Image

ആ നിമിഷത്തിന്റെ നിര്‍വ്രുതിയില്‍ (വാലന്റയിസ്‌ ഡേ സ്‌പെഷല്‍: സി. ആന്‍ഡ്രൂസ്‌)

Published on 11 February, 2013
ആ നിമിഷത്തിന്റെ നിര്‍വ്രുതിയില്‍ (വാലന്റയിസ്‌ ഡേ സ്‌പെഷല്‍: സി. ആന്‍ഡ്രൂസ്‌)
(പ്രണയാനുഭവം)

'What is love? You look at her, she looks at you? No. love is when you both look at the world together and the world says they look nice together.'

(വാലന്റയിന്‍ ദിവസം ആഘോഷിക്കുമ്പോള്‍ പ്രഥമ പ്രണയത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നവര്‍ ഉണ്ടാകും. പ്രശസ്‌ത എഴുത്തുകാരനും, വേദപുസ്‌തകത്തെ ആസ്‌പദമാക്കി രചിച്ച വിജ്‌ഞാനപ്രദങ്ങളായ ഗ്രന്ഥങ്ങളുടെ രചയിതാവും, കലാ-സാംസ്‌കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യവുമായ ശ്രീ ആന്‍ഡ്രൂസ്‌ യൗവ്വനാരംഭത്തിലെ പ്രണയാനുഭവങ്ങളെപ്പറ്റി പറയാന്‍ ഇ-മലയാളിക്ക്‌ വേണ്ടി വാലന്റൈയിന്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ മനസ്സു തുറക്കുന്നു. ഇ-മലയാളിക്ക്‌ വേണ്ടി ഇത്‌ തയ്യാറാക്കിയത്‌: സുധീര്‍ പണിക്കവീട്ടില്‍.)

ഇംഗ്ലീഷ്‌ ലിറ്ററേച്ചര്‍ ക്ലാസ്സുകള്‍ ആന്റോയ്‌ക്ക്‌ (Anto) മറ്റു വിദ്യാര്‍ഥികളില്‍ നിന്നും രസകരമായി അനുഭവപ്പെടാന്‍ കാരണം അപ്പോള്‍ മറ്റു ക്ലാസ്സുകളില്‍ നിന്നുമെത്തുന്ന സുന്ദരിമാരാണ്‌. അതില്‍ ആഗ്നസ്സ്‌ (യഥാര്‍ത്ഥ പേരല്ല) പ്രഥമ ദ്രുഷ്‌ടിയില്‍ അദ്ദേഹത്തിന്റെ പ്രണയിനിയായി. അവര്‍ പരസ്‌പരം അനുരാഗബദ്ധരായി, റോമിയൊ ആന്റ്‌ ജൂലിയറ്റ്‌ പഠിപ്പിക്കുന്ന സാറിനു ക്ലാസ്സില്‍ നടക്കുന്ന പ്രണയനാടകങ്ങളെ കുറിച്ച്‌്‌ നല്ലപോലെ അറിയാം. സുന്ദരനായ ആന്റോ കോളേജിലെ സകല പെണ്‍കുട്ടികളുടേയും ഹൃദയസ്‌പന്ദനമാണ്‌. ആന്റോവിനെ നോക്കി `അറിയുന്നില്ലേ ഭവാന്‍' അറിയുന്നില്ലേ എന്ന ഭാവത്തോടെ പെണ്‍കുട്ടികള്‍ ഏതൊ മാസ്‌മര ലഹരിയില്‍ എല്ലാം മറന്ന്‌ മാറത്ത്‌ പുസ്‌തകങ്ങള്‍ അടക്കി അങ്ങനെ നടക്കുന്നത്‌ കൂട്ടുകാര്‍ക്ക്‌ ആന്റൊവിനെ കളിയാക്കാന്‍ വിഷയമായിരുന്നു. പഠിപ്പിക്കുന്ന സാറും ആന്റൊ എന്ന സുന്ദരനെ പെണ്‍കുട്ടികള്‍ മനസ്സ്‌ കൊണ്ട്‌ ആരാധിക്കുന്ന കാര്യം പൊടി വലിക്കുന്ന പോലെ വലിച്ചു കയറ്റി ചിലപ്പോള്‍ ക്ലാസ്സില്‍ തുമ്മാറുണ്ട്‌.. നാടകത്തിലെ ഓരോ സംഭാഷണത്തിലും റോമിയോ-ജൂലിയറ്റിനു പകരം ആന്റൊ-ആഗ്നസ്സ്‌ ആയി അദ്ദേഹം മാറ്റുന്നത്‌ സഹപാഠികള്‍ക്ക്‌ വിനോദം പകര്‍ന്നുകൊടുത്തു. വൈകിയെത്തിയ ആഗ്നസ്സ്‌ ക്ലാസ്സിലേക്ക്‌ കടക്കുന്ന നേരത്തായിരിക്കും റോമിയോ-ജൂലിയറ്റിലെ ബാല്‍ക്കണി സീന്‍ സാര്‍ വിവരിക്കുന്നത്‌. ആ അവസരം പാഴാക്കാതെ സാര്‍ പറയും. അവിടേക്ക്‌ നോക്കു അതാണു കിഴക്ക്‌, ആഗ്നസ്സാണു സൂര്യന്‍. (It is the east and Juliet is the sun) ആ സൂര്യപ്രകാശം മുഴുവന്‍ തട്ടുന്നത്‌ ആന്റോവിന്റെ മുഖത്താണു. ആന്റോവിന്റെ ദിവസം ആരംഭിക്കുന്നത്‌ ആഗ്നസ്സ്‌ എന്ന സൂര്യന്‍ ഉദിക്കുമ്പോഴാണ്‌്‌, ആഗ്നസ്സിന്റെ മുഖം ലജ്ജയാല്‍ തുടുത്തു. അപ്പോള്‍ സാര്‍ പറയുന്നു. അവളുടെ കവിളിലെ ശോഭ നക്ഷത്രങ്ങളെ ലജ്ജിപ്പിക്കുന്നു, പകല്‍ വെളിച്ചം ദീപങ്ങളെയെന്നപോല്‍. (The brightness of of her cheek would shame those stars/As daylight doth a lamp). കുട്ടികളെ ഒന്നുകൂടി രസിപ്പിക്കാന്‍ സാര്‍ വീണ്ടും ഒരു ഫലിതം പൊട്ടിച്ചു. നായകന്‍ നായികയോട്‌ ചോദിച്ചു. .Shall I print a kiss on your cheek?;
നായിക: Yes, but do not publish it. ക്ലാസ്സില്‍ കൂട്ടച്ചിരി മുഴങ്ങി..

ആഗ്നസ്സ്‌ ആന്റൊവിന്റെയെന്ന്‌ എല്ലാവരും ഉറപ്പിച്ചത്‌കൊണ്ട്‌ ആഗ്നസ്സിനു മറ്റു പൂവ്വാലന്മാരുടെ ശല്യം ഉണ്ടായില്ല.അവര്‍ രണ്ടു പേരും ഇണപ്രാവുകളെപോലെ കോളേജ്‌ കാമ്പസ്സിലെ തണല്‍ മരങ്ങള്‍ക്ക്‌ ചുറ്റും കൂടി. പ്രേമാമൃത ചഷകങ്ങള്‍ മോന്തി കുടിച്ച്‌ മദോന്മത്തരായി, അനുരാഗ ലഹരിയില്‍ ആമഗ്നരായി. കൈനഖവും കടിച്ചുകൊണ്ട്‌ അതുവഴി കടന്നുപോയ മറ്റ്‌ പെണ്‍കുട്ടികള്‍ അവരെ അസൂയയോടെ നോക്കി. ആന്റോവിന്റെ മനസ്സില്‍ ആഗ്നസിനെ `ഒന്ന്‌ തൊടാനൊരു മോഹം' ഇടക്കിടെ തലപൊക്കി. കോളേജില്‍ നിന്നും തിരിച്ച്‌്‌ പോക്ക്‌ ഒരുമിച്ചാണ്‌. ബസ്സിറങ്ങി വിജനമായ വഴികളിലൂടെയുള്ള നടത്തം. അപ്പോഴൊക്കെ മനസ്സ്‌ കൊതിച്ചെങ്കിലും അതിനു മുതിര്‍ന്നില്ല. ആഗ്നസ്സ്‌ അത്‌ ഒരിക്കലും ഇഷ്‌ടപ്പെടുകയില്ല എന്ന്‌ ആന്റൊ വിശ്വസിച്ചു. എല്ലാ പെണ്‍കുട്ടികളും അങ്ങനെയല്ലേ? വിവാഹം വരെ പരിശുദ്ധി കാത്ത്‌ സൂക്ഷിക്കേണ്ടതല്ലേ? വിവാഹത്തിനു ശേഷം ഒരാള്‍ ആ പരിശുദ്ധി നഷ്‌ടപ്പെടുത്തുന്നു. പാവം സ്‌ത്രീയുടെ അടിമത്വം കൊച്ചിലെ ആരംഭിച്ച്‌ മരണം വരെ തുടരുന്നു.

പള്ളിമേടയയുടെ കനത്ത മതിലുകള്‍ അരിക്‌ വക്കുന്ന റോഡിലൂടെ ഒരുമിച്ച്‌്‌ നടക്കുമ്പോള്‍ റബ്ബര്‍ മരങ്ങളെ തഴുകിയെത്തുന്ന മന്ദമാരുതന്‍ ഏതൊ പ്രണയഗാനം മൂളുന്നു. വേനല്‍ സൂര്യന്‍ ചായുന്ന കുന്നിന്‍ചരുവുകളുടെ ഭംഗിയില്‍ പരിസരം ആകര്‍ഷകമാകുന്നു. ഒരു സിനിമ സംവിധായകനു നായികാ-നായകന്മാരെ യുഗ്മഗാനം പാടിപ്പിക്കാന്‍ പറ്റിയ അന്തരീക്ഷം. ആന്റൊ പാടി `കുന്തിരിക്കം പുകയുന്ന കുന്നിന്‍ ചരുവിലെ കുയില്‍കിളി ഇണക്കുയില്‍കിളി, നിങ്ങളുടെ ഇടയില്‍ ആണിനോ പെണ്ണിനോ നിയന്ത്രിക്കാനാവത്ത പ്രണയദാഹം, എന്നോട്‌ പറയു നീ, എന്തെങ്കിലും ഒന്നു സമ്മതിക്കൂ'..... ആഗനസ്സിന്റെ ചുണ്ടില്‍ ഒരു ചിരിയുടെ പാല്‍പ്പത. അവളുടെ കണ്ണുകള്‍ വികസിച്ചു. അവള്‍ക്കതിഷ്‌ടമായെന്ന്‌ ആന്റൊ മനസ്സിലാക്കി. ചുറ്റും പച്ചിലകാടുകള്‍ തിങ്ങി നില്‍ക്കുന്ന ഏകാന്തമായ ഇടവഴികളിലൂടെ ദിവസേനെയുള്ള നടത്തം. അന്നൊന്നും തോന്നാത്ത ഒരു അഭിനിവേശം അപ്പോള്‍ ആന്റോവിനുണ്ടായി. വളരെ ചുരുക്കം ആളുകള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ആ വഴി മോഹങ്ങള്‍ കട്ടെടുക്കാന്‍ എല്ലാ ഒത്താശകളും ചെയ്യുന്നുണ്ട്‌. എന്നിട്ടും അങ്ങനെ ഒരു പരാക്രമത്തിനു ആന്റൊ മുതിരാതിരുന്നത്‌ പെണ്ണിന്റെ പവിത്രതയില്‍ ഉള്ള വിശ്വാസമാണു. ഒരു കാമ്പസ്സ്‌ വിനോദം പോലെ ഈ പ്രേമം അവസാനിച്ചാല്‍ ആഗ്നസ്സിനു ഒന്നും നഷ്‌ടപെടരുത്‌.

നല്ല ചിന്തകള്‍ മനസ്സില്‍ നിറഞ്ഞപ്പോള്‍ വേണ്ടാത്ത മോഹങ്ങള്‍ മറഞ്ഞുപോയി. അപ്പോഴാണു ആഗനസ്സ്‌ പറഞ്ഞത്‌ . ആന്റൊ ആ പാട്ടിന്റെ വരികള്‍ ഒന്നു കൂടി പാടൂ. നീ അത്‌ പാടുമ്പോള്‍ കൂടുതല്‍ സുന്ദരനാകുന്നു. അത്‌ പറയുമ്പോള്‍ അവളുടെ കടക്കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. കുറുനിരകള്‍ പാറി കളിക്കുന്ന അവളുടെ കവിളുകളില്‍ അരുണിമ നിറഞ്ഞിരുന്നു. അപ്പോള്‍ സ്വര്‍ഗ്ഗം ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു പോലെ ആന്റോവിനു തോന്നി. സുന്ദരിമാരുടെ സാമീപ്യം യൗവ്വനത്തിലെ അനുഭൂതിയാണു. മന്ദാക്ഷ മധുരമായ മന്ദഹാസത്തോടെ അവള്‍ ചോദിച്ചു. ആ കാണുന്ന മരത്തിന്റെ ചുവട്ടില്‍ ഒരു കയ്യില്‍ മുന്തിരിചഷകവുമായി ഒമര്‍ഖയ്യാമിനെപോലെ എന്നോടൊത്ത്‌ പ്രേമഗാനങ്ങള്‍ പാടിയിരിക്കാന്‍ നിനക്ക്‌ മോഹമില്ലേ? ആന്റോവിന്റെ മനസ്സില്‍ ചപല വ്യാമോഹങ്ങള്‍ കൂമ്പാരം കൂടാന്‍ തുടങ്ങി. ആന്റൊ ആ പാട്ട്‌ ഒന്നു കൂടി പാടി. പെട്ടെന്നാണു അതു സംഭവിച്ചത്‌.ല്‌പഒരു വലിയ കിതപ്പോടെ ആഗ്നസ്സ്‌ ആന്റോവിനെ കെട്ടിപിടിച്ചു. അവള്‍ മുഖമുയര്‍ത്തി ആന്റൊവിന്റെ കണ്ണുകളിലേക്ക്‌ നോക്കി. അവള്‍ ചുണ്ടുകള്‍ പിളര്‍ത്തി. ആന്റോവിന്റെ മുഖം അവളിലേക്ക്‌ കുനിഞ്ഞു. യുഗങ്ങളുടെ ദൈര്‍ഘ്യം അവരുടെയിടയില്‍ സ്‌തംഭിച്ചു. ചേക്കേറുന്ന പക്ഷികള്‍ അവര്‍ക്ക്‌ മംഗളഗീതങ്ങള്‍ പാടി. പരിസരബോബോധം മറന്ന്‌ അവര്‍ നിന്നു. സന്ധ്യ മയങ്ങാന്‍ തുടങ്ങി.. ചക്രവാളങ്ങളില്‍ ചുവപ്പു പരന്നു. ആഗ്നസ്സിന്റെ ചുണ്ടുകള്‍ ചുവന്നിരുന്നു. ആദ്യാനുഭൂതിയില്‍ നിറഞ്ഞ മനസ്സുമായി അവര്‍ നിശ്ശബ്‌ദം നടന്നു. വഴി പിരിയുമ്പോള്‍ മുഖത്തോട്‌ മുഖം നോക്കാന്‍ കഴിയാതെ യാത്ര പറഞ്ഞ്‌ തിരിഞ്ഞ്‌ നോക്കാതെ അവരവരുടെ വീടുകളിലെക്ക്‌ മടങ്ങി.

(കഥയുടെ അന്ത്യംഃ ആഗ്നസ്സും ആന്റോയും കല്യാണം കഴിച്ചില്ല. ജീവിത യാത്രയില്‍ അവര്‍ വേറെ പങ്കാളികളെ സ്വീകരിച്ചു. അവരുടെ കുടുംബജീവിതത്തില്‍ ആ ആദ്യ ചുംബനം ഒരു പ്രശ്‌നവും

സൃഷ്‌ടിച്ചില്ല.)
ആ നിമിഷത്തിന്റെ നിര്‍വ്രുതിയില്‍ (വാലന്റയിസ്‌ ഡേ സ്‌പെഷല്‍: സി. ആന്‍ഡ്രൂസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക