല ടെക്ക്നോളജി യും പരിശീലനം കിട്ടിയ വിദഗ്ദ്ധരും ഉണ്ടെങ്കില്‍ ഭാവിയില്‍ എങ്കിലും നമ്മുക്ക് കടുവകളെ ജനങ്ങളില്‍ നിന്നും ജനങ്ങളെ കടുവയില്‍ നിന്നും രക്ഷിക്കാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നു .

വനം വന്യജീവികള്‍ക്കും നാട് ജനങ്ങള്‍ക്കും ആയി തുടരട്ടെ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക