ഇസ്ലാമാബാദ്: പ്രളയക്കെടുതിയില്‍ പാക്കിസ്ഥാനില്‍ മരിച്ചവരുടെ എണ്ണം ഇരൂറ്
കവിഞ്ഞു. പ്രളയത്തില്‍ കൃഷിഭൂമിയുള്‍പ്പടെ 5.8 ദശലക്ഷം ഏക്കര്‍ പ്രദേശം
വെള്ളത്തിനടിയിലായി. 40 ലക്ഷം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്‌തു.
മേഖലയില്‍ പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.
പ്രളയക്കെടുതി നേരിടാന്‍ 4000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും ഒരു ലക്ഷം
കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിച്ചതായും പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി
മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍, 40 ലക്ഷം ആളുകള്‍ ദുരിതമനുഭവിക്കുമ്പോള്‍ ഒന്നര
ലക്ഷം ആള്‍ക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളേ ക്യാമ്പിലുള്ളൂ എന്നത് ജനരോഷം
ഉയര്‍ത്തിയിട്ടുണ്ട്.
പ്രളയക്കെടുതി നേരിടാന്‍ പാക്കിസ്ഥാന്‍ പ്രസിഡന്‍റ്
ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി ഗീലാനിയും അന്താരാഷ്ട്ര തലത്തില്‍
സഹായത്തിനായി യു.എന്നിനോട് അഭ്യര്‍ഥിച്ചിരുന്നു.
കുടിവെള്ളത്തിന്‍െറ അഭാവമാണ്
പ്രധാന പ്രതിസന്ധി. മലിനജലം കുടിക്കുന്നതിലൂടെ കോളറയും വയറിളക്കവും ഇവിടെ ഭീഷണിയായി
നില്‍ക്കുന്നുവെന്ന് യു.എന്‍ വക്താവ് പറഞ്ഞു.