Image

ഒരു റിപ്പബ്ലിക്‌ ദിനം കൂടി (കൃഷ്‌ണ)

Published on 06 February, 2013
ഒരു റിപ്പബ്ലിക്‌ ദിനം കൂടി (കൃഷ്‌ണ)
ഒരു റിപ്പബ്ലിക്‌ ദിനം കൂടി കടന്നുപോയി. സാധാരണയായി സ്വാതന്ത്ര്യസമര ഭടന്മാരോടുള്ള ഭക്തിയും കടപ്പാടുമാണ്‌ ഈ ദിനം മനസ്സില്‍ ഉണര്‍ത്തുന്നത്‌. ഇന്നും അത്‌ ഇല്ലെന്നല്ല.പക്ഷെ അതിനുപരി മറ്റെന്തൊക്കെയോ അശുഭചിന്തകള്‍ മനസ്സില്‍ കടന്നുവരുന്നു.

സ്വതന്ത്രഭാരതം വളരെയേറെ നേട്ടങ്ങള്‍ ഉണ്ടാക്കി എന്നതൊരു വാസ്‌തവമാണ്‌. ശാസ്‌ത്ര സാങ്കേതിക രംഗങ്ങളില്‍ എടുത്തുപറയാവുന്ന ഒരു രാജ്യമാണ്‌ ഇന്ന്‌ ഭാരതം. വികസിതരാജ്യങ്ങളില്‍ പോലും ശാസ്‌ത്രസാങ്കേതികരംഗത്ത്‌ എടുത്തുപറയുന്ന പലപേരുകളും ഭാരതീയരുടെതാണ്‌. ഇതില്‍ നമുക്ക്‌ അഭിമാനിക്കാന്‍ വകയില്ലേ എന്ന്‌ ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്‌ എന്നാണു ഉത്തരം.

പക്ഷെ ഇത്‌ ചിത്രത്തിന്റെയ ഒരു വശം മാത്രമല്ലേ ആകുന്നുള്ളൂ.

ഭാരതത്തിന്റെഇ ആത്മാവ്‌ ഗ്രാമങ്ങളില്‍ ആണെന്ന്‌ ഗാന്ധിജി പറഞ്ഞു. ഗ്രാമങ്ങളുടെ പുരോഗതിയിലൂടെ മാത്രമേ ഭാരതത്തിന്റെഇ പുരോഗതി സാദ്ധ്യമാകൂ എന്ന്‌ അദ്ദേഹം ഉറച്ചു വിശ്വസിച്ചു. എന്നാല്‍ ഇന്ന്‌ സ്ഥിതി എന്താണ്‌?

മുകളില്‍ പറഞ്ഞ ശാസ്‌ത്രസാങ്കേതിക വിദഗ്‌ദ്ധര്‍ ഏറെയും നഗരങ്ങളില്‍ നിന്നാണ്‌. വന്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്ന, ദിവസവും പത്തുമണിക്കൂറോളം ജോലിചെയ്‌തു തളരുന്ന അവര്‍ തങ്ങളുടെ വോട്ടു രേഖപ്പെടുത്താന്‍ സമയം കണ്ടെത്തുന്നതുപോലും വളരെ ബുദ്ധിമുട്ടിയാണ്‌. പലരും പ്രവാസികള്‍. അടുത്തകാലം വരെ വോട്ടില്ലാതിരുന്നവര്‍. (ഇപ്പോഴും അവര്‍ക്ക്‌ വോട്ടുചെയ്യാനുള്ള അധികാരം ആയോ എന്ന്‌ സംശയമാണ്‌). ഇതെല്ലാം കൊണ്ട്‌ അവരിലൂടെ ഈ രാജ്യത്തിന്റെ പുരോഗതി അളക്കാന്‍ ശ്രമിക്കുന്നതില്‍ അര്‌ത്ഥംം കാണുന്നില്ല.

പിന്നെ ആരിലൂടെയാണ്‌ രാജ്യപുരോഗതി മനസ്സിലാക്കേണ്ടത്‌?

ഇവിടുത്തെ സ്ഥിരവാസികളിലൂടെ. കൃഷിക്കാരിലൂടെ. തൊഴിലാളികളിലൂടെ.

രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ്‌ ഇവരിലേറെയും. ഒരു ചെറിയ വിഭാഗത്തിന്‌ ജീവിതം സുഖകരമായിരിക്കാം. പക്ഷെ ബഹുഭൂരിപക്ഷവും അങ്ങനെയല്ലല്ലോ?

ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അറുപത്തിരണ്ടു വര്‍ഷം എന്നത്‌ ഒരു ചെറിയ കാലഘട്ടമാണ്‌. ഇത്രയും നാള്‍ കൊണ്ട്‌ രാജ്യം വികസിതമാകണമെങ്കില്‍ അതിശയങ്ങള്‍ നടക്കണം. അതൊന്നും നടന്നില്ലല്ലോ ഇതുവരെ.

സാധാരണക്കാര്‍ക്ക്‌ , പട്ടിണിപ്പാവങ്ങള്‍ക്ക്‌ എന്താണ്‌ ഇവിടെ ലഭിക്കുന്നത്‌?

വിലക്കയറ്റം. എന്തിനും ഏതിനും വിലകൂടിക്കൊണ്ടേ ഇരിക്കുന്നു. വാഹനങ്ങളുടെ ഉപയോഗത്തിനുള്ള ഇന്ധനവിലയില്‍ ആദ്യം വര്‍ധന ഉണ്ടാകുന്നു. (ഉണ്ടാക്കുന്നു എന്നെഴുതുന്നതാണ്‌ കൂടുതല്‍ ശരി എന്ന്‌ തോന്നിപ്പോകുന്നു). അതോടെ എല്ലാത്തിനും വിലകൂടുന്നു. അതല്ലേ ഇന്ന്‌ കാണുന്നത്‌?

ഈയിടെ ഒരാള്‍ ഈ ഇന്ധനവിലക്കയറ്റത്തെ സാമ്പത്തിക പുരോഗതിയിലേക്കുള്ള പാതയായി വ്യാഖ്യാനിക്കുന്നത്‌ കേള്‍ക്കാനിടയായി. ഒരു സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ അങ്ങനെ വിശദീകരിച്ചത്രേ. അതിനുശേഷം കമ്പോളത്തില്‍ വിലക്കയറ്റം ഉണ്ടായപ്പോള്‍ പാവപ്പെട്ട തൊഴിലാളിയും കര്‍ഷകനും എന്ത്‌ വിചാരിച്ചിരിക്കും? രാജ്യത്തിന്റെ പുരോഗതിയില്‍ എന്റെ പങ്ക്‌ ഞാനും നിറവേറ്റുകയാണ്‌ എന്നോ? അതോ ഇവിടുത്തെ കോടീശ്വരന്മാരെയും രാഷ്ട്രീയക്കാരെയും അഴിമതിക്കാരെയും ആര്‍ഭാടത്തില്‍ മുക്കിക്കുളിപ്പിക്കുന്നതിന്റെ ഭാഗമായി ഞങ്ങള്‍ കഷ്ടപ്പെടുകയാണ്‌ എന്നോ?

ഈയിടെ ഡീസല്‍ വില കൂട്ടിയപ്പോള്‍ കേരളത്തില്‍ ഉണ്ടായ ഫലം കണ്ടില്ലേ? ഒരു ലിറ്റര്‍ ഡീസലിന്‌ സാധാരണഗതിയില്‍ അല്‌പ്പം മാത്രം വില കൂടിയപ്പോള്‍ സാധാരണക്കാരന്റെ യാത്രോപാധിയായ കെ.എസ്‌.ആര്‍.ടി.സി.ക്കുള്ള ഡീസലിന്‌ പന്ത്രണ്ടു രൂപയ്‌ക്കടുത്തു ലിറ്ററിന്‌ വില വര്‍ധിച്ചു. ഫലമോ? അനേകം ട്രിപ്പുകള്‍ ക്യാന്‍സലായി. പുറകെ യാത്രക്കൂലി കൂട്ടലും വന്നേക്കാം. എന്തൊരു സേവനം.

നാട്ടുകാര്‍ പട്ടിണിയാണെന്നും ധാന്യങ്ങള്‍ കിട്ടാനില്ലെന്നും പറഞ്ഞപ്പോള്‍ ഒരു രാജ്ഞി പറഞ്ഞതായി കേട്ടിട്ടുണ്ട്‌: `അവരോടു കേക്കുതിന്നാന്‍ പറയൂ എന്ന്‌.' ട്രിപ്പുകള്‍ ക്യാന്‍സലായതിനെപ്പറ്റി രാജ്യം ഭരിക്കുന്ന ബുദ്ധിജീവികളോട്‌ ചോദിച്ചാല്‍ അവര്‍ പറഞ്ഞേക്കും. : എല്ലാവരും ഓരോ കാര്‍ വാങ്ങിച്ചാല്‍ പോരെ? എന്തോരം കാറുകമ്പനികളാ ഇപ്പോള്‍ ഈ രാജ്യത്തുള്ളത്‌? വാങ്ങിക്കാന്‍ ലോണും കിട്ടും.

ഇരുപതുരൂപായുടെ അരിക്ക്‌ നാല്‍പ്പതിലേറെ രൂപയായപ്പോള്‍ ബാക്കി പണം കണ്ടെത്താന്‍ പാടുപെടുന്ന പാവങ്ങള്‍ സാമ്പത്തികശാസ്‌ത്രം പഠിച്ചവരായിരിക്കണമെന്നില്ലല്ലോ?

ആരില്‍ നിന്ന്‌ നമ്മള്‍ സ്വാതന്ത്ര്യം നേടിയോ, അവരെപ്പറ്റി പ്രധാനമായി പറയുന്നത്‌ അവര്‍ ഇന്ത്യക്കാരെ തമ്മിലടിപ്പിച്ച്‌ ഭരിക്കുകയായിരുന്നു എന്നാണ്‌. (DIVIDE AND RULE). ഇന്നത്തെ ഇന്ത്യയില്‍ നടക്കുന്നതും അതുതന്നെയല്ലേ? മതത്തിന്റെയും ജാതിയുടെയും പേരില്‍ ബോധപൂര്‍വം, തമ്മിലടിപ്പിക്കാന്‍ ഉണ്ടാക്കിവച്ചതല്ലേ ജാതിമതങ്ങളുടെ പേരിലുള്ള സംവരണങ്ങള്‍? സംവരണം ഉള്ളവനോട്‌ അതില്ലാത്തവന്‌ എതിര്‍പ്പ്‌ തോന്നുന്നത്‌ സ്വാഭാവികം. അതില്‍നിന്നു രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നു. ഏത്‌ ജാതിക്കാരാണ്‌ ഒരു പ്രദേശത്ത്‌ കൂടുതല്‍ എന്ന്‌ കണ്ടിട്ട്‌ അതനുസരിച്ച്‌ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നു. സംവരണം ആളുകളെ ഗുണപ്പെടുത്താനായിരുന്നെങ്കില്‍ സാമ്പത്തിക സംവരണം നടപ്പാക്കുമായിരുന്നു. പക്ഷേ അതല്ലല്ലോ നടക്കുന്നത്‌? ഇരുപതിലേറെ വര്‍ഷം മുമ്പ്‌ സംവരണാനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ള, ഒരു പാവപ്പെട്ട പെണ്‍കുട്ടി എന്നോട്‌ പറഞ്ഞു: `ഈ സംവരണം എല്ലാം പണക്കാര്‍ക്കും അതുപോലെ പിടിപാടുള്ളവര്‍ക്കുമേ ലഭിക്കൂ. സാമ്പത്തികസംവരണം ആയിരുന്നെങ്കില്‍ എനിക്ക്‌ എന്നേ ജോലി ലഭിച്ചേനെ'. Post graduate ആയിരുന്നു ആ കുട്ടി. ഒടുവില്‍ പണക്കാരെ സംവരണത്തില്‍ നിന്നും ഒഴിവാക്കുന്നു എന്ന്‌ പറഞ്ഞു ക്രീമിലയര്‍ സംവിധാനമുണ്ടാക്കി. പക്ഷെ അതിന്റെ പരിധി കണ്ടപ്പോള്‍ ഞെട്ടിപ്പോയി. വര്‍ഷം ഒമ്പതുലക്ഷം രൂപയ്‌ക്കു മുകളില്‍ വരുമാനമുള്ളവര്‍ മാത്രം ക്രീമിലയറില്‍!! അതായത്‌ മാസം എഴുപത്തയ്യായിരം രൂപാ!!! ഇത്രയേറെ വരുമാനമുള്ളവര്‍ വളരെ കുറച്ചല്ലേ കാണൂ? ഫലത്തില്‍ പഴയരീതി തന്നെ. മുകളില്‍ പറഞ്ഞ പെണ്‍കുട്ടിയെപ്പോലുള്ളവര്‍ക്ക്‌ സംവരണാനുകൂല്യം കിട്ടാന്‍ അപ്പോഴും ഇടയില്ല.

അടുത്തത്‌ മതം. ഒരു മതത്തിലെ തീര്‍ത്ഥാടകര്‍ക്കുമാത്രം ഇളവുകള്‍. മറ്റുള്ള തീര്‍ത്ഥാടകര്‍ക്ക്‌ ഇളവുകള്‍ ഇല്ല. പരസ്‌പരം വെറുപ്പിക്കാന്‍ ഇതിലേറെ എന്ത്‌ വേണം? ഇത്‌ അന്യായമാണ്‌ എന്ന്‌ ഇളവുകളുള്ള മതത്തിലെ ആളുകളും സമ്മതിക്കും. എല്ലാവര്‍ക്കും തീര്‍ഥാടനത്തിനു സൗജന്യം കൊടുത്താല്‍ അവര്‍ക്കും സന്തോഷമേ തോന്നൂ. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അവരുടെ ഇടയില്‍ ഒരു രഹസ്യമായ വോട്ടെടുപ്പ്‌ (അത്‌ തികച്ചും അപ്രതീക്ഷിതമായി നടത്തണം. അല്ലെങ്കില്‍ അവരുടെ മനസ്സില്‍ മതവിദ്വേഷത്തിന്റെ വിഷം രാഷ്ട്രീയക്കാര്‍ കുത്തിക്കയറ്റും.) നടത്തിനോക്കട്ടെ. ഒരു മതേതര, ജനാധിപത്യരാജ്യത്തില്‍ ഇങ്ങനെയാണോ വേണ്ടത്‌?

ജനങ്ങളുടെ നന്മയായിരിക്കണം ഭരിക്കുന്നവരുടെ ലക്ഷ്യം. ആഹാരം, വസ്‌ത്രം, പാര്‍പ്പിടം, വിനോദം, അറിവ്‌ എന്നിവയില്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടാകണം. അതിനുള്ള വരുമാനം ലഭിക്കണം. വാസ്‌തവത്തില്‍ ഇതിനുള്ളത്‌ ചെയ്യാന്‍ ജനപ്രതിനിധികളുടെ ഒരു കൂട്ടായ്‌മ മാത്രം മതി. രണ്ടു പാര്‍ട്ടികള്‍ വരെ സാരമില്ലെന്ന്‌ വയ്‌ക്കാം. ഏതാണ്‌ കൂടുതല്‍ നല്ലത്‌ എന്നതിനെപ്പറ്റി അഭിപ്രായവ്യത്യാസം ഉണ്ടാകാമല്ലോ? പക്ഷെ ഇവിടെ എത്ര രാഷ്ട്രീയപ്പാര്‍ട്ടികളാണ്‌!!! ഒരു പാര്‍ട്ടിയില്‍ ഉള്ളവര്‍ തമ്മില്‍ അടിച്ചാല്‍ രണ്ടുപാര്‍ട്ടികളായി. പിന്നെ, നാല്‌, എട്ടു, പതിനാറ്‌ എന്നിങ്ങനെ പോകുന്നു പാര്‍ട്ടികളുടെ എണ്ണം. (ഇവര്‍ക്കെല്ലാം കൂടി ചെയ്യാന്‍ ആകെ ഒരു വോട്ടേ ഉള്ളല്ലോ എന്ന്‌ വ്യസനിക്കുന്നവരും കണ്ടേക്കാം!!!)

ഇതില്‍നിന്നും ഒന്ന്‌ വ്യക്തമല്ലേ? സ്വന്തം സ്വാര്‍ഥതയ്‌ക്കപ്പുറം ഒന്നും ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക്‌ പ്രശ്‌നമല്ല. സ്വന്തം സ്വാര്‍ത്ഥുതാപൂരണത്തിനായി പാര്‍ടിസ്വത്തുകളുണ്ടാക്കുന്നു. എന്നിട്ട്‌ ഒന്നിച്ചു തെരഞ്ഞെടുപ്പിന്‌ നില്‍ക്കു ന്നു. തമ്മില്‍ തമ്മില്‍ വിലപേശി മന്ത്രിസ്ഥാനം, കോര്‌പടറേഷന്‍ ചെയര്‌മാടന്‍ സ്ഥാനം ഇവ ഉറപ്പിക്കുന്നു. ഭരണനാടകം കളിക്കുന്നു. പാവം ജനം കണ്ടു കയ്യടിക്കുന്നു. തൊഴുതുനില്‌ക്കുന്നു.

ഒരാള്‍ ഒരു പാര്‍ട്ടിയുടെ ഔദ്യോഗികസ്ഥാനത്തെത്തിയാല്‍ അയാളെ അനുമോദിക്കുന്നതിന്റെ ഉദ്ദേശം എനിക്ക്‌ മനസ്സിലാകുന്നില്ല. പക്ഷെ നാടുനിറയെ അത്തരം അനുമോദന പോസ്‌ററുകള്‍.!!! അയാള്‍ എന്ത്‌ ചെയ്യുന്നെന്നു ശ്രദ്ധിക്കുകയല്ലേ വേണ്ടത്‌? ഒരു ബസ്‌ അനുവദിച്ചാല്‍ അതിനു മന്ത്രിയോടും എം.എല്‍.എ., എം.പി. എന്നിവരോടും നന്ദി പറയുന്നതെന്തിന്‌? അതിനല്ലേ അവരെ തിരഞ്ഞെടുത്തത്‌? സ്വന്തം ശമ്പളവും മറ്റും തോന്നിയതുപോലെ സ്വയം വര്‌ദ്ധിനപ്പിക്കുമ്പോഴും ചോദ്യം ചെയ്യാത്തത്‌? പക്ഷെ കണ്ടുവരുന്നത്‌ അങ്ങനെയല്ല. ഒരു പ്രത്യേക റൂട്ടിലൂടെ ഒരു ബസ്‌ അനുവദിച്ചാല്‍ അത്‌ ഉദ്‌ഘാടനം ചെയ്യാന്‍ മന്ത്രിയെക്കൊണ്ടുവരാനും മറ്റുമായി എത്ര രൂപയാണ്‌ ചെലവഴിക്കുന്നത്‌? കാസര്‍ഗോട്ട്‌ നിന്നും മംഗലാപുരത്തിന്‌ ഒരു ബസ്‌ ഓടാന്‍ തിരുവനന്തപുരത്ത്‌ നിന്ന്‌ മന്ത്രി വന്നു ഉദ്‌ഘാടനം ചെയ്യണമോ? ആ ബസ്‌ കൊണ്ട്‌ പ്രയോജനം ഉണ്ടാകുന്ന ഒരു സാധാരണക്കാരന്‍ ആ സര്‍വീസ്‌ ഉദ്‌ഘാടനം ചെയ്യുന്നതല്ലേ ഉചിതം? വേണ്ടാത്ത ചിലവുകളും ഒഴിവാക്കാം. അയാളുടെ എങ്കിലും വോട്ടു ഭരണക്കാര്‍ക്ക്‌ കിട്ടുകയും ചെയ്യും. പക്ഷെ മന്ത്രിയെക്കൊണ്ടുവന്നു ഉദ്‌ഘാടനം ചെയ്യിക്കുമ്പോഴോ? ആ മന്ത്രിയുടെ വകുപ്പിലെ ജോലികള്‍ അത്രയും താമസിക്കും. മന്ത്രി വരുമ്പോള്‍ ട്രാഫിക്ക്‌ തിരിച്ചുവിട്ടേക്കാം. യാത്രക്കാര്‍ക്ക്‌്‌ അസൗകര്യങ്ങള്‍ ഉണ്ടായേക്കും. പിന്നെ മൈക്ക്‌ വച്ച പ്രസംഗങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദമലിനികരണം. ഏതായാലും അങ്ങനെ ഒരു ഉദ്‌ഘാടനം മൂലം ഒരു പാര്‍ട്ടിക്കും ഒരു വോട്ടുപോലും കൂടുതല്‍ കിട്ടുമെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. ഇത്‌ വായിക്കുന്ന ആര്‍ക്കെങ്കിലും അങ്ങനെ തോന്നുമെന്നും എനിക്ക്‌ തോന്നുന്നില്ല. നടപ്പാകുമെന്ന്‌ ഒരു ഉറപ്പും ഇല്ലാത്ത വാഗ്‌ദാനങ്ങള്‍ വയറു നിറയ്‌ക്കുമെന്നും എനിക്ക്‌ തോന്നുന്നില്ല.

ഇതൊക്കെയാണോ ഒരു സ്വതന്ത്ര, മതേതര, ജനാധിപത്യ രാജ്യത്ത്‌ നടക്കേണ്ടത്‌?

ങാ, ഒന്ന്‌ മറന്നുപോയി. സമത്വം, മതേതരത്വം, ജനസേവനതത്‌പ്പരത എന്നിവ പ്രവര്‍ത്തിയില്‍ വേണമെന്ന്‌ ഭരണഘടനയില്‍ എഴുതിയിട്ടില്ലല്ലോ? പിന്നെന്താ? അല്ലെ? പ്രസംഗങ്ങള്‍ പത്രങ്ങളില്‍ വന്നാല്‍ പ്രശ്‌നം തീര്‍ന്നില്ലോ? ഭരിക്കുന്നത്‌ ആരായാലെന്താ? ഏതു രാജ്യക്കാരായാലെന്താ?
ഒരു റിപ്പബ്ലിക്‌ ദിനം കൂടി (കൃഷ്‌ണ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക